ADVERTISEMENT

‘എറണാകുളത്തും തൃശൂരിലുമൊക്കെ അലങ്കാരമത്സ്യങ്ങളുടെ വലിയ വിപണികളും വലിയ കച്ചവടകേന്ദ്രങ്ങളുമുണ്ട്. സാധാരണക്കാരായ സ്ത്രീകൾ ഉൾപ്പെടെ ചെറുകിട ബ്രീഡേഴ്സിനൊന്നും അവിടെ കാര്യ‌മായ പരിഗണന കിട്ടിയെന്നു വരില്ല. ചെന്നൈ പോലുള്ള പുറംവിപണികളും അവർക്ക് എത്തിപ്പിടിക്കാനാവില്ല. ആഴ്ചയിൽ 5000–6000 രൂപയുടെ മത്സ്യം മാത്രം വിൽക്കാനുള്ള കൃഷിക്കാരാണ് അവരൊക്കെ. അവർക്കു വിപണിയൊരുക്കാനുള്ള ആലോചനയുടെ ഫലമാണ് റ്റൂസ്ഡേ മാർക്കറ്റ്. 

ഞങ്ങളുടെ ഫാമിൽ മത്സ്യം വാങ്ങാൻ പതിവായി എത്തുന്ന കച്ചവടക്കാരുണ്ട്.  ചെറുകിട കർഷകർക്ക് തങ്ങളുടെ മത്സ്യങ്ങളും ഞങ്ങളുടെ ഫാമിൽവച്ച് ഈ കച്ചവടക്കാർക്ക് നേരിട്ടു വിൽക്കാം’, പെരുമ്പാവൂരി നടുത്തുള്ള കീഴില്ലത്ത് അറ്റ്ലാന്റ എന്ന അലങ്കാരമത്സ്യക്കൃഷി സംരംഭം നടത്തുന്ന ദീപ മനോജ് പറയുന്നു. 

എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ബിരുദം നേടി മറ്റു ജോലിക്കൊന്നും ശ്രമിക്കാതെ ഭർത്താവ് മനോജിന്റെ പിൻതുണയോടെ കീഴില്ലത്തെ പുരയിടത്തിൽ അലങ്കാരമത്സ്യക്കൃഷി തുടങ്ങിയ ദീപ ഇന്ന് ഈ രംഗത്തെ മുൻനിരക്കാരിൽ ഒരാളാണ്. 5 വർഷം മുൻപാണ് സ്ഥിരം വിപണി എന്ന ആശയം വന്നതെന്ന് ദീപ. അലങ്കാരമത്സ്യക്കൃഷി ചെയ്യുന്നവരിൽ നല്ല പങ്കും ചെറുകിടക്കാരാണ്. വിശാലമായ വിപണി ലഭിക്കാൻ പ്രയാസപ്പെടുന്നവർ. മത്സ്യം വിൽക്കാൻ സഹായിക്കണമോ എന്നു പലരും ചോദിച്ചപ്പോൾ അതെങ്ങനെ സാധ്യമാക്കാം എന്നു ചിന്തിച്ചു. ഫാമിൽ സ്ഥിരമായി മത്സ്യം വാങ്ങാൻ വരുന്ന പെറ്റ്സ് ഷോപ്പുകളും കച്ചവടക്കാരും ആശയത്തെ പിൻതുണച്ചു. അങ്ങനെ ചൊവ്വാഴ്ച ചന്ത തുടങ്ങി. 

അലങ്കാരമത്സ്യങ്ങളുമായി ദീപ (ഇടത്ത്), ചൊവ്വാഴ്ച ചന്ത (വലത്ത്). ചിത്രം∙ കർഷകശ്രീ
അലങ്കാരമത്സ്യങ്ങളുമായി ദീപ (ഇടത്ത്), ചൊവ്വാഴ്ച ചന്ത (വലത്ത്). ചിത്രം∙ കർഷകശ്രീ

ദൂരദേശങ്ങളിൽനിന്നുപോലും കർഷകർ രാവിലെതന്നെ വിവിധയിനം അലങ്കാരമത്സ്യങ്ങളുമായി ദീപയുടെ ഫാമിലെത്തും. അവ പ്രദർശിപ്പിക്കുന്നതിനുള്ള സൗകര്യം ദീപ ഫാമിൽ ക്രമീകരിച്ചിട്ടുണ്ട്. സ്വാശ്രയച്ചന്തകളിലെന്നപോലെ, വിൽക്കുന്ന മത്സ്യങ്ങളുടെ തുകയ്ക്ക് ആനുപാതികമായ കമ്മീഷൻ ദീപയ്ക്കു ലഭിക്കും. വിൽക്കാനെത്തുന്ന കർഷകരെ സംബന്ധിച്ച് ഒട്ടേറെ കച്ചവടക്കാരെ ഒറ്റയടിക്കു കണ്ടുമുട്ടാനും വില പേശാനുമുള്ള അവസരമായി അത്. വേറിട്ട ഇനവൈവിധ്യങ്ങൾ പരിചയപ്പെടാം എന്നതിനാൽ വാങ്ങാനെത്തുന്നവർക്കും സന്തോഷം.

എന്നാൽ ഇവയെക്കാളൊക്കെ പ്രധാന നേട്ടം ഈ ആഴ്ചവിപണി തങ്ങൾക്കു സമ്മാനിക്കുന്നുണ്ടെന്ന് ദീപയും മനോജും പറയുന്നു; ഈ രംഗത്തെ ഏറ്റവും പുതിയ ട്രെൻഡുകൾ വരെ പരിചയപ്പെടാം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന കർഷകർ നൽകുന്ന വിപണിവിവരങ്ങൾ ഏറെ പ്രയോജനം ചെയ്യുന്നു.  ഏതിനങ്ങൾക്കാണ് നിലവിൽ കൂടുതൽ ജനപ്രീതിയെന്നും പുതുതായി വരുന്ന ഇനങ്ങൾ ഏതൊക്കെയെന്നുമെല്ലാം മനസ്സിലാക്കി അതിന് അനുസരിച്ചു കൃഷി ക്രമീകരിക്കാൻ ചൊവ്വാഴ്ച ചന്ത ഉപകരിക്കുന്നുവെന്ന് ദീപ.

അടുത്ത ഘട്ടമായി സഹകൃഷിക്കാർക്ക് പുതിയൊരു സൗകര്യം കൂടി ഒരുക്കുകയാണ് ദീപയും മനോജും. സ്വന്തം ഫാമിലെ കുറെയേറെ മത്സ്യടാങ്കുകൾ മറ്റു കൃഷിക്കാർക്കു കൃഷി ചെയ്യാനായി മാറ്റിവയ്ക്കുന്നു. ടാങ്ക്, വെള്ളം, വൈദ്യുതി എന്നീ അടിസ്ഥാന സൗകര്യങ്ങളെല്ലാം ദീപ സജ്ജമാക്കും. കൃഷിക്കാർക്ക് അവിടെ കൃഷി ചെയ്യാം, ഉൽപാദനത്തിന്റെ നിശ്ചിത ശതമാനം ദീപയ്ക്കു നൽകണമെന്നു മാത്രം. സ്ഥലവും അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത ഒട്ടേറെ കർഷകർക്ക് ഈ രീതി പ്രയോജനപ്പെടുമെന്ന് ദീപ. അലങ്കാരമത്സ്യവിപണി മികച്ച മുന്നേറ്റം നടത്തുന്ന കാലമാണിത്. ആഭ്യന്തരവിപണിയിലും അന്യ സംസ്ഥാന വിപണികളിലും മികച്ച ഡിമാൻഡുണ്ട്. ഒരുമിച്ചു നിൽക്കാൻ കഴിഞ്ഞാൽ ഒട്ടേറെ നേട്ടങ്ങൾ കർഷകർക്കു നേടാനാകുമെന്ന് ദീപ ഓർമിപ്പിക്കുന്നു.

ഫോൺ: 9562506650

English summary: Tuesday market for ornamental fish farmers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com