ADVERTISEMENT

കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യജീവികൾ കേരളത്തിലെ മലയോരമേഖലയിലെ മാത്രമല്ല വനമേഖല ഇല്ലാത്ത സ്ഥലങ്ങളിലെ വരെ കർഷകരുടെ ഉറക്കം കെടുത്തി സംഹാരതാണ്ഡവമാടാൻ തുടങ്ങിയിട്ട് നാളേറെയായി. പ്രളയവും കോവിഡുമെല്ലാം പ്രതിസന്ധിയിലാക്കിയ കാർഷികമേഖലയുടെ അടിത്തറ ഇളക്കാൻ ഈ വന്യജീവികൾക്കു കഴിഞ്ഞു. ഒട്ടേറെ കർഷകർ വന്യജീവികളാൽ കൃഷി നശിപ്പിക്കപ്പെട്ട് കടക്കെണിയിലാണ്. കൃഷി നശിപ്പിക്കുന്ന വന്യജീവികളെ നിയന്ത്രിക്കേണ്ട വനം വകുപ്പാവട്ടെ കർഷകരെയും സാധാരണ ജനത്തെയും ബുദ്ധിമുട്ടിക്കുന്ന വിധത്തിലുള്ള നിയമങ്ങളും നിർദേശങ്ങളും മുന്നോട്ടുവയ്ക്കുന്നു. ഈ സാഹചര്യത്തിലാണ് സുരേഷ് മഠത്തിൽ വളപ്പിൽ എന്ന പ്രവാസിയുടെ കുറിപ്പ് ശ്രദ്ധേയമാകുന്നത്. റിസർവ് വനത്തിലെ വന്യ ജീവികളെ സംരക്ഷിക്കാൻ ബാധ്യസ്ഥമായ വനം വകുപ്പിന് അവ കാടിറങ്ങാതെ സംരക്ഷിക്കാനുള്ള ധാർമിക ബാധ്യതയും ഉണ്ടെന്ന് അദ്ദേഹം പറയുന്നു. കുറിപ്പിന്റെ പൂർണരൂപം ചുവടെ...

ആഫ്രിക്കൻ രാജ്യമായ കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലെ തണുപ്പുള്ള ഒരു സായാഹ്നത്തിൽ വിസ്കിയും, കോഴിമുട്ടയുടെ വെള്ളയും ചേർത്ത കോക്ടെയിൽ നുണഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് കാതറീൻ എന്നോട് ചോദിക്കുന്നത്.

ആഫ്രിക്കൻ രാജ്യമായ കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലെ തണുപ്പുള്ള ഒരു സായാഹ്നത്തിൽ വിസ്കിയും, കോഴിമുട്ടയുടെ വെള്ളയും ചേർത്ത കോക്ടെയിൽ നുണഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് കാതറീൻ എന്നോട് ചോദിക്കുന്നത്.

"നിങ്ങൾക്ക് വേണ്ടി അത്താഴത്തിനു ഞാനൽപം മുതലയിറച്ചി സംഘടിപ്പിക്കട്ടെ?"

ആകാശത്തിനു കീഴിലുള്ള ഏതു ഇറച്ചിയും ജഗന്നാഥന് സമമാണ്, എങ്കിലും ഘടാഘടിയന്മാരായ കെനിയൻ പോലീസിന്റെ ഇടിയിൽ ഒട്ടും താൽപര്യമില്ലാതിരുന്നതിനാൽ ഞാനതു നിരസിച്ചു.

"നിയമപരമല്ലാത്ത കാര്യങ്ങൾ ചെയ്യുന്നത് ശരിയല്ല, വിശേഷിച്ചും അന്യ നാട്ടിൽ" 

അപ്പോഴാണ് കാതറീൻ അതിന്റെ ഗുട്ടൻസ് വ്യക്തമാക്കുന്നത്.

ഇതൊന്നും നിയമവിരുദ്ധമല്ല, ചുമ്മാ കാശ് കൊടുത്തു ഹോട്ടലിൽ വാങ്ങാൻ കിട്ടുന്ന കാര്യമാണ്.

എന്റെ കിളി പോയി.

ആഫ്രിക്കയിലെ ദരിദ്ര രാജ്യമായ കെനിയയുടെ ഏറ്റവും വലിയ സ്രോതസ്സുകളിൽ ഒന്ന് അവിടത്തെ വന്യജീവി സഞ്ചയമാണ്, അതുവഴി വളർന്നു വന്ന ടൂറിസമാണ്.

ആ നാട്ടിലാണ് മുതലയിറച്ചിയും, ഒട്ടകപക്ഷി ഇറച്ചിയും ഒക്കെ വിൽക്കുന്ന ഹോട്ടലുകൾ ഉള്ളത്.

കാതറീൻ എന്നോട് ചുമ്മാ പറഞ്ഞതല്ല. നെയ്റോബിയിലെ ലോകപ്രസിദ്ധമായ കാർണിവറസ് റസ്റ്ററന്റിന്റെ വെബ്സൈറ്റിൽ കയറിയാൽ ഇതൊക്കെ നിങ്ങൾക്കും പരിശോധിക്കാം.

അല്ലെങ്കിൽ തന്നെ ഇതിനൊക്കെ എന്തിനു കെനിയയിൽ പോണം..?

കേറി വാടാ മക്കളെ ദുഫായിയിലേക്ക്.

ഇങ്ങു ദുഫായിയിൽ, നമ്മുടെ സ്വന്തം  ലുലുവിൽ വരെ ഗസാല മാനിറച്ചി വാങ്ങാൻ കിട്ടും.

അതേസമയം ഈ കെനിയയും, യുഎഇയും ഒക്കെ കർശനമായ വന്യജീവി നിയമങ്ങളുള്ള, അത് കണിശമായി പാലിക്കുന്ന രാജ്യങ്ങളാണ്.

idukki news

വന്യജീവി നിയമം നടപ്പാക്കുക എന്നുവച്ചാൽ ആനയും, പുലിയും, പന്നിയും അടക്കമുള്ള വന്യജീവികൾക്കു നാട്ടിലിറങ്ങി നാട്ടുകാരുടെയും, കൃഷിക്കാരുടെയും നെഞ്ചത്തു കേറി ഗോട്ടി കളിക്കാൻ അവസരം ഒരുക്കുക എന്നല്ല അർഥം.

കാട്ടിനുള്ളിൽ കയറി വേട്ടയാടുന്ന നിയമ ലംഘകരെ പിടി കൂടണം, ശിക്ഷിക്കണം.

ഇതിനൊരു മറുവശമുണ്ട്.  

റിസർവ് വനത്തിലെ വന്യ ജീവികളെ സംരക്ഷിക്കാൻ ബാധ്യസ്ഥമായ വനം വകുപ്പിന് അവ കാടിറങ്ങാതെ സംരക്ഷിക്കാനുള്ള ധാർമിക ബാധ്യതയും ഉണ്ട്. കാരണം, മൃഗങ്ങൾക്കു മാത്രമല്ല, മനുഷ്യർക്കും അവകാശങ്ങളുണ്ട്.

ക്രമാതീതമായി വർധിക്കുന്ന മൃഗങ്ങൾ നാട്ടിലിറങ്ങി പൊതുജന ജീവിതത്തിനു ഭീഷണിയാകുമ്പോൾ അവയെ നിയന്ത്രിക്കുകയോ, വേണ്ടിവന്നാൽ കൊന്നുകളയുകയോ വേണം. അതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കണം. വന്യജീവി ശല്യം നിയന്ത്രണ വിധേയമായാൽ മേൽപ്പടി ഇളവുകൾ മരവിപ്പിക്കണം.

കാരണം ഇതൊക്കെ ലോകത്തെ ഒട്ടുമിക്ക വികസിത രാജ്യങ്ങളിലും നടപ്പുള്ള കാര്യമാണ്.

റിസർവ് വനത്തിൽ കയറി ഉണങ്ങിയ വിറകു കമ്പ് എടുത്താൽ  അകത്താകുന്ന നാടുകളിൽ പോലും നിയമവിധേയമായ നായാട്ട് അനുവദിക്കപ്പെട്ടിട്ടുണ്ട്. ഗെയിം ഹണ്ടിങ് നടത്തി, ടൂറിസം പരിപോഷിപ്പിച്ചു രാജ്യത്തിന്റെ ഖജനാവിലേക്ക് വരുമാനം വർധിപ്പിക്കുന്ന നാടുകൾ ഉണ്ട്. എന്നുകരുതി അവിടെ ആർക്കും കേറി ഏതു മൃഗത്തെയും വെടിവച്ചു കൊല്ലാം എന്നൊന്നും ഇല്ല.

ഏതു സീസണിൽ, ഏതു പ്രദേശത്ത്, ഏതു മൃഗത്തെ ആർക്കൊക്കെ വേട്ടയാടാം എന്ന് വ്യവസ്ഥയുണ്ട്. അതൊക്കെ നിരീക്ഷിക്കാനുള്ള സംവിധാനങ്ങൾ ഉണ്ട്.

എന്തുകൊണ്ടാണ് നമ്മുടെ നാട്ടിൽ ഇതൊന്നും നടപ്പാവാത്തത്?

തോക്കെടുത്ത് മൃഗങ്ങളെ വെടിവയ്ക്കാനുള്ള അനുമതി പൊതുജനത്തിന് നൽകണം എന്നില്ല.

wild-boar

എന്നാൽ ശല്യക്കാരായ, പൊതുജനത്തിന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ജീവികളെ വനം വകുപ്പ് തന്നെ വെടിവച്ചു കൊല്ലുന്നതിൽ എന്താണ് തെറ്റ്? അവയിൽ തന്നെ ഭക്ഷ്യയോഗ്യമായ മാംസം വനം വകുപ്പിന്റെ അംഗീകൃത വിൽപ്പന കേന്ദ്രങ്ങൾ വഴി വിൽപ്പനയ്ക്ക് വയ്ക്കണം.

കിട്ടുന്ന കാശെടുത്ത് ഖജനാവിൽ അടയ്ക്കണം.

നിലവിലെ നിയമങ്ങൾ അനുവദിക്കില്ലെന്ന് പറയുന്നവരുണ്ടാവാം.

നിയമം എന്നത് ഇരുമ്പുലക്ക ഒന്നുമല്ല.

അല്ലെങ്കിൽ തന്നെ ഇതൊക്കെ ആരോട് പറയാൻ? ആര് കേൾക്കാൻ?

കാട്ടാനയോടും, കാട്ടുപന്നിയോടും പറയാം. കാരണം, കാര്യം പറഞ്ഞാൽ അവയ്ക്ക് മനസ്സിലായേക്കും. കുറച്ചെങ്കിലും...

English summary: What is wildlife protection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com