ADVERTISEMENT

കോവിഡ് മഹാമാരി കേരളത്തിന്റെ സമസ്ത മേഖലകളേയും നിശ്ചലാവസ്ഥയിലേക്കും സാമ്പത്തിക മാന്ദ്യത്തിലേക്കും നയിച്ചപ്പോള്‍ കൂടുതല്‍ പേര്‍ പ്രതീക്ഷ അര്‍പ്പിച്ചത് മൃഗസംരക്ഷണ ക്ഷീരമേഖലയിലാണ്. തൊഴില്‍ നഷ്ടപ്പെട്ട പ്രവാസികള്‍ കൂട്ടത്തോടെ നാട്ടിലേക്ക് തിരിച്ചു വരുന്നതും കൂടുതല്‍ പേര്‍ ഈ മേഖലയിലേക്കു തിരിഞ്ഞതും ചെറുതല്ലാത്ത വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ നടത്തപ്പെട്ട നയപ്രഖ്യാപനങ്ങള്‍ മൃഗസംരക്ഷണ ക്ഷീരമേഖലയ്ക്ക് പുത്തന്‍ ഉണര്‍വ് നല്‍കുക തന്നെ ചെയ്യും.

മൃഗസംരക്ഷണ വകുപ്പിന്റെ കര്‍ഷക സൗഹൃദപരമായുള്ള സമഗ്ര പുനസംഘടനയുടെ ഭാഗമായി 24 മണിക്കൂര്‍ മൃഗസംരക്ഷണ സേവനങ്ങള്‍ ആകെയുള്ള 77 താലൂക്കുകളിലേക്കും വ്യാപിപ്പിക്കുന്നതാണ്. രാവിലെ 8 മണി മുതല്‍ 3 ഷിഫ്റ്റുകളിലായി ഇത്തരം വിളക്കണയാത്ത മൃഗാശുപത്രികളിലൂടെ ദിവസം മുഴുവനും കര്‍ഷകര്‍ക്ക് സേവനം ലഭ്യമാക്കാന്‍ കഴിയും. അടിയന്തിര രാത്രികാല മൃഗചികിത്സയിലൂടെ കര്‍ഷകരുടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് അസമയങ്ങളില്‍ പോലും ആവശ്യമായ വൈദ്യസഹായം നല്‍കുവാനും കര്‍ഷകര്‍ക്ക് അവിചാരിതമായി ഉണ്ടായേക്കാവുന്ന സാമ്പത്തിക നഷ്ടം ഇതിലൂടെ ഒഴിവാക്കുവാനും കഴിയും.

ദേശീയ കന്നുകാലി ദൗത്യത്തിന് (നാഷണല്‍ ലൈവ് സ്റ്റോക്ക് മിഷന്‍) കീഴില്‍ തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയില്‍ ആടുകള്‍ക്കായുള്ള ഒരു പുതിയ മികവിന്റെ കേന്ദ്രം അഥവാ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ഗോട്ട് പ്രവര്‍ത്തനക്ഷമമാക്കുന്നതാണ്. 3 കോടി 20 ലക്ഷം രൂപയാണ് ഇതിന്റെ അടങ്കല്‍ തുക. കേന്ദ്ര സഹായമായി 1 കോടി 92 ലക്ഷം രൂപയും ബാക്കി സംസ്ഥാന വിഹിതവുമാണ്. നിലവില്‍ പ്രതിവര്‍ഷം 500  മുതല്‍ 600 വരെ ആട്ടിന്‍കുട്ടികളെ ഉല്‍പ്പാദിപ്പിക്കുന്ന ഈ കേന്ദ്രത്തില്‍നിന്നുമുള്ള ഉല്‍പ്പാദനം മൂന്നിരട്ടി ആയി വര്‍ധിപ്പിക്കുന്നതിനും നല്ലയിനം ആട്ടിന്‍കുട്ടികളെ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനും സാധ്യമാവും. ഗവേഷണ സൗകര്യങ്ങള്‍ ശക്തമാക്കുന്നതിലൂടെ മികവിന്റെ കേന്ദ്രമാക്കി മാറ്റുവാനും കഴിയും. കെട്ടിടങ്ങളുടെ നിര്‍മാണം കേരളാ പോലീസ് ഹൗസിംഗ് കോര്‍പ്പറേഷന്റെ മേല്‍നോട്ടത്തില്‍ ധൃതഗതിയില്‍ നടന്നു വരികയാണ്. പുല്‍കൃഷിയും ഊര്‍ജിതമായി നടന്നു വരുന്നു. ചുരുങ്ങിയ മാസങ്ങള്‍ക്കകം തന്നെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയും.

പരമാവധി പാലുല്‍പാദനവും പ്രത്യുല്‍പ്പാദനശേഷിയും ഉറപ്പാക്കുന്നതിനായി കന്നുകുട്ടി പരിപാലന പദ്ധതി വ്യാപ്തിയിലും പരിധിയിലും വികസിപ്പിക്കുന്നതാണ്. നിലവില്‍ പ്രതിവര്‍ഷം കൃത്രിമ ബീജസങ്കലനത്തിലൂടെ ഏകദേശം 2 ലക്ഷം പശുക്കുട്ടികള്‍ ജനിക്കുമ്പോള്‍ അമ്പതിനായിരത്തോളം പശുക്കുട്ടികള്‍ മാത്രമാണ് കന്നുകുട്ടി പരിപാലന പദ്ധതിയില്‍ ഉള്‍പ്പെടുന്നുള്ളു. നിലവില്‍ 18 മാസം അഥവാ ആദ്യ പ്രസവം വരെ സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കി വരുന്ന ഈ പദ്ധതിയില്‍ കൂടുതല്‍ പശുക്കിടാക്കളെ ഉള്‍പ്പെടുത്തുന്നതുവഴി ഇവകളെ യഥാസമയം പ്രായപൂര്‍ത്തിയില്‍ എത്തിക്കുകയും കറവപ്പശുക്കള്‍ ആക്കി മാറ്റുന്നതിലൂടെ പാലുല്‍പാദനവും ഗണ്യമായി വര്‍ധിപ്പിക്കാന്‍ കഴിയും.

അനിമല്‍ റിസോഴ്‌സ് ഡവലെപ്പ്‌മെന്റ് ഫണ്ട് ഉപയോഗിച്ച് കര്‍ഷകര്‍ക്ക് പോത്തിന്‍കുട്ടികളെ നല്‍കല്‍ (ഓണാട്ടുകര മോഡല്‍- ഓണാട്ടുകര പ്രദേശത്ത് മാത്രം നടപ്പിലാക്കിയ പദ്ധതി കേരളത്തിലുടനീളം നടപ്പിലാക്കുന്നത്) വഴി ശുദ്ധമായ മാംസോല്‍പ്പാദനവും വരുമാന വര്‍ധനയും ഉറപ്പാക്കാന്‍ കഴിയും. വ്യാവസായിക അടിസ്ഥാനത്തിലുള്ള ആടു വളര്‍ത്തല്‍ (19+1), ബാങ്ക് വായ്പകളില്‍ മേല്‍ പലിശയിനത്തിലുള്ള സബ്‌സിഡി എന്നിവയിലൂടെ തൊഴില്‍ അവസരങ്ങള്‍ 50% വര്‍ധിക്കുന്നതിനോടൊപ്പം വരുമാന വര്‍ധനയ്ക്കും കര്‍ഷകരുടെ ആത്മവിശ്വാസം വളര്‍ത്തുന്നതിനും ഉതകും.

കര്‍ഷകര്‍ക്കുള്ള വാതില്‍പ്പടി മൃഗസംരക്ഷണ സേവനങ്ങള്‍ക്കായി 152 ബ്ലോക്ക് പഞ്ചായത്തുകളിലും ആംബുലന്‍സ് നല്‍കുന്നത് വഴി മൃഗചികിത്സാ സൗകര്യം കര്‍ഷകരുടെ വീട്ടുപടിക്കല്‍ എത്തുകയാണ്.

ഈ മേഖലയിലെ സ്ഥിതിവിവര കണക്കുകള്‍, കര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, നൂതന പരിപാലന മുറകള്‍ എന്നിവ ലഭ്യമാക്കുന്നതിലേക്കായി കേരള സ്റ്റേറ്റ് ഡെയറി മാനേജ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ സ്ഥാപിക്കുന്നതാണ്.

മൃഗസംരക്ഷണ ക്ഷീരമേഖലയില്‍ നിലകൊള്ളുന്ന പരമ്പരാഗത കര്‍ഷകര്‍ക്കും വ്യാവസായിക അടിസ്ഥാനത്തില്‍ ഈ മേഖലയില്‍ നില നില്‍ക്കുന്ന സംരംഭകര്‍ക്കും ഈ കോവിഡ് മഹാമാരിക്കാലത്തും പ്രതീക്ഷയുടെ പുതുനാമ്പുകള്‍ വളര്‍ത്തുന്നതാണീ നയപ്രഖ്യാപന പ്രസംഗം. നയപ്രഖ്യാപനത്തില്‍ കൃഷിഭവനുകള്‍ സ്മാര്‍ട്ടാക്കും എന്നുണ്ട്. മൃഗാശുപത്രികള്‍ കൂടി സ്മാര്‍ട്ടാക്കാന്‍ എന്തിന് അമാന്തിക്കണം?

English summary: Governor speech about livestock sector at kerala assembly

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com