ഉറക്കമില്ലാത്ത നാളുകൾ; കുട്ടമ്പുഴക്കാർക്കും പറയാനുണ്ട്
Mail This Article
എറണാകുളം ജില്ലയിലെ മലയോര പഞ്ചായത്തായ കുട്ടമ്പുഴയിലെ ജനങ്ങൾ സമാധാനത്തോടെയൊന്ന് ഉറങ്ങിയിട്ട് നാളുകളായി. കണ്ണടച്ചാൽ കടന്നുവരിക കാട്ടാനയുടെ ചിന്നംവിളിയും ആക്രമണവുമായിരിക്കും. എപ്പോഴാണ് തങ്ങൾ അവരുടെ ആക്രമണത്തിന് ഇരയാവുക എന്നു ഭയന്ന് ഉറക്കമില്ലാതെ ഓരോ ദിനവും തള്ളിനീക്കുന്നു. ഏക്കറു കണക്കിന് വാഴയുൾപ്പെടെയുള്ള കാർഷിക വിളകൾ ആനകളുടെ കാൽപാദത്തിലമർന്ന് ചതയുന്നു. എന്തു ചെയ്യണമെന്നറിയാതെ വിറങ്ങലിച്ചുനിൽക്കുകയാണ് കുട്ടമ്പുഴയിലെ ഒരോ കർഷകനും. തങ്ങൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ കുട്ടമ്പുഴ സ്വദേശി നവീൻ മാത്യു കർഷകശ്രീയുമായി പങ്കുവച്ചു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ,
അപ്പനപ്പൂപ്പന്മാരായി കൃഷി ചെയ്തു പോരുന്ന സ്ഥലത്ത് അന്നൊന്നും ഇല്ലാതിരുന്ന വന്യമൃഗശല്യമാണ് കഴിഞ്ഞ 2, 3 വർഷമായി കുട്ടമ്പുഴ പഞ്ചായത്തിലെ ഏകദേശം എല്ലാ ഗ്രാമങ്ങളിലും അനുഭവിക്കുന്നത്. സർക്കാരിന്റെയും വനം വകുപ്പിന്റെയും കർഷകദ്രോഹപരവും അപ്രായോഗികവുമായ നിയമങ്ങൾ മൂലം ഞങ്ങൾ മലയോര കർഷകർ വളരെയേറെ ബുദ്ധിമുട്ടിലാണ്. വാഴ, കപ്പ, കവുങ്ങ്, തെങ്ങ് ഒക്കെ കാട്ടാനയും മറ്റു മൃഗങ്ങളും നശിപ്പിക്കുകയാണ്. എല്ലാ കാട്ടുമൃഗങ്ങളും കർഷകർ ഒന്നും ചെയ്യില്ല എന്ന് തിരിച്ചറിഞ്ഞിരിക്കുന്നു (കർഷകനെ പൂട്ടാനുള്ള എല്ലാ നിയമങ്ങളും സർക്കാരും വനംവകുപ്പും ഉണ്ടാക്കിയിട്ടുണ്ടല്ലോ).
പകൽ മുഴുവൻ കൃഷിയിടത്തിലുള്ള പണി കഴിഞ്ഞാൽ രാത്രി ജീവൻ കയ്യിൽ പിടിച്ചാണ് ആനയെ പറമ്പിൽ കയറ്റാതെ തടഞ്ഞുനിർത്താൻ ശ്രമിക്കുന്നത്. എന്നിട്ടും അതു സാധിക്കുന്നില്ല. ഗുണ്ട് കത്തിച്ചെറിഞ്ഞിട്ടും ആനകൾ നമ്മുടെ അടുത്തേക്കു വരികയാണ്. ഇതൊന്നും അനുഭവിക്കാതെ പലർക്കും മനസിലാവില്ല എന്നതാണ് കഷ്ടം. ചക്കകൾ മൂക്കാൻ പോലും സമ്മതിക്കാതെ ആന വന്ന് പ്ലാവ് കുലുക്കി പറിക്കുകയാണ്. മിക്കവാറും മറിക്കാൻ പറ്റുന്ന പ്ലാവുകൾ തള്ളി മറിക്കുന്നു. പകൽ കുരങ്ങുകൾ കൊക്കോ കായ മുഴുവൻ കടത്തിക്കൊണ്ടുപോകുന്നു. പിന്നെ മലയണ്ണാൻ, തേങ്ങാ മുഴുവൻ തുളച്ചു നശിപ്പിക്കുന്നു അതുങ്ങൾ.
ഓരോ ദിവസവും കൃഷിനാശം കണ്ടുകൊണ്ടാണ് തുടങ്ങുന്നത്. രാത്രി റബർ ടാപ്പിംഗ് നടത്തിയിരുന്നവർ അതു നിർത്തി. എപ്പോൾ എവിടെയാണ് കാട്ടാന ഉള്ളതെന്ന് അറിയാൻ കഴിയാത്ത അവസ്ഥ.
English summary: Wildlife Attack in Farmland