ADVERTISEMENT

പിന്നിട്ട അര നൂറ്റാണ്ടിനിടയില്‍ കേരളത്തിന്റെ മണ്ണിലുയര്‍ന്ന മഹത്തായ ജൈവവൈവിധ്യസംരക്ഷണ

മുന്നേറ്റങ്ങള്‍ ഏതെല്ലാമെന്ന് ചോദിച്ചാല്‍ മഹത്തായ സൈലന്റ് വാലി സംരക്ഷണപരിശ്രമവും ഐതിഹാസികമായ പ്ലാച്ചിമട ജലസംരക്ഷണസമരവുമെല്ലാം മലയാളിയുടെ മനസ്സില്‍ ഒരു കൊള്ളിയാന്‍ പോലെ മിന്നിമറിയും. അരനൂറ്റാണ്ടിനിടയില്‍ കേരളം കണ്ട ജൈവവൈവിധ്യസംരക്ഷണ പരിശ്രമങ്ങളുടെ പട്ടികയില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ക്കേണ്ട മറ്റൊരു മുന്നേറ്റമാണ് 1988-1989 കാലഘട്ടത്തില്‍ ആരംഭിച്ചതും ഇന്നും സജീവമായി തുടരുന്നതുമായ വെച്ചൂര്‍ പശു സംരക്ഷണം. 

വംശനാശത്തില്‍നിന്നും വംശസമൃദ്ധിയിലേക്കും ലോകമെങ്ങും അറിയപ്പെടുന്ന ഒരു വളര്‍ത്തുമൃഗജനുസ്സ് എന്ന പദവിയിലേക്കുമെല്ലാമുള്ള വെച്ചൂര്‍ പശുക്കളുടെ വളര്‍ച്ച സമാനതകളില്ലാത്ത ജൈവസംരക്ഷണഗാഥയാണ്. 

1989ല്‍ ആരംഭിച്ച വെച്ചൂര്‍ പരിരക്ഷണപദ്ധതി എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഇന്ന് അഭിമാനകരമായ മൂന്നു പതിറ്റാണ്ടുകള്‍ പിന്നിട്ട വേളയിലാണ് വെച്ചൂര്‍ പശുക്കളുടെ വംശരക്ഷക ശോശാമ്മ ഐപ്പ് ടീച്ചറെ തേടി രാഷ്ട്രത്തിന്റെ ഉന്നത സിവിലിയന്‍ ബഹുമതികളില്‍ ഒന്നായ പത്മശ്രീ പുരസ്‌കാരമെത്തിയിരിക്കുന്നത്. വംശനാശത്തിന്റെ വക്കില്‍നിന്ന് കണ്ടെത്തിയ കേവലം എട്ട് വെച്ചൂര്‍ പശുക്കളില്‍നിന്നായിരുന്നു ശോശാമ്മ ടീച്ചറും, ഡോ. അനില്‍ സഖറിയ ഉള്‍പ്പെടെയുള്ള ടീച്ചറുടെ ഊര്‍ജസ്വലരായ വിദ്യാര്‍ഥികളും അന്ന് വെച്ചൂര്‍ സംരക്ഷണത്തിന് തുടക്കമിട്ടതെങ്കില്‍ ഇന്ന് വെച്ചൂര്‍ എന്ന കുഞ്ഞന്‍ പശുക്കള്‍ വളര്‍ന്ന് എണ്ണം ആറായിരം പിന്നിട്ടിരിക്കുന്നു. പ്രായത്തിന്റെ പരിമിതികള്‍ പോലും മറികടന്ന് 82-ാം വയസിലും ടീച്ചര്‍ വെച്ചൂര്‍ പരിരക്ഷണ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയാണ്. വെച്ചൂര്‍ പശു സംരക്ഷണവുമായി ബന്ധപ്പെട്ട ടീച്ചറുടെ ഓര്‍മകള്‍ കോര്‍ത്തിണക്കിയ 'വെച്ചൂര്‍പ്പശു പുനര്‍ജന്മം' എന്ന പുസ്തകം പ്രകാശനം ചെയ്തത് ഈ മാസം ആദ്യവാരമായിരുന്നു. 

വെച്ചൂര്‍ പശുക്കളുടെ വീണ്ടെടുപ്പിന്റെ ചരിത്രം 

കേരളത്തില്‍ 1961ല്‍ നടപ്പിലാക്കിയ കന്നുകാലി വികസന നയത്തിന്റെ (Cattle improvement act -1961) വരവോടു കൂടിയാണ് നമ്മുടെ നാട്ടിലെ നാടന്‍ പശുവര്‍ഗത്തിന്റെ വംശനാശം ആരംഭിക്കുന്നത്. പുതിയ നയത്തിന്റെ ഭാഗമായി തൊഴുത്തുകളില്‍ കയറിയിറങ്ങി നാടന്‍ കാളകളുടെ വരിയുടയ്ക്കല്‍ (Castration) പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുകയും, നാടന്‍ ഇനങ്ങളെ പ്രജനനത്തിനായി വളര്‍ത്തുന്നത് നിയമപരമായി നിരോധിക്കുകയും ചെയ്തു. ബ്രൗണ്‍ സ്വിസ്, ഹോള്‍സ്റ്റെയ്ന്‍ ഫ്രീഷ്യന്‍, ജേഴ്സി തുടങ്ങിയ അത്യുല്‍പ്പാദനശേഷിയുള്ള വിദേശയിനം കന്നുകാലികളുടെ ബീജം കൃത്രിമ ബീജദാനം വഴി സംസ്ഥാനമൊട്ടാകെ നാടന്‍ പശുക്കളില്‍ കുത്തിവയ്ക്കാന്‍ ആരംഭിച്ചതോടെസംസ്ഥാനത്ത് പാലുല്‍പാദനം ഗണ്യമായി വര്‍ധിച്ചെങ്കിലും നമുക്ക് നഷ്ടമായത് നമ്മുടെ മണ്ണിനോടും കാലാവസ്ഥയോടും ഇഴചേര്‍ന്നു ജീവിച്ച നാടന്‍ ജനുസ്സുകളെയാണ്. 

വംശനാശത്തിന്റെയും വിസ്മൃതിയുടേയും വക്കില്‍നിന്നും വെച്ചൂര്‍ പശുക്കളെ വീണ്ടെടുത്ത ജൈവസംരക്ഷണപരിശ്രമത്തിന് തൃശ്ശൂര്‍മണ്ണുത്തി വെറ്ററിനറി കോളേജിലെ 1989ലെ കലാലയ മാഗസിനോളം പഴക്കമുണ്ടെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയാവില്ല. തങ്ങളുടെ മാഗസിന്‍ പതിവ് ശൈലിയില്‍നിന്നും വ്യത്യസ്തമായതും ഗൗരവമുള്ള വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമാവണമെന്ന നിര്‍ബന്ധമുള്ളവരായിരുന്നു 1989ലെ മണ്ണുത്തി വെറ്ററിനറി കോളേജിലെ മാഗസിന്‍ എഡിറ്ററായിരുന്ന വാസുദേവന്‍ നമ്പൂതിരിയും അദ്ദേഹത്തിന്റെ എഡിറ്റോറിയല്‍ ടീമും. ഇതിന് യോജിച്ച പുതുമയാര്‍ന്നവിഷയങ്ങള്‍ തേടിയുള്ള ചര്‍ച്ചകള്‍ക്കിടയിലാണ് കേരളത്തില്‍ നേരത്തെ ഉണ്ടായിരുന്നതും ഇപ്പോള്‍ ഏറെക്കുറെ വംശനാശം വന്നിട്ടുള്ളതുമായ തനതുപശുക്കള്‍ എന്ന വിഷയം ഉയര്‍ന്നുവന്നത്. ടി.കെ. വേലുപിള്ളയുടെ 1940ല്‍ പ്രസിദ്ധീകരിച്ച ട്രാവന്‍കൂര്‍ സ്റ്റേറ്റ് മാനുവല്‍ എന്ന ഗ്രന്ഥത്തില്‍ കോട്ടയം വൈക്കത്തിനടുത്ത് വെച്ചൂര്‍ ദേശത്ത് ധാരാളമായി ഇത്തരം ചെറിയതും കറവയുള്ളതുമായ പശുക്കള്‍ ഉണ്ടായിരുന്നതായി പരാമര്‍ശമുണ്ടെന്ന വസ്തുത മാഗസിന്‍ എഡിറ്ററായിരുന്ന വാസുദേവന്‍ നമ്പൂതിരി മുന്‍പേ കേട്ടിട്ടുണ്ടായിരുന്നു. ആ പശുക്കളുടെ തലമുറയില്‍ ഏതെങ്കിലും ഇന്ന് അവിടെ അവശേഷിക്കുന്നുണ്ടാവുമോ എന്ന ആകാംക്ഷയും മാഗസിന് ഒരു പുതുമയാര്‍ന്ന വിഷയം ലഭിച്ച ആഹ്‌ളാദവും കൂടിയതോടെ ആ പശുക്കളെ തേടിയുള്ള അന്വേഷണങ്ങള്‍ക്ക് ജീവന്‍വച്ചു. 

മാഗസിനുവേണ്ടി വെച്ചൂരിലെ നാടന്‍ പശുക്കള്‍ക്കളുടെ ചരിത്രവും വര്‍ത്തമാനവും തേടി ഒരു യാത്ര നടത്താന്‍ തന്നെ വാസുദേവന്‍ നമ്പൂതിരിയും സംഘവും തീരുമാനിച്ചു. വെറ്ററിനറി കോളേജില്‍ അദ്ദേഹത്തിന്റെ സതീര്‍ഥ്യരായ അനില്‍ സഖറിയയും സതീഷ് കുമാറുമാണ് ആദ്യമായി നാടന്‍ പശുക്കളെ തേടി വേമ്പനാട്ട് കായലിന്റെ കിഴക്കേ തീരഗ്രാമമമായ വെച്ചൂര്‍ ഗ്രാമത്തിലേക്ക് അത്യാവശ്യത്തോടെ പുറപ്പെടുന്നത്. 1989ല്‍ ആയിരുന്നു വെച്ചൂര്‍ പശുക്കളെ അന്വേഷിച്ചുള്ള ആ യാത്ര. തലങ്ങും വിലങ്ങും ചെറിയ തോടുകളാല്‍ ചുറ്റപ്പെട്ടിരുന്ന വെച്ചൂര്‍ ഒരു ജലഗ്രാമമായിരുന്നു. അവരിരുവരും ആ ഗ്രാമത്തില്‍ നടത്തിയ അന്വേഷണങ്ങളില്‍ വെച്ചൂര്‍ പശുക്കളെ പറ്റിയുള്ള ധാരാളം വിവരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷണമൊത്ത പശുക്കളെ കണ്ടെത്തുക എന്നത് ദുഷ്‌കരമായിരുന്നു. കാരണം വംശനാശം സംഭവിച്ച് ഭൂരിഭാഗം പശുക്കളും ആളുകളുടെ സ്മൃതികളില്‍ മാത്രം ഒതുങ്ങിയിരുന്നു. 

എന്നാല്‍ ആവേശം ഒട്ടും ചോരാതെ ആ ഗ്രാമത്തില്‍ നടത്തിയ തുടരന്വേഷണങ്ങളില്‍ ലക്ഷണങ്ങള്‍ എല്ലാം തികഞ്ഞ വെച്ചൂര്‍ പശുവിനെ അവര്‍ ഇരുവരും കണ്ടെത്തുക തന്നെ ചെയ്തു. ആ ഗ്രാമത്തിലെ സമ്പന്ന കര്‍ഷകനായിരുന്ന മണിസ്വാമിയുടെ ജോലിക്കാരനായ മനോഹരന്‍ എന്ന വ്യക്തിയുടെ ഉല്ലലയിലെ വീട്ടില്‍ നിന്നായിരുന്നു അത്. മണിസ്വാമിയുമായി ഇവര്‍ നടത്തിയ സൗഹൃദസംഭാഷണത്തിനിടെ മനോഹരന്‍ ആകസ്മികമായാണ് ഇത്തരം ഒരു പശു തന്റെ വീട്ടിലുണ്ടെന്ന കാര്യം പറഞ്ഞത്. മൂന്നടിയില്‍ കുറഞ്ഞ ഉയരം, ഒറ്റ നിറം, കൊമ്പറ്റത്തുനിന്നു വെള്ളം കണ്ണുകളിലേക്ക് ഇറ്റുവീഴാന്‍ പാകത്തിന് വളഞ്ഞ കൊമ്പുകള്‍, നിലത്തറ്റം മുട്ടുന്നത്ര നീളമുള്ള വാല്‍, മുതുകില്‍ നല്ല രീതിയില്‍ പ്രകടമായ പൂഞ്ഞി, കഴുത്തില്‍ ഇളകിയാടുന്ന വലിയ താട, ഉള്‍കൈയ്യില്‍ കോരിയെടുത്താല്‍ വിരലുകള്‍ക്കിടയിലൂടെ വാര്‍ന്ന് പോവത്തത്ര കട്ടികൂടിയ പാല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ എല്ലാം ഒത്തിണങ്ങിയതായിരുന്നു അവര്‍ കണ്ടെത്തിയ പശു. 

(ഈ വിവരങ്ങള്‍ക്ക് കടപ്പാട് - ഡോ സതീഷ് കുമാര്‍, സീനിയര്‍ വെറ്ററിനറി സര്‍ജന്‍, മാനന്തവാടി, വയനാട്) 

vechur-cow-1
മണ്ണുത്തി കോളജിലെ വെച്ചൂ൪ പശുക്കൾ

സേവ് വെച്ചൂര്‍ കാംപെയിന്‍  

വംശനാശമടഞ്ഞെന്ന് ലോകം കരുതിയ ഒരു പശുവിനെ കണ്ടെത്തിയ വാര്‍ത്ത മണ്ണുത്തി വെറ്ററിനറി കോളേജില്‍ അറിഞ്ഞതോടെ അതിന്റെ വംശസംരക്ഷണം അനിവാര്യമാണെന്ന ചര്‍ച്ചയും ഉയര്‍ന്നുവന്നു. മാഗസിന് ഒരു ലേഖനത്തിനു വേണ്ടി നടത്തിയ ആ എളിയ പരിശ്രമം ഒരു ജീവിജനുസ്സിന്റെ വംശരക്ഷയ്ക്ക് തന്നെ വഴി തെളിയിച്ചുവെന്ന് പറയാം. പിന്നീട് നടന്നത് സമാനതകളില്ലാത്ത വംശരക്ഷാ പരിശ്രമമായിരുന്നു. മണ്ണുത്തി വെറ്ററിനറി കലാലയത്തില്‍ വെച്ചൂര്‍ പശു സംരക്ഷണത്തിനായി സേവ് വെച്ചൂര്‍ കാംപെയിന്‍ ആരംഭിച്ചു. അന്ന് മണ്ണുത്തി വെറ്ററിനറി കോളജിലെ ജനിതക വിഭാഗം അധ്യാപികയായിരുന്ന ശോശാമ്മ ഐപ്പ് ടീച്ചറുടെയും 1988 ബാച്ചിലെ ഉത്സാഹികളായ വിദ്യാര്‍ഥികളുടെയും നിരന്തരപരിശ്രമത്തിന്റെ ഫലമായി ആദ്യമായി വെച്ചൂര്‍ സംരക്ഷണ പദ്ധതിക്ക് മണ്ണുത്തിയില്‍ തുടക്കമിട്ടു. 

അന്ന് കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സിലറായിരുന്ന ഡോ. ശൈലാസ് അനുവദിച്ച ഇരുപതിനായിരം രൂപകൊണ്ട് എട്ട് പശുക്കളെ വെച്ചൂരില്‍നിന്ന് വിലകൊടുത്ത് വാങ്ങിക്കൊണ്ടുവന്നാണ് പദ്ധതിക്ക് ആരംഭം കുറിച്ചത്. മുന്‍കാലത്ത് കൊച്ചി രാജാവിന്റെ ഒല്ലൂക്കര ഫാമിന്റെ ഭാഗമായിരുന്ന എട്ടുകെട്ട് മാതൃകയില്‍ പരമ്പരാഗത രീതിയില്‍ പണിതീര്‍ത്ത ഒരു കെട്ടിടം മണ്ണുത്തി ക്യാംപസില്‍ ഉണ്ടായിരുന്നു. കാലങ്ങളായി ഉപയോഗശൂന്യമായി കിടന്ന ഈ കെട്ടിടം വിദ്യാര്‍ഥികള്‍ തന്നെ കേടുപാടുകള്‍ തീര്‍ത്ത് വൃത്തിയാക്കിയെടുത്താണ് വെച്ചൂര്‍ പശുക്കളെ പാര്‍പ്പിക്കാന്‍ ഒരിടം ഒരുക്കിയത്. 1989 ജൂലൈ 26നായിരുന്നു പരിരക്ഷണപദ്ധതിക്ക് ഔപചാരിക തുടക്കമിട്ടത്. 

vechur-cow
മണ്ണുത്തി കോളജിലെ വെച്ചൂ൪ പശുക്കൾ

മൂന്ന് പതിറ്റാണ്ട് പിന്നിട്ട വെച്ചൂര്‍ പശു പരിരക്ഷണം 

ആരംഭകാലത്ത് വെച്ചൂര്‍ പശു സംരക്ഷണ പ്രവര്‍ത്തങ്ങള്‍ക്ക് നേരിടേണ്ടി വന്ന എതിര്‍പ്പുകള്‍ ഏറെയായിരുന്നു. സംസ്ഥാനത്ത് അന്ന് നിലവിലുണ്ടായിരുന്ന ബ്രീഡിങ് നയത്തിന് വിരുദ്ധമായി നാടന്‍ പശുക്കള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നതിനെതിരെ ശാസ്ത്രസമൂഹത്തില്‍നിന്ന് വരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ആരംഭകാലത്ത് വെച്ചൂര്‍ സംരക്ഷണകേന്ദ്രത്തില്‍ ഉണ്ടായ വിഷബാധയും അഗ്‌നിബാധയുമെല്ലാം ഏറെ ദുരൂഹതകള്‍ ഉള്ളതായിരുന്നു. എന്നാല്‍ ഈ വെല്ലുവിളികള്‍ക്കൊന്നും വെച്ചൂര്‍ പശുക്കളുടെ വംശവളര്‍ച്ചയെ തകര്‍ക്കാനായില്ല. 1989ല്‍ ആരംഭിച്ച വെച്ചൂര്‍ പരിരക്ഷണപദ്ധതി എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് ഇന്ന് അഭിമാനകരമായ മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിട്ടുകഴിഞ്ഞു. മണ്ണുത്തി വെറ്ററിനറി കോളേജില്‍ വിപുലമായ രീതിയില്‍ വെച്ചൂര്‍ പശുക്കള്‍ക്ക് വേണ്ടിയുള്ള പരിരക്ഷണകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്. കേവലം എട്ട് പശുക്കളില്‍നിന്നും ആരംഭിച്ച ഈ കേന്ദ്രത്തില്‍ 120ല്‍ അധികം വെച്ചൂര്‍ ജനുസ്സില്‍പ്പെട്ട കന്നുകാലികളെ ഇപ്പോള്‍ സംരക്ഷിക്കുന്നുണ്ട്.

സര്‍വകലാശാലയില്‍ നിരന്തരമായി നടന്നതും ഇപ്പോഴും തുടരുന്നതുമായ ഗവേഷണങ്ങളുടെ ഫലമായി വെച്ചൂര്‍ പശുവിന്റെ പേരും പെരുമയും ലോകത്തോളം വളര്‍ന്നു. ഈ വംശരക്ഷാ പ്രവര്‍ത്തനത്തിന്റെ ഫലമായി ബ്രീഡ് പദവി നേടിയെടുക്കാനും നിരവധി തലമുറ പശുക്കളെ ഉല്‍പ്പാദിപ്പിക്കാനും കര്‍ഷകരിലേക്ക് എത്തിക്കാനും സാധ്യമായി. 2001ല്‍ ആണ് വെച്ചൂര്‍ പശുക്കളെ തേടി ബ്രീഡ് പദവിയെത്തുന്നത്. ലോക ഭക്ഷ്യകാര്‍ഷിക സംഘടന ( Food and agriculture organization ) 2012 ല്‍ പ്രത്യേക പരിരക്ഷണം അനിവാര്യമായ വളര്‍ത്തുമൃഗങ്ങളുടെ ജനിതകവൈവിധ്യ രേഖയില്‍ വെച്ചൂര്‍ പശുക്കളെ ഉള്‍പ്പെടുത്തി. ഉയരക്കുറവിന്റെ പേരില്‍ വെച്ചൂര്‍ പശുക്കളുടെ തലപ്പൊക്കം ഗിന്നസ് ബുക്കോളം ഉയര്‍ന്നു. 

മണ്ണുത്തിയിലെ കേന്ദ്രം കൂടാതെ വെറ്ററിനറി സര്‍വകലാശാലയുടെ തൃശ്ശൂര്‍ തുമ്പൂര്‍മുഴി കന്നുകാലി പ്രജനന കേന്ദ്രത്തിലും പാലക്കാട് തിരുവാഴംകുന്ന് കേന്ദ്രത്തിലും വയനാട് പൂക്കോട് കേന്ദ്രത്തിലും വെച്ചൂര്‍ പരിരക്ഷണത്തിനായി ഫാമുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വര്‍ഷത്തില്‍ പരിമിത എണ്ണം കിടാക്കളെ മണ്ണുത്തി കേന്ദ്രത്തില്‍നിന്നും കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. വെച്ചൂര്‍ പശുക്കളുടെ വംശവര്‍ധവയ്ക്ക് കൃത്രിമ ബീജദാനമടക്കമുള്ള സേവനങ്ങള്‍ ഇന്ന് സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാണ്. കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോര്‍ഡ് സംസ്ഥാനത്തെ മൃഗാശുപത്രികള്‍ വഴിയാണ് വെച്ചൂര്‍ പശുക്കളുടെ ബീജം ലഭ്യമാക്കുന്നത്. മണ്ണുത്തി വെച്ചൂര്‍ സംരക്ഷണ കേന്ദ്രത്തില്‍നിന്നും ചുരുങ്ങിയ നിരക്കില്‍ ശീതീകരിച്ച ബീജം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നുണ്ട്. 

dr-anil
ഡോ. അനില്‍ സഖറിയ

വെറ്ററിനറി കോളേജില്‍നിന്നും വിരമിച്ചെങ്കിലും വെച്ചൂര്‍ പശുക്കളുടെ വംശശുദ്ധി ഉറപ്പ് വരുത്തുന്നതിനും സംരക്ഷണ ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിനുമായി ശോശാമ്മ ഐപ്പ് ടീച്ചറുടെ നേതൃത്വത്തില്‍ വെച്ചൂര്‍ കണ്‍സര്‍വേഷന്‍ട്രസ്റ്റ് ഇന്ന് സജീവമായി രംഗത്തുണ്ട്. 1988ല്‍ വെച്ചൂര്‍ പശുക്കളെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ക്ക് തുടക്കമിടുകയും അതിനായി പരിശ്രമിക്കുകയും ചെയ്ത ഡോ. വാസുദേവന്‍ നമ്പൂതിരി, ഡോ. അനില്‍ സഖറിയ, ഡോ. സതീഷ് കുമാര്‍ എന്നിവര്‍ ഇന്ന് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്മാരാണ്. ഇവര്‍ക്കൊപ്പം ഡോ. ജയദേവന്‍, ഡോ. കെ.സി. ജയന്‍, ഡോ. ജയന്‍ ജോസഫ് തുടങ്ങിയവരും വെച്ചൂര്‍ സംരക്ഷണ പ്രവര്‍ത്തങ്ങള്‍ക്ക് തുടക്കകാലത്ത് ശ്രദ്ധേയശ്രമങ്ങള്‍ നടത്തിയവരാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com