ADVERTISEMENT

ബിസിനസിൽ വിജയിക്കാൻ ഐഐടി, ഐഐഎം വിദ്യാഭ്യാസമൊന്നും ആവശ്യമില്ലെന്നും ലക്ഷ്യവും കഠിനാധ്വാനവും കാലത്തിനൊപ്പമുള്ള ചിന്താഗതിയുമെല്ലാം ബിസിനസ് വളർത്താൻ സഹായിക്കുമെന്നും തെളിയിച്ച കോഴിക്കർഷകരാണ് സുഗുണ ഫുഡ്സ് സ്ഥാപകരായ ബി. സൗന്ദരരാജനും സഹോദരൻ‌ ജി.ബി.സൗന്ദരരാജനും. ഇരുവരും രാജ്യത്തെ ഏറ്റവും ധനികരായ കോഴിക്കർഷകരാണ്. കേവലം 5000 രൂപ മൂലധനത്തിൽനിന്നാണ് ഈ കാർഷിക സാമ്രാജ്യം ഇരുവരും കെട്ടിപ്പടുത്തത്. 1984ൽ 200 കോഴികളെ വളർത്തുടങ്ങിയവരുടെ കമ്പനി ഇന്ന് രാജ്യത്തെ 18 സംസ്ഥാനങ്ങളിലായി 15,000 ഗ്രാമങ്ങളിൽ സാന്നിധ്യമറിയിച്ച് വ്യാപിച്ചുകിടക്കുന്നു. പുറത്തുവന്ന റിപ്പോർട്ടുകൾ അനുസരിച്ച് കമ്പനിയുടെ 2022–23ലെ വാർഷിക വിറ്റുവരവ് 12,000 കോടി രൂപയാണ്.

suguna-chicken-1
ഇറച്ചി സംസ്കരണം. Image credit: www.sugunainstitute.com

15,000 ഗ്രാമങ്ങളിലായി 40,000ലധികം കർഷകർ സുഗുണ ബ്രാൻഡിനു കീഴിൽ കോഴികളെ വളർത്തുന്നു. ബി.സൗന്ദരരാജന്റെ മകൻ വിഗ്‌നേഷ് ആണ് കമ്പനിയുടെ എംഡി. രാജ്യത്തെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളാണ് സുഗുണ ഫുഡ്സിന്റെ പ്രധാന വിപണി. ബ്രോയിലർ ചിക്കനും മുട്ടയുമാണ് തമിഴ്നാട്ടിലെ കോയമ്പത്തൂർ ആസ്ഥാനമായുള്ള കമ്പനിയുടെ പ്രധാന ഉൽപന്നങ്ങൾ. ഇറച്ചിക്കോഴിവളർത്തൽ, ഹാച്ചറി (70ലധികം), തീറ്റനിർമാണ കേന്ദ്രങ്ങൾ (70ലധികം), സംസ്കരണ പ്ലാന്റുകൾ, പൗൾട്രി മേഖലയിലേക്കുള്ള വാക്സീൻ നിർമാണം എന്നിവയാണ് ബിസിനസ് മേഖലകൾ. 

സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം കൃഷിയിലേക്കിറങ്ങിയ സൗന്ദരരാജന് പക്ഷേ തന്റെ ആദ്യ ഉദ്യമത്തിൽ വിജയിക്കാനായില്ല. പച്ചക്കറിക്കൃഷിയായിരുന്നു ആദ്യത്തെ സംരംഭം. അതിനുശേഷം ഹൈദരാബാദിലെ ഒരു കാർഷിക പമ്പ് കമ്പനിയിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീടാണ് കോഴി വളർത്തൽ മേഖലയിലേക്ക് എത്തിയത്. 

suguna-chicken-2
Brooding. Image credit: www.sugunainstitute.com

1984ൽ 5000 രൂപ മുതൽമുടക്കിൽ ചെറിയ കോഴിഫാം ആരംഭിച്ചായിരുന്നു തുടക്കം. കോഴിക്കർഷകർ നേരിടുന്ന ബുദ്ധിമുട്ടുകൾ അപ്പോൾ തിരിച്ചറിഞ്ഞു. 1986ൽ പൗൾട്രി മേഖലയിൽത്തന്നെ ഒരു വിൽപന കമ്പനി ആരംഭിച്ചു.1990ൽ കോൺട്രാക്ട് ഫാമിങ് രീതിയിലേക്ക് സുഗുണ തിരിഞ്ഞു. കർഷകരെ ഒരുമിച്ചുകൂട്ടിയുള്ള വിപ്ലവകരമായ ആ നീക്കം രാജ്യത്തുതന്നെ ആദ്യത്തേതായിരുന്നു. കോൺട്രാക്ട് ഫാമിങ് രീതിയിൽ കോഴിക്കുഞ്ഞുങ്ങൾ, തീറ്റ, മരുന്നുകൾ, സാങ്കേതിക പിന്തുണ എല്ലാം കമ്പനി നൽകി. കൂട് നിർമിക്കുക, കോഴികളെ കാര്യക്ഷമതയോടെ വളർത്തുക എന്നിവയിരുന്നു കർഷകരുടെ ഉത്തരവാദിത്തം. അങ്ങനെ സുഗുണയിൽനിന്ന് സ്ഥിരമായ, കൃത്യമായ വരുമാനം കർഷകർക്ക് ഉറപ്പായി. 

suguna-chicken-6
കുഞ്ഞ് രൂപപ്പെടാത്ത മുട്ടകൾ ഹാച്ചറിയിൽനിന്ന് നീക്കം ചെയ്യുന്ന കാൻഡ്‌ലിങ് രീതി. Image credit: www.sugunainstitute.com

അടുത്ത 7 വർഷംകൊണ്ട് അതായത് 1990–97 കാലഘട്ടത്തിൽ കമ്പനി പതിയെപ്പതിയെ വളർന്ന് 7 കോടി വിറ്റുവരവിലേക്കുയർന്നു. ക്രമേണ തമിഴ്നാട്ടിൽ പരിചയമുള്ള പേരായി സുഗുണ ചിക്കൻ മാറി. 90കളുടെ അവസാനത്തോടെ 100 കോടി രൂപയിലേക്കും കമ്പനി വളർന്നു. 2000 പിന്നിട്ടതോടെ കമ്പനി മറ്റും സംസ്ഥാനങ്ങളിലും തങ്ങളുടെ സാന്നിധ്യം അറിയിച്ചു.

suguna-chicken-4
Feed Mill. Image credit: www.sugunainstitute.com

കമ്പനിയുടെ ബിസിനസിൽ 80 ശതമാനവും ഫാമിങ്ങ് മേഖലയിൽനിന്നുതന്നെയാണ്. ഉൽപന്നങ്ങളായ മുട്ടയും ഇറച്ചിയും സ്വന്തം ഔട്ട്‌ലെറ്റുകൾ വഴി വിൽക്കുകയും ചെയ്യുന്നു. പാരമ്പര്യമായി ബിസിനസുകാരല്ലായിരുന്നെങ്കിലും, അടിസ്ഥാന വിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ബിസിനസിന് അതൊന്നും മാനദണ്ഡമല്ലെന്ന് തെളിയിക്കുകയാണ് സുഗുണ ചിക്കൻ ചെയ്തത്. 

2021–22ൽ 9,155.04 കോടിയും 2020–21ൽ 8739 കോടിയുമായിരുന്നു കമ്പനിയുടെ വിറ്റുവരവ്. 2021–22ൽ 358.89 കോടി അറ്റാദായവും നേടാൻ കമ്പനിക്കായി.

English summary: Meet Indias Richest Poultry Farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com