ADVERTISEMENT

ആദ്യം ചർമമുഴ വന്നു, പിന്നാലെ ആഫ്രിക്കൻ പന്നിപ്പനിയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളളിൽനിന്ന് വണ്ടി കയറി ഈ കൊച്ചു കേരളത്തിലേക്കു വന്നു... ഏറ്റവുമൊടുവിൽ വീണ്ടും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തു. വർഷങ്ങളായി പക്ഷിപ്പനി കേരളത്തിൽ ഇടവിട്ടിടവിട്ട് റിപ്പോർട്ട് ചെയ്യുന്നതിനാൽ കർഷകർക്കല്ലാതെ മറ്റാർക്കും വലിയ ആവലാതിയൊന്നുമില്ല. ഏതായാലും ഏതാനും മാസങ്ങളായി കേരളത്തിലെ മൃഗസംരക്ഷണ മേഖലയിലെ കർഷകർ മുൻപെങ്ങുമില്ലാത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഒട്ടേറെ പേർ കടക്കെണിയിലുമായി. ആഫ്രിക്കൻ പന്നിപ്പനി റിപ്പോർട്ട് ചെയ്യപ്പെടുന്ന ഫാമിന് ഒരു കിലോമീറ്റർ വ്യോമപരിധിയിലുള്ള എല്ലാ പന്നികളെയും തിരഞ്ഞുപിടിച്ച് കൊല്ലുന്നു. എന്നാൽ, അതേ ശുഷ്കാന്തി അതിർത്തി കടന്നു വരുന്ന പന്നികളുടെ കാര്യത്തിൽ ഉണ്ടാകുന്നില്ലെന്നുള്ളത് വിരോധാഭാസമാണ്. ചുരുക്കത്തിൽ മൃഗസംരക്ഷണം എന്ന പേരു മാത്രമേയുള്ളൂ, കർഷകർക്ക് യാതൊരുവിധ സുരക്ഷയുമില്ലാത്ത മേഖലയായി ഇത് മാറിയെന്നു പറയേണ്ടിവരും.

lumpy-skin-disease
ചർമമുഴ രോഗം ബാധിച്ച പശു

ക്ഷീരമേഖലയെ പിടിച്ചുകുലുക്കി ചർമമുഴ, അമൂലും പെട്ടു

സാംബിയ എന്ന ആഫ്രിക്കന്‍ രാജ്യത്ത് 1929കളുടെ തുടക്കത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗം ഇന്ന് ഇന്ത്യയിലെ ക്ഷീരമേഖലയെ അപ്പാടെ തകർക്കുന്ന സ്ഥിതിയിലേക്ക് വ്യാപിച്ചുകഴിഞ്ഞു. ഇന്ത്യയില്‍ സാംക്രമിക ചര്‍മമുഴ രോഗം ആദ്യമായി കണ്ടെത്തിയതും സ്ഥിരീകരിച്ചതും 2019 ഓഗസ്റ്റില്‍ ഒഡീഷയിലായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ വ്യാപകമായി നടത്തിയിരുന്നു. കേരളത്തില്‍ അതേ വർഷംതന്നെ തൃശൂര്‍, പാലക്കാട്, ആലപ്പുഴ, മലപ്പുറം, കോട്ടയം തുടങ്ങിയ ജില്ലകളിലെ ചില പ്രദേശങ്ങളിലും സംസ്ഥാന അതിര്‍ത്തിഗ്രാമങ്ങളിലും പശുക്കളില്‍ സാംക്രമിക ചര്‍മമുഴ രോഗം സ്ഥിരീകരിച്ചു.

പശുക്കളുടെ പാലുൽപാദനവും പ്രത്യുൽപാദനക്ഷമതയുമെല്ലാം ഗണ്യമായി കുറയുന്നതിന് കാരണമാകുന്ന സാംക്രമിക ചര്‍മമുഴ രോഗത്തിന് (എല്‍എസ്‌ഡി) കാരണം കാപ്രിപോക്സ് വൈറസ് ഇനത്തിലെ എല്‍എസ്‌ഡി വൈറസുകളാണ്.  ഈ വൈറസുകളെ  കന്നുകാലികളിലേക്ക് പ്രധാനമായും പടര്‍ത്തുന്നത് കടിയീച്ച, ചെള്ള്, കൊതുക്, വട്ടന്‍/പട്ടുണ്ണി തുടങ്ങിയ രക്തമൂറ്റുന്ന ബാഹ്യപരാദങ്ങളാണ്. രോഗബാധയേറ്റ മൃഗങ്ങളുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും അമ്മയില്‍നിന്ന് കിടാവിലേക്ക് പാല്‍ വഴിയും രോഗപ്പകര്‍ച്ചക്ക് സാധ്യതയുണ്ട്. വായുവിലൂടെയോ തീറ്റസാധനങ്ങളിലൂടെയോ രോഗവ്യാപനം നടന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. പകര്‍ച്ചാനിരക്ക്  കേവലം 20 ശതമാനവും മരണനിരക്ക് 5  ശതമാനത്തില്‍ താഴെയും മാത്രമാണെങ്കിലും രോഗം മൂലമുണ്ടാവുന്ന  ദീര്‍ഘനാളത്തെ ഉൽപാദന-പ്രത്യുൽപാദന നഷ്ടമാണ് സാംക്രമിക ചര്‍മമുഴ രോഗം വരുത്തിവയ്ക്കുന്ന  പ്രധാന ആഘാതം.

lumpy-skin-disease
ചർമമുഴ രോഗം ബാധിച്ച പശു

രാജ്യത്തെ ക്ഷീരകർഷകരെ സംബന്ധിച്ചിടത്തോളം നഷ്ടങ്ങളുടെ കണക്ക് മാത്രം നിരത്തിക്കൊണ്ടാണ് 2022  കടന്നുപോകുന്നത്. ക്ഷീരമേഖലയെ അപ്പാടെ പിടിച്ചുലച്ച സാംക്രമിക ചർമമുഴ രോഗം ഇതുവരെയും നിയന്ത്രണവിധേയമായിട്ടില്ല. രാജ്യത്താകെ അര കോടിയോളം കന്നുകാലികളെ രോഗം ബാധിച്ചു. ലക്ഷക്കണക്കിന് കന്നുകാലികൾ ചർമമുഴ രോഗത്തെത്തുടർന്നുള്ള പാർശ്വരോഗങ്ങൾ മൂലം ചത്തൊടുങ്ങി.

ലോകത്തിലെ ഏറ്റവും വലിയ പാലുൽപാദകരും ഏറ്റവുമധികം കന്നുകാലികളുള്ള രാജ്യവും ഇന്ത്യയാണ്. എന്നാൽ, ചർമമുഴ രോഗം രാജ്യത്തെ കാലിസമ്പത്തിനും കർഷകർക്കും വരുത്തിവച്ച നാശം നിസാരമായി കാണാൻ കഴിയില്ല. കാരണം, രാജ്യത്തെ പല പാലുൽപന്ന വിതരണ കമ്പനികളും ഇന്ന് പ്രതിസന്ധിയിലാണ്. രാജ്യത്തെ ഏറ്റവും വലിയ പാലുൽപന്ന വിതരണ കമ്പനിയായ അമൂലിന്റെ പാൽ സംഭരണത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് പത്തു ശതമാനം ഇടിവുണ്ടായിട്ടുണ്ട്. ചർമമുഴ രോഗത്തെത്തുടർന്ന് പശുക്കളും പോത്തുകളും വലിയ തോതിൽ നഷ്ടപ്പെട്ടത് ഉൽപാദനം ഇടിച്ചു. മാത്രമല്ല, കാലിത്തീറ്റവിലയിലും വർധനയുണ്ടായി. അതുകൊണ്ടുതന്നെ, ഒട്ടേറെ കർഷകർ സ്വന്തമായി പാൽവിൽപനയും തുടങ്ങി. ലഭ്യത കുറഞ്ഞതുമൂലം സംഭരിക്കുന്ന പാൽ പാലായിത്തന്നെ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ മാത്രമേ അമൂലിനു തികയുന്നുള്ളൂ. മൂല്യവർധന നടത്തി പാലുൽപന്നങ്ങളാക്കി വിപണിയിൽ എത്തിക്കാൻ സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ രാജ്യവ്യാപകമായി അമൂലിന്റെ പാലുൽപന്നങ്ങളുടെ ലഭ്യതക്കുറവുണ്ട്. പ്രധാനമായും നെയ്യും വെണ്ണയുമെല്ലാം ഡൽഹിയിൽ പോലും കിട്ടാക്കനിയായിരിക്കുന്നു. അമൂലിന്റെ അവസ്ഥ ഇതാണെങ്കിൽ മറ്റു കമ്പനികളുടെ കാര്യം ചിന്തിക്കാവുന്നതേയുള്ളൂ!

lumpy-skin-disease
ചർമമുഴ രോഗം ബാധിച്ച പശു

വടക്കു–പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ചർമമുഴ ഒട്ടേറെ കന്നുകാലികളുടെ ജീവൻ കവർന്നെങ്കിലും കേരളത്തിൽ അതത്ര തീവ്രമായിരുന്നില്ല. അവിടുത്തെയത്ര വ്യാപകമല്ലെങ്കിൽക്കൂടി കേരളത്തിൽ സമീപ നാളുകളിൽ ചർമമുഴ റിപ്പോർട്ട് ചെയ്യുന്നതിന്റെ എണ്ണം കൂടിയിട്ടുണ്ട്. പാലുൽപാദനത്തിലുണ്ടാകുന്ന കുറവ് പല കർഷകരും പറയുന്നുണ്ട്. എങ്കിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട പരിചരണം പശുക്കൾക്ക് നൽകുന്നതുകൊണ്ടാവാം കേരളത്തിൽ ഇതുവരെ മരണങ്ങൾ റിപ്പോർട്ട് ചെയ്തു കണ്ടില്ല. എങ്കിലും, പാലുൽപാദനത്തിലെ കുറവ് കർഷകരെ ബാധിച്ചു. മാത്രമല്ല, താരതമ്യേന ഉൽപാദനച്ചെലവിന് അനുസരിച്ച് പാലിന് വില ലഭിക്കാതിരിക്കുന്ന കർഷകർക്ക് പശുക്കളുടെ രോഗം സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തു. പിടിച്ചുകെട്ടാൻ കഴിയാത്ത വിധത്തിൽ ലംപി സ്കിൻ ഡിസീസ് കേരളത്തിലും പടരുകയാണ്.

തൊടുപുഴ കരിമണ്ണൂർ ചാലാശേരിയിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച പന്നികളെ ദയാവധം നടത്തിയ ശേഷം ജഡം മറവു ചെയ്യുന്നതിനു മുൻപായി തൂക്കം നോക്കി രേഖപ്പെടുത്തുന്ന മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ.                ചിത്രം: റെജു അർനോൾഡ് ∙ മനോരമ
തൊടുപുഴ കരിമണ്ണൂർ ചാലാശേരിയിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച പന്നികളെ ദയാവധം നടത്തിയ ശേഷം ജഡം മറവു ചെയ്യുന്നതിനു മുൻപായി തൂക്കം നോക്കി രേഖപ്പെടുത്തുന്ന മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ. ചിത്രം: റെജു അർനോൾഡ് ∙ മനോരമ

വണ്ടി കയറിവന്ന പന്നിപ്പനി

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പൊട്ടിപ്പുറപ്പെട്ട ആഫ്രിക്കൻ പന്നിപ്പനി കേരളത്തിലെ കർഷകരുടെ കണ്ണീര് കാണാൻ തുടങ്ങിയിട്ട് ആറു മാസം പിന്നിട്ടു. അഞ്ചു മാസത്തിലേറെയായി കേരളത്തിൽ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള പന്നിയിറക്ക് നിരോധിച്ചിട്ടുമുണ്ട്. എന്നാൽ, രോഗത്തെ പിടിച്ചുനിർത്താൻ ഇതുവരെ സാധിച്ചിട്ടില്ല. രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഫാമുകളിലെയും അതിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നികളെയും രോഗവ്യാപനം തടയുന്നതിനായി വൻതോതിൽ കൊന്നൊടുക്കിയിട്ടും അങ്ങിങ്ങായി അസുഖം വീണ്ടും റിപ്പോർട്ട് ചെയ്യുന്നു.

african-swine-fever-culling
കേരളത്തിൽ ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വയനാട്ടിലെ ഫാമിൽ പന്നികളെ കൊന്നൊടുക്കുന്നു (ഫയൽ ചിത്രം)

ദയാവധം എന്ന ഓമനപ്പേരിട്ട് കൊന്നൊടുക്കുന്ന പന്നികൾക്ക് സർക്കാർ സഹായം ചെറിയ തോതിൽ ലഭിക്കുന്നുണ്ടെങ്കിലും അത് ഒരിക്കലും കർഷകരുടെ നഷ്ടം നികത്തുന്നതിന് പര്യാപ്തമല്ല. രോഗം ബാധിച്ച ഫാമിന് 1 കിലോമീറ്റർ ചുറ്റളവിലുള്ള പന്നികളെ ‘ദയാവധത്തിന് വിധേയമാക്കും’ എന്നാണ് പലപ്പോഴും പുറത്തുവരുന്ന വാർത്തകൾ. എന്നാൽ, ഇതിനെ എങ്ങനെ ദയാവധം എന്നു വിളിക്കും? രോഗം മൂർച്ഛിച്ച് മരണം കാത്തു കിടക്കുന്ന ജീവിക്ക് ദയാവധം (mercy killing) നൽകാം. രോഗമില്ലാത്തവയെ കൊന്നൊടുക്കുകയാണ് (Culling) ചെയ്യുക. വൈറസ് രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായി ലോകമെമ്പാടും അംഗീകരിച്ചിട്ടുള്ള പ്രോട്ടോക്കോളാണ് കള്ളിങ്. എന്നാൽ, ഇവിടുത്തെ സാഹചര്യത്തിൽ കർഷകരോടുള്ള വിവേചനം മാത്രമേ നടക്കുന്നുള്ളൂ. അതായത്, രോഗത്തിന്റെ പേരിൽ കർഷരുടെ ഫാമിലെ പന്നികളെ കൊന്നു കുഴിച്ചുമൂടുകയും അതേസമയം, മറ്റു സംസ്ഥാനങ്ങളിൽനിന്ന് പന്നികളെ വ്യാപകമായി എത്തിക്കുകയും ചെയ്യുന്ന പ്രവണതയാണുള്ളത്. പന്നികളെ കൊന്നൊടുക്കാൻ കാണിക്കുന്ന വ്യഗ്രതയും ശുഷ്കാന്തിയും നിരോധനം ലംഘിച്ച് പന്നികളെ കടത്തുന്ന സംഘങ്ങൾക്കെതിരെയും ഉണ്ടാവണം. പക്ഷേ, അത് മാത്രം നടക്കുന്നില്ല. പന്നിവരവ് തടയാൻ രംഗത്തിറങ്ങിയ കർഷകരോട് അധികൃതർ പറഞ്ഞത് ഇത് നിങ്ങളുടെ പണിയല്ല എന്നാണ്. 

നിരോധനം ലംഘിച്ചു പന്നിയെ കയറ്റിവന്ന വാഹനങ്ങൾ വടക്കഞ്ചേരി പന്നിയങ്കരയില്‍ കര്‍ഷകര്‍ ത‌ടഞ്ഞപ്പോൾ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു.
നിരോധനം ലംഘിച്ചു പന്നിയെ കയറ്റിവന്ന വാഹനങ്ങൾ വടക്കഞ്ചേരി പന്നിയങ്കരയില്‍ കര്‍ഷകര്‍ ത‌ടഞ്ഞപ്പോൾ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നു (ഫയൽ ചിത്രം).

കാട്ടുപന്നികൾക്കും മറ്റു മൃഗങ്ങൾക്കുംവേണ്ടി മുറവിളികൂട്ടുന്ന മൃഗസ്നേഹികളെയും ഇക്കാര്യത്തിൽ കണ്ടില്ല. അവയേപ്പോലെ ഇവയും ജീവികളാണെന്ന കാര്യം അവർ മറന്നുവെന്നു തോന്നുന്നു. ഏതായാലും അധികം വൈകാതെതന്നെ കേരളത്തിലെ ഒരു കർഷക വിഭാഗംതന്നെ ഇല്ലാതാകുന്ന സ്ഥിതിയാണ് നിലവിലുള്ളതെന്ന് കർഷകർത്തന്നെ പറയുന്നു. ജനുവരി പകുതിവരെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് പന്നികളെ കൊണ്ടുവരുന്നതിൽ നിരോധനം ഉണ്ടെങ്കിലും അതൊക്കെ കാറ്റിൽപ്പറത്തി ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് പന്നികൾ എത്തുന്നുണ്ടെന്നും കർഷകർതന്നെ പറയുന്നു. 

(1). പക്ഷിപ്പനി ബാധിച്ച താറാവിന്റെ കരിനീല നിറത്തിലുള്ള കണ്ണ്, (2). കോട്ടയത്തെ തലയാഴം പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ താറാവുകളെ കൂട്ടത്തോടെ കൊല്ലാനായി ചാക്കിലാക്കുന്നു. 

ചിത്രങ്ങൾ : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ
(1). പക്ഷിപ്പനി ബാധിച്ച താറാവിന്റെ കരിനീല നിറത്തിലുള്ള കണ്ണ്, (2). കോട്ടയത്തെ തലയാഴം പഞ്ചായത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ താറാവുകളെ കൂട്ടത്തോടെ കൊല്ലാനായി ചാക്കിലാക്കുന്നു. ചിത്രങ്ങൾ : ശ്രീലക്ഷ്മി ശിവദാസ് ∙ മനോരമ

ഏറ്റവുമൊടുവിൽ പക്ഷിപ്പനി

ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് വളർത്തിക്കൊണ്ടുവന്ന താറാവുകളെയാണ് കഴിഞ്ഞ ദിവസം കോട്ടയം ആർപ്പൂക്കരയിൽ കൊന്നു (Culling) കത്തിച്ചത്. 4000ൽപ്പരം താറാവുകൾ അഗ്നിക്കിരയായി. ആഫ്രിക്കൻ പന്നിപ്പനി ഭീതിയിൽ പന്നിയിറച്ചിക്ക് വിപണി കുറഞ്ഞതോടെ കോഴിവിലയിൽ നേരിയ വർധനയുണ്ടായിരുന്നു. നോമ്പുകാലത്ത് പൊതുവേ വില കുറയാറുണ്ടെങ്കിലും ഇപ്പോൾ ശരാശരി 130 രൂപയാണ് പല മാർക്കറ്റുകളിലും വില. എന്നാൽ, പക്ഷപ്പനി റിപ്പോർട്ട് ചെയ്തതോടെ കോട്ടയത്ത് ഇറച്ചി, മുട്ട തുടങ്ങിയവ ഉപയോഗിക്കുന്നതിലും വിൽപന നടത്തുന്നതിനും നിയന്ത്രണം വന്നിട്ടുണ്ടെങ്കിലും വിലയിൽ കാര്യമായ മാറ്റം വന്നിട്ടില്ല. 

ഇറച്ചിക്കോഴി ലഭ്യത വിപണിയിൽ കുറഞ്ഞിട്ടുണ്ട്. കോഴിത്തീറ്റവില കുത്തനെ ഉയർന്നതും വിലക്കുറവും മൂലം കേരളത്തിലെ ഒട്ടേറെ സ്വതന്ത്ര കർഷകർ രംഗം വിട്ടു. ഇന്റഗ്രേഷൻ രീതിയിൽ വളർത്തുന്ന കർഷകർ മാത്രമാണ് വിപണിയിലെ പ്രതിസന്ധികൾ ബാധിക്കാതെ രംഗത്തുള്ളത്. 

മൃഗസംരക്ഷണ മേഖലയിൽ എല്ലുമുറിയെ പണിയെടുത്താൽ മികച്ച വരുമാനം നേടാമെന്ന ചിന്തയൊക്കെ ഇനി മാറ്റിവയ്ക്കേണ്ടിവരുമെന്നു തോന്നുന്നു. പശു, പന്നി, കോഴി എന്നിവയെല്ലാം നഷ്ടക്കണക്കുമാത്രമാണ് പലർക്കും നൽകുന്നത്. സ്വന്തമായി പുൽക്കൃഷി ചെയ്തും തീറ്റച്ചെലവും കുറച്ച് പലരും മെച്ചപ്പെട്ട വരുമാനം കന്നുകാലി വളർത്തലിലൂടെ നേടുന്നുണ്ട്. എന്നാൽ, നല്ലൊരു പങ്കും ഇപ്പോഴും മെച്ചപ്പെട്ട വില ലഭിക്കാതെ പ്രതിസന്ധിയിലാണ്. അതുകൊണ്ടുതന്നെ, കൃത്യമായ പഠനവും ദീർഘവീക്ഷണവും വിപണനതന്ത്രവും ഫാം മാനേജ്മെന്റുമൊക്കെ സ്വായത്തമാക്കിവേണം പശുവളർത്തലിലേക്കിറങ്ങാൻ.

പന്നി വളർത്തൽ മേഖല ഏറെക്കുറെ മന്ദീഭവിച്ച അവസ്ഥയാണ്. പല കർഷകർക്കും പന്നികൾ വിൽക്കാൻ കെട്ടിക്കിടപ്പുണ്ട്. വ്യാപാരികൾ വിലയിടിച്ച് വാങ്ങാൻ ശ്രമിക്കുന്നു. സമീപകാലത്ത് വിലയിൽ നേരിയ ചലനം ഉണ്ടായിട്ടെങ്കിലും വ്യാപാരികൾ കർഷകരെ അവഗണിക്കുന്നുണ്ട്. അതേസമയം, ഇറച്ചിക്കായി പന്നികൾ ഇവിടെ എത്തുന്നുമുണ്ട്. പന്നിക്കുഞ്ഞുങ്ങളുടെ വിപണിയിലും ഏറെക്കുറെ തളർച്ചയിൽത്തന്നെയാണ്. പന്നിപ്പനി ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പുതിയ നിക്ഷേപത്തിൽനിന്ന് കർഷകർ വിട്ടുനിൽക്കുന്നതാണ് കാരണം. വലിയ ഫാമുകൾ പലതും ബ്രീഡിങ് നിർച്ചിവച്ചു. ആഫ്രിക്കൻ പന്നിപ്പനി ഭീതി മാറിയിൽ വിപണി വീണ്ടും സജീവമാകുമെന്നത് ഉറപ്പാണ്. എന്നാൽ, അപ്പോഴേക്ക് എത്ര കർഷകരും അവരുടെ പന്നികളും ബാക്കിയുണ്ടാവുമെന്ന് കണ്ടറിയേണ്ടിവരും.

English summary: Lumpy Skin Disease, African swine fever, and finally bird flu: Amul is also caught

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com