ADVERTISEMENT

സ്ഥലമൊരുക്കി റബര്‍ നട്ടുകൊടുക്കുന്ന പണിയാണു സൈമൺ ചെയ്തുവന്നത്. തിരുവനന്തപുരം ജില്ലയില്‍  നെയ്യാറ്റിൻകര മുനിസിപ്പാലിറ്റി ഭാഗത്ത് സൈമൺ താമസിച്ചിരുന്ന മാറനല്ലൂർ പഞ്ചായത്തില്‍  13 വർഷം മുൻപ് ഒരിക്കല്‍ ഒരാൾക്കുവേണ്ടി റബറിനും മറ്റു കൃഷികൾക്കുമായി നിലമൊരുക്കുന്നതിനിടയിലാണ് സ്ഥലമുടമ രണ്ടു പശുക്കളെ വാങ്ങുന്നത്. കൃഷിയിടത്തിലെ പണി തീര്‍ന്നപ്പോള്‍ സൈമൺ പശുക്കളുടെ പരിപാലനം ഏറ്റെടുത്തു. ഉദ്യോഗസ്ഥനായിരുന്ന സ്ഥലമുടമയ്ക്കു സ്ഥലംമാറ്റമായപ്പോൾ  സൈമൺ അവയെ വാങ്ങി വളർത്തി. 

ഇന്നു സൈമണിന് 10 പശുക്കള്‍. പണിയെല്ലാം ഒറ്റയ്ക്കു ചെയ്യുന്നു. ദിവസേന ശരാശരി 150 ലീറ്റർ പാലുൽപാദനം. ക്ഷീരസംഘത്തില്‍ വിൽപന.

simon-1
കറവയ്ക്കു മുൻപുള്ള കുളി

ഡെയറി ഫാമിലെ ദൈനംദിന പ്രവർത്തനം പട്ടാളച്ചിട്ടയിലാണ്. പുലർച്ചെ മൂന്നിനു സൈമൺ തൊഴുത്തിലുണ്ടാവും. അവയെ കുളിപ്പിച്ചു തീറ്റ നൽകി യന്ത്രസഹായത്തോടെ കറവ. പാൽ ക്ഷീരസംഘത്തിൽ നൽകിയശേഷം പ്രഭാതഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂർ ഉറക്കം. ശേഷം, കൃഷിപ്പണിയൊക്കെ കഴിഞ്ഞ് വീണ്ടും ഉച്ചയ്ക്ക് ഒന്നിനു പശുക്കളെ കുളിപ്പിക്കും. ശേഷം കറവ. ‘പശുക്കൾക്ക് തണുപ്പും ആടിനു ചൂടുമാണ് ആവശ്യ’മെന്നു സൈമണ്‍. വെള്ളത്തിനായി ഒരു കുളം കുത്തിയിട്ടുണ്ട്. കറവയന്ത്രം, ഫാൻ, ലൈറ്റ്‌ എന്നിവയ്ക്കു സബ്സിഡി നിരക്കിൽ വൈദ്യുതി കിട്ടുന്നു. ഇൻവെർട്ടറും, ജനറേറ്ററും കരുതിയിട്ടുണ്ട്.  

റബർതോട്ടത്തിനു നടുവിലായതിനാലും ചുറ്റും തണൽ മരങ്ങളുള്ളതിനാലും തൊഴുത്തില്‍ ചൂട് താരതമ്യേന കുറവാണ്. എങ്കിലും പശുക്കൾക്കായി എപ്പോഴും തൊഴുത്തിൽ ഫാൻ പ്രവർത്തിക്കുന്നു. കൊതുക്, ഈച്ച എന്നിവയെ അകറ്റാന്‍ ശീമക്കൊന്ന ഉപയോഗിച്ചു പുകയ്ക്കുന്നു. 

simon-2
പശുക്കൾക്കായി തീറ്റപ്പുൽക്കൃഷി

‘ചെലവു കുറയ്ക്കണം വരവു കൂട്ടണം’ ഇതാണ്  വിജയമന്ത്രമെന്നു സൈമൺ. പച്ചപ്പുല്ലിനായി 80 സെന്റ് സ്ഥലത്ത് ഹൈബ്രിഡ് നേപ്പിയർ ഇനം പുല്ലു വളര്‍ത്തുന്നു. ഫാമിൽനിന്നുള്ള മലിനജലം ഉപയോഗിച്ചാണ് നന. പുൽകൃഷിക്ക് ക്ഷീരസംഘം വഴി നടീൽവസ്തുക്കളും മൃഗസംരക്ഷണവകുപ്പിൽനിന്നു സബ്സിഡിയും ലഭിച്ചു. പശുക്കള്‍ക്കു വൈക്കോൽ നൽകാറില്ല. വാഴത്തടയും മരച്ചീനിക്കമ്പും തോലും നൽകാറുണ്ട്. കന്നുകുട്ടികളെ വളർത്താറില്ല. കറവപ്പശുക്കളെ വാങ്ങുന്നതാണു രീതി. ആരോഗ്യമുള്ള ശരീരപ്രകൃതിയു കുളമ്പും മിനുസവും തിളക്കവുമുള്ള തൊലിയും രണ്ടു നേരത്തെ കറവയും തീറ്റക്രമവും കണ്ടു വിലയിരുത്തിയാണ് പശുക്കളെ തിരഞ്ഞെടുക്കുന്നത്.  

മറ്റു വരുമാന മാർഗമൊന്നുമില്ലാത്ത താൻ പശുവളര്‍ത്തലിലൂടെ ജീവിതത്തിൽ കൊയ്ത നേട്ടങ്ങളെക്കുറിച്ച് ആവേശത്തോടെയാണു സൈമൺ പറയുന്നത്. രണ്ടു പെൺമക്കളെ കല്യാണം കഴിപ്പിച്ചയച്ചു. വീട് വച്ചു. ഗ്രാനൈറ്റ്കൊണ്ട്‌ വീടിനകവും, ഇന്റർലോക്കിട്ട് വീടിന്റെ മുറ്റവും മനോഹരമാക്കി. വലിയ ടെലിവിഷൻ വാങ്ങി. പണ്ടൊരു ഓണക്കാലത്ത് പതിവായി പാലളക്കുന്ന പെരുമ്പഴുതൂർ മുട്ടയ്ക്കാട് ക്ഷീരസംഘത്തിൽനിന്നു ബോണസായി കിട്ടിയ 50,000 രൂപ കൂടി ചേർത്തുവച്ച് അന്നത്തെ ആഗ്രഹമായിരുന്ന റോയൽ എൻഫീൽഡ് ബുള്ളറ്റും സ്വന്തമാക്കി.  

simon-3

ഫാമിലെയും വീട്ടിലെയും ചെലവുകള്‍  രാവിലത്തെ പാലിന്റെ തുകയിൽ നില്‍ക്കുമെന്നു സൈമൺ. ഉച്ചകഴിഞ്ഞുള്ള 50 ലീറ്റർ പാലിന്റെ വില ലാഭമാണ്. അതിൽ ഒരു ഭാഗം, കെഎസ്എഫ്ഇയിൽ 40 മാസം 18,000 രൂപ വച്ച് ചിട്ടി അടച്ചുകൊണ്ടിരിക്കുന്നു. ചിട്ടി കാലാവധി പൂർത്തിയായാൽ തന്റെ ഏറെ നാളത്തെ വലിയ ആഗ്രഹമായ മഹീന്ദ്ര ഥാർ സ്വന്തമാക്കുമെന്ന് സൈമൺ.

ഫോൺ: 9495323338 (സൈമൺ)

English summary: Success story of a dairy farmer

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com