ADVERTISEMENT

പ്രസിദ്ധ പരിസ്ഥിതി പ്രവർത്തകനും സലിം അലി ഫൗണ്ടേഷന്റെ ചെയർമാനുമായ ഡോ. വി.എസ്. വിജയന്റെ ഒരു അഭിമുഖം വായിക്കാൻ ഇടയായി. ജൈവകൃഷിരീതിയും അതിന്റെ ആവശ്യകതയുമൊക്കെ അംഗീകരിക്കാവുന്ന കാര്യം തന്നെയാണെങ്കിലും  മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾക്ക് അദ്ദേഹം നിർദ്ദേശിച്ച ചില പരിഹാര മാർഗങ്ങൾ തികച്ചും അപ്രായോഗികമാണ്. 

വന്യജീവികളെ അകറ്റി നിർത്താൻ അദ്ദേഹം നിർദ്ദേശിച്ച പ്രധാന മാർഗം വന്യജീവികളെ ആകർഷിക്കുന്ന വിളകൾ വനാതിർത്തികളിൽ കൃഷി ചെയ്യാതിരിക്കുക എന്നതാണ്. ഞാനൊന്നു ചോദിച്ചോട്ടെ സാർ, കേരളത്തിലെ മലയോര മേഖലകളിൽ കൃഷി ചെയ്യപ്പെടുന്ന ഏതു തരം കൃഷികളിലാണ് വന്യജീവികൾ ആകൃഷ്ടരാകാത്തത്? നമ്മുടെ നാട്ടിൽ കൃഷിചെയ്യപ്പെടുന്ന എല്ലാവിധ കൃഷികളും കാട്ടുമൃഗങ്ങൾ നശിപ്പിക്കാറുണ്ട് എന്നുള്ളതാണ് വാസ്തവം. ആന, കടുവ, കാട്ടുപന്നി തുടങ്ങിയ മൃഗങ്ങൾ ജനവാസകേന്ദ്രങ്ങളുടെ കിലോമീറ്ററുകളോളം ഉള്ളിലേക്ക് വരാറുണ്ട്. അതിനർഥം എവിടെയാണോ അവയ്ക്ക‌് ഇഷ്ട്ടമുള്ള വിളകൾ കാണുന്നത് അത്രയും ദൂരം അവ സഞ്ചരിക്കുക തന്നെ ചെയ്യും എന്നാണ്. മാത്രമല്ല ആന, പന്നി തുടങ്ങിയവയാണെങ്കിൽ പോകുന്ന വഴിക്കു കണ്ണിൽ കാണുന്നതൊക്കെയും നശിപ്പിച്ചായിരിക്കും മുന്നോട്ട് പോകുക. അപ്പോൾ അങ്ങ് പറഞ്ഞതുപോലെ വന്യമൃഗങ്ങളെ ആകർഷിക്കാത്ത വിളകൾ നട്ടാൽ മതി എന്നൊന്നും പറയുന്നതിൽ ഒരു യുക്തിയുമില്ല. പുതിയ വിളകളിലേക്ക് മാറണമെന്ന് പറയുന്നത് എത്രത്തോളം പ്രായോഗികമാണ് എന്ന് അങ്ങുതന്നെ ആലോചിച്ചാൽ മതി. തലമുറകളായി ചെയ്തുപോരുന്ന ഒരു കാർഷികസംസ്കാരത്തിന്റെ കടയ്ക്കലുള്ള കത്തിവയ്ക്കലാകുമത്. കുങ്കുമം കൃഷിചെയ്യാൻ ഇത് കാശ്മീരല്ലല്ലോ സാർ.

അങ്ങയോടുള്ള  എന്റെയൊരു മറുചോദ്യം ഇതാണ്. വനങ്ങൾക്കുള്ളിൽ വന്യമൃഗങ്ങളെ ആകർഷിക്കുന്ന വിളകൾ നട്ടുകൂടെ സാർ? അതോ വന്യമൃഗങ്ങൾ വനത്തിനു പുറത്തുള്ള വിളകൾ മാത്രമേ ആഹരിക്കൂ എന്നുണ്ടോ? നിബിഢ വനങ്ങളല്ലാത്ത എത്രയോ പ്രദേശങ്ങൾ വനങ്ങൾക്കുള്ളിൽത്തന്നെയുണ്ട്. വനംവകുപ്പ് മുൻകൈ എടുത്ത് അവിടെ കൃഷിചെയ്യട്ടെ. അതല്ലേ ശരിയായ പരിഹാരം? 

പശുവിനെയും ആടിനെയുമൊക്കെ വളർത്തി ജീവിക്കുന്ന ധാരാളം കർഷകർ വനാതിർത്തികളിലുണ്ട്. കടുവ പിടിക്കാത്ത ഒന്ന് രണ്ടു വളർത്തു മൃഗങ്ങളുടെ പേരുകൾ അങ്ങേയ്ക്കറിയാമെങ്കിൽ പറഞ്ഞു തരണം. 

അങ്ങ് പറഞ്ഞതു പോലെയാണെങ്കിൽ ഞങ്ങൾക്ക് നടാൻ ഇനി ‘കഞ്ചാവ്’ മാത്രമേയുള്ളൂ സാർ. കാരണം ഇന്ന് കേരളത്തിൽ കുറച്ചെങ്കിലും വില ലഭിക്കുന്ന വിളകളൊക്കെത്തന്നെയും വന്യമൃഗങ്ങളെ ആകർഷിക്കുന്ന വിളകൾ തന്നെയാണ്. 

അങ്ങ് രണ്ടാമതായി പറഞ്ഞ കാര്യം കർഷകർക്ക് വേറെ എവിടെയെങ്കിലും അനുയോജ്യമായ കൃഷിസ്ഥലങ്ങളും കണ്ടെത്തി നൽകുക എന്നതാണ്. ആറളം ഫാമിൽ സർക്കാർ അങ്ങനെ പുനരധിവസിപ്പിച്ച പതിമൂന്നോളം പേരുടെ ജീവൻ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ കാട്ടുമൃഗങ്ങൾ അപഹരിച്ചിട്ടുണ്ട്. ഇങ്ങനെ പ്രതിഷേധിക്കുന്ന എന്നെപ്പോലുള്ളവർ അങ്ങനെയെങ്കിലും ഒടുങ്ങട്ടെ എന്നാണ് അങ്ങ് ഉദ്ദേശിച്ചതെങ്കിൽ, ഇത്രയും നേരം ഞാൻ അങ്ങേയ്ക്കു നൽകിക്കൊണ്ടിരിക്കുന്ന ഈ ബഹുമാനം മറന്ന് ചിലപ്പോൾ എനിക്ക് സംസാരിക്കേണ്ടിവരും. മാത്രമല്ല, ഏതൊരു മനുഷ്യനും ജനിച്ചു വളരുന്ന വീടിനോടും മണ്ണിനോടും ഒരു വൈകാരിക അടുപ്പം എപ്പോഴും ഉണ്ടാകും. അങ്ങേയ്ക്കതു മനസ്സിലാകുമോ എന്നെനിക്കറിയില്ല, എന്നാൽ അങ്ങനൊന്നുണ്ട്. കർഷകർക്ക് അവരുടെ മണ്ണ് ഒരു വികാരം തന്നെയാണ് സാർ. നടപ്പിലാക്കാൻ കഴിയാത്ത ഇത്തരം നിർദ്ദേശങ്ങൾ പ്രായോഗിക പരിജ്ഞാനത്തിന്റെ കുറവാണ് സാർ. അങ്ങ് സാധിക്കുമെങ്കിൽ ആറളം വന്യജീവി സങ്കേതത്തിനടുത്തേക്ക് താമസം മാറ്റണം എന്നാണെന്റെ അഭിപ്രായം. അതിന് ശേഷം താങ്കൾ നിർദ്ദേശിക്കുന്ന കാര്യങ്ങൾ പ്രയോഗികമാക്കുന്നകാര്യം ജനങ്ങൾ ഒരുപക്ഷേ പരിഗണിച്ചേക്കും. 

എനിക്ക് അങ്ങയോട് ഒന്നേ പറയാനുള്ളൂ. പ്രസിദ്ധ അമേരിക്കൻ എഴുത്തുകാരനായിരുന്ന Robert G. Ingersoll പറഞ്ഞതാണത്. 

‘It is a thousand times better to have common sense without education than to have education without common sense’

English summary: Human–Wildlife conflict in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com