ADVERTISEMENT

കഴിഞ്ഞ ദിവസമാണ് സ്മിതയുടെ കഥ അറിഞ്ഞത്. രാവിലെയുള്ള ധൃതിയിലുള്ള പത്രം വായനയിലാണ് ഏകദേശം 4 കോളങ്ങളുള്ള ഒരു വാർത്തയിൽ കണ്ണുടക്കിയത്. ജയിലിൽ അടയ്ക്കപ്പെട്ട, പശുക്കളെ വിൽക്കാൻ നിർബന്ധിതരായ ക്ഷീരകർഷക കുടുംബത്തെക്കുറിച്ചായിരുന്നു ആ വാർത്ത. കൊല്ലം ജില്ലയിലെ പിറവന്തൂർ പഞ്ചായത്തിലെ വനത്തോടു ചേർന്നു കിടക്കുന്ന പ്രദേശമായ പുന്നല കടശേരി എന്ന സ്ഥലത്തെ കർഷക കുടുംബത്തെക്കുറിച്ചായിരുന്നു ആ വാർത്ത. വീടിന് ചുറ്റുമുള്ള കമ്പിവേലിയിൽ നിന്നുമുള്ള ഷോക്കേറ്റ് കാട്ടാന ചരിയുകയും തുടർന്ന് ഗൃഹനാഥയും മകളും അറസ്റ്റിലായി ജയിലിൽ ആവുകയും ചെയ്തു. ഗൃഹനാഥൻ ഒളിവിലും. തൊഴുത്തിലെ അവരുടെ പതിനെട്ടോളം വരുന്ന കറവപ്പശുക്കളും കിടാക്കളും പട്ടിണിയിലും നോക്കാൻ ആരുമില്ലാത്ത അവസ്ഥയിലും. പശുക്കളെ ഒന്നൊന്നായി വിൽക്കുക മാത്രമായി മുന്നിലുള്ള പോംവഴി.

എന്തു ചെയ്യാൻ കഴിയും എന്ന് ചിന്തിച്ച് ഉറക്കം നഷ്ടപ്പെട്ട ഒരു രാത്രി ആയിരുന്നു അത്. ഒരു വെറ്ററിനറി ഡോക്ടർ എന്ന നിലയിൽ സാധാരണക്കാരിൽ സാധാരണക്കാരായ ക്ഷീരകർഷകരുടെ സ്വപ്നങ്ങളും ദുരിതങ്ങളും സങ്കടങ്ങളും എനിക്കേറേ പരിചിതമാണ്. കൂടുതൽ വിവരങ്ങൾ തിരക്കിയറിയണമെന്ന് തോന്നിയതും അതുകൊണ്ട് തന്നെയായിരുന്നു . ആ അന്വേഷണത്തിനൊടുവിൽ  എന്റെ സഹപ്രവർത്തക കൂടി ആയിരുന്ന സ്മിതയേയും അമ്മയേയുമാണ് വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തതെന്ന് അറിയാൻ കഴിഞ്ഞു.

dairy-farm

വനാതിർത്തിയിലുള്ള കൊച്ചു വീട്ടിലായിരുന്നു സ്മിതയും മാതാപിതാക്കളും കഴിഞ്ഞുകൂടിയിരുന്നത്.  സർക്കാർ കനിഞ്ഞ് പട്ടയം നൽകിയ ഭൂമിയിൽ എല്ലുമുറിയെ പണി ചെയ്തു, മക്കളെ പോറ്റി. പക്ഷേ, കാടിന്റെ അവകാശികൾ അതു സമ്മതിച്ചില്ല. കാട്ടുപന്നിയും മുള്ളൻപന്നിയും മാനും കുരങ്ങും ആനയും തരാതരം പോലെ കൃഷിയിടത്തിലിറങ്ങി. ആവശ്യമുള്ളതെടുത്തു കഴിച്ചു. വിനോദത്തിനായി കുത്തിമറിച്ചു. സന്തോഷത്തോടെ മടങ്ങി.

മണ്ണിൽ നട്ട് നനച്ചു വളർത്തിയ വിളകൾ നിമിഷനേരംകൊണ്ട് ഇല്ലാതായതോടെ സ്മിതയും കുടുംബവും അലമുറയിട്ടു. കാട്ടിലെ പാട്ടു പോലെ അതാരും കേട്ടില്ല... അതോടെ, സ്മിതയുടെ അച്ഛൻ കളം മാറ്റിച്ചവിട്ടി. പശു വളർത്തൽ തുടങ്ങി ഒപ്പം, കോഴികളെയും. അതോടെ, മാംസഭുക്കുകളായ ജീവികൾ രംഗത്തുവന്നു. പുലിയും കടുവയും കുറുക്കനും കീരിയും തരാതരം വളർത്തുമൃഗങ്ങളെ ആക്രമിച്ചു.

സ്മിതയുടെ അച്ഛന് ആ വസ്തു അയാളുടെ കുടുംബസ്വത്തായിരുന്നു. സഹ്യന്റെ മക്കൾക്ക് അവരുടെതും. മൃഗങ്ങൾക്കും കാടിനും മന്ത്രിയും ഉദ്യോഗസ്ഥരും പരിവാരങ്ങളുമുണ്ട്. സർവ സന്നാഹങ്ങളുമുണ്ട്. എല്ലാം മനുഷ്യൻ ഏർപ്പെടുത്തിയത്. പക്ഷേ, സ്മിതയുടെ കുടുംബത്തിന്റെ ബുദ്ധിമുട്ടും കരച്ചിലും ഇവരാരും കേട്ടില്ല. കുടുംബത്തിന്റെ ജീവനും കുടുംബത്തിന്റെ ജീവിതോപാധിയായ പശുക്കളുടെ സംരക്ഷണത്തിനുമായി അച്ഛൻ പറമ്പിനു ചുറ്റും കമ്പിവേലി കെട്ടി വൈദ്യുതി പ്രവഹിപ്പിച്ചു വന്യമൃഗങ്ങളിൽ നിന്നും രക്ഷനേടാൻ ശ്രമിച്ചു. മറ്റു മാർഗ്ഗങ്ങൾ ഇല്ലാത്തതിനാൽ തെറ്റായ ഈ നടപടി ചെയ്യേണ്ടി വന്നു. 

dairy-farm-2

കൃഷിയിടത്തിൽ അതിക്രമിച്ചു കടന്ന ഒരു കാട്ടാന ഷോക്കേറ്റു ചരിഞ്ഞു. തോക്കും ലാത്തിയുമായി വനപാലകർ പ്രത്യക്ഷപ്പെട്ടു. സ്മിതയുടെ അച്ഛൻ ഒളിവിൽ പോയി. അമ്മയെയും സ്മിതയെയും അറസ്റ്റ് ചെയ്തു. അവർ പറഞ്ഞിടത്തെല്ലാം അമ്മയും മകളും ഒപ്പിടേണ്ടി വന്നു. ജയിലിലുമടച്ചു. സർക്കാർ ഉദ്യോഗസ്ഥയായ സ്മിത സസ്പെൻഷനിലുമായി. നോക്കാനാരുമില്ലാതെ അനാഥരായ പശുക്കളെ പുലി പിടിച്ചു. കോഴികളെ കുറുക്കന്മാരും.

ഈ ഭൂമി ആരുടേതാണ്? അരിക്കൊമ്പന്റേതോ? സ്മിതയുടേതോ?

ഇവിടെ ജീവിക്കാൻ ഏതു നിയമമാണ് പാലിക്കേണ്ടത്? സർക്കാരിന്റേതോ പ്രകൃതിയുടേതോ?

ഇവിടെ മൃഗങ്ങൾ കൃഷിയിടത്തിലിറങ്ങാതെ ശ്രദ്ധിക്കേണ്ടത് ആര്? സർക്കാരോ കർഷകരോ?

ഇവിടെ മനുഷ്യന്റെ ജീവൻ സംരക്ഷിക്കേണ്ട ഉത്തരാദിത്തം ആരുടേത്? 

ആരുടെ കണ്ണീരിനാണ് കൂടുതൽ ഉപ്പ്? അരിക്കൊമ്പന്റെ കണ്ണീരിനോ അതോ സ്മിതയുടെ കണ്ണീരിനോ?

English summary: Human-wildlife conflict in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com