ADVERTISEMENT

ഇതൊരു പ്രതീക്ഷ നൽകുന്ന വാർത്തയാണ്. സകല മനുഷ്യർക്കും കർഷകർക്കും ഭാവിയിലേക്കു പ്രത്യാശ നൽകുന്ന ഒരു ഗവേഷണത്തിന്റെ പ്രാഥമികഫലത്തിന്റെ റിപ്പോർട്ടാണിത്. പാലിലും ബീഫിലും അടങ്ങിയിരിക്കുന്ന ഒരു കൊഴുപ്പമ്ലത്തിന് (fatty acid) പലതരത്തിലുള്ള കാൻസർ കോശങ്ങളോടും പൊരുതാൻ ശേഷിയുണ്ടെന്ന് ലബോറട്ടറിയിലും മൃഗങ്ങളിലും നടത്തിയ പഠനം കണ്ടെത്തിയിരിക്കുന്നു. 

Trans - vaccenic acid (ടിവിഎ- TVA) എന്നാണ് ഈ ‘ഹീറോ‘ യുടെ പേര്. അർബുദ കോശങ്ങളോട് പൊരുതുന്ന ശരീരത്തിലെ രോഗപ്രതിരോധ കോശങ്ങളെ ഉത്തേജിപ്പിക്കാൻ ഇവയ്ക്കു കഴിവുണ്ട്. അതിനാൽ നിലവിലുള്ള കാൻസർ ചികിത്സാ രീതികൾക്ക് പൂരകമായി ( supplement) ഇവ ഉപയോഗിക്കാൻ കഴിയുമെന്നും ഗവേഷകർ പറയുന്നു. പശു, ചെമ്മരിയാട് തുടങ്ങിയ അയവെട്ടുന്ന ( ruminants) മൃഗങ്ങളുടെ മാംസത്തിലും പാലുൽപന്നങ്ങളിലും TVA എന്ന ലോങ്ങ് ചെയിൻ ഫാറ്റി ആസിഡ് കാണപ്പെടുന്നു. ലിംഫോമാ കാൻസർ ബാധിച്ചവരെ ഇമ്യൂണോതെറാപ്പിക്ക് വിധേയരാക്കുമ്പോൾ, രക്തത്തിൽ ഉയർന്ന അളവിൽ TVA ഉണ്ടെങ്കിൽ കൂടുതൽ മെച്ചപ്പെട്ട ചികിത്സാഫലം ലഭിക്കുമെന്നാണ് പഠനം പറയുന്നത്.

ഭക്ഷണമാണ് താരം

നാം കഴിക്കുന്ന ഭക്ഷണമാണ് നമ്മുടെ ആരോഗ്യത്തെ നിർണയിക്കുന്നതെന്ന് പറയാറുണ്ടല്ലോ. പക്ഷേ ഓരോ ഭക്ഷണ പദാർഥവും ഏതളവിലാണ് നല്ലതും ചീത്തയുമായ ഫലങ്ങൾ ചെയ്യുന്നതെന്ന് നിർണയിക്കുക ദുഷ്കരമാണ്. മാത്രമല്ല നമ്മൾ കഴിക്കുന്ന ഭക്ഷണം അത്ര മാത്രം വൈവിധ്യമുള്ളതാണ്. മാത്രമല്ല ഇവ പാചകം ചെയ്യുന്ന രീതിയും വ്യത്യാസപ്പെട്ടിരിക്കുന്നു. ഷിക്കാഗോ സർവകലാശാലയിലെ ജിങ് ചെന്നും സഹപ്രവർത്തകരും പലവിധം പ്രോട്ടീനുകളും കൊഴുപ്പുകളുമൊക്കെയായി 255 പോഷകഘടകങ്ങളുടെ ഒരു ലൈബ്രറി തയാറാക്കുകയുണ്ടായി. അടുത്ത പടിയായി ഈ പോഷകങ്ങളിൽ ഏതൊക്കെയാണ് ശരീരത്തിലെ രോഗപ്രതിരോധസംവിധാനത്തിന്റെ ഭാഗമായ ചില T കോശങ്ങളേയും മറ്റു രോഗപ്രതിരോധ കോശങ്ങളെയും കാൻസറിനെതിരെയുള്ള പ്രവർത്തനത്തിൽ കൂടുതൽ സഹായിക്കുകയും ഉണർത്തുകയും ചെയ്യുന്നതെന്ന് പരിശോധിച്ചു. എലികളിലെ പരീക്ഷണങ്ങളിൽ 255ൽ 6 സംയുക്തങ്ങളാണ് ഇക്കാര്യത്തിൽ മുന്നിലെത്തിയത്. അവയിൽ ഒന്നാം സ്ഥാനം നേടിയ പോഷകഘടകം TVA ആയിരുന്നു. 

വ്യത്യസ്തനായ, ആരും തിരിച്ചറിയാഞ്ഞ ടിവിഎ 

ഒട്ടേറെ കൊഴുപ്പമ്ലങ്ങളിൽ ഒന്നു മാത്രമാണ് ടിവിഎ. അയവെട്ടുന മൃഗങ്ങളുടെ പാലും മാംസവും കഴിക്കുമ്പോഴാണ് ഇവ നമ്മുടെ ശരീരത്തിലെത്തുന്നത്. ശരീരത്തിന് ലഭിക്കുന്ന ടിവിഎയുടെ 20 ശതമാനം മാത്രമാണ് ശരീരത്തിൽ  വിഘടിക്കുന്നത്. അതിനാൽ അതൊരു പ്രധാനപ്പെട്ട പോഷകഘടകമായി കണക്കാക്കപ്പെട്ടിരുന്നുമില്ല. എന്നാൽ ബാക്കിയുള്ള 80 ശതമാനത്തിന്റെ റോൾ എന്താണ് എന്നത് വ്യക്തമല്ലാതെ നിലനിന്നു. രോഗപ്രതിരോധമാണ് അവയുടെ പങ്കെന്ന് ഇപ്പോൾ വെളിപ്പെട്ടിരിക്കുകയാണ്. എലികളിലെ മെലനോമ കാൻസറിലും മറ്റും ശരീരത്തിന്റെ സ്വാഭാവിക ആന്റി ട്യൂമർ പ്രവർത്തനത്തെ ഉത്തേജിപ്പിക്കാൻ ടിവിഎയ്ക്ക് കഴിയുമെന്ന് കണ്ടെത്തി കഴിഞ്ഞിട്ടുണ്ട്. മെലനോമ എന്ന ത്വക്കിലെ കാൻസർ, കോളൻ കാൻസർ എന്നിവയുള്ള എലികളിൽ  ടിവിഎ കൊഴുപ്പമ്ലം കുടുതൽ ചേർത്ത ഭക്ഷണം നൽകിയപ്പോൾ ട്യൂമറിന്റെ വളർച്ചയിൽ കാര്യമായ കുറവ് കണ്ടെത്താനും കഴിഞ്ഞു. കാൻസർ കോശങ്ങളെ നശിപ്പിക്കുന്നതിൽ നിർണ്ണായകമായ പങ്കുവഹിക്കുന്ന ശരീരത്തിലെ രോഗപ്രതിരോധ പടയാളികളാണ് CD8+T  കോശങ്ങൾ. അർബുദ കോശങ്ങളുടെ ഉപരിതലത്തിലുള്ള ചില റിസപ്റ്ററുകളെ നിർജീവമാക്കിയാണ് ഇവ വിജയം നേടാറുള്ളത്. ഇത്തം T കോശങ്ങളെയാണ് ടിവിഎ പ്രത്യേകമായി സഹായിക്കുന്നത്. ലബോറട്ടറിയിൽ നടത്തിയ പരീക്ഷണം ലിംഫോമാ കാൻസറിന്റെ ഇമ്യൂണോ തെറാപ്പിക്ക് ഉപയോഗിക്കുന്ന ഒരു മരുന്നിന്റെ ഫലപ്രാപ്തി വർധിപ്പിക്കാനും ടിവിഎ സഹായിക്കുന്നതായും ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്.

എന്തുകൊണ്ട് പ്രതീക്ഷ നൽകുന്നു?

അപ്രസക്തമെന്നു കരുതിയിരുന്ന ടിവിഎ എന്ന ഒറ്റ പോഷക ഘടകത്തിനു പോലും ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തിലുള്ള സവിശേഷമായ റോൾ അത്ഭുതപ്പെടുത്തുന്നതാണ്. T കോശങ്ങൾ ഉപയോഗിച്ചുള്ള കാൻസർ ഇമ്യൂണോ തെറാപ്പിയിൽ ടിവിഎയുടെ ഉപയോഗം സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.

ഇത്രയും വായിച്ചു കഴിയുമ്പോൾ എന്നാൽ ഇനിയങ്ങ് പാലും ബീഫും ഇഷ്ടം പോലെ കഴിച്ച് ശരീരത്തിന്റെ രോഗ പ്രതിരോധം മെച്ചപ്പെടുത്താമെന്ന് രോഗികളും ആരോഗ്യമുള്ളവരും വിചരിക്കരുതേ. റെഡ് മീറ്റിന്റെ അമിത ഉപയോഗം സ്തനാർബുദം, കോളൻ, റെക്റ്റൽ കാൻസറുകൾക്ക് സാധ്യത കൂട്ടുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. എന്നാൽ TVA പോലുള്ള പോഷക ഘടകങ്ങൾ സപ്ലിമെന്റുകൾ വികസിപ്പിച്ചെടുത്ത് ഡോക്ടറുടെ മേൽനോട്ടത്തിൽ ഉപയോഗിക്കാൻ വഴിയൊരുക്കുന്നതാണ് ഉത്തമം.

കർഷകരെ സംബന്ധിച്ചിടത്തോളം അവർ ഉൽപാദിപ്പിക്കുന്ന ഭക്ഷ്യോൽപന്നങ്ങളിൽ ഇത്തരം ഒട്ടേറെ പോഷകഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്നും അവയോരോന്നും കണ്ടെത്താനും അവയുടെ പ്രത്യേകമായ കഴിവുകളെ തിരിച്ചറിയാനുമുള്ള ഗവേഷണങ്ങൾ നടത്താനും ശാസ്ത്രലോകത്തെ ഓർമ്മപ്പെടുത്തണം. അതിൽ നിന്നുള്ള നേട്ടങ്ങളുടെ പങ്കിന് മൃഗങ്ങളെ പരിപാലിക്കുന്ന കർഷകർക്കും പാലും മാംസവും ഉൽപാദിപ്പിക്കുന്ന മൃഗങ്ങൾക്കുമുണ്ട്. നിയമപരമായും ധാർമ്മികമായും.

(ഗവേഷണ പ്രബന്ധത്തിന് നേച്ചർ ജേണലിനോട് കടപ്പാട്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com