ADVERTISEMENT

ഒരുകാലത്ത് കാർഷിക കേരളത്തിന്റെ നട്ടെല്ലായിരുന്ന മലയോര കർഷക സമൂഹം ഇന്ന് എവിടെ എത്തിനിൽക്കുന്നു? തന്റെ സ്വത്തും ജീവനും എപ്പോൾ വന്യജീവികൾ അപഹരിക്കും എന്നു ചിന്തിച്ച് ഭീതിയോടെ ഓരോ ദിനവും തള്ളിനീക്കുന്നു. ശരിയല്ലേ...?

‘മൃഗങ്ങളുടെ സ്ഥലം കയ്യേറിയതല്ലേ... ഇപ്പോൾ മൃഗങ്ങൾ തിരിച്ചുപിടിക്കുന്നു എന്ന് കരുതിയാൽ മതി...’ എന്ന് ഒരു വിഭാഗം ജനത പറയുന്നു. അതായത്, മലയോര മേഖലയിലെ കർഷകർ കയ്യേറ്റക്കാരാണെന്ന പൊതു ധാരണ ഇപ്പോഴും നിലനിൽക്കുന്നു. കയ്യേറ്റവും കുടിയേറ്റവും ഒന്നല്ല രണ്ടാണ്.

കേരളത്തിൽ മലയോരങ്ങളിലേക്ക് ജനം കുടിയേറിപ്പാർത്തിട്ട്  രണ്ടു നൂറ്റാണ്ട് പിന്നിട്ടു. കൊല്ലവർഷം 997 മേടം 15ന് തീരുവിതാംകൂർ റീജന്റ് റാണി ഗൗരി പാർവതി ഭായി തിരുവെഴുത്തിലൂടെ ഹൈറേഞ്ചിലേക്ക് ഏലക്കൃഷിക്കായി ആളുകളെ ക്ഷണിച്ചു. അതായത് 1822 ഏപ്രിലിലായിരുന്നു ഈ സംഭവം. അതിനു ശേഷവും പല കുടിയേറ്റങ്ങളും നടന്നു. അതിന് സർക്കാരിന്റെ പിന്തുണയുമുണ്ടായിരുന്നു, പട്ടിണി മാറ്റണം വളർച്ച നേടണം എന്നതായിരുന്നു ലക്ഷ്യം. അന്നത്തെ കാർന്നോന്മാർ അധ്വാനിച്ചുണ്ടാക്കിയതിന്റെ ഫലമാണ് ആധുനിക കേരളവും ആധുനിക കേരളത്തിലെ സമൂഹവും. 

മൃഗങ്ങൾ കാടിറങ്ങുന്നത് മനുഷ്യർ വനം കയ്യേറിയതുകൊണ്ടല്ല. വനത്തിൽ അവർക്ക് കഴിക്കാനുള്ളവ ഇല്ലാത്തതുകൊണ്ടാണ്. നാനാതരത്തിലുള്ള ഭക്ഷണം ഒരിടത്തുനിന്നു ലഭിക്കുമ്പോൾ എന്തിന് വനത്തിലെ പുല്ലും പള്ളയും തിന്നണം എന്ന് അവർക്ക് തോന്നിക്കാണും. വനമെന്നു പറയുമ്പോൾ തേക്കും യൂക്കാലിയുമൊക്കെ വളരുന്ന ‘നിബിഡ’ വനങ്ങളിലെ ഭക്ഷണത്തിന്റെ കാര്യമാണ് പറഞ്ഞത്. ജീവിക്കാൻവേണ്ടി കൃഷി ചെയ്യുന്ന ഓരോ കർഷകന്റെയും കൃഷിയിടം ഒറ്റ രാത്രികൊണ്ട് ആനയും പന്നിയുമൊക്കെ ‘വിളവെടുത്തു’ കുശാലാക്കുമ്പോൾ ഈ കർഷകർ എങ്ങനെ ജീവിക്കും? ആനയും പന്നിയുമൊക്കെ ഒന്നു നിശിച്ചാൽ മതിയെന്ന് ഓരോ കർഷകനും തോന്നും. 

elephant-1

കഴിഞ്ഞ ദിവസം മലവെള്ളത്തിൽപ്പെട്ട ആന ജീവൻ കയ്യിൽപ്പിടിച്ച് മണിക്കൂറുകളോളം പരിശ്രമിച്ചാണ് കരയിൽ  എത്തിയത്. ആനയ്ക്കുവേണ്ടി പ്രാർഥിക്കാനും വേദനിക്കാനും ഒട്ടേറെ പേരുണ്ടായിരുന്നു. എന്നാൽ, അതേദിവസംതന്നെ മഴക്കെടുതിയിൽ ജീവൻ നഷ്ടപ്പെട്ട രണ്ടര വയസുകാരി കുരുന്നുൾപ്പെടെയുള്ള മനുഷ്യരും വാർത്തയിൽ ഇടംപിടിച്ചിട്ടുണ്ടായിരുന്നു. അവരെ ഓർത്ത് ആരും വിലപിച്ചത് കണ്ടില്ല. ആനയ്ക്ക് നൽകുന്ന പരിഗണനപോലും മനുഷ്യനില്ലേ?

വനവും വന്യജീവികളുമൊക്കെ വേണം. അവയ്ക്കൊപ്പം നമുക്കും ജീവിക്കണ്ടേ? മലയോര മേഖലയിലെ കർഷകരെ അവിടെനിന്ന് ഓടിക്കുന്നതിനു പകരം മൃഗങ്ങൾക്കാവശ്യമായവ വനത്തിൽത്തന്നെ ഉൽപാദിപ്പിച്ച് നൽകുന്നതാണ് ശരി. മൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങുമ്പോൾ കൃഷിഭൂമി അവയ്ക്ക് വിട്ടുകൊടുത്ത് നാം പിൻവാങ്ങിയാൽ അവ വീണ്ടും വീണ്ടും കൃഷിയിടം തേടിവരികയേയുള്ളൂ. കാരണം, ഭക്ഷണമാണ് ഇവിടെ അവയെ ആകർഷിക്കുന്ന പ്രധാന ഘടകം. അതുകൊണ്ടുതന്നെ, മൃഗങ്ങൾക്ക് വിശക്കുന്നു കാട്ടിലെ മരക്കൃഷി നിർത്തി മൃഗങ്ങൾക്കുള്ളവ നട്ടു വളർത്താൻ മൃഗസ്നേഹികൾ ശബ്ദമുയർത്തൂ. കർഷകരോട് അവന്റെ കൃഷിഭൂമിയിൽനിന്ന് ഇറങ്ങാനല്ല വനജീവികളെ വനത്തിൽത്തന്നെ നിർത്താൻ മൃഗസ്നേഹികളും പ്രവർത്തിക്കട്ടെ. അതല്ലേ ഹീറോയിസം...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com