ADVERTISEMENT

വാശിയാണ് വിനയിനെ  സ്റ്റാർട്ടപ്പ് സംരംഭകനാക്കിയത്. അതും അമ്പതാം വയസ്സിൽ ഒരു പോളണ്ടുകാരനോടു തോന്നിയ വാശി. മൗറീഷ്യസിൽ ഇൻഷുറൻസ് കമ്പനി മേധാവിയായി പ്രവർത്തിച്ച സേവനപാരമ്പര്യവുമായി ഈ തിരുവനന്തപുരത്തുകാരൻ നാട്ടിലേക്കു മടങ്ങിയത് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാനായിരുന്നു. അതു പ്രകൃതിക്കു ഗുണകരമാകണമെന്നും കൂടി ചിന്തിച്ചപ്പോള്‍ കിട്ടിയതാണ് മണ്ണിൽ അഴുകിച്ചേരുന്ന ഡിസ്പോസിബിൾ പാത്രങ്ങൾ നിർമിക്കാമെന്ന ആശയം. 

വിരുന്നു കഴിയുമ്പോൾ ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് ഡിസ്പോസിബിൾ പാത്രങ്ങൾ ഇക്കാലത്തു വലിയ തലവേദനതന്നെ. കടലാസ് പാത്രങ്ങൾ പ്രകൃതിക്കു ദോഷം ഉണ്ടാക്കുന്നില്ലെങ്കിലും വനനശീകരണത്തിനു വഴിയൊരുക്കുന്നു എന്ന ആക്ഷേപമുണ്ട്. കമുകിൻപാളയും കരിമ്പിൻചണ്ടിയുമൊക്കെ ഉപയോഗിച്ചുള്ള ഡിസ്പോസിബിൾ പാത്രങ്ങളുണ്ടെങ്കിലും പരിമിതികൾ മൂലം അവയ്ക്കു പ്ലാസ്റ്റിക്കിനു പകരമാകാൻ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് ധാന്യങ്ങളുടെ തവിടുകൊണ്ടു പാത്രമുണ്ടാക്കുകയെന്ന ആശയം വിനയിന്റെ തലയിലുദിച്ചത്. ഭക്ഷണശേഷം അതു വിളമ്പിയ പാത്രം കൂടി വേണമെങ്കിൽ തിന്നുകയും ചെയ്യാം. നാരുൾപ്പെടെ ധാന്യങ്ങളിലെ പ്രധാന പോഷകങ്ങൾ പലതും അവയുടെ തവിടിലാണല്ലോ. പാത്രം തിന്നാൻ മടിയുള്ളവർക്ക്  അതു കാലിത്തീറ്റയാക്കാം. അല്ലെങ്കിൽ കംപോസ്റ്റ് ചെയ്തു വളമാക്കാം. സർവോപരി കൃഷിയിടത്തിലെ ഉപോൽപന്നമെന്ന നിലയിൽ കൃഷിക്കാരന് അധിക വരുമാനം നേടാൻ അവസരവുമൊരുക്കും.  

പക്ഷേ, തവിടിനെ പാത്രമാക്കുന്ന വിദ്യ ആരു പറഞ്ഞുതരും? ഉചിതമായ സാങ്കേതികവിദ്യ അന്വേഷിക്കുമ്പോഴാണ് ഒരു വിമാനയാത്രയിൽ ഗോതമ്പുതവിടുകൊണ്ടുള്ള ഡിസ്‌പോസിബിൾ പ്ലേറ്റ് കയ്യിൽ കിട്ടിയത്. അതിന്റെ ഉറവിടം തേടിയുള്ള അന്വേഷണം ചെന്നെത്തിയത് പോളണ്ടില്‍. അവിടെ ഒരാൾ ഗോതമ്പുതവിടിൽനിന്നു ഡിസ്പോസിബിൾ പാത്രങ്ങൾ ഉണ്ടാക്കുന്നുണ്ടായിരുന്നു. മറ്റൊരു രാജ്യത്തും അന്ന് ഇതിനുള്ള സാങ്കേതികവിദ്യ ലഭ്യമായിരുന്നില്ല. എന്നാൽ അയാൾ സാങ്കേതികവിദ്യ കൈമാറാൻ തയാറായില്ല. ഇതൊന്നും ഇന്ത്യക്കാർക്കു തരാനുള്ളതല്ലെന്ന അയാളുടെ ധിക്കാരപൂർവമായ മറുപടിയാണ് വിനയിനെ ചൊടിപ്പിച്ചത്. എങ്കിൽ അതൊന്നു നിർമിച്ചു കാണിക്കണമെന്നു വാശിയായി. ഇതിനുള്ള സാങ്കേതികവിദ്യ സ്വന്തമായി രൂപപ്പെടുത്താനുള്ള ശ്രമമായിരുന്നു പിന്നീട്.

സ്വന്തമായി ഗവേഷണം തുടങ്ങിയെങ്കിലും അതു മതിയാകില്ലെന്ന് വൈകാതെ തിരിച്ചറിഞ്ഞു.  ഗവേഷണത്തിനൊപ്പം സംരംഭം തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നു. പല ബാങ്കുകളിലും കയറിയിറങ്ങിയെങ്കിലും പരിചിതമല്ലാത്ത ആശയത്തോട് അവരെല്ലാം മുഖം തിരിച്ചു. എന്നാൽ സംരംഭകർക്കായുള്ള കേന്ദ്രസർക്കാർ വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തതോടെ കാര്യങ്ങൾ മാറി. പല ബാങ്കുകളും സഹായം വാഗ്ദാനം ചെയ്തു.  അങ്ങനെ ‘തൂശൻ’ പിറന്നു. മലയാളിയുടെ ഗൃഹാതുരസ്മരണകളിൽ നിറയുന്ന തൂശനിലയുടെ പിന്തുടർച്ചക്കാരനാണ് ഈ പ്രകൃതിസൗഹൃദ പാത്രം– മണ്ണിൽ ദ്രവിച്ചു തീരും, കാലികൾ ക്കു തീറ്റയാക്കാം എന്നിങ്ങനെ തൂശനിലയുടെ പല ഗുണങ്ങളും തൂശനുമുണ്ട്.

thoosan-2
അരിത്തവിട് ഫോർക്ക്, നുറുക്കരി സ്ട്രോ, ഗോതമ്പുതവിട് പാത്രങ്ങൾ

പാഴായിപ്പോകുന്ന ഗോതമ്പുതവിടിനെ പ്ലേറ്റായി മാറ്റുന്ന യന്ത്രവും സാങ്കേതികവിദ്യയും ചെറുകിട സംരം ഭകർക്കു കൈമാറാനാണ് വിനയ്കുമാറിന്റെ ആലോചന. കേരളത്തിൽ ഒരു മാസം 7000 ടൺ ഗോതമ്പുത വിട് ഉൽപാദിപ്പിക്കുന്നുവെന്നാണ് ഇദ്ദേഹത്തിന്റെ കണക്ക്.  അതിന്റെ ഒരു ഭാഗമെങ്കിലും പ്രയോജനപ്പെടുത്തി  കൂടുതൽ സംരംഭകരെ സൃഷ്ടിക്കാനാവും. ഒപ്പം പ്രകൃതിയെ സംരക്ഷിക്കുകയുമാവാം. വിനയ് ഇപ്പോള്‍  അങ്കമാലിയിലെ സ്വന്തം പ്ലാന്റിൽ പ്ലേറ്റ് നിർമാണം നടത്തുന്നുണ്ട്. റോബട്ടിക് മെഷീന്‍ ആയതിനാൽ ഭാര്യ ഇന്ദിരയുൾപ്പെടെ 2 പേരുടെ സഹായത്തോടെയാണ്  പ്ലാന്റ് പ്രവര്‍ത്തിപ്പിക്കുന്നത്. മണിക്കൂറിൽ 100 പ്ലേറ്റുകൾ നിർമിക്കാം. മൈനസ് 10 മുതൽ 140 ഡിഗ്രിവരെ ചൂടു താങ്ങുന്ന ഈ പ്ലേറ്റുകൾ മൈക്രോവേവ് പാചകത്തിനും ഉപയോഗിക്കാം. ഗോതമ്പുതവിടുകൊണ്ടുള്ള ഡിന്നർ പ്ലേറ്റും സ്നാക് പ്ലേറ്റുമുണ്ട്. കൂടാതെ, നുറുക്കരികൊണ്ടു സ്ട്രോ, അരിത്തവിടുകൊണ്ടു ഫോർക്ക്, സ്പൂൺ എന്നിവയും ഇവർ നിർമിക്കുന്നു. തൂശൻ ഉൽപന്നങ്ങളെല്ലാം ആമസോണിലൂടെ ഓൺലൈൻ ഓർഡർ നൽകി വാങ്ങാം. മറ്റു സംസ്ഥാനങ്ങളിൽനിന്നു മാത്രമല്ല, വിദേശരാജ്യങ്ങളിൽനിന്നുപോലും തൂശന് അന്വേഷണമെത്തുന്നു. എന്തിനേറെ പോളണ്ടിൽനിന്നുപോലും! 

ഫോൺ: 8590975777

English summary: Biodegradable Ecofriendly Sustainable Wheat Bran Dinner plates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com