ADVERTISEMENT

കേരളത്തില്‍ സമീപകാലത്ത് മത്സ്യക്കൃഷിക്ക് ലഭിച്ച പ്രചാരം മൂലം മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണരംഗത്തേക്ക് കടന്നുവന്ന യുവാക്കളടക്കമുള്ളവര്‍ ഏറെയുണ്ട്. കേരളത്തിലെ കൃഷിക്ക് ആവശ്യമുള്ള അത്രയും കുഞ്ഞുങ്ങള്‍ ഇവിടെ ഉല്‍പാദിപ്പിക്കുന്നില്ല എന്നതുകൊണ്ടുതന്നെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് കരമാര്‍ഗവും വ്യോമമാര്‍ഗവും വഴി മത്സ്യക്കുഞ്ഞുങ്ങള്‍ ഇവിടെ എത്തുന്നുണ്ട്. കേരളത്തില്‍ മത്സ്യവിത്ത് നിയമം ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും, മത്സ്യവിത്ത് വിതരണക്കാര്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ടെങ്കിലും അതിലൊന്നും നടപടികള്‍ ആയിട്ടില്ലായെന്ന് വിതരണക്കാര്‍ ആരോപിക്കുന്നു. അപേക്ഷ സമര്‍പ്പിക്കുകയും റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്ത പലര്‍ക്കും ഇതുവരെ ലൈസന്‍സ് നല്‍കിയിട്ടില്ല. റജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാകാത്ത കേസുകളും ഏറെ. ഈ സാഹചര്യത്തിലാണ് കേരളത്തില്‍ മത്സ്യക്കുഞ്ഞുങ്ങള്‍ ഇറക്കാന്‍ പാടില്ലായെന്ന് കേരള ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്കും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എംഡിക്കും സംസ്ഥാന സര്‍ക്കാര്‍ കത്ത് അയച്ചിരിക്കുന്നത്. സിയാല്‍ വഴിയും വാളയാര്‍ ചെക്ക് പോസ്റ്റ് വഴിയും കേരളത്തിലേക്ക് വരുന്ന മത്സ്യക്കുഞ്ഞുങ്ങളെ തടയണം എന്നാണ് നിര്‍ദേശം. കോവിഡ് നിബന്ധനകള്‍ പാലിക്കുന്നതിനുവേണ്ടിയാണ് ഈ തീരുമാനമെന്നും ഉത്തരവിലുണ്ട്.

തിലാപ്പിയ, റെഡ് ബെല്ലീഡ് പാക്കു (നട്ടര്‍) തുടങ്ങിയ മത്സ്യങ്ങളുടെ ഇറക്കുമതി തടയണമെന്നും മത്സ്യവിത്ത് നിയമം അനുസരിച്ചുള്ള ലൈസന്‍സ് ലഭിച്ച വ്യക്തികള്‍ മാത്രം ഇറക്കുമതി നടത്തിയാല്‍ മതിയെന്നും ഉത്തരവിലുണ്ട്. ഈ മാസം 11ന് പുറത്തിറക്കിയ ഉത്തരവ് അനുസരിച്ച് കോല്‍ക്കത്തിയില്‍നിന്നുള്ള എയര്‍ ഏഷ്യ മത്സ്യക്കുഞ്ഞുങ്ങള്‍ എടുക്കുന്നത് ഇന്നലെ മുതല്‍ അവസാനിപ്പിച്ചു. ഇന്‍ഡിഗോ നാളെ മുതല്‍ മത്സ്യക്കുഞ്ഞുങ്ങള്‍ അടങ്ങിയ പെട്ടികള്‍ കയറ്റില്ല എന്ന് തീരുമാനിച്ചിട്ടുമുണ്ടെന്ന് മത്സ്യവിതരണക്കാരുടെ കൂട്ടായ്മ കര്‍ഷകശ്രീ ഓണ്‍ലൈനിനോട് പറഞ്ഞു. മത്സ്യക്കുഞ്ഞുങ്ങളുടെ വിതരണം ചില വ്യക്തികളിലേക്ക് മാത്രമായി ചുരുക്കാനുള്ള ശ്രമമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും വിതരണക്കാര്‍ പറയുന്നു. ലൈസന്‍സിനുള്ള അപേക്ഷ സമര്‍പ്പിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായെങ്കിലും നടപടിയുണ്ടാകാത്തത് എന്തുകൊണ്ടാണെന്നും ഇവര്‍ ചോദിക്കുന്നു. മത്സ്യക്കുഞ്ഞു വിതരണമേഖലയില്‍ തങ്ങള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പങ്കുവച്ച് മത്സ്യക്കുഞ്ഞ് വിതരണക്കാര്‍ കര്‍ഷകശ്രീയുമായി പങ്കുവച്ച വിവരങ്ങള്‍ ചുവടെ,

fish-seed-2

കഴിഞ്ഞ കുറേ കാലങ്ങളായി കേരളത്തിലെ മത്സ്യക്കൃഷി മേഖല ആകെ പുത്തന്‍ ഉണര്‍വിന്റെ പാതയിലാണ്. അതിന്റെ അടിസ്ഥാനത്തില്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന യുവാക്കള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിതരണക്കാര്‍ ഇവിടെയുണ്ട്. കേരളത്തിനു പുറത്തുനിന്ന് ഇറക്കുമതി ചെയ്ത് സ്വന്തം ഫാമില്‍ ആവശ്യമായ രീതിയില്‍ പരിചരിച്ച് വില്‍പന നടത്തിവരുന്ന സാഹചര്യമായിരുന്നു നിലവില്‍ ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ മത്സ്യവിത്ത് നിയമം പാസാക്കുകയും ചെയ്തത്.

പുതിയ മത്സ്യവിത്ത് നിയമം അനുസരിച്ച് മത്സ്യവിത്ത് വിതരണക്കാര്‍ ലൈസന്‍സിന് അപേക്ഷിക്കുകയും ചെയ്തു. ലൈസന്‍സിന് അപേക്ഷിച്ച് ഒരു വര്‍ഷം പിന്നിട്ടെങ്കിലും ഫിഷറീസ് വകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരു നീക്കങ്ങളും ഉണ്ടായിട്ടില്ല. ചില മത്സ്യവിത്ത് വിതരണക്കാരുടെ ഫാം സന്ദര്‍ശിച്ച് റജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചു എന്നല്ലാതെ ലൈസന്‍സ് സംബന്ധമായ യാതൊരു നീക്കങ്ങളും ഉണ്ടായിട്ടില്ല. ഇതിനിടയിലാണ് ഫിഷറീസ് വകുപ്പിന്റെ നിര്‍ദേശപ്രകാരം ജോയിന്റ് സെക്രട്ടറി അന്യ സംസ്ഥാനങ്ങളില്‍നിന്നുള്ള മത്സ്യക്കുഞ്ഞുങ്ങള്‍ നിരോധിച്ചുള്ള ഉത്തരവിറക്കിയത്.

fish-seed-1

ഉത്തരവില്‍ പറയുന്ന നിബന്ധന ലൈസന്‍സാണ്. ഫിഷറീസ് വകുപ്പ് ലൈസന്‍സ് നല്‍കാത്ത സാഹചര്യത്തില്‍ ഇനി എന്ത് എന്ന ചോദ്യത്തിനു മുന്നിലാണ് കേരളത്തിലെ മത്സ്യവിത്ത് വിതരണക്കാരായ ഞങ്ങള്‍. പുതിയ തീരുമാനം സംസ്ഥാനത്തെ മത്സ്യക്കര്‍ഷകര്‍ക്കും വലിയ വെല്ലുവിളിയായിത്തീരും. ആവശ്യമായ സമയത്ത് മത്സ്യക്കുഞ്ഞുങ്ങളെ ലഭിക്കാതെ വരുന്ന അവസ്ഥ കര്‍ഷകര്‍ക്കുണ്ടാകും. സര്‍ക്കാര്‍ പ്രധാനമായും പരിഗണന നല്‍കുന്നത് കാര്‍പ്പ് ഇനം മത്സ്യങ്ങള്‍ക്കാണ്. എന്നാല്‍, അവയെ വാണിജ്യാടിസ്ഥാനത്തില്‍ വളര്‍ത്തുമ്പോള്‍ പരിമിതികളേറെയാണ്. മാത്രമല്ല, കര്‍ഷകര്‍ക്ക് മത്സ്യക്കുഞ്ഞുങ്ങളെ ലഭ്യമാക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ കണ്ടെത്തിയിട്ടുമില്ലാ എന്ന് മനസിലാക്കുന്നു. കര്‍ഷകര്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രധാനമായും വളര്‍ത്തുന്നത് റെഡ് ബെല്ലിഡ് പാക്കു, വിവിധ തിലാപ്പിയകള്‍, വാള, അനാബസ് എന്നിവയാണ്. ഇവയ്ക്ക് നിയന്ത്രണം വരുമ്പോള്‍ കര്‍ഷകരും പ്രതിസന്ധിയിലാകും.

മത്സ്യവിത്ത് നിയമത്തെക്കുറിച്ച് ചോദിച്ചാല്‍ വ്യക്തമായ തീരുമാനങ്ങളോ നിര്‍ദേശങ്ങളോ നല്‍കാന്‍ ഫിഷറീസിലെ ഉദ്യോഗസ്ഥര്‍ക്കു സാധിക്കുന്നില്ല. 

ഏറ്റവും ലാഭകരവും ഏറ്റവുമധികം ഉല്‍പാദിപ്പിക്കുന്നതുമായ തിലാപ്പിയ മത്സ്യത്തിന്റെ വിത്തുകള്‍ മുഴുവനായി സര്‍ക്കാര്‍ കുത്തകയാക്കി മാറ്റുകയാണ്. ഒരു വര്‍ഷം 8-10 കോടി തിലാപ്പിയ കുഞ്ഞുങ്ങള്‍ കേരളത്തില്‍ ആവശ്യമായ സാഹചര്യത്തില്‍ ഇത്രയും കുഞ്ഞുങ്ങളെ കര്‍ഷകര്‍ക്കു ലഭ്യമാക്കാന്‍ സര്‍ക്കാരിനു കഴിയുമോ? പല സ്വകാര്യ ഫാമുകളും തിലാപ്പിയ വളര്‍ത്തലിനും വിതരണത്തിനും വേണ്ടി അപേക്ഷിച്ചിട്ടുണ്ടെങ്കിലും ലൈസന്‍സ് നല്‍കാനോ ലൈസന്‍സ് സംബന്ധമായ തീരുമാനങ്ങള്‍ അറിയിക്കാനോ ഫിഷറീസ് വകുപ്പ് തയാറാകുന്നില്ല.

English summary: License for transporting fish seeds

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com