ADVERTISEMENT

പെരുന്തേനീച്ചയെ പേടിയില്ലാത്തവർ കുറയും. ആകാശം തൊട്ടെന്നപോലെ നിൽക്കുന്ന കെട്ടിടങ്ങളുടെയും ഫ്ലാറ്റുകളുടെയും ഭിത്തിയിൽ കൂടു വച്ച് ഇരമ്പി നിൽക്കുന്ന തേനീച്ചപ്പട സമീപത്തെ താമസക്കാർക്കു പേടിസ്വപ്നംതന്നെ. കത്തിച്ചും കല്ലെറിഞ്ഞുമൊക്കെ ഓടിക്കാൻ നോക്കിയാൽ കളി മാറും. പത്തെണ്ണം കുത്തിയാൽ ഒരുവേള ജീവഹാനി തന്നെ സംഭവിച്ചേക്കാം. പരിസ്ഥിതിരക്ഷയിൽ തേനീച്ചകൾക്കുള്ള പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ അവയെ കത്തിച്ചു നശിപ്പിക്കുന്നതിനെക്കാൾ കൂടൊഴിഞ്ഞു പോകാൻ പ്രേരിപ്പിക്കുന്നതാണ് ശരിയായ കാര്യമെന്ന് പറയുന്നു തേനീച്ചക്കൃഷിക്കാരനായ വിനു മംഗലം.

മാധ്യമരംഗത്തും പിന്നീട് സ്വന്തം സംരംഭമായുമൊക്കെ ഏറെക്കാലം ചെലവിട്ട തൃശൂർ മാള സ്വദേ ശി വിനു  പിന്നീട് ഇഷ്ടമേഖലയായ തേനീച്ചക്കൃഷിയിലേക്ക് ചുവടുമാറ്റുകയായിരുന്നു. പുണെയിലുള്ള സെൻട്രൽ ബീ റിസർച് ആൻഡ് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പരിശീലനവും ഒപ്പം വിദഗ്ധരായ തേനീച്ചക്കർഷകരിൽനിന്നു ചെയ്തറിവുകളും സ്വന്തമാക്കി കൃഷി തുടങ്ങി. നിലവിൽ നൂറിനടുത്ത് തേനീച്ചക്കോളനികളാണുള്ളത്. ഒപ്പം കേന്ദ്ര സർക്കാരിന്റെ സ്ഫുർത്തി പ്രോജക്ടിന്റെ ഭാഗമായി കണ്ണൂർ റൂറൽ ഡവലപ്മെന്റ് സൊസൈറ്റിയിലെ തേനീച്ചക്കർഷകർക്കിടയിൽ ക്ലസ്റ്റർ ഡവലപ്മെന്റ് എക്സിക്യൂട്ടീവായും പ്രവർത്തിക്കുന്നു. 

കേന്ദ്രസർക്കാരിന്റെ കീഴിലുള്ള എംഎസ്എംഇ മന്ത്രാലയം പരമ്പരാഗത തൊഴിൽമേഖലയുടെ ഉന്നമനത്തിനായി നടപ്പാക്കുന്നതാണ് രണ്ടര കോടി രൂപയുടെ സ്ഫുർത്തി പ്രോജക്ട്.  തേനീച്ചക്കർഷക ക്ലസ്റ്ററുകൾക്ക് ഈ പദ്ധതിപ്രകാരം പരിശീലനം, ഉപകരണങ്ങൾ എന്നിവ ലഭിക്കും. കണ്ണൂർ റൂറൽ ഡവലപ്മെന്റ് സൊസൈറ്റിയിലെ തേനീച്ചക്കർഷകർ  ഈ പ്രോജക്ടിന്റെ ഗുണഭോക്താക്കളാണ്. 

vinu-1

ഇടയ്ക്ക് എറണാകുളം കാക്കനാട്ടേക്കു താമസം മാറിയപ്പോഴാണ് നഗരത്തിലുള്ളവർ നേരിടുന്ന പെരുന്തേനീച്ചഭീഷണി ശ്രദ്ധിക്കുന്നതെന്നു വിനു. താമസിയാതെ സുഹൃത്തായ തൃശൂർ സ്വദേശി ലിനേഷുമായി ചേർന്ന് പെരുന്തേനീച്ചയെ നീക്കുന്ന ദൗത്യത്തിലേക്കു കൂടി തിരിഞ്ഞു. താമസക്കാർക്കു ഭീഷണിയാകുന്ന കൂടുകൾ മാത്രമേ മാറ്റാറുള്ളൂ.

മരങ്ങളുടെ എണ്ണം കുറയുന്നത് ബഹുനിലക്കെട്ടിടങ്ങളിൽ കൂടു വയ്ക്കാന്‍ പെരുന്തേനീച്ചയെ പ്രേരിപ്പിക്കുന്നെന്ന് വിനു പറയുന്നു. ഉയരങ്ങളിൽ കൂടു നിർമിക്കാൻ ഇഷ്ടപ്പെടുന്നവരാണ് പെരുന്തേ നീച്ചകൾ. വന്മരങ്ങൾ കുറയുമ്പോൾ അവര്‍ പകരം കെട്ടിടങ്ങളെ ആശ്രയിക്കും. കുറ്റിച്ചെടിയായ പാണലിന്റെ ഇലയും ചകിരിയും കോഴിത്തൂവലും കത്തിച്ച് പുകച്ച് തേനീച്ചകളെ ചെറുതായി മയക്കിയശേഷം അവയെ വാരി മാറ്റി കൂടു മുറിച്ചു നീക്കുകയാണ് രീതി. അതിനുശേഷം കൂടിരുന്ന ഭാഗത്ത് വേപ്പെണ്ണ തളിക്കും.  താമസിയാതെ തേനീച്ചകൾ പറന്നകലും. 

ഉയർന്ന കെട്ടിടങ്ങളിൽ, കയ്യെത്താൻ പ്രയാസമായ ഭാഗത്തു കൂടുവച്ചിരിക്കുന്ന തേനീച്ചകളെ തുരത്തുന്നതു സാഹസികമാണെന്നു വിനു. എന്നാൽ അവയെ നശിപ്പിക്കുന്നതിലും നല്ലത് ഈ സാഹസം തന്നെ. 

മുറിച്ചു മാറ്റുന്ന മെഴുകു കൂടുകൾ ബീ വാക്സ് ഉൽപന്നങ്ങൾ നിർമിക്കാൻ പ്രയോജനപ്പെടും. നിലവിൽ ഒരു കിലോ മെഴുകിന് 400 രൂപ വിലയുണ്ട്. തേൻമെഴുകിൽനിന്നുള്ള സൗന്ദര്യവർധക ഉൽപന്നങ്ങൾക്ക് ഡിമാൻഡ് വർധിക്കുന്നുണ്ടെന്നും വിനു പറയുന്നു. 

ഫോൺ: 9539283111

English summary: How to remove indian rock bee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com