സംസ്ഥാനത്തെ ചില്ലറ മത്സ്യവ്യാപാരികൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് 2020 നവംബർ 6ന് കർഷകശ്രീ ഓൺലൈൻ പങ്കുവച്ചിരുന്നു. മൊത്തവ്യാപാരികളുടെ അടുത്തുനിന്ന് ബോക്സ് ആയി മത്സ്യങ്ങൾ വാങ്ങുമ്പോൾ തൂക്കത്തിൽ കുറവ് വരുന്നുണ്ടെന്നകായിരുന്നു ആ ലേഖനത്തിൽ പ്രധാനമായും പരാമർശിച്ചിരുന്നത് (പഴയ ലേഖനം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക). ഇപ്പോൾ സ്ഥിതി അതിലും രൂക്ഷമാണെന്നാണ് ചെറുകിട വ്യാപാരികൾ നൽകുന്ന വിവരം. അസംഘടിത മേഖലയിൽ ഉപജീവനത്തിനായി പരിശ്രമിക്കുന്ന ചെറുകിട മത്സ്യവ്യാപാരികൾ ആത്മഹത്യയുടെ വക്കിലാണെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് ഇപ്പോൾ വൈറലായിരിക്കുകയാണ്. മലബാർ മേഖലയിലെ ഒരു ചെറുകിട മത്സ്യവ്യാപാരിയാണ് തന്റെ പ്രശ്നങ്ങൾ ലോകത്തിനുമുന്നിൽ പങ്കുവച്ചിരിക്കുന്നത്. ഇത് കേവലം ഒരാളുടെ മാത്രം പ്രശ്നമല്ലെന്ന് വ്യാപാരികൾ പറയുന്നു. കാരണം പ്രശ്നം അത്രയ്ക്ക് രൂക്ഷമാണ്... മത്സ്യവ്യാപാരി പങ്കുവച്ച കുറിപ്പിന്റെ പൂർണരൂപം ചുവടെ,
മരണം പതിയിരിക്കുന്ന മത്സ്യ വ്യാപാരം...
ആത്മഹത്യക്ക് മുമ്പ് എഴുതുന്ന കുറിപ്പാണിത്...
നിങ്ങള്‍ ഓരോരുത്തരും ഇത് വായിക്കണം... അധികാരികള്‍ക്ക് മുന്നിലെത്തും വരെ ഷെയര്‍ ചെയ്യണം..
കണ്ണൂരിലെയും തലശ്ശേരിയിലെയും ഹോള്‍സെയില്‍ മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് കച്ചവടത്തിനു വേണ്ടി മീന്‍ എടുക്കുന്നവര്‍ കടക്കെണിയില്‍ അകപ്പെട്ട് ആത്മഹത്യയുടെ വക്കിലാണുളളത്. കടം കയറി മുടിഞ്ഞ് വീടും സ്ഥലവും വിറ്റ് കച്ചവടം നിര്ത്തിയവരേക്കാള് കൂടുതല്‍ കടപ്പുറത്തെ ഗുണ്ടകള്‍ക്ക് മുന്നിലേക്ക് പോകാന്‍ ഭയപ്പെട്ട് കച്ചവടം നിര്‍ത്തി നാടുവിട്ടവര്‍ പലരാണ്..
കാരണം ഇതാണ്... 25 കിലോയെന്നും 30 കിലോയെന്നും പറഞ്ഞ് ബോക്സില്‍ വരുന്ന മത്സ്യങ്ങള്‍ എല്ലാം തന്നെ പലതരം കളവിനൊടുവില് 20 കിലോ മുതല്‍ 22/25 കിലോ ആയി മാറുന്ന വന്‍ കൊള്ളയാണ് കണ്ണൂരും തലശേരിയിലും നടക്കുന്നത്. മത്സ്യവിപണനം നടക്കുന്ന സമയത്ത് ഈ മത്സ്യങ്ങളെല്ലാം തൂക്കി നോക്കാനോ എടുക്കാനോ കഴിയില്ല. അതിനുളള സജ്ജീകരണമോ സാഹചര്യമോ അവിടെയില്ല. ഉണ്ടെങ്കില്‍ത്തന്നെ തൂക്കി ഐസ് ഇട്ട മത്സ്യങ്ങള്‍ വീണ്ടും പുറത്തെടുത്ത് തൂക്കുക എന്നത് അസാധ്യമാണ് താനും. പ്രത്യേകിച്ച് ഒരു വണ്ടി നിറയെ മത്സ്യം എടുക്കുന്ന മൊത്ത വ്യാപാരികള്‍ക്ക്.
ഈ സാധ്യതയാണ് കടപ്പുറത്തെ ഗുണ്ടാ കൊളളസംഘങ്ങള്‍ വഴി മുതലെടുക്കുന്നത്. എങ്ങിനെ ഈ കൊള്ള നടക്കുന്നു എന്ന് പരിശോധിക്കാം...
30 കിലോ തൂക്കി ഐസ് ഇട്ട് വരുന്ന സമയത്ത് അതില്‍ കളവും ചതിയും നടത്തുന്ന ഒരു കൂട്ടര്. മത്സ്യവണ്ടിയില്വച്ച് ഓരോ ബോക്സിലെയും മത്സ്യങ്ങളില്‍നിന്ന് 2 കിലോ മുതല്‍ 5 കിലോ വരെ വാരി വേറെ ബോക്സിലാക്കി പുറത്തെ ഏജന്റുമാര്‍ക്ക് വില്ക്കുന്നവര് വേറെ... മത്സ്യം മാര്‍ക്കറ്റിലെത്തിയാല്‍ അത് ഇറക്കുന്നവരുടെ വകയായി കൂട്ടാന്‍ ഒരു കോരല്‍. മുതലാളിമാര്‍ വരുന്നതിന് മുമ്പ് തൊഴിലാളികള്‍ ഓരോ ബോക്സിലും കയ്യിട്ട് വാരി ചില്ലറ കച്ചവടക്കാര്‍ക്ക് വില്‍ക്കുന്ന വന്‍ കൊള്ളകള്‍ വേറെയും.
150 രൂപ വിലയുളള അയില ഒരു ബോക്സില്‍ നിന്ന് 3 കിലോവച്ച് പോയാല്‍ നഷ്ടം 450 രൂപ. അത് കാല്‍കി ലോ മുതല്‍ അര കിലോ വരെവച്ച് തൂക്കി വിറ്റാല്‍ അതിലും ഒരു മൂന്നു കിലോ കുറവ്. നഷ്ടം 450+450=900. 30 രൂപ അധികത്തില്‍ വിറ്റാല്‍ പോലും നഷ്ടം നികത്താന്‍ കഴിയില്ല.
ഇത് മത്തി മുതല്‍ ചെമ്മീനും ആവോലിയും അയക്കൂറയും വരെ എല്ലാതരം മത്സ്യത്തിലും ഈ കൊള്ളകള്‍ കാണാം. 500 രൂപ വിലയുളള അയക്കൂറ 3 കിലോ കട്ടെടുത്താല്‍ കള്ളന് മൂന്ന് കിലോ മത്സ്യത്തിന് 1500 ലാഭം. ഇത് കൊണ്ടുവന്ന് വില്ക്കുന്നവന്റെ കുടുംബം എപ്പോ പെരുവഴിയിലായി എന്ന് പറയേണ്ടതുണ്ടോ.
ഇനി തൂക്കക്കുറവ് സൂചിപ്പിച്ചാല്‍...
തൊഴിലാളികളും മുതലാളിയും കൂടി അപ്പോ ചാടി വീഴും... നീ കള്ളനാണ് കളവ് പറയുന്നവനാണ്... നിനക്ക് മാത്രമേ ഈ കുറവുള്ളൂ എന്നും അലറി കണ്ണും ചുവപ്പിച്ച് വരും.
ആരും മിണ്ടില്ല...
കാരണം, ഒന്നാമതായി വല്ലതും പറഞ്ഞാല്‍ അപ്പോ തല്ലാന്‍ വരും. കൂട്ടത്തില്‍ ആള്‍ക്കാരുടെ ഇടയില്‍ നിന്ന് കേട്ടാല്‍ അറയ്ക്കുന്ന തെറി വിളിയും. രണ്ട്, പലരും കടയിലെത്തിയാല്‍ മത്സ്യം തൂക്കി നോക്കാറില്ല എന്നതാണ് വാസ്തവം. അതിന് സമയവുമുണ്ടാവാറില്ല. മിനക്കെടാറുമില്ല. ഐസ് മാറ്റിയാല്‍ മത്സ്യം ചീത്തയാവുകയും ചെയ്യും. മൂന്ന്, ഓരോരുത്തരും അഞ്ചും ആറും പത്ത് ലക്ഷവും കൊടുക്കാനുണ്ടാവും. നീ എന്റെ മീന്‍ എടുക്കണ്ട പണം വെച്ചിട്ട് പോടാ നായേ എന്ന ഒരൊറ്റ പദത്തില്‍ നിര്‍ത്തും അവര്‍. ഇതൊന്നും കൊണ്ട് ആരും മിണ്ടാറില്ല. വരുന്നിടത്ത് വെച്ച് കാണാം എന്ന നിലപാടാണ് അവര്‍ക്കും..
യാഥാർഥ്യം
ഇതില്‍ മത്സ്യം കയറ്റി അയയ്ക്കുന്ന മുതലാളിമാര്‍ ചിലരൊഴികെ ഈ തട്ടിപ്പ് നടത്തുന്നില്ല. കണ്ണൂരിലും തലശ്ശേരിയിലും മത്സ്യം വില്‍ക്കുന്ന മുതലാളിമാരും ഈ കൊള്ള അറിയുന്നില്ല എന്നതാണ് വാസ്തവം. തൂക്കക്കുറവുണ്ടെന്ന് പറഞ്ഞാല്‍ മത്സ്യം അയച്ചവനും വില്‍ക്കുന്ന മുതലാളിയും എന്റെ മീന്‍ കുറയില്ല എന്ന് പറയുന്നത് യാഥാർഥ്യമായിരിക്കാം. കാരണം മത്സ്യം കയറുന്ന വണ്ടിയിലും ഇറക്കുന്ന സമയത്തും തൊഴിലാളികൾ നടത്തുന്ന ഈ കൊള്ളകള്‍ അവര്‍ അറിയുന്നില്ലല്ലോ.
സ്വര്‍ണ്ണത്തേക്കാള്‍ വിലയുള്ള മത്സ്യം
500 രൂപ വിലയുള്ള അയക്കൂറ ഒരു ബോക്സില്‍ നിന്ന് മൂന്ന് കിലോ മാറ്റിയാല്‍, 10 ബോക്സില്‍ നിന്ന് രൂപ 15,000 കൊള്ളക്കാര്‍ക്ക് കിട്ടി. ഇവിടെ കച്ചവടക്കാരന്റെ കുടുംബമാണ് വഴിയാധാരമാവുന്നത്..
ഒടുവില്‍ ഗുണ്ടകളുടെ വരവ്
നഷ്ടം വന്നാലും ചീഞ്ഞതാണെങ്കിലും തൂക്കം കുറഞ്ഞാലും വില്ക്കാന് കഴിയാതെ കുഴിച്ചിടേണ്ട മീനാണെങ്കിലും എടുത്താല്‍ പണം കൊടുക്കണം. ഇന്നെടുത്ത മത്സ്യത്തിന്റെ തുക പത്താം നാള് കൊടുത്താല്‍ മതി എന്നതു കൊണ്ട് തിരിച്ചും മറിച്ചും നഷ്ടം വന്നാലും കടം കയറിയാലും കുറേ കാലം മുന്നോട്ട് പോവും. ഒടുവില്‍ കടം കയറിയാല്‍ പിന്നെ വീട്ടിലും നില്ക്കാന് വിടില്ല നാട്ടിലും നില്ക്കാന് വിടില്ല. പിന്നെ ഗുണ്ടകളുടെ വരവാണ്... മത്സ്യമെടുക്കാന്‍ ചെന്നാല്‍ ചാവി ഊരലും എടുത്ത മത്സ്യവുമായി വണ്ടി വിടാതിരിക്കലും തെറിയും തല്ലുമായി വരുന്ന ഗുണ്ടാപ്പടയും വന്നാല്‍ എല്ലാം ഇട്ടെറിഞ്ഞ് ഒരു നാള് ഈ പണി ഉപേക്ഷിക്കും. അപ്പോഴും ഇതൊക്കെ കടപ്പുറത്തുനിന്നും ഈ കച്ചവടക്കാരന് അനുഭവിക്കുമ്പോഴും മാനാഭിമാനം നഷ്ടപ്പെടുമ്പോഴും ഈ കൊള്ളസംഘം നോക്കി നിന്ന് ഊറി ചിരിക്കുന്നുണ്ടാവും..
ഏറ്റവും വലിയ ഗതികേട്
ഒത്തൊരുമിച്ച് നില്‍ക്കാനോ ഈ കൊള്ളയെ ചോദ്യം ചെയ്യാനോ കഴിവില്ലാത്ത സ്വന്തം കാര്യം സിന്ദാബാദ് എന്ന കോലത്തിലുളള ചില്ലറ വ്യാപാരികളാണ് ഈ കണ്ണൂരിന്റെയും തലശേരിയുടെയും ശാപം. ഒന്നിച്ചൊരു ശബ്ദമായി നിന്നാല്‍ തീരാവുന്നതേയുള്ളൂ ഈ പ്രശ്നം. പക്ഷേ, കോഴി കൊത്തുന്നിടം കാക്കയ്ക്ക് കണ്ടൂടാത്തതു പോലെയാണ് കച്ചവടക്കാരുടെ മനോനില. ഒന്നിന് ഒന്നിനെ കണ്ടൂടാ...
കടലില്‍ നിന്ന് വരുന്ന പുതിയ മത്സ്യം പോലും സ്വന്തമായി കച്ചവടക്കാരനെ എടുക്കാന്‍ അനുവദിക്കാതെ ഓടത്തില്‍ വരുന്ന മത്സ്യം മൊത്തം എടുത്ത് ഒരു ബോക്സിന് ആയിരമാണ് ഓടക്കാരന് കൊടുക്കുന്നതെങ്കില്‍ 2000 രൂപ ചെറുകിട കച്ചവടക്കാരുടെ കയ്യില്‍ നിന്ന് അടിച്ചു മാറ്റി ചീര്‍ത്ത് വീര്‍ത്ത് നടക്കുന്ന അധോലോക കൊള്ളകള്‍ വരെ കണ്ണൂരില്‍ നടക്കുന്നുണ്ട്. അധികൃതരോ ഉത്തരവാദിത്തപ്പെട്ടവരോ ആരും തിരിഞ്ഞ് നോക്കുന്നില്ല.
ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനം ഒരു വമ്പിച്ച പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയോ, അതല്ലെങ്കില്‍ ഫിഷറീസ് വകുപ്പോ ബന്ധപ്പെട്ട അധികാരികളോ ഈ വിഷമ പ്രതിസന്ധിയില്‍ നിന്ന് പാവപ്പെട്ട മത്സ്യക്കച്ചവടക്കാരെ രക്ഷിക്കണമെന്ന് താഴ്മയായും വിനീതമായും അപേക്ഷിക്കുകയാണ്.
ദിനംപ്രതി പത്ത് ബോക്സിലധികം മത്സ്യം വില്‍ക്കുന്ന എനിക്ക് ഈ കഴിഞ്ഞ 5 മാസത്തിനുള്ളില്‍ വന്ന കടം മൂന്നര ലക്ഷമാണ്.
ആരോടു പറയാന്‍ എന്ത് ചെയ്യാന്‍... പത്ത് ബോക്സിലധികം മീന്‍ വിറ്റിട്ടും നാട് വിടാന്‍ തയ്യാറായ എന്റെ ഗതികേട് ഓര്‍ത്ത് കൊണ്ടും
എന്നെ പോലെ നാട് വിട്ടോടിയ പലരേയും ഓര്‍ത്തു കൊണ്ടും ഞാന്‍ ഇത് സമര്‍പ്പിക്കുന്നു...
English summary: Fraud in the fisheries sector