ADVERTISEMENT

വിപണി നിയന്ത്രണം ഏലക്കർഷകരുടെ കരങ്ങളിലേക്കു തിരിയുന്നു. രണ്ടു വർഷത്തിലേറെയായി ചരടുപൊട്ടിയ പട്ടം കണക്കെ ഉൽപാദകനെ നോക്കുകുത്തിയാക്കി ഏലക്ക വില പൊട്ടിത്തകർന്നത്‌ കർഷകന്റെ നെഞ്ചിൽ ഇടിത്തീ വിഴ്‌ത്തിയിരുന്നു. നല്ലകാലം വരവായി, ജനുവരിയുടെ ആദ്യ പകുതി പിന്നിട്ടതോടെ കർഷകർ മാസങ്ങളായി കാത്തിരുന്ന വിലയായ ആയിരം രൂപയിലേക്ക് ലേലകേന്ദ്രങ്ങളിൽ ഉൽപ്പന്നം ചുവടുവെച്ചു.  

മുന്നിലുള്ള രണ്ടു മാസങ്ങളിൽ ഏലത്തിന്‌ വിദേശ ഓർഡറുകൾ ഒന്നിനു പുറകെ ഒന്നായി പ്രവഹിക്കുമെന്ന്‌ തന്നെയാണ്‌ കയറ്റുമതി മേഖലയുടെ വിലയിരുത്തൽ. റംസാൻ നോമ്പു കാലത്തെ ആവശ്യങ്ങൾക്കുള്ള ഏലക്ക സംഭരണത്തിനുള്ള ഒരുക്കത്തിലാണ്‌ അറബ്‌ രാജ്യങ്ങൾ. ഫെബ്രുവരിയിൽ ഉയർന്ന അളവിൽ ഏലം കയറ്റുമതി ഇക്കുറി പ്രതീക്ഷിക്കാം. കടന്നുപോയ രണ്ടു വർഷങ്ങളിൽ കോവിഡ്‌ ഏലക്ക വിപണിയിൽ സൃഷ്‌ടിച്ച ആഘാതം ചില്ലറയല്ല. 

ആഭ്യന്തര മാർക്കറ്റിലും പിന്നിട്ട വർഷങ്ങളിൽ ഡിമാൻഡ് കുറഞ്ഞത്‌ ഒട്ടുമിക്ക കർഷകരെയും ഉൽപ്പന്നം കരുതൽ ശേഖരത്തിലേക്കു നീക്കാൻ പ്രേരിപ്പിച്ചു. 2022ൽ സ്റ്റോക്ക്‌ വിൽപ്പനയ്‌ക്ക്‌ ഇറക്കാൻ കാർഷിക മേഖല നടത്തിയ നീക്കം വാങ്ങലുകാർ വില കുത്തനെ ഇടിക്കാൻ അവസരമാക്കി. ഈസ്റ്ററിനും ഓണത്തിനും ദീപാവലിക്കും വിലക്കയറ്റം ഉൽപാദകർ പ്രതീക്ഷിച്ചെങ്കിലും വിപണി നിയന്ത്രണം പ‌ൂർണമായും വാങ്ങലുകാരിൽ ഒതുങ്ങിനിന്നത്‌ കർഷക സ്വപ്‌നങ്ങളെ ഇല്ലാത്താക്കി. 

ഏലത്തിന്‌ ഇത്‌ ഓഫ്‌ സീസണാണ്‌, മുന്നിലുള്ള ഓരോ മാസങ്ങളിലും ഏലത്തിന്റെ ഗ്രാഫ്‌ പുതിയ ഉയരങ്ങളിലേക്കു ചുവടുവയ്ക്കാം. റംസാൻ, ഈസ്റ്റർ, വിഷു ഡിമാൻഡ് തൊട്ടുമുന്നിലുണ്ട്‌. പിന്നിട്ട പത്തു ദിവസങ്ങളിൽ ലേലകേന്ദ്രങ്ങളിൽ ശരാശരി ഇനം ഏലക്ക വില കിലോ ആയിരം രൂപയ്ക്ക്‌ മുകളിൽ ഇടം പിടിച്ചു.

പല ലേലങ്ങളിലും മുക്കാൽ ലക്ഷം കിലോ ചരക്കു വീതം വിൽപ്പനയ്‌ക്ക്‌ ഇറങ്ങുന്നുണ്ട്‌. ലേലത്തിന്‌ എത്തുന്ന ചരക്കിൽ 95 ശതമാനവും വിറ്റുപോകുന്നു. കർഷകരെ സംബന്ധിച്ച്‌ ഏറെ നാളുകളുടെ കാത്തിരിപ്പിനൊടുവിലാണ്‌ നാലക്കത്തിനു മുകളിൽ ഏലം സഞ്ചരിക്കുന്നതു കാണാൻ അവസരം ഒത്തുവന്നത്‌.  

മുന്നിലുള്ള ഉത്സവകാല ഡിമാൻഡുകൾക്ക്‌ ഏലക്കയെ 1400ന്‌ മുകളിൽ എത്തിക്കാനുള്ള കരുത്തുണ്ടാവും. ഒരു ബമ്പർ സീസൺ കഴിഞ്ഞ അവസരമാണെങ്കിലും പുതിയ വിളവെടുപ്പിന്‌ ഓഗസ്റ്റ്‌ ‐സെപ്റ്റംബർ വരെ കാത്തിരിക്കേണ്ടി വരാം. അതായത്‌ മുന്നിലുള്ള ഏഴു മാസങ്ങൾ വിലയേറിയ സമയം തന്നെയാണ്‌. ഈദുൽ ഫിത്തർ, ജൂണിൽ ബക്രീദ്‌, ജൂലൈയിൽ മുഹറം ഇതിനിടെ കേരളത്തിൽ വിവാഹ സീസൺ, തിരുപ്പതി തിരുമലയിലേക്ക്‌ ആവശ്യമുള്ള ചരക്കെല്ലാം നമ്മൾ നൽകേണ്ടതുണ്ട്‌. 

ഇതിനിടെ വേനൽ മഴ ഏപ്രിലിൽ ലഭ്യമായാൽ ജൂണിൽ ചെറിയതോതിൽ പുതിയ ചരക്ക്‌ ചില ഭാഗങ്ങളിൽ നിന്നും പ്രതീക്ഷിക്കാമെങ്കിലും അത്‌ വിലക്കയറ്റത്തിന്‌ തടസമുളവാക്കാൻ ഇടയില്ല.

ഗ്വാട്ടിമലയിൽ ഏലക്ക ഉൽപാദനം ഉയർന്നെങ്കിലും അവരുടെ ഉൽപ്പന്നത്തിന്റ ഗുണനിലവാരം താഴ്‌ന്ന്‌ നിൽക്കുന്നതിനാൽ വിദേശ വിപണികളിൽ കേരളത്തിന്റെ ചരക്കിന്‌ അത്‌ കാര്യമായ ഭീഷണി ഉയർത്തില്ല. അതുകൊണ്ടു തന്നെ ഇറക്കുമതി ഭീഷണിയുമുണ്ടാവില്ല. ആഭ്യന്തര മാർക്കറ്റിൽ നാടൻ ഏലത്തിന്‌ ആവശ്യം ഉയർന്ന തലത്തിൽ തുടരുമെന്നത്‌ ഏലത്തെ രണ്ടു വർഷത്തെ പുതിയ ഉയരങ്ങളിലേക്ക്‌ നയിക്കാം.  ‌‌‌‌

നാളികേരം     

മണ്ഡലകാലം കഴിഞ്ഞതോടെ പച്ചത്തേങ്ങയ്‌ക്ക്‌ ചെറുകിട വിപണികളിൽ ആവശ്യം പകുതിയിലധികം കുറഞ്ഞതായാണ്‌ വ്യാപാര രംഗത്തു നിന്നുള്ള വിവരം. നോമ്പു കാലത്ത്‌ പച്ചക്കറികൾക്ക്‌ ഡിമാൻഡ് നിലനിന്നതിനൊപ്പം പച്ചത്തേങ്ങയ്‌ക്കും ആവശ്യക്കാരുണ്ടായിരുന്നു. ശബരിമല നട അടച്ചതോടെ അയ്യപ്പന്മാരുടെ വാങ്ങലുകൾ പൂർണമായി നിലച്ചു. ഇതിനിടെ നാളികേര വിളവെടുപ്പിനും സംസ്ഥാനത്ത്‌ തുടക്കം കുറിച്ചത്‌ ഉൽപ്പന്ന വിലയിൽ സമ്മർദ്ദം ഉളവാക്കുമോയെന്ന ആശങ്കയിലാണ്‌ കർഷകർ. ശബരിമലയിൽ നിന്നും ഇക്കുറി റെക്കോർഡ്‌ അളവിലാണ്‌ കൊപ്ര മല ഇറങ്ങുക. ഈ ചരക്കും വിൽപ്പനയ്‌ക്ക്‌ എത്തുന്നത്‌ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കാം. 

സീസൺ തുടങ്ങിയതോടെ ബഹുരാഷ്‌ട്ര കമ്പനികൾ കൊപ്ര സംഭരണ വില കുറച്ചു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൻകിട കമ്പനി ഉണക്കു കൂടിയ ഇനം കൊപ്രയ്‌ക്ക്‌ 8500 രൂപ മാത്രമാണ്‌ രേഖപ്പെടുത്തുന്നത്‌. രണ്ടാഴ്‌ച മുൻപ്‌ 9000 രൂപയിലും ഉയർന്ന വിലയ്‌ക്ക്‌ കൊപ്ര ശേഖരിച്ച കേരഫെഡ്‌ അവരുടെ നിരക്ക്‌ 8900 റേഞ്ചിലേക്കു താഴ്‌ത്തി. വൻകിട കമ്പനികൾ വിളവെടുപ്പു വേളയിൽ വില കുറച്ച്‌ കൊപ്ര സംഭരിക്കുക സ്വാഭാവികം മാത്രം. എന്നാൽ ഈ വില കുറയ്ക്കൽ വിൽപ്പന സമ്മർദ്ദത്തിലേക്ക്‌ വിപണിയെ അകപ്പെടുത്തുമ്പോൾ കർഷകർ കൂടുതൽ സാമ്പത്തിക ഞെരുക്കത്തിലാകും.

കടന്നുപോയ സീസണിൽ കൊപ്ര 9000ൽനിന്നും 7400ലേക്ക്‌ ഇടിഞ്ഞിരുന്നു. സ്ഥിതിഗതികളിൽ കാര്യമായ മാറ്റങ്ങൾ സംഭവിക്കാത്ത സാഹചര്യത്തിൽ നാളികേര വിപണി അടുത്ത തകർച്ചയുടെ വക്കിൽ എത്തി നിൽക്കുകയാണ്‌. കേരളം കൊപ്രയുടെ താങ്ങുവിലയിൽ വലിയ പ്രതീക്ഷയർപ്പിക്കേണ്ടതില്ല. കഴിഞ്ഞ വർഷം 255 ടൺ കൊപ്ര മാത്രമാണ്‌ സർക്കാർ ഏജൻസി സംഭരിച്ചത്‌. ഇനിയുള്ള ഏക പ്രതീക്ഷ പച്ചത്തേങ്ങ സംഭരണമാണ്‌. 

എന്നാൽ പച്ചത്തേങ്ങ സംഭരണ വില സംസ്ഥാന സർക്കാർ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. 2022ൽ കൊപ്ര സംഭരണം സംബന്ധിച്ച പ്രഖ്യാപനം പുറത്തുവന്ന്‌ മണിക്കൂറുകൾക്കകം സംഭരണ വില കൃഷി വകുപ്പ്‌ പുറത്തുവിട്ടിരുന്നു. എന്നാൽ ഇക്കുറി ഇത്‌ സംബന്ധിച്ച്‌ മൗനം പാലിക്കുന്നത്‌ കർഷക ലക്ഷങ്ങളുടെ നെഞ്ചിടിപ്പ്‌ ഉയർത്തി. കൊച്ചിയിൽ കഴിഞ്ഞ ഒരുമാസമായി കൊപ്ര 8600 രൂപയിൽ സ്റ്റെഡിയാണ്‌. 

നിരക്ക്‌ ഇടിയുമോയെന്ന ആശങ്കയിൽ ചെറുകിട മില്ലുകാർ കുറഞ്ഞ അളവിൽ മാത്രമാണ്‌ തേങ്ങയും കൊപ്രയും ശേഖരിക്കുന്നത്‌. വെളിച്ചെണ്ണയ്‌ക്ക്‌ പ്രദേശിക ഡിമാൻഡ് മങ്ങിയതും വ്യവസായികളെ എണ്ണ ഉൽപാദനം കുറയ്ക്കാൻ പ്രേരിപ്പിക്കുന്നു. കൊച്ചിയിൽ വെളിച്ചെണ്ണ 13,300ലും കോഴിക്കോട്‌ 14,800ലും വ്യാപാരം നടക്കുമ്പോൾ കാങ്കയത്ത്‌ വില 11,900 രൂപ മാത്രമാണ്‌. തമിഴ്‌നാട്ടിലെ ഈ താഴ്‌ന്ന വില കേരളത്തിലെ ചെറുകിട കൊപ്രയാട്ട്‌ വ്യവസായികളുടെ ഉറക്കം കെടുത്തുന്നു. 

റബർ

പകൽ താപനില ഉയർന്നു തുടങ്ങിയതോടെ പല ഭാഗങ്ങളിലും റബർ മരങ്ങളിൽനിന്നുള്ള യീൽഡ്‌ ചുരുങ്ങി. രാത്രിയിലെ അതിശൈത്യത്തിന്റെ നേട്ടം ഇതുമൂലം ഉറപ്പുവരുത്താൻ കർഷകർക്കാവുന്നില്ല. ചില മേഖലകളിൽ ഇലപൊഴിച്ചിലും ടാപ്പിങിന്‌ തടസമായി. മുഖ്യ വിപണികളിലേക്കുള്ള റബർ വരവ്‌ ക്രിസ്‌മസിന്‌ ശേഷം ഉയർന്നിട്ടില്ല. ഒരു വിഭാഗം കർഷകർ പുതിയ ഷീറ്റ്‌ കരുതൽ ശേഖരത്തിലേക്ക്‌ നീക്കുന്നതും വരവ്‌ ചുരുങ്ങാൻ ഇടയാക്കി. കിലോ 138ൽനിന്നും നാലാം ഗ്രേഡ്‌ 141ലേക്ക്‌ ഉയർന്നപ്പോൾ അഞ്ചാം ഗ്രേഡ്‌ ചെറുകിട വ്യവസായികൾ 138 രൂപയ്‌ക്ക്‌ ശേഖരിച്ചു. 

English summary: Commodity Markets Review January 23

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com