ADVERTISEMENT

ഓർഗാനിക് സർട്ടിഫൈയ്ഡ് കൃഷി, സമ്മിശ്രകൃഷി (രാസ, ജൈവ കൂടിച്ചേർന്ന), Safe to eat അഥവാ GAP സർട്ടിഫയ്ഡ് കൃഷി എന്നിങ്ങനെ കൃഷിയെ മൂന്നായി തിരിക്കാം. 

ജൈവകൃഷി

ജൈവകൃഷി ലാഭകരമായി ചെയ്യുന്ന കർഷകരാണ് കൃഷിയിലെ Phdക്കാർ. ജൈവകൃഷി പോലെ അപകടകരമായ കൃഷിരീതി വേറെയില്ല. 99% ആളുകളും പരാജയപ്പെടുന്ന കൃഷി. കാരണം ഓർഗാനിക് സർട്ടിഫിക്കേഷൻ കിട്ടാൻ തന്നെ പ്രയാസമാണ്. NPOPയുടെ നിബന്ധനകൾ പാലിക്കപ്പെടുക എന്നത് ബാലികേറാമലയാണ്. ഇനി സർട്ടിഫിക്കേഷൻ കിട്ടിയാൽ അത് നിലനിർത്തുക അതിലേറെ ബുദ്ധിമുട്ടും. ഇതിനിടെ കൃഷി ലാഭകരവുമാക്കുക എന്നതുകൂടിയാകുമ്പോൾ എല്ലാവരും പിന്മാറും. ജൈവകൃഷിയിൽ യാതൊരു കെമിക്കലും ഉപയോഗിക്കാൻ പാടില്ല (കുമ്മായം പചച്ചാണകം പോലും).

ജൈവകൃഷിയിലൂടെ വർഷം കോടികൾ സമ്പാദിക്കുന്ന ഒരു 80 വയസുകാരൻ മനുഷ്യനുണ്ട്, കേരളത്തിലല്ല വിഷം മാത്രം അടിച്ച് പച്ചക്കറി ഉൽപാദിപ്പിക്കുന്നു എന്ന് മലയാളി പറയുന്ന തമിഴ്നാട്ടിൽ. സത്യമംഗലം എന്ന വീരപ്പൻ കാടിനടുത്തുള്ള സുന്ദരരാമ അയ്യർ എന്ന അയ്യർ സാർ.

ജൈവകൃഷി എളുപ്പമായി ചെയ്യാമെന്ന് പ്രാക്ടിക്കലായി തെളിയിക്കുന്ന മനുഷ്യൻ. ജൈവസ്ലറികൾ തന്റെ 7 ഏക്കർ സ്ഥലത്ത് ഡ്രിപ്പ് ഇറിഗേഷൻ വഴി നൽകുന്ന ടെക്നീഷ്യൻ. രോഗങ്ങളെയും കീടങ്ങളെയും തന്റെ ജൈവ കൂട്ടുകൾകൊണ്ട് നിയന്ത്രിക്കുന്ന ശാസ്ത്രജ്ഞൻ. ആയിരത്തിലധികം ശിഷ്യന്മാരിലൂടെ സത്യമംഗലത്തെ ഒരു ജൈവഗ്രാമമാക്കി മാറ്റിയ പ്രതിഭ. ഒരു വർഷം ലോകത്തിന്റെ നാനാഭാഗങ്ങളിലേക്ക് മഞ്ഞൾ കയറ്റി അയക്കുന്നതിലൂടെ മാത്രം 1 കോടിയിലധികം വാർഷികവരുമാനം. ഏറ്റവും ചെലവു കുറച്ചു കൃഷി ചെയ്യുന്ന കൃഷിക്കാരൻ. പഠിക്കാനുണ്ട് ഏറെ ആ മനുഷ്യനിൽ നിന്ന് അദ്ദേഹത്തിന്റെ കുറച്ചു കൃഷിക്കാഴ്ചകൾ.

iyyer-1
സുന്ദരരാമ അയ്യരുടെ മഞ്ഞൾത്തോട്ടവും ഡ്രിപ് ഇറിഗേഷൻ സംവിധാനവും

80-ാം വയസിലും ഒരു തോൾസഞ്ചിയും തൂക്കി ഇന്ത്യ മുഴുവൻ കൃഷി പഠിപ്പിക്കാനും പഠിക്കാനും കൃഷിക്കാരെ പ്രോത്സാഹിപ്പിക്കാനും നടക്കുന്ന മനുഷ്യൻ! ഹരിതവിപ്ലവം തലയ്ക്കുപിടിച്ചാണ് കൃഷി തുടങ്ങിയത്. തുടക്കകാലത്ത് ബയർ എന്ന ജർമൻ വളക്കമ്പനിയുടെ ഇന്ത്യയിലെ പ്രദർശകേന്ദ്രമായിരുന്നു അദ്ദേഹത്തിന്റെ കൃഷിയിടം. 5 വർഷംകൊണ്ട് കൃഷിയിലെ വിളവു കുറഞ്ഞു, കീടാക്രമണം കൂടി, ചെലവും കൂടി അതോടെ ആ കൃഷിരീതി മാറ്റി പതിയെ ജൈവകൃഷിയെക്കുറിച്ച് പഠിച്ചു ചെയ്തു തുടങ്ങി. പിന്നീടങ്ങോട്ട് ജൈവകൃഷിയുടെ ഒരു ‘സർവ്വകലാശാല’ തന്നെയായി മാറി. ഇന്ന് ഇന്ത്യയിലും വിദേശത്തുമായി ജൈവ കൃഷിയുടെ ക്ലാസുകൾ എടുക്കുന്നു. 100ൽപ്പരം അവാർഡുകൾ. തമിഴ്നാട് ടെക്നിക്കൽ ഫാർമേഴ്സ് സംഘടനയുടെ നിർമാതാവും പ്രസിഡന്റും. ഉൽപ്പന്ന വിതരണത്തിനായി ശ്യംഖലകൾ. 

അയ്യർ സാറിലേക്ക് ഞങ്ങൾ എത്തിപ്പെടുന്നത് സ്പൈസസ് ബോർഡിലെ മുൻ ഡെപ്യൂട്ടി ഡയറക്ടറും ഇപ്പോൾ WSO(വേൾഡ് സ്പൈസസ് ഓർഗനൈസേഷൻ) കൺസൾട്ടന്റുമായ ശ്രീകണ്ഠൻ തമ്പിയിലൂടെയാണ്. വേപ്പില കൃഷി പഠനവുമായി ബന്ധപ്പെട്ട്.

ക്ലാസുകൾ കൃഷിരീതികൾ

അയ്യർ സാർ ക്ലാസെടുക്കുന്നത് ഒരു കാഥികനെപ്പോലെയാണ്. കൃഷി അഭിനയിച്ചു കാണിക്കും. ചെടിയായി, വളമായി, മൈക്രോബിയൽ ആക്ടിവിറ്റിയായി ഒക്കെ സാർ മാറും. സദസ് നിറഞ്ഞു നിൽക്കുന്ന പ്രതീതി. കൃഷിക്ക് സ്വന്തമായി വികസിപ്പിച്ചെടുത്ത വളക്കൂട്ടുകൾ, കീട, രോഗ നിയന്ത്രണ മാർഗങ്ങൾ. വളം ചെയ്യുന്നത് ചെടിക്കല്ല മറിച്ച് മണ്ണിലെ മൈക്രോ ബാക്ടീരിയകൾക്കാണ്. അവയെക്കൊണ്ടാണ് ചെടിയെ പരിപാലിപ്പിക്കുന്നത്. അങ്ങനെ മണ്ണ് സംരക്ഷിച്ച് മണ്ണിലെ CN അനുപാതം ശരിയാക്കി മണ്ണിലെ വായൂസഞ്ചാരം ഉറപ്പുവരുത്തിയാണ് കൃഷി. ജൈവരീതിയിൽ ചെടികൾക്ക് സ്വാഭാവികമായി കരുത്തുണ്ടാകുമെന്നും അത് കീടങ്ങളെയും രോഗങ്ങളെയും അകറ്റി നിർത്തുമെന്നും അയ്യർ സാറിന്റെ പഠനം.

രാസവളം ഉപയോഗിച്ചുണ്ടാക്കുന്ന വിളവിനേക്കാളും നല്ല വിളവ് കിട്ടും തന്റെ കൃഷിക്കെന്ന് കഴിഞ്ഞ 30 വർഷമായി തെളിയിക്കുന്നു അദ്ദേഹം. ഇന്ത്യ മുഴുവനും വിദേശത്തുമായി ആവശ്യക്കാർ ഏറെ. കറിവേപ്പിലയും മുരിങ്ങയും വാണിജ്യാടിസ്ഥാനത്തിൽ ചെയ്യാനൊരുങ്ങുന്നു. അതും വിദേശത്തെക്കു കയറ്റി അയയ്ക്കാനുള്ള ഓർഡർ കൈയ്യിൽ പിടിച്ചു കൊണ്ട്. ചെലവു കുറച്ചാലെ കർഷകനു നിലനിൽപ്പുള്ളു എന്ന് തിരിച്ചറിഞ്ഞ് ചെലവു കുറഞ്ഞ, പ്രകൃതിയെ ഉപദ്രവിക്കാത്ത ഏറ്റവും നല്ല കൃഷിരീതി കർഷകർക്കായി പ്രാവർത്തികമാക്കുന്നു ആ മനുഷ്യൻ.

രഞ്ജിത്ത് ദാസ്: 8139844988

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com