ADVERTISEMENT

ഇന്നലെ ഒരു  മലയാള ദിനപത്രത്തിൽ കണ്ട വാർത്തകളിലൊന്ന് ഇങ്ങനെയായിരുന്നു. ‘കുട്ടനാടിനെ അന്തർദേശീയ കാർഷിക പൈതൃകപ്രദേശമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചതിന്റെ ഫലകം കാണാനില്ല’. കുട്ടനാട്ടിൽ സ്ഥാപിക്കുന്നതിനായി ഡോ. എം.എസ്.സ്വാമിനാഥൻ എറ്റു വാങ്ങിയതായിരുന്നു പ്രസ്തുത ഫലകം. 2012ലാണ് ഐക്യരാഷ്ട്ര സംഘടനയുടെ ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ ഇത്തരമൊരു പദവി കുട്ടനാടിന് നൽകിയത്. ഡോ. എം.എസ്.സ്വാമിനാഥന്റെ പ്രവർത്തനങ്ങളായിരുന്നു പ്രയത്നമായിരുന്നു ഈ നേട്ടത്തിനു പിന്നിലെ പ്രധാന ശക്തികളിലൊന്ന്. എന്തായാലും ഫലകം കാണാതായ വാർത്ത വന്നതോടെ ഈ പദവിയുടെ പ്രാധാന്യം എന്താണെന്ന സംശയം ഉയരുന്നുണ്ട്. 2023 നവംബർ മാസത്തിലെ കണക്കുകൾ പ്രകാരം 26 രാജ്യങ്ങളിലായി 86 പ്രദേശങ്ങളാണ് മേൽപ്പറഞ്ഞ പദവിയിലുള്ളത്. പത്തെണ്ണം നിലവിൽ പദവി കാത്തിരിക്കുന്നു. ഇന്ത്യയിൽ ഈ പദവി ലഭിച്ച മൂന്നു സ്ഥലങ്ങളിൽ ഒന്ന് കുട്ടനാടാണ്.

ആഗോളതലത്തില്‍ പ്രാധാന്യമുള്ള കാര്‍ഷിക പൈതൃക സ്ഥാനങ്ങൾ
ലോകമെമ്പാടും ഓരോ ദേശത്തിനും തനതായ കാര്‍ഷിക സംസ്‌കാരവും കൃഷിരീതികളുമുണ്ട്. ഓരോ പ്രദേശത്തിന്റെയും ഭൂപ്രകൃതിയുടെ പ്രത്യേകത, പ്രകൃതി വിഭവങ്ങളുടെ ലഭ്യത എന്നിവയനുസരിച്ച് തലമുറകള്‍കൊണ്ട് കര്‍ഷകര്‍ സൃഷ്ടിച്ചെടുത്തതാണ് ഈ വ്യവസ്ഥകള്‍. ഇവയില്‍ പലതും ജൈവവൈവിധ്യത്തിന്റെയും, പരമ്പരാഗത നാട്ടറിവുകളുടെയും കലവറകളാണ്. പരിസ്ഥിതിക്കു കോട്ടം വരുത്താത്ത സുസ്ഥിര കൃഷിരീതികളാണ് ഇവയുടെ പ്രത്യേകത. ലോകമെമ്പാടും കോടിക്കണക്കിന് ജനങ്ങള്‍ക്ക് ഭക്ഷണവും ഉപജീവന മാര്‍ഗ്ഗങ്ങളും നല്‍കാന്‍ ഇത്തരം കൃഷിരീതികള്‍ക്ക് കഴിയുന്നു. അതിനാല്‍ ഇവയെ മാനവരാശിയുടെ മുഴുവന്‍ സ്വത്തായി കണക്കാക്കുന്നു. ആഗോള പ്രാധാന്യമുള്ള ഇത്തരം കാര്‍ഷിക സമ്പ്രദായങ്ങളെ  കണ്ടെത്തി സംരക്ഷിക്കാനും സഹായിക്കാനുമായി 2002ല്‍ ഐക്യരാഷ്ട്ര സംഘടനയുടെ ലോക ഭക്ഷ്യ കാര്‍ഷിക സംഘടന  (FAO- Food and Agriculture Organisation) നൂതന പദ്ധതിക്കു രൂപം നല്‍കി. ആഗോള പ്രാധാന്യമുള്ള കാര്‍ഷിക പൈതൃക വ്യവസ്ഥകളെ (GIAHS- Globally Important Agricultural Heritage Systems) കാത്തുസൂക്ഷിക്കാനുള്ള ആഗോള കൂട്ടായ്മയാണിത്. ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബര്‍ഗില്‍ നടന്ന സുസ്ഥിര വികസനത്തിനുള്ള ലോക ഉച്ചകോടിയിലാണ്  ഈ തീരുമാനമുണ്ടായത്. ആഗോള പ്രാധാന്യമുള്ള കാര്‍ഷിക പൈതൃക  വ്യവസ്ഥകളെയും അവയുടെ നിരവധിയായ ഉത്പന്നങ്ങളേയും സേവനങ്ങളെയും ഇന്നത്തെയും, നാളത്തെയും തലമുറകളുടെ ഭക്ഷ്യ,ഉപജീവന സുരക്ഷയ്ക്കായി സംരക്ഷിക്കുകയാണ് ലക്ഷ്യം

പ്രാധാന്യമെന്ത്?
ആഗോളവൽകരണം, പരിസ്ഥിതി നാശം, ജനസംഖ്യ വർധന തുടങ്ങിയവ ലോകമെങ്ങും  ഉൽപാദന വ്യവസ്ഥകളെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നു. ഒപ്പം അമൂല്യമായ ജൈവവൈവിധ്യം  നഷ്ടപ്പെടുന്നു. ലക്ഷക്കണക്കിന് ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗങ്ങള്‍ തകരുന്നു. ഭക്ഷ്യസുരക്ഷ ഇന്നും കോടിക്കണക്കിന് ജനങ്ങള്‍ക്ക് സ്വപ്നമായി അവശേഷിക്കുന്നു.  കാലാവസ്ഥാമാറ്റവും, ഊര്‍ജ–സാമ്പത്തിക പ്രതിസന്ധിയും ഭാവിയില്‍ കരിനിഴല്‍ വീഴ്ത്തുന്നു. ഇത്തരം വെല്ലുവിളികള്‍ നേരിടാന്‍ സുസ്ഥിരമായ പ്രാദേശിക പരമ്പരാഗത കൃഷിരീതികള്‍ക്ക് സാധിക്കുമെന്ന് കരുതപ്പെടുന്നു. ഇന്നും ലോകത്തിനാവശ്യമായ ഭക്ഷണത്തിന്റെ 30-50 ശതമാനം  നല്‍കി, 200 കോടിയിലധികം ആളുകളെ തീറ്റിപ്പോറ്റുന്നത് ഇത്തരം വ്യവസ്ഥകളാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഒഡീഷയിലെ കോരാപുട്ട് പ്രദേശത്തെ പരമ്പരാഗത  കാര്‍ഷിക സമ്പ്രദായം, കാശ്മീരിലെ പാംപോറിലെ കുങ്കുമപ്പൂ കൃഷി, കേരളത്തിലെ  കുട്ടനാട്ടിലെ സമുദ്ര നിരപ്പിനു താഴെയുള്ള നെല്‍കൃഷി എന്നിവയാണ് ഇതുവരെ ഇന്ത്യയില്‍ പൈതൃക പെരുമ ലഭിച്ച സ്ഥലങ്ങള്‍.

ഒഡീഷയിലെ കൊരാപ്പുട്ടും, കാശ്മീരിലെ കുങ്കുമപ്പൂ കൃഷിയും
പ്രകൃതിവിഭവങ്ങള്‍കൊണ്ട് ഏറെ സമ്പന്നമായ ഒഡീഷയിലെ കോരാപുട്ട് ജില്ല പട്ടിണിയുടെ കാര്യത്തിലും ഏറെ മുന്നിലാണെന്നത് വിരോധാഭാസം. സാമൂഹിക സാമ്പത്തിക വികസനത്തില്‍ ലോകത്തില്‍ തന്നെ ഏറ്റവും പിന്നോക്ക ജില്ലയാണിത്. 80 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയുടെ താഴെയാണ്. ജനസംഖ്യയുടെ 70 ശതമാനവും പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവരാണ്. എന്നാല്‍ ആഗോളതലത്തില്‍ ഏറെ പ്രാധാന്യമുള്ള ജൈവവൈവിധ്യം ഇവിടെയുണ്ട്. തനതായ കൃഷിരീതികളും ഇവിടുത്തെ പ്രത്യേകതയാണ്. നെല്ലിനങ്ങള്‍ 340 എണ്ണം വരും.  ഇവയില്‍ മിക്കവയും വെള്ളപ്പൊക്കം, വരള്‍ച്ച, രോഗബാധ എന്നിവയെ അതിജീവിക്കാന്‍ കഴിയുന്നവയാണ്. പരമ്പരാഗത മാര്‍ഗ്ഗങ്ങളുപയോഗിച്ച് ജൈവരീതിയില്‍ കുങ്കുമപ്പൂ കൃഷി ചെയ്യപ്പെടുന്ന കാശ്മീര്‍ താഴ്‌വരയിലെ സുന്ദരഭൂമി. നിറത്തിലും, മണത്തിലും, രുചിയിലും ഇവിടുത്തെ കുങ്കുമപ്പൂവിനെ വെല്ലാന്‍ മറ്റൊന്നില്ല. പതിനേഴായിരത്തോളം കുടുംബങ്ങളുടെ ഉപജീവന മാര്‍ഗ്ഗമാണിത്. മണ്ണൊരുക്കല്‍ മുതല്‍ പൂ നുള്ളാന്‍വരെ സ്ത്രീകളാണ് മുമ്പില്‍ നില്‍ക്കുന്നത്.

കുട്ടനാടിന്റെ പെരുമ
കായലും, നദിയും, നെല്‍പ്പാടങ്ങളും ചേര്‍ന്ന നമ്മുടെ കുട്ടനാടിന്റെ സവിശേഷമായ ഭൂപ്രകൃതി ലോകശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്ന  സമുദ്ര നിരപ്പിന്റെ താഴെ നെല്‍കൃഷി ചെയ്യപ്പെടുന്ന രാജ്യത്തെ ഓരേയൊരു സ്ഥലമാണിത്. 150ലധികം വര്‍ഷങ്ങള്‍കൊണ്ട് രൂപപ്പെട്ട സാങ്കേതിക രീതികളാണ്. ഇവിടെ ഉപയോഗിക്കപ്പെടുന്നത് ഒപ്പം ജൈവ വൈവിധ്യത്തിന്റെ കേന്ദ്രവുമാണ്. ഇലചക്രവും, പെട്ടിയും, പറയുമൊക്കെ കുട്ടനാടിന്റെ സ്വന്തമാണ്. മലമുകളിൽ മുതൽ സമുദ്രനിരപ്പിൽ വരെ കൃഷി ചെയ്യപ്പെടാൻ സാധ്യമാകും വിധമുള്ള നെല്ലിന്റെ അതിജീവന ശേഷിയുടെ പ്രതീകം കൂടിയാണിത്.

ഇന്ത്യയിലെ ആദിവാസി സമൂഹങ്ങളുടെ കൃഷിരീതികള്‍ തുടങ്ങി ലഡാക്ക് രാജസ്ഥാന്‍, സിക്കിം, തമിഴ്‌നാട്, പശ്ചിമഘട്ടം എന്നിവിടങ്ങളിലെ കാര്‍ഷിക, മൃഗപരിപാലന, മത്സ്യബന്ധന രീതികള്‍ വരെ ഭാവിയില്‍ പൈതൃകമുദ്ര നേടാന്‍ സാധ്യതയുള്ള സ്ഥലങ്ങളാണെന്ന് കരുതപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com