ADVERTISEMENT

ഇന്ത്യയുടെ ക്ഷീര വിപ്ലവഗാഥ- അമൂൽ സ്റ്റോറി ഭാഗം 3

ചുവന്ന പോൾക്ക കുത്തുകളിട്ട് മനോഹരമാക്കിയ വെളുത്ത ഫ്രോക്കും ചുവന്ന ഷൂസിനൊപ്പം ചേരുന്ന റിബണും ധരിച്ച നീലമുടിയും വലിയ വട്ടകണ്ണുകളും തടിച്ച കവിൾത്തടവുമുള്ള കുസൃതിക്കാരിയായ കൊച്ചുപെൺകുട്ടി മിക്കവാറും എല്ലാവർക്കും സുപരിചിതമായ ഒരു മുഖമാണ്. ലോകം ആ പെൺകുട്ടിയെ കാണാനും അവളുടെ ആരേയും കൂസാത്ത പ്രതികരണങ്ങൾ കൗതുകത്തോടെ കേൾക്കാനും തുടങ്ങിയിട്ട് ഇപ്പോൾ 56 വർഷങ്ങൾ പിന്നിട്ടുകഴിഞ്ഞു. അമൂലിന്റെ ബ്രാൻഡ് ഐക്കണായി വന്ന് പരസ്യലോകത്തെ നിത്യഹരിതതാരമായി വളർന്ന അമുൽ ഗേളാണ് ആ പെൺകുട്ടി. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കായിക വിഷയങ്ങൾ  മുതൽ ഏറ്റവും പുതിയ ചിത്രങ്ങളുടെ റിലീസ് വരെ അമുൽ പെൺകുട്ടിക്ക് അഭിപ്രായങ്ങളില്ലാത്ത വിഷയങ്ങളില്ല.

amul-girl-1

അമൂൽ ഗേൾ ജനിക്കുന്നു

1966ലാണ് അമൂൽ ബ്രാൻഡിങ്ങിന്റെ മറ്റൊരു ഘട്ടത്തിലേക്കു കടന്നത്. അമൂലിന് പ്രത്യേകിച്ച് കമ്പനിയുടെ പ്രധാന ഉൽപന്നമായ വെണ്ണയ്ക്ക് സ്വന്തമായൊരു ബ്രാൻഡ് ഐക്കൺ എന്നതായിരുന്നു കാരണം. ബോബെയിലെ പ്രശസ്ത പരസ്യസ്ഥാപനമായ അഡ്വർടൈസിങ് ആൻഡ് സെയിൽസ് പ്രൊമോഷൻ കമ്പനി (എ എസ് പി) എന്ന ഏജൻസിയെ അമുൽ പുതിയ ദൗത്യമേൽപ്പിച്ചു. രാജ്യത്തെ എല്ലാ വീട്ടമ്മമാരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു ഭാഗ്യചിഹ്നം അമുലിനായി സൃഷ്ടിക്കാൻ അന്നത്തെ ഏജൻസിയുടെ മാനേജിങ് ഡയറക്ടറായിരുന്ന സിൽവസ്റ്റർ ഡ കുൻഹയും കലാസംവിധായകൻ യൂസ്റ്റസ് ഫെർണാണ്ടസും തലപുകഞ്ഞു. ഡോ. വർഗീസ് കുര്യനാണ്  കുസൃതിക്കാരിയായ ഒരു പെൺകുട്ടിയെ ഭാഗ്യചിഹ്നമായി നിർദ്ദേശിച്ചത്.

അമുലിന്റെ എതിരാളി ബ്രാൻഡായ പോൾസന്റെ ബട്ടർ-ഗേൾ എന്നതിനുള്ള പ്രതികരണമായാണ് കുര്യൻ ഈ നിർദേശം വച്ചത്. കുര്യന്റെ ആശയത്തിന് എ എസ് പിയുടെ കലാസംവിധായകൻ യൂസ്റ്റസ് ഫെർണാണ്ടസ് ജീവൻ പകർന്നതോടെ അമുൽ ഗേൾ എന്ന ബ്രാൻഡ് ഐക്കൺ പിറവികൊണ്ടു. 

'AMUL - UTTERLY BUTTERLY DELICIOUS'

അമൂൽ - അട്ടർലി ബട്ടർലി ഡെലീഷ്യസ് എന്നായിരുന്നു ഐക്കണിന്റെ ടാഗ്‌ലൈൻ. അക്കാലത്തെ ഔട്ട്ഡോർ പരസ്യങ്ങളിൽ മിക്കതും ഹാൻഡ് പെയിന്റിങ് ഉപയോഗിച്ചായതിനാൽ വരയ്ക്കാൻ എളുപ്പമുള്ളതാവണം പുതിയ സൃഷ്ടി എന്ന ഉദ്ദേശവും അമുൽ ഗേൾ എന്ന വളരെ ലളിതമായ സർഗസൃഷ്ടിക്കു പിന്നിലുണ്ടായിരുന്നു. മാത്രമല്ല കൈകൊണ്ട് വരച്ചുണ്ടാക്കുന്ന ഈ പരസ്യബോർഡുകൾ ഇടയ്ക്കിടെ മാറ്റേണ്ടിയും വരും, ഡിജിറ്റൽ വിദ്യകളൊന്നും പ്രചാരത്തിലില്ലാത്ത കാലമാണ് അതിനാൽ വര എളുപ്പമാവണമെന്നത് പ്രധാനമാണ്. മുംബൈയിൽ ഏതാനും ഇലക്ട്രിക് പോസ്റ്റ് ബോർഡുകളിലാണ് അമുൽ ഗേൾ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. ഒരു ബ്രാൻഡ് ഐക്കൺ എന്ന നിലയിൽ അമുലിന്റെ ഉൽപന്നങ്ങളുടെ പരസ്യമുഖമായി മാത്രം ഒതുങ്ങി നിൽക്കാൻ അമുൽ പെൺകുട്ടി തയാറായില്ല എന്നതാണ് ചരിത്രം.

വെറുമൊരു ബ്രാൻഡ് ഐക്കൺ മാത്രമല്ല; അമുൽ ഗേൾ എന്നും ധീരയായ പെൺകുട്ടി; വിരട്ടലും വിലപേശലും അങ്ങോട്ട് വേണ്ട

അമൂലിനെ പരസ്യം ചെയ്യുന്ന കേവലം ഒരു ബ്രാൻഡ് ഐക്കൺ ആയി മാത്രം നിൽക്കുന്ന അടക്കവും ഒതുക്കവുമുള്ള അമുൽ പെൺകുട്ടിയെയല്ല തുടർന്നുള്ള കാലങ്ങളിൽ ലോകം കണ്ടത്. രാജ്യത്തെ പൊതുവിഷയങ്ങളിൽ അടക്കം ഇടപെട്ട് അഭിപ്രായം പറയുന്ന ശക്തവും ജനപ്രീതിയേറെയുള്ളതുമായ മുഖമായി അമുൽ ഗേൾ മാറി.

സന്തോഷവേളകളിൽ പ്രസന്നവദനയായും വേദന വരുമ്പോൾ ദുഃഖിതയായും ദേഷ്യംവരുമ്പോൾ മുഖംകറുപ്പിച്ചുമെല്ലാം പ്രതികരിക്കുന്നതും നിലപാടെടുക്കുന്നതുമാണ് അമുൽ പെൺകുട്ടിയുടെ രീതി. അമുൽ ഉൽപന്നങ്ങളുടെ പരസ്യത്തിനൊപ്പമുള്ള അമുൽ പെൺകുട്ടിയുടെ പ്രതികരണങ്ങൾക്കും നിലപാടുകൾക്കും  ആരാധകർ ഏറെയുണ്ടായിരുന്നു. ഇക്കാലത്തും ആ ജനപ്രീതിക്ക് ഇടിവുസംഭവിച്ചിട്ടില്ല. പ്രതികരണങ്ങൾക്ക് പാലിന്റെ മധുരമുണ്ടായപ്പോൾ അമുൽ പെൺകുട്ടിക്ക് മിത്രങ്ങൾ ഒരുപാടുണ്ടായി. പ്രതികരണങ്ങളിൽ വിമർശനത്തിന്റെ മൂർച്ചയേറിയപ്പോൾ ശത്രുക്കളുമുണ്ടായി.

amul-girl-new-1

1976ൽ, അടിയന്തരാവസ്ഥക്കാലത്ത്, അമുൽ പെൺകുട്ടി ഒരു നഴ്‌സിന്റെ യൂണിഫോം ധരിച്ചു, ഒരു കഷണം വെണ്ണ വെച്ച തളിക നീട്ടി, കൺപുരികമൊക്കെ വിടർത്തി ചുണ്ടുകൾ നക്കികൊണ്ടുള്ള ഒരു പരസ്യം പുറത്തുവന്നു. സഞ്ജയ് ഗാന്ധിയുടെ വിവാദമായ കുടുംബാസൂത്രണപദ്ധതിയെ സൂചിപ്പിച്ച ആ പരസ്യത്തിന്റെ  ടാഗ്‌ലൈൻ ഇങ്ങനെയായിരുന്നു: ‘ഞങ്ങൾ എല്ലായ്പ്പോഴും നിർബന്ധിത വന്ധ്യംകരണം നടത്തുന്നു’. അക്കാലത്ത് നടപ്പാക്കിയ നിർബന്ധിത വന്ധ്യംകരണ പദ്ധതിക്കെതിരായ നിലപാടായിരുന്നു അത്.

1980ൽ ഗണപതി ചതുർഥി സമയത്ത് ഗണപതിയെ ഹാസ്യത്മകമായി അവതരിപ്പിച്ച ഒരു അമൂൽ പരസ്യം  മഹാരാഷ്ട്രയിൽ ശിവസേനയെ ചൊടിപ്പിച്ചു, പരസ്യം ഉടൻ നീക്കം ചെയ്തില്ലെങ്കിൽ തങ്ങൾ വന്ന് അമുലിന്റെ ഓഫീസ് തകർക്കുമെന്നായിരുന്നു ശിവസേനയുടെ ഭീഷണി. പക്ഷേ വിരട്ടലും വിലപേശലുമൊന്നും അമുൽ പെൺകുട്ടിക്കു മുന്നിൽ ചെലവായില്ല.

ലണ്ടൻ വിമാനത്താവളങ്ങളിൽ എത്തുന്ന ഇന്ത്യൻ സ്ത്രീകളെ  യുകെ അധികാരികൾ കന്യകാത്വപരിശോധന നടത്തിയെന്ന വാർത്തയോട് പ്രതികരിച്ച് പുറത്തിറങ്ങിയ 1982ലെ 'Indian virgin needs no urgin' എന്ന പരസ്യ ബോർഡിനെ തുടർന്ന് വൻ പ്രതിഷേധം ഉയർന്നു. ഇന്ത്യൻ കന്യകയ്ക്ക് നിർബന്ധത്തിന്റെ ആവശ്യമില്ല എന്നായിരുന്നു അമുലിന്റെ കളിയാക്കൽ. പ്രതിഷേധം ഉയർന്നതോടെ അമുൽ ഗേൾ ക്ഷമാപണം നടത്തി മറ്റൊരു പ്രതികരണം നൽകി.

അമൂലിന്റെ 1990കളിൽ പുറത്തുവന്ന ഒരു പരസ്യം ഇന്ത്യൻ എയർലൈൻസ് സമരത്തെ പരാമർശിച്ച് കൊണ്ടായിരുന്നു. സമരത്തെ വിമർശിച്ച് കൊണ്ട് ‘ഇന്ത്യൻ എയർലൈൻസ് അമുൽ ബട്ടർ നൽകുന്നു - അത് പറക്കുമ്പോൾ’ എന്നായിരുന്നു അമൂൽ പെൺകുട്ടിയുടെ പ്രതികരണം. ഇത് ഇന്ത്യൻ എയർലൈൻസ് അധികൃതരെ ചൊടിപ്പിച്ചു. പരസ്യം പിൻവലിച്ചില്ലെങ്കിൽ തങ്ങളുടെ വിമാനങ്ങളിൽ അമുൽ വെണ്ണ നൽകുന്നത് നിർത്തുമെന്നായിരുന്നു ഇന്ത്യൻ എയർലൈൻസിന്റെ ഭീഷണി. പക്ഷേ ഈ പിപ്പിടികളൊന്നും അമുൽ പെൺകുട്ടിയുടെ മുന്നിൽ വിലപ്പോയില്ല. 

2011 ജൂലൈയിൽ, കോമൺ വെൽത്ത് ഗെയിംസ് അഴിമതിയുമായി ബന്ധപ്പെട്ട് സുരേഷ് കൽമാഡിയെ വിമർശിക്കുന്ന ഒരു പരസ്യം പൂനയിൽ പ്രശ്‌നങ്ങളുണ്ടാക്കി. അതേ വർഷം ഡിസംബറിൽ മമത ബാനർജിയെ കളിയാക്കി ഇറങ്ങിയ പരസ്യം കൊൽക്കത്തയിൽ കോലാഹലങ്ങളുണ്ടാക്കി. 2008ൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ തലവൻ ജഗ്മോഹൻ ഡാൽമിയ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന് ആരോപണം വന്നപ്പോൾ അമുൽ പരസ്യം ഇങ്ങനെയായിരുന്നു: ‘ഡാൽമിയ മേം കുച്ച് കാലാ ഹേ? അമുൽ മസ്‌ക ഖാവോ, പൈസ നഹിൻ...’ ഇത് പുറത്തുവന്നപ്പോൾ 500 കോടി രൂപയ്ക്ക് അമുൽ ബ്രാൻഡിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നായിരുന്നു ഡാൽമിയയുടെ  ഭീഷണി. പക്ഷേ ഇതിനേക്കാൾ വലിയ ഭീഷണികൾ പലതവണ കണ്ട എന്തിന് അടിയന്തരാവസ്ഥകാലത്തു പോലും സധൈര്യം നിലപാട് പറഞ്ഞ അമുൽ പെൺകുട്ടി ഈ ഭീഷണിക്ക് മുന്നിലെന്നും പതറിയില്ല. രാജ്യം കണ്ട ഏറ്റവും വലിയ കോർപറേറ്റ് തട്ടിപ്പിലൊന്നായിരുന്ന സത്യം കംപ്യൂട്ടർ സർവീസസ് അഴിമതി പുറത്തുവന്നത് 2009ലായിരുന്നു. അന്ന് പുറത്തിറങ്ങിയ ഒരു അമൂൽ പരസ്യത്തിൽ അമൂൽ പെൺകുട്ടിയുടെ പരിഹാസം 'സത്യം, ശരം, അഴിമതി' എന്നായിരുന്നു.

സത്യം കംപ്യൂട്ടർ സർവീസസ് ലിമിറ്റഡിന്റെ അപമാനിതനായ ചെയർമാൻ രാമലിംഗ രാജുവിനുവേണ്ടി അന്ന് സത്യം ഡയറക്ടർ ബോർഡ് അമുലിന് കത്തയച്ചു. പരസ്യം പിൻവലിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും  അവരുടെ എല്ലാ ജീവനക്കാരും അമുൽ വെണ്ണ കഴിക്കുന്നത് നിർത്തുമെന്ന ഭീഷണിയുമായിരുന്നു കത്തിലെ ഉള്ളടക്കം.

2015ൽ, അന്താരാഷ്ട്ര വിമാനക്കമ്പനിയായ ബ്രിട്ടീഷ് എയർവേയ്‌സ് ക്രിക്കറ്റ് താരം സച്ചിൻ തെണ്ടുൽക്കറുടെ ലഗേജ് തെറ്റായി കൈമാറ്റം ചെയ്യുകയുണ്ടായി. എയർലൈനിന്  വഴികളിൽ 'പിഴച്ച'തിനാൽ, 'ബ്രിട്ടീഷ് എറർവേസ്' എന്ന ടാഗ്‌ലൈനുമായി അമുൽ പെൺകുട്ടി വന്നു. പരസ്യം അന്താരാഷ്ട്ര തലത്തിൽ പ്രചരിച്ചതോടെ ബ്രിട്ടീഷ് എയർവേയ്‌സ് എതിർപ്പുമായെത്തി.

അമുൽ ഗേൾ രാഷ്ട്രീയക്കാരെ പോലും സ്വാധീനിച്ചിട്ടുണ്ട്, മുൻ മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദൻ രാഹുൽ ഗാന്ധിക്കെതിരെ നടത്തിയ രാഷ്ട്രീയകേന്ദ്രങ്ങളെ അമ്പരിപ്പിച്ച അമുൽ ബേബി പരാമർശം അമുൽ ഗേളിന്റെ ചുവടുപിടിച്ചായിരുന്നു. 

amul-girl-new-parlamnt

പവർലിമെന്റ് - അമുലിന് താക്കോൽ സ്ഥാനം നൽകൂ

വിമർശനങ്ങൾ മാത്രമല്ല ഇടയ്ക്ക് കുറിയ്ക്ക് കൊള്ളുന്ന പഞ്ച് ഡയലോഗുകളുമായും അമുൽ പെൺകുട്ടി വന്നു. 2016ൽ കാഷ്‌മീരിലെ ഉറിയിലെ സൈനിക താവളത്തിന് നേരെയുണ്ടായ ആക്രമണത്തിന് മറുപടിയായി പാക് അധീന കശ്മീരിലെ ഭീകര ക്യാമ്പുകൾക്കെതിരെ ഇന്ത്യ സർജിക്കൽ സ്‌ട്രൈക്ക് നടത്തിയിരുന്നു. അന്ന് അടുത്ത ഷോട്ട് ലക്ഷ്യമാക്കി തോക്കുചൂണ്ടുന്ന പട്ടാളക്കാരനായി ചിത്രീകരിച്ചായിരുന്നു അമുൽ പെൺകുട്ടിയുടെ വരവ്. ‘സൂറിജിക്കൽ സ്‌ട്രൈക്കുകൾ! അമുൽ പാക്സ് ഒരു പഞ്ച്’ എന്നായിരുന്നു ഡയലോഗ്.

amul-girl-new-q

2020ൽ, ഒരു അമൂൽ ഗേൾ ഒരു പരസ്യത്തിൽ ചൈനീസ് ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്തു 'എക്സിറ്റ് ദി ഡ്രാഗൺ' എന്നായിരുന്നു ആഹ്വാനം. ഈയിടെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത ദിവസം  'പവർലിമെന്റ് - അമുലിന് താക്കോൽ സ്ഥാനം നൽകൂ' എന്ന പ്രതികരണവുമായാണ് അമൂൽ പെൺകുട്ടി എത്തിയത്. ലോകത്തെ ഏറ്റവും വിജയിച്ചതും പ്രസിദ്ധിയാർജിച്ചതുമായ പരസ്യ ഐക്കണായാണ് അമുൽ ഗേൾ അറിയപ്പെടുന്നത്.

amul-girl-new-dragon

എന്നാൽ, കഴിഞ്ഞ ഏതാനും വർഷങ്ങളായി അമുലിന്റെ പരസ്യങ്ങൾ കേന്ദ്രസർക്കാരിന്റെയും ബിജെപിയുടെയും കാഴ്ചപ്പാടുകൾ സംരക്ഷിക്കുന്നതാണെന്ന വിമർശനം ഇപ്പോഴുണ്ട്.

 നാളെ- ഒരു ബില്യൺ ലീറ്റർ സ്വപ്നവുമായി ഇന്ത്യ; അമേരിക്കയെ കടത്തിവെട്ടിയ പാൽശക്തി

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com