ADVERTISEMENT

ഒരു കോഴിമുട്ടയ്ക്കെന്താ വില?

ഈ ചോദ്യം ഒരു സാധാരണക്കാരനോട് ചോദിച്ചാൽ പറയും 4-5 രൂപ. നാടൻ മുട്ടയ്ക്ക് 8-10 രൂപ. പക്ഷേ ഒരു ഹാച്ചറിക്കാരനോട് ചോദിച്ചാൽ പറയും 18-25 രൂപ.

തമിഴ്‌നാട്ടിൽ കോഴിഫാം  മേഖലയിൽ ജോലി ചെയ്യുന്ന ഏജന്റുമാരോട് ചോദിച്ചാൽ ഇങ്ങോട്ട് കുറെ ചോദ്യം ചോദിക്കും.

ഏതു മുട്ട?

ടേബിൾ എഗ്ഗ്?

ഹാച്ചിങ് എഗ്ഗ്?

പുള്ളറ്റ് എഗ്ഗ്?

കാൻഡലിങ് എഗ്ഗ്?

ഫാം  റിജെക്ഷൻ?

ക്രാക് എഗ്ഗ്?

ജംബോ എഗ്ഗ്?

ബ്രൗൺ എഗ്ഗ്?

നാടൻ മുട്ട?

ഇതിൽ ഏതു മുട്ടയാ സാറിന് വേണ്ടേ? ഇനി കാടമുട്ടയാണോ വേണ്ടത്?

പേരുകൾ കേട്ട് ഞെട്ടണ്ട. എല്ലാം മുട്ട തന്നെ. പക്ഷേ, ചില പ്രത്യേകതകളുണ്ട്. പൊതു വിപണിയിൽ, കേരളത്തിലും പുറത്തും പല തരം കോഴിമുട്ടകൾ ലഭ്യമാണ്. ഓരോന്നും മനസിലാക്കാം...

1. ടേബിൾ എഗ്ഗ് (കഴിക്കുന്ന മുട്ടകൾ)

വൈറ്റ് ലെഗോൺ കോഴികളുടെ, 40 ഗ്രാമിനും 55 ഗ്രാമിനും ഇടയിലുള്ള വെള്ള മുട്ടകളാണ് ടേബിൾ എഗ്ഗ്.

വെൻകോബ്ബ്, ലോഹ്മാൻ, ഹൈലൈൻ തുടങ്ങിയ ജനുസുകളാണ് ടേബിൾ എഗ്ഗ് ഉൽപാദിപ്പിക്കുന്നത്. ഈ ഇനം കോഴികൾ 17 ആഴ്ച പ്രായമാകുമ്പോൾ മുട്ടയിട്ടു തുടങ്ങുമെങ്കിലും 18 ആഴ്ചയിൽ 40 ഗ്രാം തൂക്കം ലഭിക്കുമ്പോൾ മാത്രമേ ഇവ ടേബിൾ എഗ്ഗ് എന്ന നിലയിൽ വിൽപന നടത്താറുള്ളൂ. 

  • വില: 4-5 രൂപ..
  • തൊടിന്റെ നിറം: വെള്ള.
  • തൊടിനകത്ത് എല്ലാ മുട്ടയും ഒരുപോലെ തന്നെ ഒതുക്കുങ്ങലിലെ പച്ചമുട്ടയോഴികെ.

2. പുള്ളറ്റ്  എഗ്ഗ്

മുട്ടയിട്ടു തുടങ്ങുമ്പോൾ ചെറിയ മുട്ടകളാണ് ആദ്യം ലഭിക്കുന്നത്. 40 ഗ്രാമിന് താഴെയുള്ളതെല്ലാം പുള്ളറ്റ് എഗ്ഗ് എന്ന പേരിൽ, 50-80 പൈസയ്ക്ക് വിൽക്കുന്നു. ജനുസനുസരിച്ച് പുറംതോടിന്റെ നിറം വ്യത്യാസപ്പെട്ടിരിക്കും.

3. ഹാച്ചിങ് എഗ്ഗ് (കൊത്തു മുട്ടകൾ)

പേരന്റ്സ് കോഴികളിൽനിന്ന് ലഭിക്കുന്ന, വിരിയിക്കാനുള്ള മുട്ടകളാണിവ. 45-55 ഗ്രാം തൂക്കം ഉണ്ടാവും. ഏതു ജനുസിന്റെ പേരന്റ്സ് ആണ് എന്നതിനനുസരിച്ച് മുട്ടയുടെ തൊടിന്റെ നിറം മാറുന്നു. സാധാരണ ബ്രോയി‌ലർ കൊത്തുമുട്ടകൾക്കു തവിട്ടു കലർന്ന വെള്ള നിറമാണ്.

4. റിജക്ഷൻ എഗ്ഗ്

25 ആഴ്ചവരെ 45 ഗ്രാം തൂക്കം ലഭിക്കാത്ത കോഴിമുട്ടകൾ വിരിയിക്കാൻ എടുക്കാറില്ല. ഇവ 2-3 രൂപയ്ക്ക് വിപണിയിൽ നൽകുന്നു.

5. കാൻഡ്‌ലിങ്  എഗ്ഗ്

വിരിയിക്കാൻ ഹാച്ചറിയിൽവച്ച കൊത്തുമുട്ടകൾ വിരിഞ്ഞു തുടങ്ങിയോ എന്ന് 10 ദിവസത്തിനു ശേഷം കാൻഡ്‌ലിങ്  ചെയ്ത് തിരിച്ചറിയാൻ പറ്റും. വെളിച്ചത്തിനു മുകളിൽ കൊത്തുമുട്ടകൾവയ്ക്കുന്ന പ്രക്രിയയാണിത്. കുഞ്ഞുങ്ങൾ രൂപപ്പെടാത്ത മുട്ടകൾ ഹാച്ചറിയിൽനിന്ന് ഒഴിവാക്കും. ഇത് 50-70 പൈസ വിലയിൽ വിപണിയിലെത്തുന്നു.

6. ക്രാക്ക് എഗ്ഗ്

പേരന്റ്സ് ഫാമുകളിൽ ചെറിയ രീതിയിൽ മുട്ടത്തോടിന് മുകളിൽ ചെറിയ പൊട്ടൽ / വിള്ളൽ ഉണ്ടെങ്കിൽ ഇവ വിരിയിക്കാൻ എടുക്കുകയില്ല. ഇവ 50-75 പൈസയ്ക്ക് ഫാമിൽനിന്ന് വിൽക്കുന്നു. പ്രധാനമായും ബേക്കറി ഉപയോഗത്തിനാണ് ഇവ വിപണിയിൽ എടുക്കപ്പെടുന്നത്.

7. ജംബോ എഗ്ഗ്

65 ഗ്രാമിന് മുകളിലുള്ള ആകൃതി കൃത്യമല്ലാത്ത/വികൃതമായ, രണ്ട് മഞ്ഞക്കരു ഉള്ള മുട്ടകൾ വിരിയിക്കാൻ എടുക്കില്ല. ഇവ 2-3 രൂപയ്ക്ക് ഫാമിൽനിന്ന് വിൽക്കുന്നു. പ്രധാനമായും ബേക്കറി ആവശ്യങ്ങൾക്കു തന്നെയാണ് ഇവയും  ഉപയോഗിക്കുന്നത് .

8. BV380 മുട്ടകൾ

BV380 മുട്ടകൾ തവിട്ടു നിറത്തിലുള്ളവയാണ്. നാടൻ മുട്ടയുടെ നിറം ഉള്ളതുകൊണ്ട് പ്രിയമേറെയാണ് 

ഇവയ്ക്ക്. 50 ഗ്രാമിന് മുകളിൽ ഭാരവും ഉണ്ടാവാറുണ്ട്. എന്നാൽ വെങ്കിടേശ്വര ഹാച്ചറീസ് വികസിപ്പിച്ചെടുത്ത BV380 കോഴികൾ മാത്രമല്ല തവിട്ടു നിറത്തിലുള്ള മുട്ടയിടുന്നത്. ഹൈലൈൻ, ലോഹ്മാൻ എന്നീ ജനുസുകളിൽ തവിട്ടു മുട്ടയിടുന്ന ഇനങ്ങളും വെള്ളമുട്ടയിടുന്ന ഇനങ്ങളും ഉണ്ട്.  റോഡ് ഐലൻഡ് റെഡിന്റെ ക്രോസുകളാണ് മിക്കതും.

9. നാടൻ, സങ്കരയിനം

ഗ്രാമശ്രീ, ഗ്രാമപ്രിയ, സുവർണ തുടങ്ങി നമ്മുടെ വെറ്ററിനറി സർവകലാശാല വികസിപ്പിച്ചെടുത്തവ. തവിട്ടു കലർന്ന വെള്ള നിറം. 30-40 ഗ്രാം ഭാരം ഉള്ളവ. വില 8-10 രൂപ.

10. നാടൻ മുട്ടകൾ

നമ്മുടെ നാടുകളിൽ ആദ്യമേ ഉണ്ടായിരുന്ന ഉൽപാദനക്ഷമത കുറഞ്ഞ, അഴിച്ചുവിട്ടു വളർത്തുന്ന കോഴികളുടെ മുട്ടകൾ. 20-30 ഗ്രാം  ഭാരം ഉള്ളവ. വെള്ള കലർന്ന തവിട്ടു നിറം. മറ്റു പല നാടുകളിലെ നാടനും നമ്മുടെ നാട്ടിൽ നാടനായി വളർത്തുന്നുണ്ട്. ഉദാ: സാസോ കോഴികൾ.

11. കരിങ്കോഴി മുട്ടകൾ

കരിങ്കോഴികളുടെ മുട്ടകൾ തവിട്ടു കലർന്ന വെള്ള നിറമാണ്, കറുപ്പല്ല. 30-40 ഗ്രം ഭാരം. വില നിർണയാതീതമാണ്.

12. കാടമുട്ടകൾ

45 ദിവസം പ്രായമായ കാടകൾ മുട്ടയിട്ടു തുടങ്ങുന്നു. ഇവ ആദ്യമേ തന്നെ വിപണിയിൽ എത്തുന്നു. പുള്ളറ്റ് ഇല്ല. ജംബോ ഇല്ല. ഇരട്ടക്കരു ഇല്ല. മിസ്സ്‌ ഷേപ്പ് ഇല്ല. ആകൃതിയില്ല.

  • വില: രണ്ടു രൂപ
  • തൊടിന്റെ നിറം: ചാരം വെള്ള കലർന്ന രണ്ടു നിറങ്ങളും ഒരു മുട്ടയിൽ.
  • കാടക്കൂടുകളിൽ പൂവൻ കാടകളെ ചേർത്താൽ അത് കാടയുടെ കൊത്തുമുട്ടകൾ.

മുട്ടകൾ തമ്മിൽ തിരിച്ചറിയാൻ വളരെ ബുദ്ധിമുട്ടാണ്. ഭാരം കുറഞ്ഞ റിജക്ഷൻ മുട്ടകൾ നാടൻ മുട്ടകളായി വിപണിയിലെത്താം. കാൻഡ്‌ലിങ് മുട്ടകൾ തവിട്ടു നിറത്തിലുള്ള  ടേബിൾ മുട്ടകളായി വിൽക്കാം. പുള്ളറ്റ് മുട്ടകൾ വിലകൂട്ടി വിൽക്കാം. നാടൻമുട്ടകൾ കരിങ്കോഴി മുട്ടയിൽ ചേർത്ത് വിൽക്കാം. അങ്ങനെ അനവധി കള്ളത്തരങ്ങൾ നടക്കാം.

ഭക്ഷ്യ സുരക്ഷാ വകുപ്പും സർക്കാരും ജനങ്ങളും ബോധവാന്മാരും ജാഗ്രതാലുക്കളും ആയാലേ ഈ മേഖലയിലെ തട്ടിപ്പ് തടയാൻ കഴിയൂ.

English summary: The Different Types of Eggs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com