ADVERTISEMENT

ലോറിയിലും ടെമ്പോയിലും ഉൽപന്നങ്ങളുമായെത്തുന്ന വൻകിട കർഷകരെ നിങ്ങൾക്ക് ഈ വിപണിയിൽ അധികം കാണാനാവില്ല.  എന്നാൽ സൈക്കിളിലും സ്കൂട്ടറിലും ഓട്ടോറിക്ഷയിലുമായി വാഴക്കുലയും ചേനയും കപ്പയും പച്ചക്കറികളുമൊക്കെ കൊണ്ടുവരുന്ന ചെറുകിട കൃഷിക്കാർ ഏറെയുണ്ടുതാനും. തൃശൂരില്‍ പാണഞ്ചേരി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി നടത്തുന്ന കർഷക ഓപ്പൺമാർക്കറ്റിന്റെ മുഖ്യ സവിശേഷതയും അതുതന്നെ. സാധാരണക്കാരിൽ സാധാരണക്കാരായ ചെറുകിട കർഷകരുടെ അഭയ സ്ഥാനമായ ഈ  വിപണിയില്‍ അവരാണ്  വിഐപികൾ.

വാങ്ങാനാളില്ലാത്ത 2 പാളയൻകോടൻ കുലയും ന്യായവില കിട്ടാതെ വരുന്ന 5 ചേനയും 10 വെള്ളരിക്കയും 3 കെട്ട് ചീരയുമൊക്കെ വിൽക്കാനുള്ളവർക്കും വൻകിട കൃഷിക്കാര്‍ക്കും ഇവിടെ വരാം. കാരണം ഈ വിപണിയുടെ നടത്തിപ്പുകാർ കൃഷിക്കാർതന്നെയാണ്.  നോക്കുകൂലിയോ യൂണിയനോ വിലയിടിക്കലോ പേടിക്കേണ്ട.  ഉൽപന്നം വിപണിയിലെത്തിച്ചശേഷം ലേലം നടക്കുന്നതുവരെ കാത്തുനിൽക്കേണ്ടതുമില്ല. ഉല്‍പന്നം അധികൃതരെ ഏല്‍പിച്ച് കർഷകർക്കു കൃഷിയിടത്തിലേക്കു മടങ്ങാം. തികച്ചും സുതാര്യമായി ലേലം നടക്കുന്നുവെന്നും ന്യായമായ വില നല്‍കുന്നെന്നും ഉറപ്പാക്കാൻ ഭരണസമിതിയുടെ ശക്തമായ മേൽനോട്ടമുണ്ട്. ലേലത്തുക അന്നു തന്നെ കർഷകന്റെ അക്കൗണ്ടിലെത്തും. ഓഫ് സീസണിൽപോലും ഒന്നിടവിട്ട ദിവസങ്ങളിൽ പ്രതിദിനം 1–1.25 ലക്ഷം രൂപയുടെ കച്ചവടം നടക്കുന്ന പാണഞ്ചേരി മാർക്കറ്റിൽ ഓണക്കാലത്തും മറ്റും 10–12 ലക്ഷം രൂപയുടെ  കാർഷികോൽപന്നങ്ങൾ ദിവസംതോറും വരും. പ്രവർത്തനച്ചെലവിനായി 7 ശതമാനം കമ്മീഷൻ മാത്രമാണ് ഈടാക്കുന്നത്. പച്ചക്കറികളും വാഴക്കുലകളുമാണ്  കൂടുതലുമെത്തുന്നത്. നേന്ത്രക്കുലകൾ മാത്രമല്ല, പാളയംകോടൻ മുതൽ കാവേരിവരെ വ്യത്യസ്തങ്ങളായ ചെറുപഴങ്ങളും ധാരാളമെത്തും.

കർഷകർക്കായി അവർതന്നെ നടത്തുന്ന വിപണിയെന്ന അവകാശവാദവുമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഓപ്പൺ മാർക്കറ്റുകൾ ആരംഭിച്ചിട്ട് ഒരു ദശകത്തിലേറെയായി. അവയിൽ പലതും അകാല ചരമമടഞ്ഞു. എന്നാൽ ഇന്നും സജീവമായ ആദ്യകാല കർഷകവിപണികളിലൊന്നാണ് പാണഞ്ചേരി ഫാർമേഴ്സ്  കമ്പനിയുടെ കർഷക ഓപ്പൺ മാർക്കറ്റ്. തൃശൂർ പട്ടിക്കാട് ദേശീയപാതയോടു ചേർന്നുള്ള കെട്ടിടത്തിലാണ് വിപണി. 

pananchery-1

ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ 9 മുതൽ  കർഷകർ ഉൽപന്നങ്ങളുമായെത്തുന്നു. അപ്പോൾ തന്നെ അവയുടെ തൂക്കം രേഖപ്പെടുത്തി ലേബൽ നൽകും. 11 മണിക്ക് ലേലം ആരംഭിക്കും. ഓരോ കർഷകന്റെയും ഉൽപന്നങ്ങൾ തൂക്കം രേഖപ്പെടുത്തി  വേർതിരിച്ചുവയ്ക്കുന്നു. പുറംവിപണിയിലെ വിലയും കൂടി നോക്കിയാണ് ലേലം തുടങ്ങുന്നത്. വല്ലാതെ വിലയിടിഞ്ഞാൽ കമ്പനി തന്നെ ഉൽപന്നങ്ങൾ ഏറ്റെടുക്കാറുണ്ട്. പിന്നീട് ചില്ലറ വിൽപനയിലൂടെ  കര്‍ഷകര്‍ക്കു മികച്ച വില നേടിക്കൊടുക്കും. വാഴക്കുലകളും പച്ചക്കറിയുമൊക്കെ അമിതമായി എത്തുന്നപക്ഷം അവ ശീതീകരിച്ചു സൂക്ഷിക്കുന്നതിനു  കൂളിങ് ചേംബർ വിപണിയിലുണ്ട്. വില അമിതമായി താഴാതിരിക്കാൻ ഇതുപകരിക്കുന്നു. കൂടാതെ, ഇവിടെ ലേലത്തിനെത്തുന്ന വാഴക്കുലകൾ പഴുപ്പിക്കാനായി 500 കുല വരെ സൂക്ഷിക്കാൻ ശേഷിയുള്ള റൈപ്പനിങ് ചേംബറും തയാര്‍. മിതമായ നിരക്കിൽ കൃഷിക്കാർക്കും കച്ചവടക്കാർക്കും ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താം. മികച്ച പ്രവർത്തനത്തിനു സംസ്ഥാനതലത്തിൽ തന്നെ അംഗീകാരങ്ങളും ഇവരെ തേടി വന്നു. 

pananchery-2
പടവലങ്ങയുമായി എത്തിയ കർഷകൻ

പതിനെട്ടു വർഷം മുന്‍പ്  20 കർഷകർ ചേർന്ന് ആരംഭിച്ച പാണഞ്ചേരി ഫാർമേഴ്സ് ക്ലബ്  ഇന്ന്  നൂറുകണക്കിനു കർഷകർക്ക് സഹായഹസ്തം നീട്ടുന്നു. നബാർഡിന്റെയും സൗത്ത് മലബാർ ഗ്രാമീൺ ബാങ്കിന്റെയും പിന്തുണയോടെയായിരുന്നു തുടക്കവും തുടർപ്രവർത്തനങ്ങളും.  ദേശീയപാതയോടു ചേർന്ന വാടകയ്ക്കെടുത്ത സ്ഥലത്ത് ആരംഭിച്ച ഫാർമേഴ്സ് മാർക്കറ്റ് തന്നെയായിരുന്നു ക്ലബിന്റെ ആദ്യകാല പ്രവർത്തനങ്ങളിലൊന്ന്. കർഷകർക്ക് സ്വയം ഉൽപന്നങ്ങളിറക്കാനും വില തീരുമാനിക്കാനും സ്വാതന്ത്ര്യമുണ്ടായിരുന്ന ആ മാർക്കറ്റ് അക്കാലത്ത് വേറിട്ട ആശയം തന്നെയായിരുന്നു. കേവലം 5 ശതമാനം മാത്രമായിരുന്നു അന്ന് കമ്മീഷൻ. ഉറപ്പിച്ച വില കർഷകർക്ക് അന്നു തന്നെ റൊക്കം നല്‍കുമെന്നതും കർഷകരെ ഏറെ ആകർഷിച്ചു. പ്രാരംഭവർഷത്തിലെ ഈ നേട്ടം   ഇന്നും തുടരുന്ന‍ു.  നിലവാരമുള്ള തെങ്ങിൻതൈകളുടെ ഉൽപാദനത്തിനായി ക്ലബ് ആരംഭിച്ച നാളികേര നഴ്സറിയിൽനിന്ന് 25,000 തൈകൾ വീതമാണ് വർഷംതോറും കൃഷിയിടങ്ങളിലെത്തുന്നത്. പാണഞ്ചേരിയിലെ മികച്ച കൃഷിയിടങ്ങളിൽനിന്നു പ്രത്യേകം തിരഞ്ഞെടുത്ത തെങ്ങുകളാണ്  വിത്തുതേങ്ങയെടുക്കാനായി കണ്ടെത്തിയത്.  കൃഷിവിജ്ഞാനം പകരാന്‍ 2006–’07ൽ  ഗ്രാമദീപം ഇൻഫർമേഷൻ സെന്റര്‍ ആരംഭിച്ചു.  തൊട്ടുപിന്നാലെ  അഗ്രോക്ലിനിക്കും. 64 നാളികേര കർഷകരുടെ ക്ലസ്റ്റർ, ഫാർമേഴ്സ് അസോസിയേറ്റ്സ് എന്ന സ്വയംസഹായസംഘങ്ങൾ എന്നിങ്ങനെ ഒട്ടേറെ വ്യത്യസ്ത ആശയങ്ങൾ നടപ്പാക്കാൻ പാണഞ്ചേരി ഫാർമേഴ്സ് ക്ലബിന് ഇക്കാലത്തു സാധിച്ചതായി കമ്പനി ചെയർമാൻ ജോണി കോച്ചേരി. കൂൺകൃഷി, മുയൽവളർത്തൽ, പുഷ്പക്കൃഷി, ഔഷധസസ്യക്കൃഷി തുടങ്ങിയ സംരംഭങ്ങളിലേക്ക് കൂടുതൽ സംരംഭകരെ കൊണ്ടുവരുന്നതിലും ക്ലബ്  ഏറെ മുന്നോട്ടുപോയി. പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിൽ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയായി മാറാൻ 2014ൽ നബാർഡ് അനുമതി നൽകിയത് ക്ലബിന്റെ ചരിത്രത്തിലെ വഴിത്തിരിവായെന്ന് അദ്ദേഹം പറഞ്ഞു.

pananchery
പാണഞ്ചേരി ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗങ്ങളും ജീവനക്കാരും

കർഷക കമ്പനിയെന്ന നിലയിൽ ശ്രദ്ധേയമായ പല പ്രവർത്തനങ്ങളും പിഎഫ്പിസി ഇതിനകം ഏറ്റെടുത്തുകഴിഞ്ഞു. വനാതിർത്തികളിൽ ആനശല്യം കുറയ്ക്കാനുള്ള ഇക്കോ ഫെൻസിങ്,  പ്രാദേശിക വിഭവങ്ങൾകൊണ്ടുള്ള ചിപ്സ് നിർമാണം എന്നിവയൊക്കെ സംസ്ഥാനതലത്തിൽ തന്നെ ചർച്ചാവിഷയമായി. തേനിലിട്ട ചക്കപ്പഴവും കമ്പനിയുടെ വ്യത്യസ്തമായ ഒരു ഉൽപന്നമായിരുന്നു. എന്നാൽ കോവിഡ് ലോക് ഡൗൺ കമ്പനിയുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. പുതിയ കമ്പനിയെ പ്രോത്സാഹിപ്പിക്കാൻ ചുമതലയുള്ള സർക്കാർ ഏജൻസി കൈവിടുകയും ചെയ്തതോടെ  പ്രവർത്തനങ്ങൾ വെട്ടിക്കുറയ്ക്കേണ്ടിവന്നു. എന്നാൽ ഈ പ്രതിസന്ധിയെയും അതിജീവിച്ച് മാറുന്ന കാലഘട്ടത്തിനു ചേർന്ന വിധത്തിൽ പ്രവർത്തനം വിപുലമാക്കുകയാണെന്നും 3 കോടി രൂപയോളം ശരാശരി വിറ്റവരവുള്ള കമ്പനി,  ദേശീയപാതയുടെ അരികിൽ കൂടുതൽ വിശാലമായ കാർഷികവിപണന സമുച്ചയമൊരുക്കാനുള്ള ശ്രമത്തിലാണെന്നും മാനേജിങ് ഡയറക്ടർ തോമസ് സാമുവൽ അറിയിച്ചു.  കാർഷികോൽപന്നങ്ങൾക്കു പുറമേ,  വളർത്തുമത്സ്യങ്ങളെ ജീവനോടെ വിൽക്കുന്നതിനുള്ള സൗകര്യവും ഭക്ഷണശാലയും  ധാന്യ– സുഗന്ധവിളസംസ്കരണകേന്ദ്രവും  വഴിയാത്രക്കാർക്കു വിശ്രമകേന്ദ്രവുമൊക്കെയുള്ള  വിപുലമായ പദ്ധതിയാണിത്. 

നടീൽവസ്തുക്കളുടെ വിപണനത്തിനായി വലിയ നഴ്സറിയുമുണ്ടാകും. കർഷകർക്ക് സ്വന്തം നടീൽവ സ്തുക്കൾ തങ്ങളുടെ ഫോൺനമ്പർ സഹിതം ഇവിടെ പ്രദർശിപ്പിക്കാം. താൽപര്യമുള്ളവർക്ക് അപ്പോള്‍ തന്നെ വാങ്ങുകയോ കൃഷിയിടത്തിലെത്തി മാതൃവൃക്ഷം കണ്ടു ബോധ്യപ്പെട്ട് കർഷകനിൽനിന്നു നേരിട്ടു വാങ്ങുകയോ ചെയ്യാം. നബാർഡിന്റെ റൂറൽ ഹാട്ട് എന്ന പദ്ധതിപ്രകാരമുള്ള  ഈ വിപണന സമുച്ചയം കർഷകർക്ക് വലിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷയെന്നു ഭരണസമിതിയംഗമായ സ്വപ്ന സിബി കല്ലുങ്കല്‍ പറയുന്നു. 

ഫോൺ: 04872282311, 8304042311

9447238247 (ജോണി കോച്ചേരി, ചെയർമാൻ)

e-mail: producercompany2015@gmail.com

English summary: Pananchery farmer producer company open market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com