ADVERTISEMENT

ഓരോ ആനുകൂല്യത്തിനും കൃഷിഭവനിൽ നൽകുന്ന അപേക്ഷയോടൊപ്പം കരം അടച്ച രസീതിന്റെയും പാസ്ബുക്കിന്റെയും കോപ്പി ചേർക്കണമെന്ന നിബന്ധന കൃഷിക്കാർക്ക് പരാതിയും പരിഹാസവുമുള്ള കാര്യമാണ്. ഓരോ തവണയും പകർപ്പെടുക്കാൻ പോകേണ്ടിവരുന്ന കർഷകന്റെ മെനക്കേടും സമയനഷ്ടവും ആരും ചിന്തിക്കാറില്ല. ഒരു കറിവേപ്പുതൈ കിട്ടാനാണെങ്കിലും ഇതു നിര്‍ബന്ധം. കൃഷിഭവൻ ഉദ്യോഗസ്ഥർക്കും ഇതു തലവേദന തന്നെ. ഒരേ രസീതിന്റെ പകർപ്പ് ഓരോ തവണയും വാങ്ങി സൂക്ഷിക്കാൻ ഇടം കണ്ടെത്തേണ്ടത് അവരാണല്ലോ. രേഖകള്‍ ഒരു സാമ്പത്തികവർഷം ഒരു തവണ നൽകിയാൽ മതിയാവില്ലേയെന്നു കൃഷിക്കാർ ആരോട്, എങ്ങനെ ചോദിക്കും?– കൃഷിക്കാരുടെ  ഇത്തരം പരാതികൾക്കും നിർദേശങ്ങൾക്കും ചോദ്യങ്ങൾക്കും അവസരം നൽകാൻ കൂരോപ്പട കൃഷിഭവൻ ഒരു സംവിധാനമൊരുക്കി– സോഷ്യൽ ഓഡിറ്റ്. 

കേരളത്തിലാദ്യമായി ഒരു കൃഷിഭവൻ സ്വന്തം പ്രവർത്തനം ഓഡിറ്റ് ചെയ്യാൻ പഞ്ചായത്തിലെ കർഷകരെ വിളിച്ചുകൂട്ടി. അവരുടെ നിർദേശങ്ങൾ കേൾക്കാനും നിഷ്പക്ഷമായി കൈകാര്യം ചെയ്യാനും മറ്റ് സ്ഥലങ്ങളിലെ ഉദ്യോഗസ്ഥരുമടങ്ങുന്ന ഒരു പാനലും തയാറാക്കി. കൃഷിഭവൻ എങ്ങനെ പ്രവർത്തിക്കണമെന്നു പറയാൻ അവസരം കിട്ടിയാൽ കര്‍ഷകർ എന്തൊക്കെ പറയും? കൃഷിഭവന്റെ പ്രവർത്തനം മെച്ചപ്പെടു ത്താനുള്ള ഒട്ടേറെ നിർദേശങ്ങളും ഇതിലൂടെ ലഭിച്ചെന്ന് ഓഡിറ്റ് കാലത്ത് കൃഷി ഓഫിസറായിരുന്ന ടി.ആർ.സൂര്യമോൾ പറഞ്ഞു. നികുതി രസീത് ആവർത്തിച്ചു വാങ്ങുന്നതിനു പകരം എയിംസ് പോർട്ടലില്‍ ഇക്കാര്യം പരിശോധിക്കാവുന്നതേയുള്ളെന്നു കൃഷിക്കാർ ചൂണ്ടിക്കാട്ടി. നികുതിരസീതിനെക്കുറിച്ചുള്ള പരാതി മാത്രമല്ല ഓഡിറ്റിൽ ഉയർന്നത്. കെട്ടിടസൗകര്യമില്ലാത്തതിനാൽ കൂരോപ്പടക്കാർക്കു ലഭിക്കാതെ പോകുന്ന വിള ആരോഗ്യകേന്ദ്രം, സേവനങ്ങൾ, പ്രാദേശിക താൽപര്യത്തിനു നിരക്കാത്ത നടീൽവസ്തു വിതരണം, മഴമറപോലുള്ള പദ്ധതികളുടെ സഹായനിരക്കിൽ കാലാനുസൃത പരിഷ്കാരമില്ലായ്മ തുടങ്ങി തങ്ങള്‍ പരസ്പരം പിറുപിറുത്തിരുന്ന പല പരാതികളും ഔദ്യോഗിക രേഖയാക്കാൻ സോഷ്യൽ ഓഡിറ്റ് കൂരോപ്പടയിലെ കര്‍ഷകര്‍ക്ക് അവസരമൊരുക്കി. പദ്ധതികൾ അടുത്ത വർഷം തുടരുന്നുണ്ടെങ്കിൽ കൃഷിക്കാരുടെ അഭിപ്രായം ആരായുകയും അതനുസരിച്ച് പരിഷ്കരിക്കുകയും വേണമെന്നായിരുന്നു മറ്റൊരു നിർദേശം. ഹോർട്ടികൾ‌ചർ മിഷനും പച്ചക്കറി വികസനപദ്ധതിയിലും നടത്തുന്ന നടീൽവസ്തു വിതരണത്തിനു മുൻ കൂട്ടി കലണ്ടർ തയാറാക്കണമെന്നും കൃഷിക്കാർ ആവശ്യപ്പെട്ടു.  തൈകൾ അവ നടുന്നതിനു യോജിച്ച സീസണിൽ തന്നെ ലഭ്യമാക്കണമെന്നതായിരുന്നു മറ്റൊരു പ്രധാന നിർദേശം. സംസ്ഥാനതല പദ്ധതികള്‍ പ്രാദേശിക താൽപര്യമനുസരിച്ച് പരിഷ്കരിക്കണം. അതതു പ്രദേശങ്ങൾക്കു യോജിക്കാത്ത വിളകളും രീതികളും അടിച്ചേൽപിക്കരുതെന്നു സാരം.  

kooroppada-2
ഓഡിറ്റ് ടീം മുൻ കൃഷി ഓഫിസർ സൂര്യയോടൊപ്പം

പഞ്ചായത്തിന്റെ ഒരറ്റത്തുള്ള കൃഷിഭവനിൽനിന്നു നടീൽവസ്തുക്കളം മറ്റും അകലെയുള്ള കൃഷിയിടങ്ങളിലെത്തിക്കാൻ കൃഷിക്കാർ ഏറെ പ്രയാസപ്പെടുന്നു. ഇതൊഴിവാക്കാൻ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഗ്രാമത്തിന്റെ പല ഭാഗങ്ങളിൽ നടീൽവസ്തുക്കൾ എത്തിക്കാൻ സ്ഥിരം ക്രമീകരണം വേണമെന്നും നിർദേശമുണ്ടായി. കാർഷിക സർവകലാശാലയുടെ സാങ്കേതികവിദ്യകളും കാർഷികോപധികളും അഗ്രി ക്ലിനിക്കിലൂടെ വിതരണം ചെയ്യണമെന്നായിരുന്നു മറ്റൊരു ആവശ്യം.

കൃഷിവകുപ്പിന്റെ വിവിധ പദ്ധതികളും പ്രവർത്തനങ്ങളും കൂടുതൽ സുതാര്യമാക്കാനും അവ ലക്ഷ്യം കാണുന്നുണ്ടെന്ന് ഉറപ്പാക്കാനുമുള്ള വിലയിരുത്തലാണ് ഈ സോഷ്യൽ ഓഡിറ്റ്. കൃഷിഭവന്‍ പ്രവർത്തനങ്ങൾക്ക് കൃഷിക്കാർ തന്നെ മാർക്ക് ഇടുന്ന സംവിധാനമെന്ന് ഇതിനെ വിശേഷിപ്പിക്കാം. ബ്ലോക്ക് പഞ്ചായത്ത് നിയോഗിച്ച പ്രത്യേക സംഘമാണ് ഓഡിറ്റിനു നേതൃത്വം നൽകിയത്. കൃഷിവകുപ്പിൽനിന്നു വിരമിച്ച ഉദ്യാഗസ്ഥനും ബ്ലോക്കിലെ വിവിധ പഞ്ചായത്തുകളിൽനിന്നുള്ള കർഷകരും കൂരോപ്പട പഞ്ചായത്തിലെ ഉദ്യോഗസ്ഥരും അടങ്ങിയതായിരുന്നു ഇതിന്റെ കോർ കമ്മിറ്റി. ഈ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് കൂരോപ്പട പഞ്ചായത്ത് ഭരണസമിതിയുടെയും ജില്ലാ കൃഷി ഓഫിസറുടെയും അംഗീകാരവുമുണ്ടായിരു ന്നു. പഞ്ചായത്തിന്റെ വിവിധ വാർഡുകളിലെ കർഷകരെയും കർമസേനാ പ്രവർത്തകരെയും കാർഷിക സംരംഭകരെയും കർഷക മാർക്കറ്റ്, ഇക്കോഷോപ്പ് പ്രവർത്തകരെയുമൊക്കെ പലയിടങ്ങളിലായി വിളി ച്ചുചേർത്താണ് കൃഷിഭവന്റെ പ്രവർത്തനം സംബന്ധിച്ച അഭിപ്രായം ആരാഞ്ഞത്. പച്ചക്കറി വികസനപദ്ധതി, എഐഡിഎച്ച്, ഒരു കോടി ഫലവൃക്ഷത്തൈ വിതരണം, ആത്മ, ജൈവക്കൃഷി, സുഗന്ധവിള വ്യാപനം, വിള ആരോഗ്യപരിപാലനം, പ്രകൃതിക്ഷോഭം, വിള ഇൻഷുറൻസ്, കർഷകപെൻഷൻ തുടങ്ങിയ പദ്ധതികളെക്കുറിച്ചായിരുന്നു പ്രധാനമായും വിലയിരുത്തല്‍. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com