ADVERTISEMENT

നാൽപത് സെന്റിൽ 4 ഷെഡുകൾ. അവയ്ക്കുള്ളിൽ 71 ടാങ്കുകൾ. ടാങ്കുകള്‍  നിറയെ ഗപ്പിയും ഗോൾഡ് ഫിഷും കോയി കാർപ്പും. കോഴിക്കോട് പൊന്നാങ്കയം ജോർജുകുട്ടി പനച്ചിക്കലും മകൻ അലക്സും അലങ്കാരമത്സ്യങ്ങളെ വളർത്തുന്നത് വിനോദത്തിനായി മാത്രമല്ല, വിദേശനാണ്യം നേടാന്‍ കൂടിയാണ്. ഗൾഫിലേക്ക്  അലങ്കാരമത്സ്യങ്ങളെ കയറ്റുമതി ചെയ്ത് ഡോളർ നേടുകയാണ്  ഇവരുടെ അക്വാപെറ്റ്സ് ഇന്റർനാഷനൽ.  ശരിയായ സാങ്കേതികവിദ്യയും  സാഹചര്യങ്ങളും നൽകിയാൽ സംരംഭക മനോഭാവമുള്ള കർഷകർക്ക് കയറ്റുമതിക്കാരായി വളരാൻ കഴിയുമെന്ന് തെളിയിക്കുന്നു ഇവരുടെ വിജയകഥ. 

കോവിഡ് കാലത്തിനു മുൻപ് ശരാശരി 4 ലക്ഷം രൂപയോളം പ്രതിമാസ വരുമാനം കിട്ടിയിരുന്നു. കോവിഡ് കാലത്തെ തളർച്ചയ്ക്കു ശേഷം പ്രതിമാസ വരുമാനം 2 ലക്ഷം രൂപയായി ഉയർന്നു. ഏതാനും മാസങ്ങൾക്കുള്ളിൽ 7 ലക്ഷം രൂപയുടെ കയറ്റുമതിയും നടത്തി. കയറ്റുമതി ഇനിയും വർധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ജോർജു കുട്ടി.

കമുകുകൃഷിയിൽ തിരിച്ചടി നേരിടുന്ന സാധാരണ മലയോരകർഷകനായിരുന്നു 2006 വരെ ജോർജുകുട്ടി. അലങ്കാരമത്സ്യങ്ങളെക്കുറിച്ചുള്ള  പരിശീലനക്ലാസില്‍ പങ്കെടുത്തതാണ്  വഴിത്തിരിവായത്. വൈകാതെ  വലിയ പടുതക്കുളങ്ങളില്‍  ഗോൾഡ് ഫിഷിന്റെയും കോയികാർപ്പിന്റെയും പ്രജനനമാരംഭിച്ചു. മിതമായ വരുമാനം മാത്രമാണ് തുടക്കത്തിൽ ലഭിച്ചിരുന്നത്. കടുത്ത മത്സരംമൂലം  വിപണനം പ്രയാസമായപ്പോൾ ഗപ്പിമത്സ്യങ്ങളെക്കൂടി വളർത്തിത്തുടങ്ങി. 2008ൽ സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിട്ടിയാണ് ഗപ്പി വളർത്താൻ പ്രേരിപ്പിച്ചത്. റെയിൻബോ റവലൂഷൻ എന്ന പേരിൽ അവർ സബ്സിഡിയും  ഇസ്രയേൽ സാങ്കേതികവിദ്യയിൽ പരിശീലനവും നൽകി. തുടര്‍ന്നാണ് ഈ രംഗത്ത് മുന്നേറാനായതെന്ന് ജോർജുകുട്ടി പറയുന്നു. സംരംഭം ആദായകരമാക്കാൻ  ഉന്നത നിലവാരമുള്ള ഇസ്രയേൽ സാങ്കേതികവിദ്യ ഏറെ സഹായിച്ചു. അതോടൊപ്പം  ചില തനതു പരിഷ്കാരങ്ങൾ കൂടിയായ തോടെ സംരംഭം വളര്‍ന്നു. അലങ്കാരമത്സ്യ ടാങ്കുകളിൽ ഘടിപ്പിക്കുന്ന  ബയോഫിൽറ്ററിലാണ് ഇവർ മാറ്റം വരുത്തിയത്. പ്രധാന ടാങ്കിനോടു ചേർന്നുള്ള ചെറുടാങ്കിൽ ബേബി മെറ്റലും മറ്റും നിറച്ച് ഇവരുണ്ടാക്കിയ  ഫിൽറ്റർ സംവിധാനം ഏറെ കാര്യക്ഷമവും ജോലിഭാരം കുറയ്ക്കുന്നതുമാണ്.  ഈ കണ്ടെത്തലിന് 2012ൽ ദേശീയ അവാർഡും ജോർജുകുട്ടിക്കു ലഭിച്ചു.   

അടുത്ത കാലത്ത് കേരളത്തിലെ മത്സ്യക്കൃഷിയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ബയോഫ്ലോക് സാങ്കേതികിവിദ്യ അലങ്കാരമത്സ്യടാങ്കുകളിൽ നടപ്പാക്കിയതാണ് മറ്റൊരു മുന്നേറ്റം.  ഈ സാങ്കേതികവിദ്യ പ്രചരിച്ചു തുടങ്ങിയ കാലത്തു തന്നെ പരീക്ഷിക്കുകയുണ്ടായി. തിലാപ്പിയയാണ് ആദ്യബാച്ചിൽ  ഇങ്ങനെ വളര്‍ത്തിയത്. അന്നത്തെ അനുഭവസമ്പത്താണ് അലങ്കാരമത്സ്യക്കൃഷിയിലും ഈ രീതി പരീക്ഷിക്കാൻ പ്രേരകമായതെന്നു ജോര്‍ജുകുട്ടി.   അതിസാന്ദ്രതാ രീതിയിൽ കൂടുതൽ ഉൽപാദനക്ഷമത നേടാൻ ബയോഫ്ലോക് സാങ്കേതികവിദ്യ സഹായകമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ജലവിനിയോഗം കുറച്ചു മതിയെന്ന മെച്ചവുമുണ്ട്. കൂടുതൽ ടാങ്കുകളുള്ളപ്പോൾ ഓരോന്നിലും വെള്ളം മാറ്റിനിറയ്ക്കുന്നതിനു വേണ്ടിവരുന്ന പ്രയത്നം ലാഭിക്കാനുമാകും.

ഓരോ ബാച്ചിലും ഗോൾഡ് ഫിഷിന്റെയും ഗപ്പിയുടെയും കോയികാർപ്പിന്റെയും പതിനായിരക്കണക്കിനു കുഞ്ഞുങ്ങളാണ് ഇപ്പോൾ ഇവിടെ വിരിഞ്ഞിറങ്ങുന്നത്.  12  പ്രജനനടാങ്കുകളിൽ ഹാപ്പ കേജ് കെട്ടിത്തൂക്കി ഓരോ കേജിലും  250 വീതം മാതൃ– പിതൃമത്സ്യങ്ങളെ നിക്ഷേപിച്ചാണ് ഗപ്പികളുടെ പ്രജനനം. വിരിഞ്ഞിറങ്ങുന്ന ഗപ്പിക്കുഞ്ഞുങ്ങൾ ഹാപ്പവലയ്ക്കിടയിലൂടെ വലിയ ടാങ്കിലേക്ക് നീങ്ങുന്നു. ഹാഫ് ബ്ലാക്, ചെറി റെഡ്,  വൈറ്റ് ടെക്സിഡോ, സെവൻ കളേഴ്സ്, മൊസൈക് തുടങ്ങിയ ഗപ്പി ഇനങ്ങളാണ് ഇവിടെ പ്രധാനമായി പ്രജനനം ചെയ്യുന്നത്.   മാതൃ, പിതൃ മത്സ്യങ്ങളടങ്ങിയ ഹാപ്പ കേജ് അടുത്ത ടാങ്കിലേക്കു നീക്കി പ്രജനനം തുടരുകയുമാവാം. 3–4 മാസം വളർച്ച യെത്തിയ ഗപ്പിക്കുഞ്ഞുങ്ങൾ വിപണനത്തിനു തയാറാകും. കോയികാർപ്, ഗോൾഡ് ഫിഷ് എന്നിവയുടെ പൊടിക്കുഞ്ഞുങ്ങളെ  വാങ്ങി വളർത്തി വലുതാക്കുകയാണ് ഇവർ ചെയ്യുന്നത്. ചെന്നൈയിൽനിന്ന് എത്തിക്കുന്ന മത്സ്യവിത്ത്  നിശ്ചിതകാലം വളർത്തിയശേഷം പ്രാദേശിക വിപണിയിലും വിദേശവിപണയിലും എത്തിക്കുന്നു. 

കയറ്റുമതിക്കുള്ള  ലൈസൻസും മറ്റും ഇവർക്കുണ്ട്. പ്രധാനമായും ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമാക്കി  കയറ്റുമതി ആരംഭിച്ചിട്ട് ഏതാനും മാസങ്ങളേ ആയുള്ളൂ. ഇതോടൊപ്പം മിതമായ തോതിൽ കോയികാർപ്പിന്റെ പ്രജനനം നടത്താറുള്ള ജോർജുകുട്ടിയും മകനും വൈകാതെ ഗോൾഡ് ഫിഷിന്റെ പ്രജനനവും തുടങ്ങും.  ഇതൊക്കെയാണെങ്കിലും ഇപ്പോഴത്തെ മുഖ്യവരുമാനം ആഭ്യന്തരവിപണി തന്നെ. കണ്ണൂർ മുതൽ എറണാകുളം വരെയുള്ള അലങ്കാരമത്സ്യവ്യാപാരികൾക്കാണ് ഇവർ പ്രധാനമായി മീനുകളെ എത്തിച്ചുനൽകുന്നത്. കൂടാതെ, രാജ്യത്തെവിടെയും ട്രെയിനിൽ കയറ്റി അയയ്ക്കുന്നു. ട്രെൻഡ് സൃഷ്ടിച്ചുകൊണ്ട് പുത്തൻ വർണക്കൂട്ടുകളുമായി ഇറങ്ങുന്ന അലങ്കാരമത്സ്യങ്ങൾക്ക് പ്രീമിയം വില കിട്ടാറുണ്ടെങ്കിലും കൂടുതൽ ആളുകൾ വാങ്ങുന്ന സാദാ ഇനങ്ങളെയാണ് ഇവർ കൂടുതലായി ഉൽപാദിപ്പിക്കുന്നത്. ജോടിക്ക് പരമാവധി 20 രൂപ കിട്ടുന്ന ഇത്തരം മത്സ്യങ്ങളെയാണ് പ്രാദേശിക കച്ചവടക്കാർ കൂടുതലായി വാങ്ങുക. കേവലം 2–3 രൂപ മാത്രം ഉൽപാദനച്ചെലവ് വരുന്ന  ഇത്തരം സാദാ ഇനങ്ങളുടെ മൊത്തക്കച്ചവടമാണ് ഇവരുടെ തന്ത്രം.

പ്രാദേശിക വിപണിയിലേക്ക് മത്സ്യങ്ങളെ പായ്ക്ക് ചെയ്യുന്നതുപോലെയല്ല കയറ്റുമതിക്കുള്ള പായ്ക്കിങ്. ഇതിന്റെ നാലിരട്ടി മത്സ്യക്കുഞ്ഞുങ്ങളെ അനസ്തേഷ്യ നൽകി  ഓരോ പായ്ക്കറ്റിലും  ഉൾപ്പെടുത്തുന്നു. തൂക്കം(കിലോ) അനുസരിച്ചു  കടത്തുകൂലി നൽകേണ്ടിവരുന്നതിനാൽ ഓരോ പായ്ക്കറ്റിലും പരമാവധി കുഞ്ഞുങ്ങളെ നിറച്ചാൽ മാത്രമേ കയറ്റുമതി ആദായകരമാവുകയുള്ളൂ.  ഇവിടെ ഉൽപാദിപ്പിക്കുന്ന മൂന്നിനങ്ങൾ മാത്രമായി കയറ്റുമതി  പ്രായോഗികമല്ലാത്തതിനാൽ പരിചയക്കാരായ സംരംഭകരിൽനിന്നു മറ്റിനം  അലങ്കാരമത്സ്യങ്ങളെ വാങ്ങാറുണ്ട്. 40 ഇനം  അലങ്കാരമത്സ്യങ്ങളെയാണ് കയറ്റുമതി ചെയ്യുന്നത്.  ഇവയെ വാങ്ങി രണ്ടാഴ്ചയോളം ക്വാറന്റൈനിൽ സൂക്ഷിച്ച ശേഷമേ പ്രധാന ടാങ്കിലേക്ക് മാറ്റുകയുള്ളൂ.  ജൈവസുരക്ഷാനടപടികളുടെ ഭാഗമാണിത്. കയറ്റുമതി ഓർഡർ ലഭിക്കുന്നതിനും  രോഗബാധകൾ ഒഴിവാക്കുന്നതിനും ഇത് അനിവാര്യമാണ്. മത്സ്യക്കുഞ്ഞുങ്ങളെ മികച്ച നിലവാരത്തിൽ ഉൽപാദിപ്പിച്ചു നൽകാൻ കഴിയുന്നവർക്ക് ജോർജുകുട്ടിയെ വിളിക്കാം. 

ഫോൺ: 9400476660

English summary: Father and son export ornamental fish and derive greater benefit from them.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com