പുതിയ വനാതിർത്തി നിർമിച്ചാലും കർഷകർ വീണ്ടും പഴി കേൾക്കേണ്ടിവരും
Mail This Article
വന്യജീവികളോട് പൊരുതി ജീവിക്കുന്ന കര്‍ഷകരോട് പൊതുസമൂഹം കാണിക്കുന്നത് കുറ്റകരമായ നിസ്സംഗതയാണ്. പൊതുസമൂഹത്തിന്റെയും മൃഗസ്നേഹികളുടെയും പൊതുവേയുള്ള കാഴ്ചപ്പാട് മൃഗങ്ങള്‍ നിര്‍ലോഭം വിഹരിക്കേണ്ട സ്ഥലത്തു പോയി കയ്യേറിയും അല്ലാതെയും കൃഷിയിറക്കിയതിന്റെ കുഴപ്പമാണ്, അവരനുഭവിക്കട്ടെ എന്നതാണ്.
ഉദാഹരണത്തിന് വനാതിര്‍ത്തിയിലുള്ള 10 കിലോമീറ്റര്‍ ദൂരം കര്‍ഷകരെ നഷ്ട പരിഹാരം കൊടുത്തോ അല്ലാതെയോ ഒഴിവാക്കിയെന്നു കരുതുക. അപ്പോള്‍ പുതിയ വനാതിര്‍ത്തിയുണ്ടാകും. വികസിപ്പിച്ച വനങ്ങളില്‍ മൃഗങ്ങള്‍ പെരുകും. പുതിയ വനാതിര്‍ത്തിയില്‍ പഴയ അവസ്ഥയുണ്ടാകും. അങ്ങിനെ വനം വികസിച്ച് വികസിച്ച് എറണാകുളത്തും തിരുവനന്തപുരത്തും കോഴിക്കോട്ടും എത്തിയാല്‍ മനുഷ്യര്‍ എന്തു ചെയ്യും?
ഫോറസ്റ്റ് സയന്‍സ് അറിയാവുന്നവര്‍ക്കറിയാം വനാതിര്‍ത്തിയിലുള്ളവരും മൃഗങ്ങളും തമ്മിലുള്ള ടെന്‍ഷന്‍ അനിവാര്യമാണ്. അത് പ്രായോഗികമായ രീതിയില്‍ കര്‍ഷകര്‍ക്കും കൃഷിക്കും സുരക്ഷിതത്വം കൊടുക്കുന്ന രീതിയില്‍ ക്രമപ്പെടുത്തണമെന്നു മാത്രമാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
മൃഗങ്ങള്‍ക്കവകാശപ്പെട്ട സ്ഥലം മനുഷ്യര്‍ കയ്യടക്കിയതാണെന്ന വാദത്തിലെ പൊള്ളത്തരം എടുത്തു കാണിക്കാനാണിതെഴുതിയത്. പെരിയാറും കരമനയാറും ചാലിയാറും മലിനമായതിനാരാണുത്തരവാദികള്‍? നദികളിലും സംരക്ഷിക്കപ്പെടേണ്ട വംശനാശ ഭീഷണി നേരിടുന്ന ജീവ ജാലങ്ങളുണ്ട്? ആ നാശത്തിന് ആര്‍ക്കെതിരെയാണ് വനം വകുപ്പ് കേസെടുത്തിട്ടുള്ളത്? ആരുടെ ഉത്തരവാദിത്തമാണത്?
പാരിസ്ഥിതി പ്രാധാന്യം ആനയ്ക്കും പെരുച്ചാഴിക്കും പാമ്പിനും ചിതലിനും മണ്ണിരയ്ക്കുമുണ്ട്. കര്‍ഷകരെ ഒറ്റപ്പെടുത്താതെ പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാക്കുകയാണ് വേണ്ടത്.