ADVERTISEMENT

രാജ്യാന്തര അവാർഡുകൾ 35, ദേശീയ അവാർഡുകൾ 46, 62 ഇന്ത്യൻ സർവകലാശാലകളിൽനിന്നും 23 വിദേശ സർവകലാശാലകളിൽനിന്നും ഓണററി ഡോക്ടറേറ്റ്, 28 രാജ്യാന്തര ഗവേഷണ സംഘടനകളിലും 10 ഇന്ത്യൻ ഗവേഷണസംഘടനകളിലും വിശിഷ്ടാംഗത്വം, 22 രാജ്യാന്തര സമിതികളിലും 22 സംഘടനകളിലും പ്രത്യേക പദവി, ദേശീയതലത്തിലുള്ള 45 പഠനസമിതികളുടെ അധ്യക്ഷസ്ഥാനം, 77 പിഎച്ച്ഡി വിദ്യാർഥികളുടെ ഗൈഡ്, 10 ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ ഉപദേശകൻ, 447 ശാസ്ത്രപ്രബന്ധങ്ങളുടെ രചയിതാവ്, 98 നയരൂപീകരണ ശുപാർശകൾ, 120 ജനകീയ ലേഖനങ്ങൾ, 16 സ്വന്തം കൃതികൾ ഉൾപ്പെടെ 22 ഗ്രന്ഥങ്ങളുടെ രചയിതാവ്, 25 ഗ്രന്ഥങ്ങളുടെ എഡിറ്റർ,  ദേശീയവും അന്തർദേശീയവുമായി 169 കോൺഫറൻസുകളിലെ പ്രഭാഷണം, ദേശീയ–സംസ്ഥാനതലങ്ങളിലെ 22 പഠന റിപ്പോർട്ടുകളും രാജ്യാന്തരതലത്തിലുള്ള 6 റിപ്പോർട്ടുകളും – 98 വർഷത്തെ ഇഹലോകവാസത്തിനിടയിൽ ഡോ. സ്വാമിനാഥൻ നടത്തിയ പ്രവർത്തനങ്ങളെ ഇങ്ങനെ സമാഹരിക്കാം. പതിനാറ് ജീവചരിത്രഗ്രന്ഥങ്ങൾ രചിക്കപ്പെട്ട ആ ജീവിതത്തിലെ സുപ്രധാന ഏടുകളിലൂടെ:

1925: ഓഗസ്റ്റ് 7– തഞ്ചാവൂരിലെ കുംഭകോണത്തു ജനനം.

ms-swaminathan-4
പിതാവ് ഡോ. എം.കെ.സാംബശിവനും മാതാവ് പാർവതി തങ്കമ്മാളും

1940: കുംഭകോണത്തെ ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽനിന്ന് ഫസ്റ്റ് ക്ലാസോടെ എസ്എസ്എൽസി പാസായി.

1942–’43: ബംഗാൾക്ഷാമ പട്ടിണി മാറ്റുന്നതിനായി കൃഷിശാസ്ത്രം പഠിച്ചു രാജ്യസേവനം നടത്താൻ തീരുമാനിക്കുന്നു.

1944: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽനിന്ന് ജന്തുശാസ്ത്രത്തിൽ ബിരുദം.

1947: തമിഴ്നാട് കാർഷിക സർവകലാശാലയിൽനിന്നു കൃഷിശാസ്ത്രത്തിൽ സ്വർണമെഡലോടെ ബിരുദം.

1949: ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രിക്കൾച്ചർ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും ബിരുദാനന്തരബിരുദം (അസോഷ്യേറ്റ്ഷിപ്), ഇന്ത്യൻ പൊലീസ് സർവീസിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും യുനെസ്കോ ഫെലോഷിപ് ലഭിച്ചതിനെത്തുടർന്ന് നെതർലാൻഡ്സിൽ പിഎച്ച്ഡി പഠനത്തിനു ചേർന്നു.

1949–’54: ഉരുളക്കിഴങ്ങിലെ ജനിതക സമ്പത്തിനെക്കുറിച്ച് നെതർലൻഡ്സിലെ വാഹ്നിങ്ങൻ സർവകലാശാലയിലും കേംബ്രിജ് സർവകലാശാലയിലും പിഎച്ച്ഡിക്കായുള്ള പഠനം. ഈ മേഖലയിൽ നിർണായകമായ പല കണ്ടെത്തലുകൾ. തുടർന്ന് അമേരിക്കയിലെ വിസ്കോൻസിൽ സർവകലാശാലയിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം.

1954: കട്ടക്കിലെ കേന്ദ്ര നെല്ലുഗവേഷണ നിലയത്തിൽ അസിസ്റ്റന്റ് ബൊട്ടണിസ്റ്റായി താൽക്കാലിക ജോലി. ഒക്ടോബറിൽ അതേ തസ്തികയിൽ ന്യൂഡൽഹിയിലെ ഇന്ത്യൻ അഗ്രികൾചറൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐഎആർഐ) സ്ഥിരജോലി.

1955: കേന്ദ്ര ധനകാര്യ സെക്രട്ടറിയായിരുന്ന എസ് ഭൂതലിംഗത്തിന്റെ മകൾ മീനയുമായി വിവാഹം.

ms-swaminathan-2
ഭാര്യ മീനയും മക്കളും കൊച്ചുമക്കളുമൊപ്പം

1956: സൈറ്റോജനറ്റിസ്റ്റായി സ്ഥാനക്കയറ്റം

1961: സസ്യശാസ്ത്രവിഭാഗത്തിന്റെ തലവനായി സ്ഥാനക്കയറ്റം, സിഎസ്ഐആറിന്റെ ശാന്തി സ്വരൂപ് ഭട്നഗർ അവാർഡ്.

ms-swaminathan-5
നോർമൻ ബോർലോഗിനൊപ്പം

1965: ചെക്കോസ്ലാവ്  അക്കാദമി ഓഫ് സയൻസസിന്റെ മെൻഡൽ മെമ്മോറിയൽ അവാർഡ്.

1966–’72: ഐഎആർഐ ഡയറക്ടർ. ഇക്കാലത്ത് ഇവിടെ ഗോതമ്പിന്റെയും നെല്ലിന്റെയും വിപുലമായ ജനിതക ശേഖരമുണ്ടാക്കി. വടക്കുകിഴക്കൻ ഇന്ത്യയിൽനിന്ന് ഏഴായിരത്തോളം നെല്ലിനങ്ങൾ (അസം ശേഖരം) കണ്ടെത്താൻ നേതൃത്വം നൽകി. ആറു വിഭാഗങ്ങൾ മാത്രമുണ്ടായിരുന്ന സ്ഥാപനത്തിൽ 17 വിഭാഗങ്ങൾ. ഹരിതവിപ്ലവമായി മാറിയ ഗോതമ്പുവിപ്ലവവും ഇക്കാലത്തു തന്നെ.

1967: പത്മശ്രീ പുരസ്കാരം

1971: റമോൺ മാഗ്സസെ പുരസ്കാരം

1972: ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ സെക്രട്ടറി ജനറൽ, കൃഷിമന്ത്രാലയത്തിനു കീഴിലെ കാർഷിക ഗവേഷണ, വിദ്യാഭ്യാസ വകുപ്പ് (DARE) സെക്രട്ടറി. ചരിത്രത്തിലാദ്യാമായാണ് ഐഐഎസുകാരനല്ലാത്ത ഒരാൾ ഈ തസ്തികയിലെത്തുന്നത്.

1970–80: കാർഷിക ജൈവവൈവിധ്യ സംരക്ഷണത്തിനായുള്ള ഇന്റർനാഷനൽ ബോർഡ് ഫോർ പ്ലാന്റ് ജനറ്റിക് റിസോഴ്സസ് എന്ന രാജ്യാന്തരശൃംഖല സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. അതിന്റെ ചുവടുപിടിച്ച് ഇന്ത്യയിൽ നാഷനൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക്സ് റിസോഴ്സസ്, അനിമൽ ജനറ്റിക് റിസോഴ്സസ്, ഫിഷ് ജനറ്റിക് റിസോഴ്സസ് എന്നിവ സ്ഥാപിച്ചു. ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യ രൂപം കൊണ്ടതും സ്വാമിനാഥൻ കേന്ദ്ര കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കുമ്പോഴായിരുന്നു.

1980: കേന്ദ്ര ആസൂത്രണ കമ്മിഷൻ അംഗം, ആക്ടിങ് ഡപ്യൂട്ടി ചെയർമാനായും കൃഷി, ഗ്രാമവികസനം, ശാസ്ത്ര സാങ്കേതികവികസനം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ  എന്നിവയുടെ ചുമതല വഹിച്ചു. ആറാം പഞ്ചവത്സരപദ്ധതിയുടെ രേഖയിൽ സ്ത്രീകളും വികസനവും, പരിസ്ഥിതിയും വികസനവും എന്നീ അധ്യായങ്ങൾ കൂട്ടിച്ചേർത്തു. കേന്ദ്ര മന്ത്രിസഭയുടെ ശാസ്ത്രകാര്യ ഉപദേശതസമിതി ചെയർമാനായും നാഷനൽ ബയോടെക്നോളജി ബോർഡിന്റെ സ്ഥാപക ചെയർമാനായും പ്രവർത്തിച്ചു.

1981–’85: റോം ആസ്ഥാനമായുള്ള ഭക്ഷ്യ കാർഷിക സംഘടനയുടെ കൗൺസിൽ ചെയർമാനെന്ന നിലയിൽ സസ്യജനിതക സമ്പത്തിനായുള്ള കമ്മിഷൻ രൂപീകരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. സസ്യജനിതക സമ്പത്ത് സംബന്ധിച്ച രാജ്യാന്തരരേഖയുടെ പശ്ചാത്തലത്തിൽ കൃഷിക്കാരുടെ അവകാശങ്ങൾ എന്ന ആശയം വികസിപ്പിച്ചു.

1982–’88: ഫിലിപ്പീൻസിലെ മനില ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർ നാഷനൽ റൈസ്സ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ജനറൽ ഈ പദവിയിലെത്തുന്ന ആദ്യ ഏഷ്യക്കാരൻ. നെല്ലിന്റെ ജനിതകഗ്രവ്യ സംരക്ഷണത്തിനായി പ്രത്യേക കേന്ദ്രം ആരംഭിക്കുകയും അതിന് രാജ്യാന്തര ഉപദേശക സമിതി രൂപീകരിക്കുകയും ചെയ്തു. ജൈവ വൈവിധ്യ ഹോട്ട് സ്പോട്ടുകളിൽ നേരിട്ടു സന്ദർശനം നടത്തി നെല്ലിന്റെ വന്യ ഇനങ്ങൾ ശേഖരിച്ചു.

1984–’90: ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്സസ് പ്രസിഡന്റ് എന്ന നിലയിൽ ജൈവവിധ്യ കൺവൻഷൻ കരടുരേഖയുണ്ടാക്കാൻ നിർണായക പങ്ക് വഹിച്ചു. പിൽക്കാലത്ത് റിയോഡി ജനറീറോയിൽ നടന്ന ജൈവവൈവിധ്യ കൺവൻഷനിലെ അടിസ്ഥാനരേഖയായി ഇതുമാറി.

ms-swaminathan-7
പ്രഥമ വേൾഡ് ഫുഡ് പ്രൈസ് ഏറ്റുവാങ്ങുന്നു

1980: പ്രഥമ വേൾഡ് ഫുഡ് പ്രൈസ് പുരസ്കാരം. രണ്ടു ലക്ഷം ഡോളറാണ് നൊബേൽ സമ്മാനത്തിനു തുല്യമായി പരിഗണക്കപ്പെടുന്ന ഈ പുരസ്കാരത്തിന്റെ ഭാഗമായി ലഭിച്ചത്.

1987–’88: ലോക ഭക്ഷ്യപുരസ്കാരത്തിന്റെ സമ്മാനത്തുക പ്രയോജനപ്പെടുത്തി ചെന്നൈയിൽ എം.എസ്. സ്വാമിനാഥൻ റിസർച് ഫൗണ്ടേഷൻ സ്ഥാപിച്ചു.

1988–’91: സസ്യ ജൈവവൈവിധ്യ സമ്പത്തിന്റെ സംരക്ഷണവും പങ്കിടലും സംബന്ധിച്ച രാജ്യാന്തര ചർച്ചകളിൽ നിർണായക നേതൃത്വം വഹിച്ചു.

1988–’96: എംഎസ്എസ്ആർഎഫിന്റെ കമ്മ്യൂണിറ്റി അഗ്രോ–ബയോഡൈവേഴ്സിറ്റി കൺസർവേഷൻ പദ്ധതികൾ ആരംഭിച്ചു. ഇതുവഴി പരമ്പരാഗത വിള ഇനങ്ങൾ കൃഷിയിട സാഹചര്യത്തിൽ സംരക്ഷിക്കാൻ പ്രോത്സാഹനം കിട്ടി. വേൾഡ് വൈഡ് ഫണ്ട് ഇന്ത്യയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.

ms-swaminathan-6
രാഷ്ട്രപതിയായിരുന്ന ആർ.വെങ്കിട്ടരാമനിൽനിന്ന് പത്മവിഭൂഷൻ ബഹുമതി ഏറ്റുവാങ്ങുന്നു

1989: പത്മവിഭൂഷൻ പുരസ്കാരം

2023: സെപ്റ്റംബർ 28ന് അന്തരിച്ചു

വിവരങ്ങൾക്കും ചിത്രങ്ങൾക്കും കടപ്പാട്: ആർ‍.ഡി. അയ്യർ, അനിൽകുമാർ, രോഹിണി അയ്യർ എന്നിവർ ചേർന്നു രചിച്ച ജീവചരിത്ര ഗ്രന്ഥം MS Swaminathan-Scientist, Humanist, Conservationist

(ഡോ. എം.എസ്. സ്വാമിനാഥന്റെ ജീവിചരിത്രം രചിച്ച ദമ്പതിമാർ അദ്ദേഹത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുന്നു. നാളെ വായിക്കാം.)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com