ADVERTISEMENT

കരുണയുടെ കവിതയെന്നാണ് മഹാത്മാഗാന്ധി പശുവിനെ വിശേഷിപ്പിച്ചത്. പശുക്കളുടെ സംരക്ഷണമെന്നാൽ ദൈവത്തിന്റെ സൃഷ്ടികളായ സകലജാതിയിൽപ്പെട്ട മിണ്ടാപ്രാണികളുടെയും സംരക്ഷണമാണെന്ന് അദ്ദേഹം വിശ്വസിച്ചു. പോഷകസമ്പന്നമായ പാൽ ചുരത്തുന്നതിനൊപ്പം  അന്നമേകുന്ന കൃഷി സാധ്യമാക്കി സമൃദ്ധി പ്രദാനം ചെയ്യുന്നവൾ. ജീവിച്ചിരിക്കുമ്പോൾ മാത്രമല്ല പ്രാണൻ നഷ്ടപ്പെട്ട പശുവിന്റെ പോലും ഓരോ ശരീരഭാഗവും നമുക്ക് പ്രയോജനകരമാണെങ്കിൽ  പശുവിനെ ആരാധിക്കുന്നതിൽ ന്യായമുണ്ടെന്നായിരുന്നു ഗാന്ധിജിയുടെ തത്വശാസ്ത്രം.  സംസ്കാരത്തിലും വിശ്വാസത്തിലുമുള്ള സ്ഥാനത്തിനപ്പുറം പശുവളർത്തലിന്റെ സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചും മഹാത്മാഗാന്ധി ബോധവാനായിരുന്നു. ഇന്ത്യയിലെ പശുക്കളുടെ  ഉൽപാദനശേഷി തീരെ കുറവായതിനാൽ അവയുടെ  പാലുൽപാദനം വർധിപ്പിച്ച് അതുവഴി കർഷകരുടെ വരുമാനം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. നിയമം വഴിയല്ല കർഷകരുടെ സാമ്പത്തിക ഉന്നമനത്തിലൂടെ വേണം പശുസംരക്ഷണത്തിന്റ വഴി തേടേണ്ടതെന്ന് ഗാന്ധിജി വിശ്വസിച്ചിരുന്നു. 1931ൽ വാർധയിൽ  അദ്ദേഹം തുടങ്ങിവച്ച ക്ഷീരസഹകരണ സംഘം ഗാന്ധിയൻ ആദർശങ്ങളിൽ ഊന്നിയാണ് ഇന്നും പ്രവർത്തിക്കുന്നത്. മഹാത്മാഗാന്ധിയുടെ പശുക്കളെക്കുറിച്ചുള്ള വീക്ഷണം കേവലം ഒരു ലേഖനത്തിൽ ഒതുക്കാവുന്നതല്ല. അതേക്കുറിച്ചുള്ള വിശകലനമല്ല ഇവിടെ ഉദ്ദേശിക്കുന്നതും. പശുക്കളുമായി ബന്ധപ്പെട്ട് തന്റെതായ ചിന്തകളും വീക്ഷണവും കൈമുതലായുണ്ടായിരുന്ന മഹാത്മാഗാന്ധി ജീവിതത്തിന്റെ ഒരു ഘട്ടം മുതൽ പാൽ പൂർണ്ണമായി വർജിച്ചിരുന്നു. മനുഷ്യനെ മാത്രമല്ല സകലചരാചരങ്ങളെയും ഉൾക്കൊള്ളുന്ന തന്റെ വിശാലമായ അഹിംസാചിന്തയ്ക്ക്  ഉൾക്കൊള്ളാനോ ചിന്തിക്കാനോ പറ്റാത്ത  രീതിയിൽ പശുക്കൾക്ക് അനുഭവിക്കേണ്ടിവരുന്ന ചില ക്രൂരതകളുടെ നേർക്കാഴ്ചകളാണ് ഗാന്ധിജിയെ ഇനി പാൽ കുടിക്കില്ലായെന്ന തീരുമാനത്തിലെത്തിച്ചത്.

ഗാന്ധിജിയുടെ പത്രമായിരുന്ന 'യങ്ങ് ഇന്ത്യ' 1926ല്‍ ഒരു അന്വേഷണ പരമ്പര പ്രസദ്ധീകരിക്കുകയുണ്ടായി. ഗോവധം, ഗോസംരക്ഷണം എന്നിവയൊക്കെയായിരുന്നു മുഖ്യവിഷയങ്ങൾ.  പശുക്കളെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമായി  നടത്തിവന്നിരുന്ന ഗോശാലകളിലെ ക്രൂരമായ ചില രീതികൾ പത്രത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ആ ക്രൂരതകൾ ഗാന്ധിജിയുടെ മനസിനെ നോവിച്ചിരുന്നു. സംരക്ഷകർ തന്നെ ഘാതകരാകുന്ന നേർക്കാഴ്ച അദ്ദേഹത്തിന് വിശ്വസിക്കാനാവാത്തതായിരുന്നു.

പാൽ ചുരത്തിക്കാൻ 'ഫൂക്ക'

പാൽ കറന്നെടുത്തതിനു ശേഷവും പശുവിന്റെ അകിടിൽ കുറച്ചു പാൽ ശേഷിക്കുമെന്ന് നമുക്കറിയാമല്ലോ? തന്റെ കിടാവിനു വേണ്ടി ആയിരിക്കും അമ്മയുടെ ഈ കരുതൽ എന്ന് നമുക്ക് വിശ്വസിക്കാം. എന്നാൽ ആർത്തിപൂണ്ട മനുഷ്യന് അതുകൂടി കൈക്കലാക്കണമെന്നു തോന്നിയാലോ? അതിനായി മനുഷ്യൻ ചെയ്യുന്ന അതിക്രൂരമായ ഒരു പ്രവർത്തിയാണ് 'ഫൂക്കാ' (doom dev) എന്നത്.  ഇതിനായി പശുവിന്റെ വാലോ കറവക്കാരന്റെ കൈയ്യോ അതുമല്ലെങ്കിൽ  ഏകദേശം നാലിഞ്ച് വ്യാസവും പതിനെട്ടിഞ്ച് നീളവുമുള്ള വൈക്കോലിന്റെ ഒരു ചുരുളോ  പശുവിന്റെ യോനിയില്‍ കടത്തി തിരിക്കുന്നു. പ്രാണവേദനയിൽ പുളയുന്ന പശുവിന്റെ പുറം വളയുകയും കണ്ണുകള്‍ പുറത്തേക്ക് തുറിക്കുകയും ചെയ്യും. ആ വേദന അത്രമേൽ അസഹ്യമായതിനാൽ പിന്നീട് ഏതു മനുഷ്യനെ കണ്ടാലും പാവം പശു  ഭയം പ്രകടിക്കുമത്രേ! യങ്ങ് ഇന്ത്യയുടെ റിപ്പോർട്ടർ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി സന്ദർശിച്ച പകുതിയോളം ഗോശാലകളിലെങ്കിലും ഇത്തരം ക്രൂരകൃത്യങ്ങൾ അന്ന് നടക്കുന്നുണ്ടായിരുന്നുവെന്നാണ് അയാൾ സാക്ഷ്യപ്പെടുത്തിയത്.

മൂത്രം എടുക്കാൻ പശുക്കൾക്ക് പട്ടിണി

പശുവിന്റെ മൂത്രത്തിൽ നിന്ന് 'പ്യൂരി' എന്ന് പേരുള്ള ചായം എടുക്കാനായി മറ്റൊരു ക്രൂരതയും ഗോശാലകളിൽ അനുവർത്തിക്കുന്നതായി യങ്ങ് ഇന്ത്യയുടെ ലേഖകൻ കണ്ടെത്തി റിപ്പോർട്ട് ചെയ്തിരുന്നു. കറവ വറ്റിയ ഉപയോഗശൂന്യമായ പശുക്കളാണ് ഈ ക്രൂരതയുടെ ഇരകൾ. ഇവയ്ക്ക് തീറ്റ മാവിന്റെ ഇലകൾ മാത്രമായിരിക്കും വെള്ളം നല്‍കാതെ നിര്‍ത്തുന്ന ഈ പശുക്കൾ ഒഴിക്കുന്ന മൂത്രത്തില്‍ നിന്ന് കിട്ടുന്ന പ്യൂരിക്ക് വിപണിയിൽ നല്ല വില കിട്ടുമത്രേ! തീറ്റയും വെള്ളവും കിട്ടാതെ വേദനതിന്ന് പശുക്കൾ താമസിക്കാതെ ചത്തുപോവുകയും ചെയ്യും. ടെക്നോളജി വികസിക്കുകയും വിപണിയിൽ നിരവധി ചായങ്ങൾ ലഭ്യമായതിനാലും ഇക്കാലത്ത് മൂത്രത്തിൽ നിന്ന് പ്യൂരിയെടുക്കുന്ന സമ്പ്രദായം ഇക്കാലത്ത് ഉണ്ടാവില്ല. എന്നാൽ, ഫൂക്കാ സമ്പ്രദായം ഇല്ലാതായി എന്നു പറയുവാനും കഴിയില്ല. തങ്ങളുടെ ജീവിതത്തേക്കുറിച്ച് തീരുമാനമെടുക്കാൻ പശുക്കളെ അനുവദിച്ചിരുന്നെങ്കിൽ ദിവസങ്ങളോളം മണിക്കൂറുകള്‍ തോറും  അനുഭവിക്കേണ്ടി വരുന്ന ഇത്തരം യാതനകളേക്കാള്‍ കശാപ്പ് ചെയ്യപ്പെടുന്നതാണ് ഭേദമെന്ന് പറയുമായിരുന്നെന്ന് യങ് ഇന്ത്യയുടെ ലേഖകൻ റിപ്പോർട്ട് ചെയ്തു. ഇത്തരം ഗോശാലകള്‍ക്ക് പകരം അറവുശാലകള്‍ നടത്തുകയായിരിക്കും ഇതിലും ഭേദമെന്നും ലേഖകൻ കൂട്ടിച്ചേർക്കുന്നുണ്ട്.

അവസാനമില്ലാത്ത ക്രൂരതകൾ

പ്രയോജനമൊന്നുമില്ലാതെ കിടാങ്ങളെ വഴിയില്‍ ഉപേക്ഷിക്കുകയും വിശപ്പും ദാഹവും കാരണം അവ ചാകുകയും ചെയ്യുന്നു. കാളകളെക്കൊണ്ട് കാര്യമായ ആവശ്യമല്ലാതായിത്തീര്‍ന്നിരിക്കെ  ജനിക്കുന്നതിയില്‍ പകുതിയോളം വരുന്ന മൂരിക്കിടാവുകൾ നേരിടുന്ന അവഗണനയും റിപ്പോർട്ടിലുണ്ടായിരുന്നു. പരിപാലനം  ചെലവേറിയതും  ലാഭമൊന്നും  കിട്ടാനില്ലാത്തതുമായ  കറവ വറ്റിയ പശുക്കളുടെ കാര്യവും ദയനീയമാണ്. തെരുവിലേക്ക് ഇറക്കിവിടപ്പെടുന്ന  ഇവ മാലിന്യമലകളിൽ നിന്ന് പേപ്പറും പ്ലാസ്റ്റിക്കും ലോഹത്തിന്റെയും ചില്ലിന്റെയും കഷ്ണങ്ങളും ഭക്ഷിച്ച് അവ  നരകവേദന സഹിച്ച് ചത്തുപോകുന്നു എന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

മനുഷ്യരും പ്രകൃതിയും സകല സസ്യമൃഗങ്ങളും ഉൾക്കൊള്ളുന്ന വിശാലമായ സ്നേഹത്തിലും അഹിംസയിലും വിശ്വസിച്ചിരുന്ന മഹാത്മാവ് ഇത്തരം ക്രൂരതകൾ കണ്ടിട്ട് ആദ്യമായി  ചെയ്തത് പാൽ കുടിക്കില്ലായെന്ന തീരുമാനം എടുക്കുകയായിരുന്നു. നാടിന്റെ ധനമെന്നു പേർത്തും ചേർത്തും വിശേഷിക്കപ്പെടുന്ന പശുക്കളുടെ സംരക്ഷണത്തിന്റെ കാര്യത്തിൽ നാം പലപ്പോഴും പുലർത്തുന്ന കപടതയെ ചൂണ്ടിക്കാട്ടി സാഹിത്യകാരനായ ആനന്ദ് എഴുതിയ ഒരു ലേഖനത്തിൽ പശുക്കളെ സംരക്ഷിക്കുന്ന ഗോശാലകൾ ചിലതെങ്കിലും യാതനയുടെ കേന്ദ്രങ്ങളാക്കുന്ന നമ്മുടെ പശുസ്നേഹ കാപട്യത്തേയും തത്വശാസ്ത്ര നാട്യത്തേയും വിമർശിക്കുന്നത് ഇതോട് ചേർത്ത് വായിക്കാം. അദ്ദേഹത്തിന്റെ ലേഖനത്തിന്റെ ഓർമയാണ്  ഇന്നീ ഗാന്ധിജയന്തി ദിനത്തിൽ ഇത്തരമൊരു എഴുത്തിന് കാരണമായതും.

English summary: Cruelty of churning milk: This was the reason why Gandhiji did not drink milk

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com