ADVERTISEMENT

സയൻസ് ജേർണലായ നേച്ചറിൽ ഈയടുത്ത കാലത്ത് പ്രസിദ്ധീകരിച്ച ഒരു ഗവേഷണപഠനം മൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് പടരുന്ന ജന്തുജന്യരോഗങ്ങൾ പൊട്ടിപുറപ്പെടാൻ സാധ്യത ഏറെയുള്ള ലോകത്തെ പ്രധാന ഹോട്ട്സ്പോട്ടുകളുടെ പട്ടിക പുറത്തുവിട്ടപ്പോൾ അതിൽ ഒരു പ്രദേശം കേരളമായിരുന്നു. ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശങ്ങളും ജന്തുജന്യരോഗങ്ങളുടെ ഹോട്ട്സ്പോട്ടുകളുടെ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. കേരളത്തെ ജന്തുജന്യരോഗങ്ങളുടെ ഹോട്ട്സ്പോട്ട് ആയി പരിഗണിക്കുന്ന പ്രസ്തുത ഗവേഷണ പഠനത്തിലെ നിരീക്ഷണങ്ങൾ എളുപ്പം തള്ളിക്കളയാവുന്ന സംഗതിയല്ല. ഇടയ്ക്കിടെ പൊട്ടിപ്പുറപ്പെടുന്ന ഒട്ടേറെ ജന്തുജന്യരോഗങ്ങളെയും ജന്തുജന്യ രോഗമരണങ്ങളുടെയും ഭീഷണിയെയാണ് ഇന്ന് കേരളം അതിജീവിക്കുന്നത്. നിലവിൽ ഒട്ടേറെ ജീവനുകൾ അപഹരിച്ച് പടരുന്ന എലിപ്പനിയും പേവിഷബാധയും ചെള്ളുപനിയും കരിമ്പനിയും വയനാട്ടിലെ വനഗ്രാമങ്ങളില്‍ മരണഭീതി പടർത്തി പരന്ന കുരങ്ങുപനിയും, അതിജാഗ്രത കൊണ്ട് നാം പിടിച്ചുകെട്ടിയ നിപയും പക്ഷിപ്പനിയുമെല്ലാം ജന്തുജന്യരോഗങ്ങളാണ്. 

ഈ വർഷം ഇതുവരെ എട്ടോളം പേ മരണങ്ങൾ; തൊണ്ണൂറിലധികം ജീവൻ കവർന്ന് പടർന്ന് എലിപ്പനി; ചെറുതല്ല ചെള്ളുപനി

കഴിഞ്ഞ പത്തുവർഷത്തിനിടെ സംസ്ഥാനത്ത്  പേവിഷബാധയേറ്റ് അതിദാരുണ മരണമടഞ്ഞവരുടെ എണ്ണം നൂറ്റിയിരുപതോളമാണ്. മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളും ചെറുപ്പക്കാരുമായിരുന്നു. 

പേവിഷബാധയേറ്റുള്ള മരണത്തേക്കാൾ വേദനയുള്ളതും ഭീതികരവുമായ മരണം വേറെയില്ല. ബോധവൽകരണ പ്രവർത്തനങ്ങൾ മുറപോലെ നടന്നിട്ടും കേരളത്തിൽ കഴിഞ്ഞവർഷം 21 പേരാണ് പേവിഷബാധയേറ്റ് മരണമടഞ്ഞത്. ഈ 21 പേരിൽ 15 പേർ ഒരു ഡോസ് പേ പ്രതിരോധ വാക്സീൻ പോലും സ്വീകരിക്കാത്തവരാണ് എന്നതാണ് വസ്തുത. മാത്രമല്ല മരിച്ചവരിൽ ആറു പേർക്കും രോഗബാധയേറ്റത് വളർത്തുനായ്ക്കളിൽ നിന്നായിരുന്നു. 

ഈ വർഷം ഇതുവരെ പേവിഷമരണങ്ങൾ ഏഴായി. പേവിഷബാധ സംശയിക്കുന്ന മറ്റൊരു മരണം കൂടെ ഉൾപ്പെടുത്തിയാൽ ആറു മാസത്തിനിടെ ആകെ പേ മരണങ്ങൾ എട്ട്. അറുതിയില്ലാതെ തുടരുന്ന പേമരണങ്ങൾ കേരളം പോലെ ആരോഗ്യ സാക്ഷരത ഏറെയുള്ള ഒരു നാടിന്റെ ആരോഗ്യ മാതൃകയ്ക്ക് ഏൽപിക്കുന്ന ആഘാതം ചെറുതല്ല. തെരുവുനായ്ക്കളുടെ അനിയന്ത്രിത പെരുപ്പമടക്കം പേ പടരുന്നതിന്റെ കാരണങ്ങൾ പലതുണ്ട്. 2030 ആകുമ്പോഴേക്കും പേവിഷമരണങ്ങൾ പൂജ്യമാക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ ലക്ഷ്യം കൈവരിക്കാൻ നമുക്കിനിയും കടമ്പകൾ പിന്നിടാനുണ്ടെന്നത് വ്യക്തം.

മഴക്കാല ജന്തുജന്യരോഗങ്ങളിൽ പ്രധാനമായ എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഈ വർഷം ഇതുവരെ മരണങ്ങൾ 90 കവിഞ്ഞു. മലിനമായ പരിസരങ്ങളിൽ ഇടപെടുമ്പോൾ അൽപം ജാഗ്രത പുലർത്തുകയും യഥാവിധി രോഗനിർണയം നടത്തി ചികിത്സ ആരംഭിക്കുകയും ചെയ്തിരുന്നെങ്കിൽ തീർച്ചയായും ഒഴിവാക്കാകുന്നതായിരുന്നു എലിപ്പനി മരണങ്ങളോരോന്നും.

മറ്റൊരു പ്രധാന ജന്തുജന്യ പകർച്ചവ്യാധിയായ  ചെള്ളുപനി (സ്‌ക്രബ് ടൈഫസ്) കേരളത്തിൽ ആദ്യമായി ചെള്ളുപനി റിപ്പോർട്ട് ചെയ്യപ്പെട്ടത് 2002ൽ തിരുവനന്തപുരം ജില്ലയിലായിരുന്നു. ഓറിയൻഷ്യ സുസുഗാമുഷി എന്നയിനം ബാക്ടീരിയകളാണ് ചെള്ളുപനി രോഗമുണ്ടാക്കുന്നത്. എലിവർഗത്തിൽപ്പെട്ട ജീവികളുടെ ശരീരത്തിൽ കാണപ്പെടുന്ന ബാക്ടീരിയ അണുക്കളാണ് ഓറിയൻഷ്യ സുസുഗാമുഷി. രോഗം അറിയപ്പെടുന്നത് ചെള്ളുപനി എന്ന പേരിലാണങ്കിലും രോഗകാരണമായ ബാക്ടീരിയ അണുക്കളെ നേരിട്ട് മൃഗങ്ങളിലേക്കും  മനുഷ്യരിലേക്കും മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കുമെല്ലാം പടർത്തുന്നത് ചെറുപ്രാണികളായ മൈറ്റ് അഥവാ മണ്ഡരികളുടെ ലാർവദശയും സൂക്ഷ്മപ്രാണികളുമായ ചിഗ്ഗർ മൈറ്റുകളാണ്. ഈ മൈറ്റുകൾ എലി, പെരുച്ചാഴി, അണ്ണാൻ തുടങ്ങിയ കരണ്ടുതിന്നുന്ന ജീവികളുടെ ശരീരത്തിലും പുല്ലിലുമെല്ലാമാണ് പൊതുവെ കാണപ്പെടുന്നത്. 

2012ൽ 39 പേർക്കാണ് ചെള്ളുപനി ബാധിച്ചതെങ്കിൽ 2021ൽ ചെള്ളുപനി ബാധിതരായവരുടെ എണ്ണം 438 ആയി ഉയർന്നു. ആയിരത്തിലധികം ചെള്ളുപനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട വർഷങ്ങളും ഇതിനിടയിൽ ഉണ്ടായിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ചെള്ളുപനി ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം അറുപത്തിയെട്ടാണ്. താരതമ്യേന കുട്ടികളിലാണ് കൂടുതൽ ചെള്ളുപനി രോഗബാധയെന്ന് കണക്കുകൾ സൂചന നൽകുന്നു. കാടുകളോട് ചേർന്നുള്ള ഗ്രാമപ്രദേശങ്ങളിൽ നിന്നാണ് മുൻപ് പൊതുവെ ചെള്ളുപനി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നതെങ്കിൽ ഇന്ന് നഗരമേഖലകളിൽ നിന്നും രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് രോഗത്തിന്റെ പകർച്ചരീതിയിൽ വന്ന മാറ്റത്തിന്റെ സൂചനയാണെന്ന് അനുമാനിക്കാവുന്നതാണ്. കേരളത്തിന്റെ ആരോഗ്യമേഖലയിൽ പിടിമുറുക്കുന്ന പുതിയ പകർച്ചവ്യാധികളുടെ പട്ടികയിൽ ചെള്ളുപനി മുൻപന്തിയിലാണന്നും കൂടുതൽ ജാഗ്രത വേണമെന്നും മേൽ സൂചിപ്പിച്ച കണക്കുകൾ ഓർമിപ്പിക്കുന്നു.

വെസ്റ്റ് നൈല്‍ ഫീവര്‍, ഫൈലേറിയ, ബ്രൂസെല്ലോസിസ്, ജപ്പാന്‍ജ്വരം തുടങ്ങി സംസ്ഥാനത്ത് പടരുന്ന ഈ പട്ടിക ജന്തുജന്യരോഗങ്ങളുടെ ഇനിയും നീണ്ടതാണ്.

പുതിയരോഗങ്ങളിൽ ഭൂരിഭാഗവും ജന്തുജന്യവ്യാധികൾ 

മനുഷ്യരെ ബാധിക്കുന്നതായി കണ്ടെത്തിയ പുതുതായി ആവിർഭവിച്ച രോഗങ്ങളില്‍ 75 ശതമാനവും ജന്തുജന്യരോഗങ്ങളാണെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. ഈ മുന്നറിയിപ്പ് കേരളത്തെ സംബന്ധിച്ച് അക്ഷരംപ്രതി ശരിയാണ്..

കുരങ്ങുപനി‌, നിപ തുടങ്ങി കേരളത്തില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗങ്ങളില്‍ ഭൂരിഭാഗവും ജന്തുജന്യരോഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവയാണ്. കേരളത്തില്‍ കുരങ്ങുപനിയുടെ സാന്നിധ്യം ആദ്യമായി സ്ഥിരീകരിക്കുന്നത് 2013 ഏപ്രില്‍ 20ന് വയനാട്ടിലായിരുന്നു. തുടര്‍ന്ന് 2014ലും രോഗം കണ്ടെത്തുകയുണ്ടായി. 

കുരങ്ങുപനി അതിന്റെ സര്‍വ രൗദ്രഭാവത്തോടും കൂടി വയനാട്ടില്‍ എത്തിയത് 2015ലായിരുന്നു. ആ വർഷം 130ൽപരം ആളുകള്‍ക്ക് കുരങ്ങുപനി  ബാധിച്ചെന്ന് മാത്രമല്ല ആശാവര്‍ക്കര്‍, വനം വാച്ചര്‍ എന്നിവര്‍ ഉള്‍പ്പെടെ പതിനൊന്ന് പേര്‍ മരണമടയുകയും ചെയ്തു. അതേവര്‍ഷം മലപ്പുറം നിലമ്പൂർ കരുളായി വനമേഖലയിലും കുരങ്ങുപനി കണ്ടെത്തിയിരുന്നു. 2015ല്‍ കേരളത്തില്‍ മാത്രമല്ല മഹാരാഷ്ട്രയില്‍ നൂറോളം പേര്‍ക്കും ഗോവയില്‍ അന്‍പതോളം പേര്‍ക്കും കുരങ്ങുപനി സ്ഥിരീകരിച്ചിരുന്നു. 2015നോളം തീവ്രമായില്ലെങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും വയനാട്ടില്‍ നിന്ന് ഒട്ടേറെ കുരങ്ങുപനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2020ൽ മുപ്പതോളം പേർക്ക് കുരങ്ങു പനി രോഗബാധയേൽക്കുകയും നാലുപേർ മരണപ്പെടുകയുമുണ്ടായി. 2021ലും രോഗവ്യാപനമുണ്ടായി. പനമരം, തിരുനെല്ലി, കാട്ടിക്കുളം തുടങ്ങിയ പരമ്പരാഗത ഗോത്ര സമുദായത്തില്‍ തിങ്ങിത്താമസിക്കുന്ന വനഗ്രാമങ്ങള്‍ ഏറെയുള്ള പഞ്ചായത്തുകളിലാണ് രോഗം ഏറെയും കണ്ടെത്തിയത്. നിത്യജീവനോപാധികൾ കണ്ടെത്തുന്നതിനായി വനത്തെ ആശ്രയിക്കുന്ന കുറുമ, പണിയ തുടങ്ങിയ ഗോത്രസമുദായാംഗങ്ങളെയാണ് രോഗത്തിന്റെ ആഘാതം ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത്.  

സംസ്ഥാനത്ത്  2018 മേയ് 2 മുതൽ 29 വരെ ഉണ്ടായ ആദ്യ നിപ തരംഗത്തിൽ 23 പേർക്ക് വൈറസ് ബാധിക്കുകയും പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന ലിനി ഉൾപ്പെടെ 21 പേർക്ക് ജീവൻ നഷ്ടമാവുകയുമുണ്ടായി. തൊണ്ണൂറ്റിരണ്ട്‍ ശതമാനത്തോളമായിരുന്നു രോഗബാധയേറ്റവർക്കിടയിൽ അന്ന് മരണനിരക്ക്.  കോഴിക്കോട് 2021 സെപ്റ്റംബറിൽ നിപ മൂന്നാം തവണ  പൊട്ടിപ്പുറപ്പെട്ടപ്പോൾ കൂടുതൽ വ്യാപനം തടഞ്ഞുകൊണ്ട് രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിച്ചെങ്കിലും 12 വയസ്സ് പ്രായമുള്ള ഒരു കുട്ടിയുടെ ജീവൻ നിപ കവർന്നു. കേരളത്തിലെ  നിപ ബാധകളിൽ വൈറസ് മനുഷ്യനിലേക്ക് കടന്നുകയറിയ വഴി കൃത്യമായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും രോഗം കണ്ടെത്തിയ പ്രദേശത്തെ വവ്വാലുകളിൽ നിപ വൈറസിന്റെ സാന്നിധ്യം വലിയ തോതിലുണ്ടെന്നത് വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവുകൾ ഒട്ടേറെ നമുക്ക് മുന്നിലുണ്ട്. 2018ൽ നിപ രോഗികളിൽ നിന്നു ശേഖരിച്ച സാമ്പിളുകളിലേയും പേരാമ്പ്ര ഭാഗത്തുനിന്നു ശേഖരിച്ച വവ്വാലുകളിൽ നിന്നു കണ്ടെത്തിയ വൈറസും തമ്മിലുള്ള സാമ്യം 99.7 % – 100 % ആയിരുന്നു. ഇതേ അവസരത്തില്‍ നടന്ന മറ്റൊരു പഠനം കേരളത്തില്‍ പഴംതീനി വവ്വാലുകള്‍ക്കിടയില്‍ നിപ വൈറസിന്റെ സാന്നിധ്യം 22% -33% വരെയാണെന്ന അനുമാനത്തിലെത്തിയിരുന്നു. വൈറസിന്റെ റിസര്‍വോയറുകളായ റ്റീറോപസ് എന്ന വലിയ പഴംതീനി വവ്വാലുകളില്‍ നിന്നും, പ്രത്യേകിച്ച് അവയുടെ പ്രജനനം കൂടുതൽ നടക്കുന്ന ജൂലൈ മുതൽ നവംബർ വരെയുള്ള കാലയളവിൽ ഇനിയും രോഗപ്പകര്‍ച്ച ഉണ്ടാവാനിടയുണ്ടെന്ന മുന്നറിയിപ്പ് ഗവേഷകർ അന്നേ നൽകിയിരുന്നു. കേരളത്തില്‍ പല ജില്ലകളിലും പഴംതീനി വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യം ഉണ്ടെന്നും വവ്വാലുകൾക്കിടയിൽ വൈറസിന്റെ നിശബ്ദമായ വ്യാപനം നടക്കുന്നുണ്ടാവാമെന്നുമുള്ള നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷണ സംഘത്തിന്റെ നിഗമനവും പ്രസക്തമാണ്. റ്റീറോപസ് ജൈജാന്റിക്കസ് എന്ന ഏക പഴംതീനി വവ്വാൽ കൂട്ടമാണ് റ്റീറോപസ് വിഭാഗത്തിൽ നിന്നായി ഇന്ത്യയിലും ബംഗ്ലാദേശിലുമുള്ളത് എന്നതും ഇതോടൊപ്പം ചേർത്ത് വായിക്കണം. 

മലയാളി കഴിക്കുന്ന മാംസം സുരക്ഷിതമോ?

ജന്തുജന്യരോഗങ്ങൾ മനുഷ്യരിലേക്കു പകരുന്നതിന്റെ വഴികൾ പലതാണ്. അതിൽ പ്രധാനപ്പെട്ട ഒരു വഴിയാണ് സുരക്ഷിതമല്ലാത്ത ഇറച്ചി. മതിയായ ആരോഗ്യപരിശോധനകൾ കൂടാതെ കശാപ്പ് ചെയ്യുന്ന ഉരുക്കളുടെ മാംസം ഉപയോഗിക്കുന്നത് പലവിധ ജന്തുജന്യ രോഗങ്ങളിലേക്കു വഴിതുറക്കും. കശാപ്പിനെത്തുന്ന ഉരുക്കളുടെയോ മാംസത്തിന്റെയോ ഒരു ആരോഗ്യ പരിശോധനയും പലപ്പോഴും നടക്കില്ല. ഇതെല്ലാം മാംസം വഴിയുള്ള ജന്തുജന്യ രോഗങ്ങളുടെ സാധ്യത കൂട്ടും. ശാസ്ത്രീയ അറവുപ്രക്രിയ സംസ്ഥാനത്ത് നടപ്പാക്കുന്നതിനും ഉരുക്കളുടെ കശാപ്പിന് മുൻപും പിൻപും ഇറച്ചി പരിശോധന നിർബന്ധമാക്കുന്നതിനും അതിനാവശ്യമായ സാങ്കേതിക സംവിധാനങ്ങൾ ഒരുക്കുന്നതിനും നമ്മൾ ഇനിയും വൈകരുത്.

ഇന്തുജന്യരോഗക്കണക്കുകൾ കേരളത്തെ ഓർമപ്പെടുത്തുന്നത്

കേരളം ജന്തുജന്യരോഗങ്ങളുടെ ഹോട്ട്സ്പോട്ട് ആണെന്ന നിരീക്ഷണം മുഖവിലയ്ക്കെടുത്തുകൊണ്ടുള്ള കർമപരിപാടികളാണ് കേരളത്തിന് ആവശ്യമുള്ളത്. അശ്രദ്ധയും മതിയായ മുന്നൊരുക്കങ്ങളുടെ അഭാവവും രോഗവ്യാപനത്തെ എളുപ്പമാക്കുമെന്ന വസ്തുത വിസ്മരിക്കരുത്. ഓരോ ജന്തുജന്യ രോഗങ്ങളെയും പ്രതിരോധിക്കാനുള്ള വഴികൾ അതിന്റെ അടിസ്ഥാന കാരണങ്ങളിൽ നിന്ന് തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു. ഉദാഹരണത്തിന് പേ വിഷബാധയും തെരുവുനായ്ക്കളുടെ പെരുപ്പവും കശാപ്പ്, ഭക്ഷ്യ മാലിന്യങ്ങളുടെ പുറന്തള്ളലും ഇഴപിരിക്കാനാവാത്ത വിധം ബന്ധപ്പെട്ട് കിടക്കുന്നു. അതുകൊണ്ട് തന്നെ പേവിഷ പ്രതിരോധത്തിന്റെ നടപടികൾ ആരംഭിക്കേണ്ടത് തെരുവുകളിൽ ഭക്ഷ്യ മാലിന്യം പുറന്തള്ളുന്ന പ്രശ്നത്തിന് അറുതി കുറിച്ചുകൊണ്ടാണ്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന അനധികൃത കശാപ്പ് ശാലകൾക്ക് താഴിടാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ അമാന്തം കാണിക്കരുത്. ഒപ്പം അടുക്കള–ഹോട്ടൽ മാലിന്യങ്ങൾ തെരുവിൽ ഉപേക്ഷിക്കുന്ന മലയാളികളുടെ സ്വഭാവത്തിനും അന്ത്യമുണ്ടാകണം. കശാപ്പ് മാലിന്യവും മിച്ചഭക്ഷണവും ഉൾപ്പെടെയുള്ള ഭക്ഷ്യലഭ്യത കുറയുമ്പോൾ തെരുവുകൾക്ക് താങ്ങാൻ കഴിയുന്ന നായ്ക്കളുടെ എണ്ണവും സ്വാഭാവികമായി കുറയും. ഒപ്പം നായ്ക്കളുടെ ശാസ്ത്രീയ പ്രജനന നിയന്ത്രണ പ്രവർത്തനങ്ങളും ഇടതടവില്ലാതെ നടപ്പാണം. വാക്സീനേഷൻ, ലൈസൻസ്, മൈക്രോചിപ്പിംഗ് എന്നിവ ഉറപ്പാക്കിയതിന് ശേഷം ഉത്തരവാദിത്തത്തോടെ മാത്രം നായ്ക്കളെ വളർത്താൻ അനുമതി നൽകുന്ന വിധം നിയമ കാർക്കശ്യം വേണം. ഈ രീതിയാൽ ബഹുമുഖ നടപടികൾ ഓരോ ജന്തുജന്യ രോഗങ്ങളെയും നിയന്ത്രിക്കാൻ ആവശ്യമാണ്. 

ജന്തുജന്യരോഗങ്ങളെ പറ്റിയുള്ള ശരിയായ അവബോധമില്ലായ്മ പൊതുസമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. നമ്മുടെ ആവാസ വ്യവസ്ഥയിലെ ജന്തുക്കളെ സംബന്ധിച്ചും അവയൂടെ സാമൂഹ്യ സാമ്പത്തിക പരിസ്ഥിതി പ്രസക്തിയെ സംബന്ധിച്ചും ജന്തുജന്യരോഗങ്ങളെ സംബന്ധിച്ചുമുള്ള ശാസ്ത്രീയമായ അറിവുകൾ ജനങ്ങളിലേക്ക് എത്തണം. ഒപ്പം മൃഗങ്ങളോടും പരിസ്ഥിതിയോടും  ജാഗ്രതയോടെയുള്ള സഹവർത്തിത്വം പുലർത്തുകയും ചെയ്താൽ മാത്രമേ ഇത്തരം ജന്തുജന്യരോഗങ്ങളെ പ്രതിരോധിക്കാൻ  സാധിക്കുകയുള്ളൂ എന്നതും നമ്മൾ തിരിച്ചറിയണം.

English summary: Is Kerala a hotspot for Zoonotic diseases?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com