ADVERTISEMENT

പുതിയ ദിശകണ്ടെത്താനാവാതെ ഏതാനും മാസങ്ങളായി നേരിയ റേഞ്ചിൽ നീങ്ങുന്ന വെളിച്ചെണ്ണയ്‌ക്ക്‌ ഈസ്റ്റർ, വിഷു ഡിമാൻഡ് പുതുജീവൻ പകരുമെന്ന പ്രതീക്ഷയിൽ കൊപ്രയാട്ട്‌ വ്യവസായ രംഗം. ക്രിസ്‌മസിന്‌ ശേഷം ആദ്യമായി പ്രദേശിക വിപണികളിൽ വെളിച്ചെണ്ണയ്‌ക്ക്‌ ഏറ്റവും കൂടുതൽ ആവശ്യാക്കാരെത്തുന്ന അവസരമെന്ന നിലയ്‌ക്ക്‌ വിൽപ്പന ചൂടുപിടിക്കുമെന്ന നിഗമനത്തിലാണ്‌ മില്ലുകാർ.  

കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള തെങ്ങിൻതോപ്പുകളിൽ ഇത്‌ വിളവെടുപ്പ്‌ വേളയാണ്‌. സീസൺ ആരംഭത്തിൽ പച്ചത്തേങ്ങ വിപണിയിൽ ഇറക്കാൻ ഉത്സാഹിച്ച കാർഷിക മേഖല പിന്നീട്‌ പതുക്കെ രംഗത്തുനിന്നു പിൻവലിഞ്ഞു. ഫെബ്രുവരിയിൽ പതിവിലും ഉയർന്ന പകൽ താപനില അവസരമാക്കി ഗ്രാമീണ മേഖല തേങ്ങാ വെട്ടിലേക്ക്‌ ചുവടുമാറ്റി. താഴ്‌ന്ന വിലയ്‌ക്ക്‌ പച്ചത്തേങ്ങ വിറ്റുമാറുന്നതിൽ ഉപരി കൊപ്രയാക്കി സൂക്ഷിക്കാമെന്ന നിലപാട്‌ അവർ സ്വീകരിച്ചത്‌ കഴിഞ്ഞ മാസം വിപണി ഏതാണ്ട്‌ സ്റ്റെഡി നിലവാരത്തിൽ നീക്കാൻ അവസരം ഒരുക്കി. 

ഒരു പരിധി വരെ വിൽപ്പന സമ്മർദ്ദത്തിൽ നിന്നും അകന്നുമാറാൻ പിന്നിട്ട മാസം നാളികേരോൽപ്പന്നങ്ങൾക്കായത്‌ കർഷകർക്കും താങ്ങ്‌ പകർന്നു. എന്നാൽ യഥാർഥ താങ്ങ്‌ അവർക്ക്‌ ഇന്നും കൈയെത്താ ദൂരത്തു തന്നെയാണ്‌. കേന്ദ്രം പ്രഖ്യാപിച്ച താങ്ങുവിലയുടെ നേട്ടം കർഷകരിലേക്ക്‌ എത്തിക്കണമെങ്കിൽ ചരക്ക്‌ സംഭരണത്തിന്‌ തുടക്കം കുറിക്കണം. 

എന്നാൽ, സംസ്ഥാന കൃഷി വകുപ്പിന്‌ ഇക്കാര്യത്തിൽ യാതോരു താൽപര്യവുമില്ലാത്ത അവസ്ഥയാണ്‌. തെരഞ്ഞടുപ്പ്‌ അടുത്ത വേളയിലെങ്കിലും സർക്കാർ കർഷകരിലേക്ക്‌ ശ്രദ്ധതിരിക്കുമെന്ന പ്രതീക്ഷയിലാണ്‌ നാളികേര ഉൽപാദകർ. കൊപ്ര സംഭരിക്കാൻ സർക്കാർ ഏജൻസി പിന്നിട്ട മൂന്നു വർഷങ്ങളിൽ കാര്യമായ ഉത്സാഹം കാണിക്കാഞ്ഞതു മൂലം ഉയർന്ന വില കൈപ്പിടിയിൽ ഒതുക്കാനുള്ള അവസരം ലക്ഷക്കണക്കിന്‌ വരുന്ന നമ്മുടെ ഉൽപാദകർക്ക്‌ നിക്ഷേധിക്കപ്പെട്ടു. 

പച്ചത്തേങ്ങ സംഭരിക്കുമെന്ന്‌ പറയുന്നവർ അതിനും ആവശ്യമായ നീക്കങ്ങൾ ഒന്നും തന്നെ നടത്തുന്നില്ല. ഇവിടെ ജനുവരിയിൽ തുടങ്ങിയ നാളികേര വിളവെടുപ്പ്‌ പുരോഗമിക്കുകയാണ്‌. സീസൺ കാലയളവിലാണ്‌ സംഭരണ ഏജൻസികളുടെ ആവശ്യം ഏതൊരു കാർഷികോൽപ്പന്നത്തിനും വേണ്ടിവരിക. പുതിയ ചരക്ക്‌ പ്രവാഹത്തിനിടയിൽ ഉൽപാദകന്‌ താങ്ങ്‌ പകരേണ്ടവർ അമാന്ദിച്ചു നിൽക്കുകയാണ്‌. 

അവരുടെ കണ്ണുകൾ അയൽ സംസ്ഥാനങ്ങളിലേക്കാണ്‌. അവിടെ വിളവെടുപ്പ്‌ ഊർജിതമായാൽ ഇവിടെ സംഭരണത്തിന്‌ ആവശ്യമായ ക്രമീകണങ്ങൾ ഒരുക്കുന്ന നടപടികളും യുദ്ധകാലടിസ്ഥാനത്തിൽ പുരോഗമിക്കും. അതേ, കേരളത്തിൽ പച്ചത്തേങ്ങ കിലോ 30‐32 രൂപയിൽ നീങ്ങുമ്പോൾ പൊള്ളാച്ചിയിലും കാങ്കയത്തും 28.50 ന്‌ ലഭിക്കും, ഉദുമൽപേട്ടയിലേക്ക്‌ തിരിഞ്ഞാൽ 28 രൂപയ്‌ക്ക്‌ ചരക്ക്‌ റെഡി.

ഈ മാസം തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ വിളവെടുപ്പ്‌ തുടങ്ങും. കാലാവസ്ഥ വ്യതിയാനം മൂലം പല ഭാഗങ്ങളിലും നാളികേരം പതിവിലും നേരത്തെ മൂത്ത്‌ വിളഞ്ഞതിനാൽ വിളവെടുപ്പ്‌ രംഗവും അൽപ്പം നേരത്തെ തന്നെ സജീവമാകും. മാസാവസാനതോടെ തമിഴ്‌നാട്ടിൽ പച്ചത്തേങ്ങ വരവ്‌ ശക്തമാകുന്നതോടെ നിരക്കിൽ വീണ്ടും ചാഞ്ചാട്ട സാധ്യത. 

ഈ ഒരു തക്കത്തിനായി അതിർത്തി ജില്ലകളിലെ പച്ചത്തേങ്ങ സംഭരണ കേന്ദ്രങ്ങളിൽ തമിഴ്‌നാട്‌ തേങ്ങ എത്തിക്കാനുള്ള അണിയറ നീക്കങ്ങൾക്ക്‌ തുടക്കം കുറിച്ചതായാണ്‌ ചരക്ക്‌ വാഹന ഡ്രെവർമാരിൽ നിന്നുള്ള സൂചന. അയൽ സംസ്ഥാനത്ത്‌ നിന്ന്‌ പച്ചത്തേങ്ങ വരുന്ന  വാഹനത്തിൽ നിന്നും ചരക്ക്‌ മാറ്റി മറ്റ്‌ വണ്ടികളിലാണ്‌ സംഭരണ കേന്ദ്രങ്ങളിൽ തേങ്ങ എത്തിക്കുന്നത്‌. പിന്നിട്ട രണ്ട്‌ സീസണിലും സംഭരണത്തിന്റെ മറവിൽ നടന്ന ഈ ‘ബിസിനസ്‌’ യഥാർഥ കർഷകന്‌ ലഭിക്കേണ്ട ആനുകൂല്യങ്ങളെ ഇല്ലാത്താക്കുന്നു.  

അതേസമയം മുന്നിലുള്ള ഉത്സവ ദിനങ്ങളിൽ പ്രദേശിക വിപണികൾ വെളിച്ചെണ്ണയെ വാരിപ്പുണരുമെന്ന പ്രതീക്ഷയിലാണ്‌ വൻകിട ചെറുകിട കൊപ്രയാട്ട്‌ വ്യവസായികൾ. നിലവിൽ വെളിച്ചെണ്ണ 13,700ലും കൊപ്ര 9200ലുമാണ്‌ ഇടപാടുകൾ നടക്കുന്നത്‌.

ഇതിനിടെ നാടൻ തേങ്ങ ശേഖരിച്ച്‌ വെളിച്ചെണ്ണ ഉൽപാദിപ്പിക്കുന്ന സംസ്ഥാനത്തെ ചെറുകിട മില്ലുകളിൽ നിന്നുള്ള എണ്ണയ്‌ക്ക്‌ ഓരോ വർഷം പിന്നിടുതോറും ഡിമാൻഡ് ഉയരുകയാണ്‌. അയൽ സംസ്ഥാനങ്ങളിൽ കൊപ്ര സംസ്‌കരണത്തിനിടയിൽ സൾഫർ ഉപയോഗിക്കുന്നുവെന്ന ആക്ഷേപം നിലനിൽക്കുന്നത്‌ നാടൻ വെളിച്ചെണ്ണയ്‌ക്ക്‌ പ്രിയം വർധിപ്പിക്കുന്നു. നാടൻ വെളിച്ചെണ്ണയുടെ നറുമണം കൂടിയാവുമ്പോൾ ഭക്ഷണങ്ങൾക്ക്‌ പ്രിയമേറും.   ‌  

കാർഷിക വിശേഷങ്ങൾ നേരത്തെ ലഭിക്കാൻ കർഷകശ്രീ വാട്സാപ് ചാനൽ ഫോളോ ചെയ്യാം. ഇവിടെ ക്ലിക്ക് ചെയ്യുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com