ADVERTISEMENT

ബമ്പർ വിലയാണ്‌ കൊക്കോ കർഷകരെ കാത്തിരിക്കുന്നത്‌. ഇക്കുറി ഉൽപാദകർ കൈവരിച്ച ആകർഷകമായ വിലയെയും മറികടക്കുന്ന പ്രകടനം ചോക്ക‌്‌ലേറ്റ്‌ നിർമാതാക്കൾ കൊക്കോ കർഷകർക്ക്‌ മുന്നിൽ അവതരിപ്പിക്കാനുള്ള സാധ്യത തെളിയുന്നു. നിലവിൽ കഠിനധ്വാനത്തിന്റെ ഒരു സീസൺ കഴിഞ്ഞ ക്ഷീണം മാറ്റുന്ന തിരക്കിലാണ്‌ നമ്മുടെ ഉൽപാദകർ. ഓഗസ്റ്റിൽ പുതിയ വിളവ്‌ വിൽപ്പനയ്‌ക്ക്‌ ഇറക്കാനാവുമെന്ന നിഗമനത്തിലാണ്‌ ഹൈറേഞ്ചിലെയും സംസ്ഥാനത്തെ മറ്റ്‌ ഭാഗങ്ങളിലെയും കൊക്കോ കർഷകർ.

പസഫിക് സമുദ്രത്തിൽ താപനില ഉയർന്നുതുടങ്ങി. ഇത്‌ വിരൽ ചുണ്ടുന്നത്‌ എൽ - നിനോ പ്രതിഭാസത്തിലേക്കാണ്‌. എട്ടു വർഷം മുൻപ് ആഗോള കാർഷിക മേഖലയിൽ വൻ കോളിളക്കം സൃഷ്‌ടിച്ച ഈ പ്രതിഭാസം അടുത്ത അങ്കത്തിനുള്ള ഒരുക്കത്തിലാണ്‌. 2015 ലെ പ്രതികൂല കാലാവസ്ഥയ്‌ക്കു ശേഷം കൊക്കോ വിലയിൽ വൻ കുതിച്ചു ചാട്ടം സംഭവിച്ചിരുന്നു. അന്ന്‌ രാജ്യാന്തര മാർക്കറ്റിൽ കൊക്കോ പന്ത്രണ്ട്‌ വർഷത്തെ ഉയർന്ന നിലവാരത്തിലേക്ക്‌ കയറിയെങ്കിൽ, മുന്നിൽ സംഭവിക്കാൻ ഇടയുള്ള ബുൾ റാലിയിൽ കൊക്കോ കാൽ നൂറ്റാണ്ടിനിടയിലെ ഏറ്റവും വേഗമേറിയതും ശക്തവുമായ വിലക്കയറ്റമാവും കർഷകർക്ക്‌ മുന്നിൽ കാഴ്‌ചവയ്ക്കുക. 

ആഗോള കൊക്കോ ഉൽപാദനത്തിൽ മുൻപന്തിയിലുള്ള ഐവറി കോസ്റ്റിൽ ഇതിനകം തന്നെ ഉൽപാദനം കുറഞ്ഞ അവസ്ഥയിലാണ്‌. ആ നിലയ്‌ക്ക്‌ എൽ- നിനോ പ്രതിഭാസം സ്ഥതിഗതികൾ കൂടുതൽ സങ്കീർണമാക്കുമെന്ന ആശങ്കയിലാണവർ. ഏപ്രിലിൽ തുടക്കം കുറിച്ച രണ്ടാം വിളവെടുപ്പിൽ കൊക്കോ ഉൽപാദനം 25 ശതമാനം ചുരുങ്ങുമെന്നാണ്‌ പുതിയ വിലയിരുത്തൽ. നൈജീരിയയിലും ഉൽപാദനക്കുറവ്‌ സംഭവിക്കുമെന്ന്‌ ഏതാണ്ട്‌ വ്യക്തമായതോടെ ഫണ്ടുകൾ കൊക്കോ അവധി വ്യാപാരത്തിൽ  പിടിമുറുക്കി. 

എൽ ‐ നിനോ  കാലാവസ്ഥാ പ്രതിഭാസം മൂലം ആഗോള കൊക്കോ ഉൽപാദന മേഖലകൾ കനത്ത വരൾച്ചയുടെ പിടിയിൽ അകപ്പെടാം. അമേരിക്കൻ കാലാവസ്ഥ വിഭാഗത്തിന്റെ വിലയിരുത്തൽ പ്രകാരം  പസഫിക്  സമുദ്രത്തിന് കുറുകെയുള്ള സമുദ്രോപരിതല താപനില സാധാരണയേക്കാൾ 0.5  ഡിഗ്രി സെൽഷ്യസ് ഉയർന്നു. ഇത്‌ എൽ‐നിനോ  മാനദണ്ഡങ്ങൾ പാലിക്കുന്ന നിലയിലേക്ക് കാറ്റിന്റെ ഗതിയിൽ മാറ്റം വരുത്തുന്നത് മഴയുടെ അളവ്‌ ആ മേഖലയിൽ കുറയ്ക്കും. 

രാജ്യാന്തര മാർക്കറ്റിൽ ഒക്‌ടോബറിൽ 2150 ഡോളർ വരെ താഴ്‌ന്ന്‌ ഇടപാടുകൾ നടന്ന കൊക്കോ നിലവിൽ 3180 ഡോളറിലേക്ക്‌ ഉയർന്നു. വിപണി ബുള്ളിഷ്‌ മനോഭാവം നിലനിർത്തുകയാണെങ്കിലും 3400 ഡോളറിലെ ആദ്യ പ്രതിരോധം സെപ്‌റ്റംബറിനകം മറികടന്നാൽ 2016 ലെ ആവർത്തനം പോലെ 2024 ൽ കൊക്കോ വിലയെ 3826 ഡോളറെന്ന സർവകാല റെക്കോർഡിലേക്ക്‌ കൈപിടിച്ച്‌ ഉയർത്താം. ലോക വിപണിയിൽ ചോക്ക്‌ലേറ്റ്‌ ഉൽപ്പന്നങ്ങൾക്ക്‌ ഓരോ വർഷം പിന്നിടും തോറും ഡിമാൻഡ് ഉയരുന്നത്‌ അന്താരാഷ്‌ട്ര മാർക്കറ്റിന്‌ കരുത്ത്‌ പകരും.

കേരളത്തിലേക്ക്‌ തിരിഞ്ഞാൽ ഇക്കുറി ആകർഷകമായ വിലയ്‌ക്ക്‌ ചരക്ക്‌ വിറ്റുമാറാൻ നമ്മുടെ കർഷകർക്ക്‌ അവസരം ലഭിച്ചു. കഴിഞ്ഞ വർഷം കീടബാധകൾ കൃഷിയെയും മഴ ഉൽപന്ന ഗുണനിലവാരത്തെയും ബാധിച്ചിരുന്നു. എന്നാൽ മികച്ച ചരക്ക്‌ ഇറക്കിയ കർഷകർക്ക്‌ പിന്നിട്ടമാസം കിലോ കിലോ 230–232 രൂപ വരെ ഉറപ്പ്‌ വരുത്താനായപ്പോൾ ഹൈറേഞ്ച്‌ ചരക്കിന്‌ വ്യവസായികൾ 237 രൂപ വരെ വാഗ്‌ദാനം ചെയ്‌തു. മുന്നിലുള്ള കാലയളവിലേക്കു വിലയിരുത്തിയാൽ ആഭ്യന്തര കൊക്കോ വിപണിയിൽ ശ്രദ്ധയമായ മുന്നേറ്റത്തിന്‌ സാധ്യത. സംസ്ഥാനത്ത്‌ കാലവർഷം അൽപം ദുർബലമെങ്കിലും തോട്ടങ്ങളിൽ കൂടുതൽ ശ്രദ്ധചെലുത്തിയാൽ അടുത്ത വർഷത്തെ ഉൽപാദനം ഉയർത്താൻ ആവശ്യമായ സമയം മുന്നിലുണ്ട്. അവസരം വേണ്ട വിധം പ്രയോജനപ്പെടുത്താൻ കൊക്കോ ഉൽപാദകർ ശ്രമിച്ചാൽ എൽ- നിനോ പ്രതിഭാസത്തിൽ ആഗോള  വിപണിയിൽ സംഭവിക്കാൻ ഇടയുള്ള ചരക്ക്‌ ക്ഷാമം വൻ വിലക്കയറ്റത്തിന്‌ വഴിതെളിക്കുമെന്നത്‌ നമുക്കും നേട്ടമാക്കി മാറ്റാനാവും. മികച്ചയിനം കൊക്കോ കിലോ 320-340 റേഞ്ചിലേക്ക് സഞ്ചരിക്കാനുള്ള സാധ്യതകളും ഇതിനിടെ ഉരുത്തിരിയാം.   

ഏലം

ഏലക്കർഷകർക്ക്‌ മഴയുടെ വരവ്‌ പ്രതീക്ഷകൾ സമ്മാനിക്കുകയാണ്‌. ഫെബ്രുവരിയിലെ വരണ്ട കാലാവസ്ഥ കണ്ട്‌ തോട്ടങ്ങളിൽ നിന്നും പിൻവലിയാൻ നിർബന്ധിതരായ ഏലക്ക ഉൽപാദകർ മാസങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം വീണ്ടും  കൃഷിയിടങ്ങളിൽ തിരിച്ചെത്തുകയാണ്‌. കളനശീകരണത്തിനും വളപ്രയോഗങ്ങൾക്കുമുള്ള തിരക്കിട്ട നീക്കത്തിലാണ്‌ വലിയോരു പങ്ക്‌ കർഷകർ.

മൺസൂൺ മഴ പല ഭാഗങ്ങളിലും വേണ്ടത്ര ലഭിച്ചിട്ടില്ലെങ്കിലും സ്ഥിതിഗതികളിൽ കാര്യമായ മാറ്റം മാസത്തിന്റെ രണ്ടാം പകുതിയിൽ പ്രതീക്ഷിക്കാം. കാലവർഷം ജൂൺ ഒന്ന്‌ മുതൽ കണക്കാക്കുന്നതിനാൽ പതിവിലും അൽപം വൈകിയാണ്‌ ഇക്കുറി മഴമേഘങ്ങൾ നമ്മുടെ തീരം തേടിയെത്തിയത്‌. ജൂൺ പത്തിന്‌ അവസാനിച്ച പത്ത്‌ ദിവസ കാലയളവിൽ സംസ്ഥാനത്ത്‌ മഴയുടെ അളവിൽ 58 ശതമാനം കുറവ്‌ സംഭവിച്ചു.

അറബി കടലിൽ താണ്ഡവമാടിയ ബിപർജോയ്‌ ചൂഴലികാറ്റ്‌ കറാച്ചി ലക്ഷ്യമാക്കി നീങ്ങിയെങ്കിലും ഇതിനിടെ കടൽ കാറ്റിന്റെ ഗതിയിലുണ്ടായ മാറ്റം കേരള തീരത്തേക്കുള്ള മൺസൂൺ മേഘങ്ങളുടെ വരവിനെയും സ്വാധീനിച്ചു. തെക്കുപടിഞ്ഞാറൻ കാറ്റ്‌ വീണ്ടും കൃത്യദിശയിലേക്ക്‌ പ്രവേശിച്ചാൽ അതിനൊപ്പം മഴയുടെ അളവ്‌ ഉയരുന്നത്‌ കാർഷിക മേഖലയിലെ പ്രതിസന്ധികൾക്ക്‌ അയവ്‌ വരുത്തും. 

ജൂലൈ – ഓഗസ്റ്റ്‌ കാലയളവിൽ പുതിയ ഏലക്ക വിളവെടുക്കാനാവുമെന്നാണ്‌ ഒരു വിഭാഗം ചെറുകിട കർഷകരുടെ പ്രതീക്ഷ. എന്നാൽ സീസൺ ആരംഭം സെപ്‌റ്റംബറിലേക്ക്‌ നീളുമോയെന്ന്‌ ആശങ്കപ്പെടുന്നവരുമുണ്ട്‌. കാലാവസ്ഥ വ്യതിയാനങ്ങൾ വിളവെടുപ്പിന്‌ കാലതാമസം സൃഷ്‌ടിക്കാമെങ്കിലും ഏലക്ക വിലയിൽ വൻ കുതിപ്പിനുള്ള സാധ്യതകൾ ഇനിയും തെളിഞ്ഞിട്ടില്ല. 

പ്രമുഖ ലേല കേന്ദ്രങ്ങളിൽ കിലോ ഗ്രാമിന്‌ 1000‐1100 രൂപ റേഞ്ചിൽ നീങ്ങുന്ന ശരാശരി ഇനങ്ങൾ ബക്രീദ്‌ ഡിമാൻഡിൽ 1200ലേക്ക്‌ ഉയർത്തേണ്ടതാണെങ്കിലും പല അവസരത്തിലും ലേലത്തിലെ ചരക്ക്‌ ലഭ്യത വാങ്ങലുകാരുടെ ആവശ്യത്തിന്‌ അനുയോജ്യമായി നീങ്ങി. ഓഫ്‌ സീസണായിട്ട്‌ പോലും ഒറ്റ ദിവസം രണ്ടു ലേലം വരെ നടക്കുന്നതും വാങ്ങലുകരുടെ മത്സരത്തിന്റെ ആവേശം കുറച്ചു. 

കഴിഞ്ഞ വർഷം ജൂൺ മധ്യത്തിൽ ലേല കേന്ദ്രങ്ങളിലേക്ക്‌ പല ദിവസങ്ങളിലും അര ലക്ഷം കിലോയ്‌ക്കു മുകളിൽ ഏലക്ക വിൽപ്പനയ്‌ക്ക്‌ എത്തിയിയെങ്കിൽ നിലവിൽ വരവ്‌ അത്ര ശക്തമല്ല. എന്നാൽ വില ഉയർത്തി ഏലക്ക ശേഖരിക്കാൻ ആഭ്യന്തര വിദേശ വാങ്ങലുകാർ തയാറുമല്ല. ഇതിനിടെ നിരക്ക്‌ ഇടിയുമെന്ന കുപ്രചരണത്തിലൂടെ ഉൽപാദകരെ മാനസിക പിരിമുറുക്കത്തിലാക്കാനും ശ്രമം നടത്തി. 

ബക്രീദിന്‌ രണ്ടാഴ്‌ച മാത്രം ശേഷിക്കുന്നതിനാൽ ആഭ്യന്തര ഡിമാൻഡ് ഉയരാം. പ്രത്യേകിച്ച്‌ ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ചരക്കിന്‌ അന്വേഷണങ്ങൾ നിലവിലുള്ള സാഹചര്യത്തിൽ. ഗൾഫ്‌ രാജ്യങ്ങളിലേക്കുള്ള ഓർഡറുകൾ പ്രകാരമുള്ള ചരക്കിൽ വലിയ പങ്ക്‌ ഇതിനകം തന്നെ നീക്കിയെന്നാണ്‌ കയറ്റുമതി മേഖലയിൽ നിന്നുള്ള സൂചന. എങ്കിലും അത്യാവശ്യം ബയ്യിങ്‌ മുന്നിനുള്ള ദിവസങ്ങളിൽ പ്രതീക്ഷിക്കാം.

കൃഷിസംബന്ധമായ അറിവുകളും ലേഖനങ്ങളും വിഡിയോകളും വേഗത്തിൽ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ഗ്രൂപ്പിൽ അംഗമാകാം. ഇവിടെ ക്ലിക്ക് ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com