ADVERTISEMENT

ആഗോള വിപണിയിൽ ഇന്ത്യൻ കാപ്പിയുടെ പ്രശസ്‌തി വാനോളം ഉയർത്താനുള്ള ശക്തമായ നീക്കങ്ങൾക്ക്‌ കർണാടക തുടക്കം കുറച്ചു. നറുമണം വിതറുന്ന കാപ്പിക്കൊപ്പം കാപ്പിക്കർഷകനും ഇതു ഗുണകരമാവും. ഭൗമസൂചികാ പദവി കാപ്പിക്ക്‌ നൽകുന്ന അതിവിശാല കാഴ്‌ചപ്പാടിൽ കർണാടകത്തിലെ പുതിയ സർക്കാർ ചിക്കമംഗലൂർ, കൂർഗ് മേഖലയിലെ കർഷകർക്കായി പദ്ധതി ഒരുക്കുന്നു.   

അറബിക്ക കാപ്പിയെ ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ (ജിഐ) ടാഗ് ചെയ്യുന്നതിനുള്ള അവരുടെ നീക്കം യൂറോപ്യൻ വിപണികളിൽ ഇന്ത്യൻ കാപ്പിയുടെ ആവശ്യകത വർധിപ്പിക്കും. അറബിക്ക കാപ്പി അതിന്റെ തനത്‌ രുചിയും മണവും അതേപടി നിലനിർത്തി കാപ്പി ഇക്കോ ടൂറിസം പ്രോത്സാഹിപ്പിക്കാനുമുള്ള സർക്കാർ നീക്കം ഫലത്തിൽ കർഷകർക്ക്‌ വൻ പ്രോത്സാഹനമാവും. 

രാജ്യത്തെ മൊത്തം കാപ്പി ഉൽപാദനത്തിൽ മൂന്നിൽ രണ്ടു ഭാഗവും കർണാടകയുടെ സംഭാവനയാണ്‌. കാപ്പിക്കൃഷി പ്രോത്സാഹിപ്പിക്കാനും ബ്രാൻഡ് നാമത്തിൽ ഇറക്കാനുമുള്ള കർണാടകയുടെ നീക്കത്തിനൊപ്പം കേരളവും ഉണർന്നു പ്രവർത്തിച്ചാൽ വയനാടൻ കാപ്പിയും ചൂടുപിടിക്കും. ഇതിനകം തന്നെ കാൽ ലക്ഷം രൂപ വരെ ഉയർന്ന നമ്മുടെ കാപ്പി വില പുതിയ ഉയരങ്ങളിലേക്ക്‌ സഞ്ചരിക്കാനുള്ള പാത കൂടി ഒരുക്കാൻ കോഫി ബോർഡിനൊപ്പം സംസ്ഥാനം കൂടി അണിചേർന്നാൽ ഉൽപാദകരംഗത്തും ശ്രദ്ധയമായ മുന്നേറ്റങ്ങൾക്ക്‌ ഇടയുണ്ട്‌. 

ജനുവരി - ജൂലൈ 4 വരെയുള്ള കാലയളവിൽ 5457.41 കോടി രൂപയുടെ കാപ്പി ഇന്ത്യ കയറ്റുമതി നടത്തി. ഇറ്റലിയും ജർമനിയും ജോർദാനും ബൽജിയവും ശക്തമായ പിൻതുണ നൽകുന്നതിനൊപ്പം യൂറോപ്പിലെ ഇതര രാജ്യങ്ങളും അറബ്‌ രാഷ്‌ട്രങ്ങളും ചേർന്ന്‌ ഇതിനകം 32,110 ടൺ അറബിക്ക കാപ്പി ശേഖരിച്ചു. 

റോബസ്‌റ്റയുടെ കാര്യത്തിൽ വൻ കുതിച്ചു ചാട്ടം വർഷത്തിന്റെ ആദ്യ പകുതിയിൽ നാം കാഴ്‌ചവച്ചു. മൊത്തം 1,16,399 ടൺ അറബിക്ക കാപ്പി കപ്പൽ കയറി. ഇൻസ്റ്റന്റ് കോഫി, റോസ്‌റ്റഡ്‌ തുടങ്ങിയവയും വിദേശ മാർക്കറ്റിൽ ചൂടപ്പം കണക്കെ വിറ്റഴിയുന്ന സാഹചര്യം പരമാവധി നേട്ടമാക്കാൻ ഉൽപാദനം ഉയർത്തുകയെന്നതു മാത്രമാണ്‌ വഴി. കാർഷിക മേഖലയ്‌ക്ക്‌ ആവശ്യമായ പിൻതുണ ഈ അവസരത്തിൽ നൽകാനായാൽ വിയറ്റ്‌നാമിനൊപ്പം നിന്ന്‌ ബ്രസീലും കൊളംബിയയുമായി മത്സരിക്കാൻ മുന്നിലുള്ള രണ്ട്‌ –മൂന്ന്‌ വർഷങ്ങളിൽ ദക്ഷിണേന്ത്യൻ കാപ്പിക്കർഷകരെ സജ്ജരാക്കാനാവും.     

ഈ വർഷം വിയറ്റ്നാമിൽ കാപ്പി ഉൽപാദനം ഏഴു ശതമാനം ഇടിയുമെന്ന വിവരം ആഗോള റോബസ്റ്റ കാപ്പി വിപണി ചൂടുപിടിക്കാൻ അവസരമൊരുക്കി. റോബസ്റ്റ കാപ്പിക്കുരു ഉൽപാദനത്തിൽ മുൻപന്തിയിലാണ്‌ വിയറ്റ്നാം. കൊളംബിയയിലും ഉൽപാദനം കുറവായതിനാൽ ഉയർന്ന വില നിലനിർത്താൻ വിപണി ശ്രമിക്കും. വരണ്ട കാലാവസ്ഥയിൽ ബ്രസീലിൽ കാപ്പി വിളവെടുപ്പ്‌ ഊർജിതമായി. അവിടെ വിളവെടുപ്പ്‌ ഏകദേശം 35 ശതമാനം പൂർത്തിയായി. 

ഇതിനിടെ 25,500 വരെ ഉയർന്ന കാപ്പി ചെറിയ തോതിലുള്ള സാങ്കേതിക തിരുത്തലിന്റെ പാതയിലേക്ക്‌ തിരിഞ്ഞു. 24,000 രൂപയിൽ വാരാന്ത്യം ഇടപാടുകൾ നടന്ന കാപ്പി തിരുത്തലുകൾ പൂർത്തിയാകുന്നതോടെ വർധിച്ച വീര്യത്തോടെ തിരിച്ചു വരവ്‌ കാഴ്‌ചവയ്ക്കാം.   

ഇ‍ഞ്ചി

പച്ച ഇഞ്ചിയുടെ വിലക്കയറ്റം ചുക്ക്‌ ഉൽപാദകരുടെയും ഇറക്കുമതി രാജ്യങ്ങളുടെയും ഉറക്കം കെടുത്തുന്നു. ആഭ്യന്തര വിപണിയിൽ പച്ച ഇഞ്ചി കിലോ 280 രൂപയിലേക്ക്‌ കയറിയത്‌ കണക്കിലെടുത്താൽ മൊത്ത വിപണിയിൽ ഇതിലും താഴ്‌ന്ന വിലയ്‌ക്ക്‌ ചരക്ക്‌ ലഭിക്കുമെങ്കിലും വൻ മുതൽമുടക്കിൽ ഇഞ്ചി ശേഖരിച്ച്‌ ചുക്കാക്കാൻ വലിയോരു പങ്ക്‌ ഉൽപാദകരും തയാറാവില്ല. 

ഏറ്റവും മികച്ചയിനം ചുക്ക്‌ പോലും 240 രൂപയായി താഴ്‌ന്നു നിൽക്കുമ്പോൾ ഇഞ്ചി സംസ്‌കരണത്തിന്റെ ആകർഷണം കുറച്ചു. ഇനി നിലവിലെ വിലയ്‌ക്ക്‌ ശേഖരിക്കുന്ന ഇഞ്ചി പ്രതികൂല കാലാവസ്ഥയിൽ സംസ്‌കരിച്ച്‌ ചുക്കുമായി വിപണിയിൽ എത്തുമ്പോൾ നിലവിലെ വില ഉറപ്പ്‌ വരുത്താനാവുമെന്ന കാര്യത്തിലും വ്യക്തതയില്ല.

കാലവർഷം പിന്മാറുന്നതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ശൈത്യകാലത്തിലേക്ക്‌ പ്രവേശിക്കും. ഈ അവസരത്തിലെ ആവശ്യങ്ങൾക്കായി രാജ്യത്തിന്റെ ഏതാണ്ട്‌ എല്ലാ ഭാഗങ്ങളിൽ നിന്നും ചുക്കിന്‌ ആവശ്യക്കാരെത്തും. ജൂലൈ രണ്ടാം പകുതിയോടെ അറബ്‌ രാജ്യങ്ങളും തണുപ്പ്‌ മുന്നിൽ കണ്ട്‌ വൻതോതിലുള്ള ഇറക്കുമതിക്ക്‌ കച്ചവടം ഉറപ്പിക്കാൻ രംഗത്ത്‌ സജീവമാകും.  

കേരളത്തിലെ കർഷക കുടുംബങ്ങളിൽ ചുക്ക്‌ സ്‌റ്റോക്ക്‌ നാമമാത്രമാണ്‌. അതേസമയം കർണാടകത്തിൽ ഇഞ്ചി കൃഷി ഇറക്കിയവർ പലരും മൊത്തം വിളവിന്റെ ഏറിയ പങ്കും ഇതിനകം തന്നെ വിറ്റഴിച്ചു. ചുക്കാക്കി മാറ്റിയവരിൽ പകുതിയിലധികം ചരക്ക്‌ നേരത്തെ തന്നെ വിപണിയിൽ ഇറക്കി. ഉയർന്ന കാർഷികച്ചെലവുകൾ തന്നെയാണ്‌ തിരക്കിട്ടുള്ള വിൽപ്പനയ്‌ക്ക്‌ അവരെ പ്രേരിപ്പിച്ചതും.

കഴിഞ്ഞ സീസണിൽ വിത്ത്‌ ഇഞ്ചി വില ഉയർന്ന്‌ നിന്നത്‌ മൂലം കൃഷിയിൽ നിന്നു പോലും ഒരു വിഭാഗം കർഷകർ വിട്ടുനിന്നു. കൊച്ചിയിൽ ക്വിന്റലിന്‌ 23,000 - 24,000 രൂപയിലാണ്‌ ചുക്ക്‌ വ്യാപാരം നടക്കുന്നത്‌. മഹാരാഷ്‌ട്രയിൽ ചുക്ക്‌ ലഭ്യമാണെങ്കിലും ഉൽപ്പന്നത്തിൽ നാരിന്റെ അംശം ഉയർന്ന്‌ നിൽക്കുന്നതിനാൽ പല ഇറക്കുമതി രാജ്യങ്ങളിലും ഇത്തരം ചുക്കിന്‌ ആവശ്യക്കാർ കുറവാണ്‌. 

English summary: Commodity Markets Review July 10     

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com