ADVERTISEMENT

കേരളത്തില്‍ മത്സ്യക്കൃഷി കൂടുതല്‍ ശക്തിയാര്‍ജിച്ച കാലമായിരുന്നു ഈ കോവിഡ് കാലഘട്ടം. ഉല്‍പാദനം ഏറിയപ്പോള്‍ വില്‍പനയ്ക്ക് ബുദ്ധിമുട്ടായി. പല കര്‍ഷകരുടെ കുളങ്ങളിലും മെച്ചപ്പെട്ട വില ലഭിക്കാതെ തിലാപ്പിയ പോലുള്ള വളര്‍ത്തുമത്സ്യങ്ങള്‍ കെട്ടിക്കിടക്കുമ്പോള്‍ ഇതര സംസ്ഥാനങ്ങളില്‍നിന്ന് കുറഞ്ഞ വിലയ്ക്ക് തിലാപ്പിയ കേരളത്തിലേക്കു വണ്ടി കയറി എത്തുന്നു. കേരളത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന തിലാപ്പിയ മത്സ്യങ്ങളുടെ വിലയുമായി താരതമ്യപ്പെടുത്തിയാല്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന മത്സ്യങ്ങള്‍ക്ക് വില നന്നേ കുറവാണ്. അതായത് 150 രൂപയ്ക്കും താഴെ മത്സ്യം ലഭിക്കും. 1 കിലോ തൂങ്ങാന്‍ 3 എണ്ണം മതി. അതുകൊണ്ടുതന്നെ വിലക്കുറവില്‍ ആകൃഷ്ടരായി വാങ്ങുന്നവരും ഏറെ.

കേരളത്തിലെ കര്‍ഷകര്‍ ഒട്ടേറെ വില്‍പന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും അവയൊന്നും കാര്യമായ വിജയത്തിലേക്ക് എത്തുന്നില്ല. വിളവെടുപ്പ് ഉത്സവം, ജീവനോടെയുള്ള വില്‍പന, ഫാം ടൂറിസം എന്നിങ്ങനെ ഒട്ടേറെ മാര്‍ഗങ്ങള്‍ കര്‍ഷകര്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍, വില കുറഞ്ഞ തിലാപ്പിയ മത്സ്യങ്ങള്‍ ഇപ്പോള്‍ മാര്‍ക്കറ്റില്‍ സുലഭമായി ലഭ്യമാകുന്നതിനാല്‍ കര്‍ഷകരുടെ മത്സ്യങ്ങള്‍ക്ക് സ്വീകാര്യതയില്ല. 2020 ഡിസംബര്‍ മുതല്‍ കേരളത്തിലെ മത്സ്യക്കര്‍ഷകരില്‍ 90 ശതമാനം പേരും പ്രതിസന്ധിയിലാണ്.

tilapia-fish-1
തിലാപ്പിയ മത്സ്യം ദ്രവിച്ച അവസ്ഥയില്‍

കേരളത്തിനു പുറത്തുനിന്ന് വരുന്ന തിലാപ്പിയ മത്സ്യങ്ങള്‍ എല്ലാം നല്ലതാണോ? അല്ല എന്നുതന്നെ പറയേണ്ടിവരും. വിളവെടുത്ത് ഐസ് പെട്ടികളിലാക്കി ഇവിടേക്ക് തിരിക്കുന്ന മത്സ്യങ്ങള്‍ ഉപഭോക്താക്കളിലേക്ക് എത്താന്‍ ഒരാഴ്ചയെങ്കിലും എടുക്കും. കൃത്യമായ ശീതീകരണ സംവിധാനങ്ങള്‍ സ്വീകരിച്ചിട്ടില്ലായെങ്കില്‍ മത്സ്യങ്ങള്‍ ഇവിടെയെത്തുമ്പോഴേക്ക് അഴുകിത്തുടങ്ങിയിരിക്കും. പ്രത്യക്ഷത്തില്‍ ഫ്രഷ് എന്നു തോന്നിക്കുമെങ്കിലും വൃത്തിയാക്കിത്തുടങ്ങിയാല്‍ മത്സ്യത്തിന്റെ പഴക്കം അറിയാം. ചിറകുകള്‍ കത്തിയോ കത്രികയോ ഉപയോഗിച്ച് മുറിക്കാന്‍ ശ്രമിച്ചാല്‍ ഒരുപക്ഷേ ശരീരത്തില്‍നിന്ന് പിഴുതായിരിക്കും പോരുക. അതുപോലെതന്നെ വയറിനുള്ളിലെ അവയവങ്ങളും ഭക്ഷണാവശിഷ്ടങ്ങളും ദ്രവിച്ച് ദ്രാവകാവസ്ഥയിലുമായിരിക്കും. മാത്രമല്ല, മുള്ളില്‍നിന്ന് മാസം വിട്ടുപോയ അവസ്ഥയും കാണാം (ചിത്രങ്ങള്‍ ശ്രദ്ധിക്കുക). 

കേരളത്തിലെ ഒട്ടേറെ കര്‍ഷകര്‍ വില്‍പന പ്രതിസന്ധി നേരിടുമ്പോള്‍ ഇതരസംസ്ഥാനങ്ങളില്‍നിന്നെത്തുന്ന വില കുറഞ്ഞ പഴകിയ മത്സ്യങ്ങള്‍ വാങ്ങി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കണമോ എന്ന് കേരളത്തിലെ മത്സ്യോപഭോക്താക്കള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.

English summary: Rotten Fishes Being Sold In State

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com