ADVERTISEMENT

97 ലക്ഷത്തോളം ഏക്കർ വിസ്തീർണം വരുന്ന ഭൂപ്രദേശമാണ് കേരള സംസ്ഥാനം. ഇതിൽ 28.5 ലക്ഷത്തിനടുത്ത് ഏക്കർ ഭൂമി റിസർവ് വനമാണ്. വിവിധ വിദേശ, സ്വദേശ കമ്പനികളുടെ കൈവശം തോട്ട‌വ്യവസായം നടത്തുന്നതിന് നൽകപ്പെട്ട 10 ലക്ഷം ഏക്കറിനടുത്ത് വരുന്ന ഭൂമിയും, 50 മീറ്റർ ഹൈവേ മുതൽ 2 മീറ്റർ വരെ വരുന്ന പതിനായിരക്കണക്കിന് കിലോമീറ്ററുകൾ വരുന്ന റോഡുകൾ, ആയിരക്കണക്കിന് കിലോമീറ്റർ വരുന്ന റെയിൽ പാളങ്ങ‌ൾ, പ്രധാനപ്പെട്ട 44 നദികളും, നേരിയ അളവ് വ്യത്യാസമുള്ള നൂറ് കണക്കിന് തോടുകളും, കനാലുകളും, 15000 ഏക്കർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇടുക്കി അണക്കെട്ട് ഉൾപ്പെടെ 62 അണകെട്ടുകളും, ഇതിന്റെയെല്ലാം പുറമ്പോക്കുകളും, കേന്ദ്ര, സംസ്ഥാന സർക്കാർ പൊതു മേഖലാ സ്ഥാപനങ്ങളും, വിവിധ വകുപ്പുകളും, കൂടികൈവശം വച്ചിരിക്കുന്ന ഭൂമിയുടെ അളവ് കൂട്ടുമ്പോൾ ഏകദേശം 60 ലക്ഷം ഏക്കർ ഭൂപ്രദേശം ഗവ. അധീനതയിലാണ് നിലനിൽക്കുന്നത്.

ശേഷിക്കുന്ന 37 ലക്ഷം ഏക്കറിൽ 8 ലക്ഷം ഏക്കർ പാടശേഖരം ഒഴിച്ച് നിർത്തിയാൽ ബാക്കിയുള്ള 29 ലക്ഷം ഏക്കറാണ് ഒരു കോടി പത്ത് ലക്ഷം കുടുംബങ്ങളിലായി ജീവിക്കുന്ന മൂന്നരക്കോടി ജനങ്ങൾക്ക് താമസത്തിനും, സാമൂഹിക ജീവിതത്തിനും വേണ്ടി അവശേഷിക്കുന്നത്. ഇതിനു ശേഷം 625 കി.മീ. ദൂരം വരുന്ന തീരദേശവും 125 കി. മീ. വരുന്ന കായൽ തീരവും, 500 മീറ്റർ CRZ ആയി പ്രഖ്യാപിച്ചതിലൂടെ ഒരു ലക്ഷം ഏക്കർ നിരോധിത മേഖലയായി മാറി.

2007ൽ ബിനോയ് വിശ്വം EFL നിയമം ഉപയോഗിച്ച് 40,000 ഏക്കർ കൃഷിഭൂമി പിടിച്ചെടുത്ത് വനഭൂമിയാക്കിയതും, കുറിഞ്ഞി സങ്കേതത്തിന്റെ പേരിൽ 3000 ഏക്കർ പിടിച്ചെടുത്തതും  ആയിരക്കണക്കിന് കർഷകരെ വഴിയാധാരമാക്കിക്കൊണ്ടാണ്. ഇദ്ദേഹമടക്കമുള്ള ഭരണകൂടങ്ങൾ നൽകിയ പ്രോത്സാഹനവും, റിപ്പോർട്ടുകളും 2013ൽ 123 വില്ലേജുകളിൽ കസ്തൂരിരംഗന്റെ വേഷത്തിൽ അവതരിച്ചത് ഡമോക്ലസിന്റെ വാൾപോലെ ഇന്നും മലയോര നിവാസിയുടെ തലക്ക് മുകളിൽ  തൂങ്ങിയാടുന്നു.

2016 ആയപ്പോഴേക്കും വ്യാപാരി വ്യവസായി ഏകോപന സമിതിയിലേക്ക് നമ്മുടെ റവന്യു വകുപ്പും കൂട്ട് ചേർന്നതോടെ വ്യാപാരം കൊഴുത്തു. വിദേശ വരുമാനത്തോടൊപ്പം ആഭ്യന്തര വരുമാനവും വർധിപ്പിച്ച് നീങ്ങിയതിനൊപ്പം അധികാരത്തെ ഉപയോഗിച്ച് നട്ടുവളർത്തിയ സർവീസ് സംഘടനയും കൂടി ചേർന്നപ്പോൾ കേരളത്തിൽ പകരംവയ്ക്കാനില്ലാത്ത തരത്തിൽ ഒരു ഭീകര സംഘം രൂപപ്പെടുകയായിരുന്നു എന്നതാണ് വാസ്തവം.

1960 ന് ശേഷം നൽകിയ പട്ടയങ്ങളിൽ നിർമാണം നിരോധിച്ചും, കൃഷിക്കാരന്റെ മരങ്ങൾ മുറിക്കുന്നത് നിരോധിച്ചും ആഘോഷം തുടരവേ 2018ലെ പ്രളയത്തെ ശാസ്ത്ര വക്രീകരണത്തിലൂടെ ആയുധമാക്കാൻ ഈ കൂട്ടത്തിന് കഴിഞ്ഞു. അതോടെ 40° ചെരിവ് പ്രദേശങ്ങളിൽ നിർമാണം നിരോധിച്ച് 2018 ഡിസംബറിൽ  ഉത്തരവിറങ്ങി. 625 വില്ലേജുകളിലെ പകുതി ഭൂമിയും ഈ ഗണത്തിൽ വരുന്നതാണ്. കഴിഞ്ഞ 60 വർഷക്കാലമായിട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ റബറടക്കമുള്ള തോട്ടങ്ങൾ പീസ് ആക്കി വിറ്റത് ചട്ടമറിയാതെ വാങ്ങുകയും നിർമാണങ്ങൾ നടത്തുകയും ചെയ്ത ആയിരക്കണക്കിന് കേസുകളിൽ പട്ടയം റദ്ദ് ചെയ്ത് പിടിച്ചെടുക്കാൻ ഇറക്കിയ ഉത്തരവും ഇക്കാലയളവിലാണ്. കേരളത്തിൽ മതസ്ഥാപനങ്ങൾ നിർമിക്കുന്നതിന് നിയമത്തിൽ വ്യവസ്ഥിയില്ലാത്തതു കൊണ്ട് നിയമവിരുദ്ധമായി നിർമിച്ചതിന്റെ ഗണത്തിൽ വരും എന്ന് കണ്ടെത്തുകയും നിയമപരമാക്കി മാറ്റുന്നതിന് ഒരു ഏക്കർ വരെയുള്ള ഭൂമി മാർക്കറ്റ് വിലയുടെ ഇരട്ടി പിഴ ഈടാക്കി വിട്ടുനൽകാനും ബാക്കി പിടിച്ചെടുക്കാനും ഉള്ള ഉത്തരവും റവന്യു വകുപ്പ് ഇക്കാലത്ത് ഇറക്കിയത് മത നേതാക്കൾ അറിഞ്ഞ ഭാവം പോലും നടിച്ചിട്ടില്ലന്നതാണ് സത്യം.

ഇതിനിടയിലാണ് 215000 ഏക്കർ ഭൂപ്രദേശം ഏലത്തോട്ടത്തിന്റെ പേരിൽ റിസർവ് വനമാക്കാൻ വനം വകുപ്പ് സർവേ ആരംഭിച്ചിരിക്കുന്നത്. അതിനിടയിൽ സംസ്ഥാനത്ത് വന്യ ജീവി സങ്കേതങ്ങളുടെ പേരിൽ 23 ബഫർ സോണുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. അതിൽ 8 സങ്കേതങ്ങൾ ഇടുക്കിയിലാണ്. 10 കിലോമീറ്റർ എയർ സിസ്റ്റൻസ് ഉദ്ദേശിക്കുന്ന ബഫർ സോണിന്റെ ആദ്യപടി 1 കിലോമീറ്ററിൽ തുടങ്ങുമ്പോൾ ഇടുക്കി ജില്ലയ്ക്ക് 50,000 ഏക്കർ വനഭൂമിയായി മാറുന്ന സ്ഥിതി വരും.

5 ലക്ഷം ഭവനരഹിതരുള്ള കൊച്ചു കേരളം 3.5 കോടി ജനതയെ ഉൾകൊള്ളാൻ കഴിയാതെ പോകുന്നിടത്ത് എന്താണ് ഇതുകൊണ്ടെല്ലാം ഭരണകൂടവും പരിസ്ഥിതിവാദികളും ഉദ്ദേശിക്കുന്നതെന്ന് മനസിലാകുന്നില്ല. നാമോരോരുത്തരും ആധുനിക ജീവിത സൗകര്യങ്ങൾക്ക് പിന്നാലെ മുൻ പിൻ നോക്കാതെ നടത്തുന്ന ഇടപാടുകളാണ് മാലിന്യമായി മാറുന്നത്. 3.5 ലക്ഷം മാസം ശമ്പളം വാങ്ങുന്ന ചീഫ് സെക്രട്ടറി ഉണ്ടാക്കുന്ന മാലിന്യം 3000 രൂപ ചെലവിൽ ഒരു മാസം കഴിച്ചുകൂട്ടുന്ന ഒരു സാധാരണക്കാരൻ സൃഷ്ടിക്കുന്നില്ല. വ്യാപകമായി A/C ഉപയോഗിക്കുമ്പോൾ വായു തന്മാത്രയിലെ തണുത്ത തന്മാത്രകളെ പിടിച്ചു വയ്ക്കുകയും ചൂട് തന്മാത്ര പുറംതള്ളുകയും ചെയ്യുമ്പോൾ അന്തരീക്ഷ താപനില ക്രമാതീതമായി വർധിക്കുന്നു. എന്തു കൊണ്ട് കോടിക്കണക്കിന് A/Cകൾ പ്രവർത്തിപ്പിക്കുന്നത് ഒഴിവാക്കിക്കൂടാ?

45000 Sq feet വീട് പണിത വയനാട്ടിലെ അറയ്ക്കൽ ജോയിക്കൊപ്പമെത്താൻ മത്സരിക്കുന്ന മലയാളിക്ക് വീടിന് പരിധി നിശ്ചയിക്കാൻ എന്ത് കൊണ്ട് മടിക്കുന്നു. വനത്തിന്റെ 6 ഇരട്ടി പ്രാധാന്യമുള്ള പാടങ്ങൾ 2765 ഏക്കർ കരയാക്കി മാറ്റാൻ ഈ സർക്കാർ അനുമതി നൽകിയത് എറണാകുളമടക്കമുള്ള പ്രദേശത്തല്ലേ? ആവശ്യത്തിന് പണം കിട്ടിയാൽ തീരുന്ന പ്രശ്നമണോ നിങ്ങൾ ഉദ്ദേശിക്കുന്ന പരിസ്ഥിതി? മൂക്കില്ലാരാജ്യത്ത് മുറിമൂക്കൻ രാജാവാകുമെന്ന് കേട്ടിട്ടുണ്ട്. മുറിമൂക്കു പോലുമില്ലാത്തവർ കസേര കയ്യടക്കിയത് കലികാല ലക്ഷണമാകാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com