ADVERTISEMENT

പാലായിൽനിന്നും തൊടുപുഴയിൽനിന്നുമൊക്കെ കഴിഞ്ഞ നൂറ്റാണ്ടിൽ മലബാറിലെ മലയോരങ്ങളില്‍ കുടിയേറിയവരെ കാർഷിക കേരളത്തിനറിയാം. എന്നാൽ, കുടിയിറക്കത്തിന്റെ ഈ നൂറ്റാണ്ടിൽ തൊടുപുഴയിൽനിന്നു മലബാറിലേക്ക്, അതും തീരദേശത്തേക്കു കേവലം 5 വർഷം മുൻപ് കുടിയേറിയ കർഷകനാണ്  അക്കാക്കാട്ട് സിജി ജോസഫ്. കോഴിക്കോട് ബാലുശ്ശേരിക്കു സമീപം ഉള്ള്യേരി പഞ്ചായത്തില്‍ പുത്തഞ്ചേരിക്കായലിനോടു ചേർന്ന ഒരു ഏക്കറാണ് സിജിയുടെ കൃഷിയിടം. ഓരുജലവും കണ്ടലുമായിക്കിടന്ന  ചതുപ്പുനിലത്തിൽ കൃഷിക്കു ശ്രമിച്ചവരൊക്കെ തോൽവി സമ്മതിച്ചപ്പോഴാണ് സിജിയുടെ കൈവശം എത്തിയത്. രണ്ടു പ്രശ്നങ്ങളായിരുന്നു ഇവിടെ. വർഷത്തിൽ 6 മാസവും ഓരുജല സാന്നിധ്യം, പിന്നെ അമിതമായ അളവില്‍ ഇരുമ്പിന്റെ അംശവും. അമ്ലക്ഷാരനില (പിഎച്ച്) തീരെക്കുറഞ്ഞ, ഇരുമ്പും ഉപ്പുമേറിയ മണ്ണിൽ എന്തു വളരാന്‍?

അന്നത്തെ ഒന്നിനും കൊള്ളാത്ത പാഴ്‌ഭൂമിയില്‍നിന്ന് ഇപ്പോൾ മത്സ്യവും മാംസവും മുട്ടയും വാഴക്കുലയും നാളികേരവുമൊക്കെ വണ്ടി കയറിപ്പോകുന്നതു കണ്ടവർ പരസ്പരം ചോദിച്ചിട്ടുണ്ടാവണം– ആരാണ് ഈ കൃഷിക്കാരന്‍? ഉള്ള്യേരിയിലെ പാഴ്മണ്ണിനെ ഫലഭൂയിഷ്ഠമാക്കിയത് ഒരു ഇടുക്കിക്കാരന്റെ സ്ഥിരോത്സാഹവും അധ്വാനവുമാണെന്ന് ഇപ്പോൾ അവർ തിരിച്ചറിയുന്നുണ്ട്.

farmer-siji-2

കൃഷിയോഗ്യമല്ലെന്ന് എല്ലാവരും വിധിച്ച ഒരേക്കറിൽനിന്നു കുറഞ്ഞത് 5 ലക്ഷം രൂപ വർഷംതോറും നേടുന്നുണ്ട് സിജി. പുതുതായി ഒരു ആശയവുമില്ല, കേട്ടു പഠിച്ച കാര്യങ്ങൾ അൽപം തീവ്രമായി നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നു  സിജി പറയുന്നു. മണ്ണിലെ അമ്ലത കുറയ്ക്കാന്‍ കക്ക, കുമ്മായം, ജീവനുള്ള മല്ലിക്കക്ക, ഡോളമൈറ്റ് തുടങ്ങി പലതരം കുമ്മായവസ്തുക്കൾ ധാരാളമായി ചേർത്തു. ഒപ്പം ജൈവാശം വർധിപ്പിക്കാനും ശ്രമിച്ചു. ചിലപ്പോള്‍ മഞ്ഞു വീണതുപോലെ കൃഷിയിടം വെള്ള പുതച്ചുകിടന്നിട്ടുണ്ട്. 2 വർഷത്തോളം കഠിനമായി അധ്വാനിച്ചതിനുശേഷമാണ് ഇവിടെ എന്തെങ്കിലും നടാനായത്. മണ്ണുപരിശോധനഫലത്തിന്റെ അടിസ്ഥാനത്തിൽ വിളപരിപാലനം സംബന്ധിച്ച നിർദേശങ്ങൾ നൽകുന്നത് കോഴിക്കോട് പെരുവണ്ണാമൂഴിയിലെ കൃ‍ഷിവിജ്ഞാനകേന്ദ്രമാണ്. 

കായൽനിരപ്പിനൊപ്പമെന്നും തെല്ല് ഉയർന്നതെന്നും രണ്ടായി ഈ കൃഷിയിടത്തെ തിരിക്കാം. ഉയർന്ന ഭാഗത്ത് മൃഗസംരക്ഷണത്തിനാണ് പ്രാധാന്യം. ആട്, കോഴി, താറാവ് എന്നിവ ഇവിടെ വളരുന്നു. പാലും മുട്ടംയും മാംസവും മാത്രമല്ല, കാഷ്ഠവും സിജിക്കു പ്രധാനം. മണ്ണിനെ കൂടുതൽ നന്നാക്കാന്‍ ഇത്തരം ജൈവ വസ്തുക്കൾ ധാരാളം ചേർക്കേണ്ടതുണ്ട്. കോഴിയുടെയും താറാവിന്റെയും മുട്ട വിരിയിച്ച് ഫാമിലേക്കു കുഞ്ഞുങ്ങളെ കണ്ടെത്തുന്നു. അവയുടെ വിൽപനയിലൂടെ അധിക വരുമാനം കണ്ടെത്തുകയും ചെയ്യുന്നു. കൃഷിയിടത്തിന്റെ താഴ്ഭാഗം കുളങ്ങളും ചെറു തോടുകളുമാക്കി തിരിച്ചിരിക്കുകയാണ്. ഇവയുടെ ബണ്ടുകളിൽ തെങ്ങും വാഴയും പച്ചക്കറികളും. ജൈവാംശം ഗണ്യമായി വർധിപ്പിച്ചതോടെ മണ്ണിലെ പുളിയും ഇരുമ്പുമൊക്കെ പത്തി മടക്കി. ഇക്കഴിഞ്ഞ വർഷം എഴുപതോളം തെങ്ങുകളിൽ വിള‍ഞ്ഞത് രണ്ടായിരത്തിലേറെ നാളികേരം. 75 വാഴക്കുലകളും. 

farmer-siji-3
ഗിഫ്റ്റ് മത്സ്യ വിളവെടുപ്പിനിടെ

കുളങ്ങളിൽ പൂമീൻ, കാളാഞ്ചി, കരിമീൻ, ഗിഫ്റ്റ് (തിലാപ്പിയ) എന്നിവ വളരുന്നു. ഉപ്പുവെളളത്തിലും ശുദ്ധ ജ‌ലത്തിലും വളരുന്ന മത്സ്യ ഇനങ്ങൾ മാത്രം വളർത്താൻ ശ്രദ്ധിക്കുന്നു. മത്സ്യക്കുഞ്ഞുങ്ങളെ നഴ്സറിയിൽ വളർത്തി 4 ഇഞ്ച് വലുപ്പമായിട്ടു മാത്രമാണ് കുളത്തിലേക്കു വിടുക. വെള്ളത്തിൽ പ്രാണവായുവിന്റെ അളവ് കുറയുമ്പോള്‍ കുളത്തിലേക്ക് അതു പമ്പ് ചെയ്യും. കഴിഞ്ഞ വർഷം 300–400 കിലോ മത്സ്യം വിപ ണിയിലെത്തിച്ച സിജിക്ക് ഏകദേശം രണ്ടര ലക്ഷം രൂപയാണ് അതിലെ വരുമാനം. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ സജീവ പിന്തുണ ലഭിക്കുന്നുണ്ടെന്ന് സിജി പറഞ്ഞു. മീന്‍പടിക്കുന്ന കാലത്ത് കുളത്തിലെ സ്ലറി വാരി തെങ്ങിന്റെയും വാഴയുടെയും ചുവിട്ടിലിടും. വിളവു മെച്ചപ്പെടാൻ ഇതു ധാരാളം മതി. തെങ്ങിനും വാഴയ്ക്കും പുറമേ കമുക്, കുരുമുളക്, അവ്ക്കാഡോ ഉൾപ്പെടെ ഇരുപതോളം ഫലവർഗങ്ങൾ എന്നിവയും കൃഷി ചെയ്യുന്നു. കൂടാതെ 12 ആടുകൾ, 270 താറാവുകൾ, 80 കോഴികൾ, 150 കാട, 40 അലങ്കാരക്കോഴികൾ, ഗിനിക്കോഴി, വാത്ത, ടർക്കി എന്നിവയും ഇവിടെ വളരുന്നു. ആഴ്ച തോറും 5000 രൂപയുടെ മുട്ട മാത്രം വിൽക്കുന്നുണ്ട്. പക്ഷിമൃഗാദികളെ ഈർപ്പമേൽക്കാതെയും കൃത്യസമയത്ത് മരുന്നു നൽകിയും സംരക്ഷിക്കുന്നതുകൊണ്ടാണ് പ്രതികൂല സാഹചര്യത്തിലും ആദായം നേടാൻ കഴിയുന്നതെ ന്നു സിജി.

ഫോൺ‌: 9447822671

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com