ADVERTISEMENT

‘പുതുതലമുറയുടെ ഭക്ഷണശീലങ്ങളെ പഴി പറയുന്നവരാണ് പഴയ തലമുറയിൽ പലരും. രുചി മാത്രം നോക്കി ഭക്ഷണം കഴിക്കുന്നവർ എന്നാണ് വിമർശനം. എന്നാൽ  സ്ഥിതി മാറുകയാണ്.  പഴമായാലും പച്ചക്കറിയായാലും മറ്റു ഭക്ഷ്യവിഭവങ്ങളായാലും അവയുടെ പോഷകഗുണങ്ങൾ ഗൂഗിളിൽ തിരഞ്ഞ് നിശ്ചിത അളവ് നിത്യഭക്ഷണത്തിൽ ക്രമീകരിക്കുന്ന യുവാക്കളുടെ എണ്ണം കൂടുന്നു. കൂണിനു നിത്യവിഭവങ്ങളിൽ കൂടുതൽ ഇടം ലഭിക്കുന്നതിനു കാരണവും ഈ മാറ്റം തന്നെ ’, കണ്ണൂർ ഇരിട്ടി പുന്നാടുള്ള ചിപ്പിക്കൂൺ കർഷകൻ രാഹുൽ ഗോവിന്ദ് പറയുന്നു. 5 വർഷം മുൻപാണ് രാഹുൽ ചിപ്പിക്കൂൺകൃഷിയിലെത്തുന്നത്. വീടിന്റെ പിൻമുറ്റത്തുള്ള വിറകുപുര അടച്ചു പണിത് കൂൺപുരയാക്കിയാണ് തുടക്കം. വിപണിയും അതിന് അനുസരിച്ച് ഉൽപാദനവും വർധിച്ചതോടെ പുതിയ കൂൺഷെഡ് കൂടി പണിത് സൗകര്യം കൂട്ടി. നിലവിൽ, ദിവസം 10–12 കിലോ ലഭിക്കും വിധമാണ് രാഹുലിന്റെ  കൃഷി. മൺസൂൺ മഷ്റൂം എന്ന ബ്രാൻഡിലാണ് വിൽപന.

ദിവസവും വിളവെടുപ്പും കൂൺബെഡ് തയാറാക്കലും എന്നതാണ് രാഹുലിന്റെ രീതി. അതായത് 365 ദിവസവും 10–12 കിലോ ഉൽപാദനം ലഭിക്കുംവിധം കൃഷി ക്രമീകരിച്ചിരിക്കുന്നു. ‌ബെഡ് ഒരുക്കി വിത്തിട്ട് 20 ദിവസം പിന്നിടുന്നതോടെ ചിപ്പിക്കൂൺ വിളവെടുപ്പു തുടങ്ങും. തുടർന്ന് ശരാശരി 45 ദിവസം നീളുന്ന വിളവെടുപ്പുകാലം. ഈ കാലയളവിൽ ഒരു ബെഡിൽനിന്ന് ലഭിക്കുന്നത് 600 ഗ്രാം മുതൽ ഒന്നര കിലോ വരെ കൂണാണ്. പല ബാച്ചുകളായി ബെഡുകൾ ക്രമീകരിച്ച് നിത്യവുമുള്ള ഉൽപാദനത്തിൽ സ്ഥിരത ഉറപ്പുവരുത്തുക  പ്രധാനമെന്ന് രാഹുൽ. കയ്യിലെത്തിയ വിപണിയെയും ഉപഭോക്താക്കളെയും നിലനിർത്തണമെങ്കിൽ മുടങ്ങാതെ കൂൺ എത്തിക്കണം. സൂപ്പർ/ ഹൈപ്പർ മാർക്കറ്റുകളിലും കടകളിലുമെല്ലാം കൂൺ വിതരണം ചെയ്യുമ്പോൾ ഈ സ്ഥിരത സുപ്രധാനം. 

mushroom-rahul

മാർക്കറ്റിങ് മാറുന്നു

കണ്ണൂർ ജില്ലയിൽ ഏതാണ്ട് 140 കിലോമീറ്റർ ചുറ്റളവിലുള്ള കടകളിലായി, കോവിഡിനു മുൻപുവരെ തന്റെ വിപണി വിശാലമായിരുന്നെന്നു രാഹുൽ. എന്നാൽ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട കോവിഡ്കാലത്ത് വിപണനത്തിനു പുതുരീതികൾ പരീക്ഷിക്കേണ്ടിവന്നു. നാട്ടിൽത്തന്നെ ചെറുകിട കൂൺകർഷകരെയും സ്വയംതൊഴിൽ താൽപര്യമുള്ളവരെയും കൂട്ടിയിണക്കി വിപണന ശൃംഖല രൂപീകരിക്കുന്നത് അങ്ങനെ. അതിന്റെ നേട്ടങ്ങൾ പലതെന്നു രാഹുൽ. അകലെയുള്ള വിപണികളിലേക്ക് ദിവസവും കൂണ്‍ എത്തിക്കുന്ന ചെലവു കുറയും എന്നത് പ്രധാന നേട്ടം. ഹർത്താലോ കടയടപ്പോ വന്നാലും കയ്യെത്തും ദൂരത്ത് ലോക്കൽ വിപണിയുള്ളതിനാൽ വിൽപന മുടങ്ങില്ല. പ്രാദേശികമായി കുറച്ചു പേർക്ക് ചെറുതല്ലാത്ത വരുമാനം നൽകാൻ കഴിയും എന്നതു മറ്റൊരു നേട്ടം. കടക്കാർക്കു നൽകുന്ന കമ്മീഷൻ വീടുകളിൽ കൂണെത്തിക്കുന്നവർക്കു നൽകിയാൽ മതി. 

അതേസമയം നാട്ടിന്‍പുറങ്ങളിൽ കൂണിന് സ്ഥിരവിപണി നേടുക അത്ര എളുപ്പമല്ല.  കൂണിന്റെ ഗുണങ്ങൾ വിശദീകരിക്കുന്ന യുട്യൂബ് ക്ലാസ്, പന്നിയൂർ കെവികെയുമായി സഹകരിച്ച് ഫാമിൽത്തന്നെ പരിശീലന ക്ലാസ്, ആരംഭകാലത്തു കൂണിന്റെ രുചിയും ഗുണവും പരിചയപ്പെടുത്താന്‍ സൗജന്യ കൂൺ വിതരണം, മൂല്യവർധിത വിഭവങ്ങൾ തയാറാക്കി വിൽപന എന്നിവയെല്ലാം പ്രാദേശികതലത്തിൽ അവബോധം വളർത്താൻ ഉപകരിച്ചുവെന്ന് രാഹുൽ. 

mushroom-rahul-1
രമാദേവി

കൂൺ അച്ചാർ ഉൾപ്പെടെ  മൂല്യവർധിത വിഭവങ്ങൾ തയാറാക്കുന്നതിൽ വിദഗ്ധയാണ് രാഹുലിന്റെ അമ്മ രമാദേവി.  അമ്മയുടെ സവിശേഷക്കൂട്ടുകൾ ചേർന്ന അതീവ രുചികരമായ കൂൺ അച്ചാറിന് ആസ്വാദകർ ഏറെയുണ്ടെന്നു രാഹുൽ. ചുരുക്കത്തിൽ, കൂൺകൃഷി സുസ്ഥിര വരുമാന മാർഗമാക്കാവുന്ന സാഹചര്യം ഇപ്പോൾ നമ്മുടെ നാട്ടിലുണ്ടെന്നും കൂടുതലാളുകള്‍ക്ക് ഈ രംഗത്തേക്കു വരാമെന്നും രാഹുൽ പറയുന്നു. അതുകൊണ്ടുതന്നെ, നന ഉൾപ്പെടെയുള്ള കാര്യങ്ങളിൽ മനുഷ്യാധ്വാനം ഒഴിവാക്കിയുള്ള ഹൈടെക് യൂണിറ്റ് കൂടി സ്ഥാപിച്ച് ഉൽപാദനം വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണിപ്പോൾ ഈ യുവസംരംഭകൻ.    

ഫോൺ: 9895912836

English summary: The young man quit his job in the merchant navy and became a mushroom entrepreneur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com