ADVERTISEMENT

മണ്ണിൽ പണിയെടുത്തു ജീവിക്കുന്ന ഓരോ കർഷകന്റെയും ജീവിതം ഏതെങ്കിലുമൊരു വന്യജീവിയുടെ കൊമ്പിന്റെയോ തേറ്റയുടെയോ കാലിന്റെയോ അടിയിൽ തീരാവുന്ന വിധത്തിലാണ് മലയോര ജനതയുടെ ജീവിതം. മണ്ണിൽ അധ്വാനിച്ചുണ്ടാക്കുന്നതെല്ലാം വന്യജീവികൾ വിളവെടുത്തുകൊണ്ടു പോകുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കാനേ കർഷകർക്ക് കഴിയുന്നുള്ളൂ. ഇപ്പോൾ ജീവനും വന്യജീവികൾക്കു മുന്നിൽ അടിയറവു പറയേണ്ട സ്ഥിതിയിലാണ് കാര്യങ്ങളുടെ പോക്ക്. പന്നിയും കടുവയും പുലിയും കാട്ടാനയുമെല്ലാം കൃഷിയിടത്തിൽ സംഹാരതാണ്ഡവമാടുമ്പോൾ വരുമാനനഷ്ടം സഹിച്ചും ജീവനുവേണ്ടി നെട്ടോട്ടമോടുകയാണ് കർഷകർ. ഈസ്റ്റർ ദിനത്തിൽ കൃഷിയിടത്തിലേക്കിറങ്ങിയ കർഷകനെ കാട്ടുപന്നി ആക്രമിച്ച ചിത്രങ്ങൾ ഇന്നലെ മുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ചിത്രങ്ങൾ ചുവടെ ചേർക്കുന്നു. കർഷകസമൂഹവും മൃഗപക്ഷ സമൂഹവും കാണേണ്ട ചിത്രങ്ങളാണിത്. 

boar-attack-1
കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ കർഷകൻ

കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ ബെന്നി എന്ന കർഷകനെയാണ് ഇന്നലെ കാട്ടുപന്നി ആക്രമിച്ചത്. പരിഷ്കൃത ലോകത്ത് ജീവിക്കുന്നവർക്ക് മണ്ണിൽ പണിയെടുക്കുന്നവർ അപരിഷ്കൃതരും വന്യമൃഗത്തോളം വിലയില്ലാത്തവരുമാണെന്നത് ഏതാനും നാളുകളായി കേരള സമൂഹം കണ്ടുകൊണ്ടിരിക്കുന്നതാണ്. മൃഗങ്ങൾക്ക് പരിക്കേറ്റാൽ, ജീവൻ നഷ്ടപ്പെട്ടാൽ ചോദിക്കാനും പറയാനും ആളുകളുള്ള ഈ നാട്ടിൽ സാധാരണക്കാരായ ജനങ്ങൾക്ക് വില കൽപിക്കപ്പെടുന്നില്ലെന്നത് വസ്തുത. 

മുൻപെങ്ങുമില്ലാത്ത വിധത്തിൽ കൃഷിയിടത്തിലേക്ക് വന്യജീവികൾ കടന്നുകയറുന്നത് കാണാം. വന്യജീവികൾ കൃഷി നശിപ്പിക്കാത്ത ഒരു ദിവസംപോലുമില്ല എന്ന സ്ഥിതിയിലേക്കുവരെ കാര്യങ്ങളെത്തി. കാടിന്റെ സാമീപ്യമില്ലാത്ത സ്ഥലങ്ങളിൽ പോലും കാട്ടുപന്നികൾ കൂട്ടമായി എത്തിത്തുടങ്ങി. കാട്ടുപന്നി എന്ന പേരു തന്നെ അവയ്ക്ക് ഇനി ആവശ്യമില്ലെന്ന് തോന്നുന്നു, കാരണം, നാട്ടിൽ ജീവിക്കുന്നവയ്ക്ക് ഇനിയെന്തിന് കാട്ടുപന്നി എന്ന അലങ്കാരം! 

കാടിന് ബഫർ സോൺ നിശ്ചയിച്ച് മനുഷ്യർ പിൻവലിഞ്ഞാൽ മൃഗങ്ങൾ വീണ്ടും കാടിറങ്ങും (വിശദമായി വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക). അതുകൊണ്ടുതന്നെ കാട്ടിൽത്തന്നെ അവയെ നിർത്താനുള്ള നടപടികളാണ് അധികാര വൃന്ദങ്ങളിൽനിന്ന് ഉണ്ടാവേണ്ടത്. അതിനുള്ള നടപടികൾ സ്വീകരിക്കാനുള്ള ശ്രമങ്ങൾ മൃഗക്ഷേമകരിൽനിന്നും ഉണ്ടാവണം. അല്ലാതെ അര നൂറ്റാണ്ടിലേറെയായി മലയോരങ്ങളിൽ കുടിയേറിയവരെ കയ്യേറ്റക്കാരെന്നു മുദ്രകുത്തി ആക്രമിക്കുകയല്ല ചെയ്യേണ്ടത്. മൃഗസ്നേഹത്തിനൊപ്പം മനുഷ്യസ്നേഹവും ഉണ്ടാവുന്നത് നന്ന്. 

ചിന്നക്കനാലിൽ അരിക്കൊമ്പൻ വിഷയം അനിശ്ചിതത്തിൽ ആകുമ്പോൾ പറമ്പിക്കുളത്തിന് സമീപമുള്ളവർ ഭീതിയിലാണ്. ചിന്നക്കനാലിലെ വീടുകൾ തകർക്കുന്ന അരിക്കൊമ്പൻ പറമ്പിക്കുളത്തും അത് ആവർത്തിക്കില്ലായെന്ന് എന്താണ് ഉറപ്പ്? അതുകൊണ്ടുതന്നെയാണ് കിഫ ഉൾപ്പെടെയുള്ള കർഷക–സമൂഹ പക്ഷക്കാർ ആനയെ കൂട്ടിലടയ്ക്കണമെന്ന് ആവശ്യപ്പെടുന്നത്. ഒരു പ്രദേശത്തെ പ്രശ്നം ഒഴിവാക്കാൻ ആ പ്രശ്നം മറ്റൊരു സ്ഥലത്ത് കൊണ്ടുവയ്ക്കുന്നതിൽ അർഥമില്ലല്ലോ. 

അരിക്കൊമ്പൻ വിഷയത്തിൽ കഴിഞ്ഞ ദിവസം കർഷകശ്രീയുടെ പോസ്റ്റിൽ പറമ്പിക്കുളം നിവാസി രേഖപ്പെടുത്തിയ കമന്റ് ശ്രദ്ധിക്കേണ്ടതാണ്. ആ കമന്റ് ചുവടെ...

സർ...

എന്റെ വീട് അതിരപ്പിള്ളി പഞ്ചായത്തിൽ പുളിയില്ലപ്പാറ എന്നു പറയുന്ന ഒരു കൊച്ചു ഗ്രാമം ഉണ്ട്, അവിടെ ആണ്. പൊരിങ്ങൽകുത്ത് ഡാം ഇവിടെയാണ്. സർ

ആ ഡാം കടന്നു വെറും 27 കിലോമീറ്റർ മാത്രം യാത്ര ചെയ്താൽ നിങ്ങൾ ഈ പറയുന്ന പറമ്പിക്കുളം എത്തും.  ഇനി ബാക്കി പറയണ്ടാലോ.... ആനയെ ഇറക്കി വിട്ടാൽ കൂടി വന്നാൽ ഒരാഴ്ച കൊണ്ട് പറമ്പിക്കുളം ടൈഗർ റിസർവ് ഏരിയ ഒരു വിധം കിടക്കുന്നത് പൊരിങ്ങൽകുത്ത് ഡാമിന്റെ അക്കര സൈഡ് പിടിച്ചു കേരള ഷോളയാർ ഡാം അപ്പുറം കൂടി മലക്കപ്പാറ വരെ ആണ്. അപ്പൊ അരികൊമ്പൻ ഇവിടെ എത്തുമെന്ന് തീർച്ച. പിന്നെ... അരിക്കൊമ്പന് അരിയാണ് ഇഷ്ടമെന്ന് എല്ലാവരും പറയുന്നു. പറമ്പിക്കുളം കാട് കയറി ഞങ്ങളുടെ ഭാഗത്തുള്ള കാട്ടിൽ വന്നാൽ പിന്നെ ജനവാസം ഉള്ളത് അതിരപ്പിള്ളി മുതൽ മലക്കപ്പാറ വരെ റോഡ് സൈഡിൽ താമസിക്കുന്ന കുറച്ചു പാവങ്ങൾ ആണ്. കൂടുതലും ആദിവാസി കോളനികളാണ്.

പിന്നെ 75 മുതൽ താമസിച്ചിട്ടും ഒരു കൈവശ രേഖ പോലും ഇല്ലാതെ ജീവിക്കുന്ന ഞങ്ങളെ പോലെ കുറെ പാവങ്ങൾ...

അരി അന്വേഷിച്ചു കൊമ്പൻ ഇറങ്ങി ഇവിടെയുള്ള പാവങ്ങളെ ചവുട്ടിക്കൊന്നാൽ ആരും പ്രതികരിച്ചു വരില്ല എന്ന് തോന്നിയിട്ടുണ്ടാവും അല്ലേ...

ഒരു കാര്യം കൂടി പറഞ്ഞോട്ടെ ഇവിടെ കുറെ ആനകളുണ്ട്. കബാലി, മഞ്ഞക്കൊമ്പൻ, ഗണപതി, മിന്നൽ മുരളി... അങ്ങനെ കുറെ എണ്ണം. പിന്നെ മോഴ ആനകൾ വേറെ കുറെ. ഇപ്പോൾ അരിക്കൊമ്പൻ വന്നാൽ അതും കൂടി ആയി. 

ആനയ്ക്കുവേണ്ടി വാദിക്കുന്നവർ രണ്ടു ദിവസം ഇവിടെ വന്നു ജീവിച്ചു നോക്കണം. അപ്പോൾ അറിയാം ഇവിടെ കിടന്നു നിലവിളിക്കുന്നതിന്റെ കാരണം എന്താണെന്ന്... ഞങ്ങളും മനുഷ്യർ തന്നെയാണ്. ഞങ്ങൾക്കും ജീവിക്കണം.

ഹെൽപ്പ് പ്ലീസ്...

ഒരു ഭാഗത്തെ ഭീതി ഒഴിവാക്കാൻ മറ്റൊരു ഭാഗത്തെ ജനങ്ങൾക്ക് ഭീതി സൃഷ്ടിക്കുന്നത് ശരിയായ രീതിയല്ലല്ലോ. അതുകൊണ്ടുതന്നെ ജനക്ഷേമം മുൻപിൽക്കണ്ടുള്ള പ്രവർത്തനങ്ങളാവണം മലയോര മേഖലയിൽ ഉണ്ടാവേണ്ടത്. നിയമവും നിയമപാലകരും ഭരണകൂടവും അതിനായി പ്രവർത്തിക്കുമെന്ന് പ്രത്യാശിക്കാം.

English summary: Wildlife and Human in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com