ADVERTISEMENT

ഇനിവരും നാളുകൾ ഉത്സവങ്ങളുടെയും വേലകളുടെയും കാലമാണെന്ന് പറയുന്നതുപോലെ ഒന്നുകൂടി പറയേണ്ടിവരും- ഇനി വരും നാളുകൾ മത്സ്യമരണങ്ങളുടെ കൂടി കാലമാണ്. 

44 നദികളാലും അവയുടെ ഉപനദികളാലും സമ്പന്നമാണ് കേരളം എന്നുപറയുന്നതുപോലെ അവയിലെ മത്സ്യസമ്പത്തിനാലും സമ്പന്നമാണ് കേരളം. ചെറുതും വലുതും ഒപ്പം തന്നെ പ്രാദേശികവും ആഗോളവുമായ ഭീഷണികൾ ഈ മത്സ്യങ്ങൾ നേരിടുന്നുവെന്നുള്ളതാണ് ആശങ്കയുളവാക്കുന്നത്. അതിലൊന്നാണ് കേരളത്തിലെ പുഴകളിലും തോടുകളിലും ഒപ്പം തന്നെ കുളങ്ങളിലും നടക്കുന്ന മത്സ്യമരണങ്ങൾ. 

ഞാൻ ആദ്യത്തെ മത്സ്യക്കുരുതി നേരിൽ കാണുന്നത് 1994ൽ ചാലിയാർ നദിയുടെ ഒരു പോഷകനദിയായ ചലിക്കൽ പുഴയിലാണ്. ഏകദേശം മൂന്നു കിലോമീറ്റർ വരെ ചത്ത മീനുകളെ കാണാൻ കഴിഞ്ഞു. അക്കാലത്ത് എനിക്ക് അന്നാട്ടുകാർ നൽകിയ വിശദീകരണങ്ങളിൽ ഒന്ന് പുഴയിൽ നഞ്ച് കലക്കിയതാണെന്നാണ്. ആകാൻ താരമുണ്ടെന്നെനിക്കും തോന്നി. 

കരിമീൻ, പൂളോൻ, ആരകൻ, കുറുവ, ഉരുളൻ പരൽ, ചുട്ടിപ്പരൽ അങ്ങനെ നിരവധിയായ മീനുകൾ ചത്തൊടുങ്ങി. ഈ പുഴയിൽ ഇത്രയധികം മീനുണ്ടായിരുന്നോ? അത്ഭുതപ്പെടാനുള്ളയത്രയും മീനുണ്ടായിരുന്നു. ഏകദേശം 30 ഇനങ്ങളിൽപ്പെട്ട മത്സ്യങ്ങൾ അന്ന് ചത്തൊടുങ്ങിയിട്ടുണ്ട്. 1995ലും 1998ലും ചാലിയാർ പുഴയുടെ തന്നെ പോഷകനദികളായ കാഞ്ഞിരപ്പുഴയിലും കുറുമാൻപുഴയിലും നഞ്ച് കലക്കി മീൻ പിടിക്കുന്നതിനുള്ള ശ്രമത്തിനിടയിൽ മത്സ്യങ്ങൾ കുരുതിക്ക് ഇരയായിട്ടുണ്ട്. 

വലിയ മീനായ കുയിൽ (കറ്റി) തുടങ്ങി കൊയ്‌ത വരെയുള്ള മീനുകൾ ഒരുപോലെ വെള്ളത്തിൽ ചത്തുപൊന്തിക്കിടക്കുന്ന ഒരു കാഴ്ചയുണ്ടാവും. ഇതിലെ കണക്കുകൾ വിചിത്രമായിരിക്കും. ചത്തവയിൽ അധികവും ആവശ്യമില്ലാത്തവയാണ്. ഉപയോഗിച്ച മത്സ്യത്തിലെ പല ഇരട്ടിയായിരിക്കും ഉപേക്ഷിക്കപ്പെട്ട മത്സ്യങ്ങൾ. ആർത്തിയളക്കാനുള്ള ഏതളവുകോൽ നിങ്ങളുപയോഗിച്ചാലും നിർദ്ദയം കൊന്നുപേക്ഷിച്ചവയുടെ ത്രാസ് തൂങ്ങിത്തന്നെ നിൽക്കും. 

1998 മാർച്ചുമാസത്തിൽ കബനി നദിയിൽ സമാനമായ ഒരു മത്സ്യകുരുതി നടന്നിട്ടുണ്ട്. കേരളത്തിലെ ഏറ്റവും നീളമേറിയ പെരിയാറിലാണ് നീണ്ടുനിൽക്കുന്ന മത്സ്യക്കുരുതികൾ നടക്കുന്നത്. 2012 മേയ് 3 മുതൽ തുടർച്ചയായ 18 മത്സ്യമരണങ്ങൾ പെരിയാറിൽ നടന്നിട്ടുണ്ട്. വലിയ ചലനങ്ങളൊന്നും സൃഷ്ടിക്കാതെ അത്തരം കുരുതികൾ കടന്നുപോയി എന്നുള്ളതാണ് എടുത്തുപറയേണ്ട വസ്തുത.

ഈ കാലയളവിനുള്ളിൽ അതായത് മേയ് ഏഴിന് പെരിയാറിന്റെ പാതാളം ഭാഗത്ത് മറ്റൊരു മത്സ്യക്കുരുതികൂടി നടന്നു. 2012 ജൂൺ 9നു ഭാരതപ്പുഴയുടെ പോഴകനദിയായ തിരൂർ പുഴയിൽ മാലിന്യം കുമിഞ്ഞുകൂടിയത് മൂലം ഒരു മത്സ്യക്കുരുതി നടന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. അക്കൊല്ലം കാലവർഷം വൈകിവന്നതുമൂലം പുഴയിൽ വേണ്ടത്ര വെള്ളം ഇല്ലാതിരുന്നതുകൊണ്ട് ചത്തുപൊന്തിയ മത്സ്യങ്ങളുടെ തോത് ചെറുതല്ലായിരുന്നു.

fish-iranikulam-temple
ഐരാണിക്കുളം ക്ഷേത്രക്കുളത്തിൽ നിന്നുള്ള ദൃശ്യം

പത്രങ്ങൾ റിപ്പോർട്ട് ചെയ്യാത്ത നിരവധി മത്സ്യക്കുരുതികൾ അപൂർവമായ അവ്യക്തമായ കാരണങ്ങളാലും വിപുലമായ വ്യക്തമായ കാരണങ്ങളാലും നടക്കാറുണ്ട്. എന്റെ നാട്ടിലെ പ്രശസ്തമായ ഒരു ക്ഷേത്രമാണ് ഐരാണിക്കുളം ക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ ആകർഷണീയതകളിലൊന്ന് അതിന്റെ ക്ഷേത്രക്കുളമാണ്. 2019 ഏപ്രിൽ 19ന് അവിടെയും മത്സ്യങ്ങൾ ചത്തുപൊന്തി. പ്രത്യക്ഷത്തിൽ യാതൊരുവിധ മാലിന്യമോ മറ്റുജലസ്രോതസ്സുകളോ ഇല്ലാത്ത ആ കുളത്തിൽ മത്സ്യങ്ങൾ ചത്തുപൊന്തിയത് പെട്ടെന്നുയർന്ന താപനിലയായിരിക്കണം. 2020 ഫെബ്രുവരി 2നു പാവറട്ടിയിലെ ഒരു കുളത്തിൽ മത്സ്യങ്ങൾ ചത്തുപൊന്താൻ കാരണമെന്തെന്ന് നിശ്ചയമില്ല.

fish-chandragiri
ചന്ദ്രഗിരിപ്പുഴ

നെൽപ്പാടങ്ങളിൽ തോടുകൾ നാടൻ മത്സ്യങ്ങളുടെ വേനൽക്കാലവസതികളാണ്.  കാലവർഷവും കഴിഞ്ഞ് അവർ നെൽപ്പാടങ്ങളിൽ നിന്ന് വേനൽക്കാലം താണ്ടാൻ തൊടുകളിലേക്കിറങ്ങും. അപ്പോഴാണ് കൃഷിയും ഇറക്കുക. സമീപത്തുള്ള വാഴകൃഷിക്ക് വേണ്ടി വൻതോതിൽ ഉപയോഗിക്കുന്ന വിഷവസ്തുക്കൾ നെൽപ്പാടങ്ങളിലേക്ക് ഊർന്നിറങ്ങുകയും അവ മത്സ്യങ്ങളുടെ മരണത്തിന് കാരണമാവുകയും ചെയ്യുന്നു. തൃശൂർ ജില്ലയിലെ കൊടകരയ്ക്കടുത്ത് അത്തരമൊരു മത്സ്യമരണം ഒരിക്കൽ ഞാൻ കണ്ടിട്ടുണ്ട്.

ഏറ്റവും ദാരുണമായ മൽസ്യക്കുരുതി നടന്നത് 2019 മേയ് 18 നും 24 നും ഇടയ്ക്ക് കാസർകോട് ജില്ലയിലെ ചന്ദ്രഗിരിപ്പുഴയിലാണ്. ചന്ദ്രഗിരിപ്പുഴയിലെ നെയ്യങ്കയം എന്ന ഭാഗത്താണ് കാസർകോട് ജില്ലയുടെ മൊത്തം ശ്രദ്ധയാകർഷിച്ച ആ കുരുതിക്ക് കളമൊരുങ്ങിയത്.

ചത്ത മത്സ്യങ്ങളുടെ കണക്കുകൾ ഭയപ്പെടുത്തുന്നതാണ്. വംശനാശഭീഷണി നേരിടുന്നവയടക്കം 22 വംശങ്ങളാണ് അന്ന് കൂട്ടത്തോടെ ചത്തൊടുങ്ങിയത്. അതിൽ കുയിൽ മത്സ്യമുണ്ട്, മിസ് കേരളയുണ്ട്. കൂരലും, കുറുവയുമൊക്കെയുണ്ട്.

fish-kayam
നെയ്യങ്കയം

വേനക്കാലങ്ങളിൽ പുഴ അതിന്റെ അന്തേവാസികൾക്ക് സുരക്ഷിതമായി തങ്ങാനിടം കരുതിവയ്ക്കും. അങ്ങനെയുള്ള കരുതൽ ഭവനങ്ങളെ നമ്മൾ കയങ്ങളെന്ന് വിളിക്കും. കയങ്ങൾ ചിലപ്പോൾ അടുത്തടുത്തായി കാണുകയും ചെയ്യും. ഒരു കയത്തിൽ നിന്ന് മറ്റൊരു കയത്തിലേക്കോ അല്ലെങ്കിൽ വെള്ളം ഊർന്നിറങ്ങുന്ന വഴിച്ചാലുകളിലേക്കോ കയറിപ്പോകാൻ മത്സ്യങ്ങൾക്ക് സൗകര്യം പുഴയൊരുക്കിയിട്ടുണ്ടാവും. ഇത്തരം കയങ്ങളുടെ ആഴം വർധിച്ചതുമൂലം വെള്ളം കെട്ടിക്കിടക്കാനും ഒപ്പം തൊട്ടടുത്ത കയങ്ങളുമായുള്ള ബന്ധം നഷ്ടപ്പെടാനും ഇടയായി. വേനക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്ന ഈ കയങ്ങളാണ് മത്സ്യങ്ങളുടെ അഭയസ്ഥാനങ്ങൾ. ഇത്തരം കയങ്ങളിലെ കലക്കൽപ്പോലും ചിലപ്പോൾ വൻതോതിലുള്ള മത്സ്യമരണത്തിന് വഴിയൊരുക്കും.

യാതൊരുവിധ ഉൽപ്പാദനച്ചെലവുപോലുമില്ലാതെ നമുക്ക് ലഭിക്കുന്ന വിഭവങ്ങളാണ് മത്സ്യങ്ങൾ. ചെലവില്ലാതെ അവയുടെ ഉൽപ്പാദനം എക്കാലത്തേക്കും ഉറപ്പാക്കേണ്ടത് നമ്മളാണ്.

ഒരു ജീവിയുടെ സ്വാഭാവികമായ അന്ത്യത്തിനാണ് ‘മരണം’ എന്ന വാക്ക് അനുയോജ്യമാവുക. അല്ലാത്തിടത്തോളം കാലം അതൊരു കുരുതിതന്നെയാണ്. അതുകൊണ്ട് ഇവിടുന്നങ്ങോട്ട് മത്സ്യമരണമെന്നല്ല മത്സ്യക്കുരുതിയെന്നായിരിക്കും പറയുക.

English summary: Mass mortality of fish and water quality 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com