ADVERTISEMENT

മഴക്കാലത്തു പടർന്നുപിടിക്കുന്ന ജന്തുജന്യപകർച്ചവ്യാധികളിൽ ഏറ്റവും പ്രധാനമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്. ഔദ്യോഗിക കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 2390ൽപ്പരം ആളുകൾക്കാണ് സംസ്ഥാനത്ത് എലിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുള്ളത്. ഇതു കൂടാതെ 2855  പേർക്ക് രോഗബാധയേറ്റതായും സംശയിക്കുന്നു. നൂറിലധികം പേർക്ക് എലിപ്പനി ബാധയേറ്റു ജീവൻ നഷ്ടമായത്. ഏറ്റവുമധികം ആളുകളുടെ ജീവനെടുത്ത ജന്തുജന്യപകർച്ചവ്യാധിയും എലിപ്പനിയാണ്. ഈ വർഷം ഇതുവരെ എഴുനൂറിലധികം എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു, എലിപ്പനി ബാധയേറ്റ് നാൽപതിലധികം മരണങ്ങളും ഉണ്ടായിട്ടുണ്ട്. ഈ കണക്കുകൾ സംസ്ഥാനം വരും ദിവസങ്ങളിൽ അതീവജാഗ്രത പുലർത്തേണ്ട ജന്തുജന്യപകർച്ചവ്യധിയാണ് എലിപ്പനിയെന്ന മുന്നറിയിപ്പ് നൽകുന്നു.

പ്രധാന രോഗവാഹകരായ എലികളുടെ വൃക്കകളില്‍ വാസമുറപ്പിക്കുകയും പെരുകുകയും ചെയ്യുന്ന ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ രോഗാണുക്കൾ എലികളില്‍ യാതൊരു ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കില്ല. രോഗാണുവിന്റെ സ്രോതസായ എലികളുടെയും, രോഗം ബാധിച്ച മറ്റു സസ്തനിമൃഗങ്ങളുടെയും  മൂത്രം കലര്‍ന്ന് മലിനമായ വെള്ളത്തിലും ചെളിയിലും കാണപ്പെടുന്ന എലിപ്പനി രോഗാണുക്കള്‍ തൊലിപ്പുറത്തെ പോറലുകളിലൂടെയും മുറിവുകളിലൂടെയും ശരീരത്തില്‍ കടന്നാണ് മനുഷ്യരിൽ രോഗബാധയുണ്ടാകുന്നത്. രോഗം ബാധിച്ച മൃഗങ്ങളുടെയോ, എലിയുടെയോ മൂത്രം കലര്‍ന്ന മലിനജലം കണ്ണിലോ, മൂക്കിലോ വീഴുന്നതും ജലം തിളപ്പിച്ചാറ്റാതെ കുടിക്കുന്നതും രോഗാണുവിന് നേരിട്ട് ശരീരത്തിന്റെ ഉള്ളിലേക്ക് കയറാന്‍ വഴിയൊരുക്കുന്നു. കണ്ണിലെയും മൂക്കിലേയുമൊക്കെ ശ്ലേഷ്മസ്തരങ്ങളിലൂടെയും കൈകാലുകളിലെ മൃദുവായ ചര്‍മഭാഗങ്ങളിലൂടെയും ശരീരത്തിനകത്തേക്കു തുളച്ചുകയറാനുള്ള ശേഷിയും കൂര്‍ത്ത പിരിയാണിയുടെ ഘടനയുള്ള സ്പൈറോകീറ്റ്സ് എന്നറിയപ്പെടുന്ന എലിപ്പനി രോഗാണുവിനുണ്ട്.

ഉയര്‍ന്ന ആര്‍ദ്രത, കുറഞ്ഞ താപനില തുടങ്ങിയ അനുകൂല സാഹചര്യങ്ങളില്‍ ഈര്‍പ്പവും ക്ഷാരഗുണവും ലവണാംശവുമുള്ള മണ്ണിലും, കെട്ടിനില്‍ക്കുന്ന വെള്ളത്തിലും ആറു മാസം വരെ ഒരു പോറലുമേല്‍ക്കാതെ നിലനില്‍ക്കാന്‍ ലെപ്റ്റോസ്പൈറ ബാക്ടീരിയകള്‍ക്ക് ശേഷിയുണ്ട്. എലിപ്പനി മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കു പകരുന്നത് വളരെ അപൂര്‍വമാണ്. എലിപ്പനി രോഗത്തിന് കാരണമായ ബാക്ടീരിയ രോഗാണുവിന്റെ ഇരുപത്തിമൂന്നോളം ഇനങ്ങളെയും, 250ല്‍പരം സിറോ ഗ്രൂപ്പുകളേയും എലിയടക്കമുള്ള വിവിധ മൃഗങ്ങളില്‍നിന്നും വേര്‍തിരിച്ചിട്ടുണ്ട്. ഇതില്‍ മിക്ക രോഗാണുക്കളും മനുഷ്യരില്‍ രോഗമുണ്ടാക്കാന്‍ ശേഷിയുള്ളവയാണ്.

leptospirosis

തൊഴിലിടങ്ങളിൽ കരുതൽ

വയല്‍ പണിക്കാരുടെ രോഗം, ചെളിയിൽ പണിയെടുക്കുന്നവരുടെ രോഗം, കരിമ്പുവെട്ടുകാരുടെ രോഗം, പന്നിവളര്‍ത്തല്‍ കര്‍ഷകരുടെ രോഗം എന്നൊക്കെയുള്ള അപരനാമങ്ങളും എലിപ്പനിക്കുണ്ട്. കൃഷി, മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട തൊഴിലുകളില്‍ ഏര്‍പ്പെടുമ്പോള്‍ എലിപ്പനി പകരാന്‍ കൂടുതൽ സാധ്യതയുള്ളതുകൊണ്ടാണ് ഈ പേരുകളിലും എലിപ്പനി അറിയപ്പെടുന്നത്. ചെളിയും വെള്ളവും കെട്ടിക്കിടക്കുന്ന സ്ഥലങ്ങളിൽ കൃഷി, അനുബന്ധ ജോലികളിൽ ഏര്‍പ്പെടുന്ന സാഹചര്യത്തിൽ വ്യക്തിഗത സുരക്ഷാമാർഗങ്ങളായ വെള്ളം കയറാത്ത കാലുറകളും കൈയ്യുറകളും ധരിക്കണം. കെട്ടിനില്‍ക്കുന്ന വെള്ളത്തിൽ മുഖവും വായും കഴുകുന്നതും ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കണം. ചര്‍മ്മത്തില്‍ മുറിവോ വൃണമോ പോറലോ ഉണ്ടെങ്കില്‍ എലിപ്പനി രോഗാണുവിന് അനായാസം ശരീരത്തിനുള്ളില്‍ കടക്കാനാവും. പാദം വിണ്ടുകീറിയവർ, ഏറെ നേരം വെള്ളത്തിൽ പണിയെടുത്ത് കൈകാലുകളിലെ ചർമ്മം മൃദുലമായവർ തുടങ്ങിയവരിലും എലിപ്പനി രോഗാണുവിന് ശരീരത്തിനകത്തേക്കുള്ള പ്രവേശനം എളുപ്പമാണ്. കൂർത്ത പിരിയാണിയുടെ ഘടനയുള്ള എലിപ്പനി ബാക്റ്റീരിയ രോഗാണുവിനെ ഇത്തരം നേർത്ത ചർമ്മഭാഗങ്ങളിലൂടെ ശരീരത്തിനകത്തേക്ക് തുളച്ചുകയറാൻ എളുപ്പം സാധിക്കും. കൈകാലുകളിലോ മറ്റ് ശരീരഭാഗങ്ങളിലോ മുറിവുകളുള്ളവർ അത് ഉണങ്ങി ഭേദമാവുന്നത് വരെ മലിനജലവുമായി സമ്പർക്കം വരാനിടയുള്ള ജോലികൾ ഒഴിവാക്കണം. ഒഴിവാക്കാനാവാത്ത സാഹചര്യത്തിൽ ജോലിയ്ക്കു മുൻപും ശേഷവും മുറിവിൽ ആന്റി സെപ്റ്റിക് ലേഖനങ്ങൾ പുരട്ടി ബാൻഡേജ്  ഒട്ടിക്കുകയോ കെട്ടുകയോ വേണം. അയഡിന്‍ അടങ്ങിയ ലേപനങ്ങള്‍ ഇതിനായി ഉപയോഗിക്കാവുന്നതാണ്.

ചെളിവെള്ളത്തിലോ കെട്ടികിടക്കുന്ന വെള്ളത്തിലോ ഇറങ്ങി കാർഷികവൃത്തിയിലോ അനുബന്ധ ജോലികളിലോ ഏർപ്പെടുന്ന സാഹചര്യമുണ്ടെങ്കിൽ മെഡിക്കൽ ഡോക്ടറുടെ നിർദേശപ്രകാരം എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികകൾ കഴിക്കുന്നത് അഭികാമ്യമാണ്. ആഴ്ചയിൽ ഒരിക്കൽ ആഹാരത്തിന് ശേഷം ഡോക്സിസൈക്ലിൻ എന്ന ആന്റിബയോട്ടിക്ക് 100 മില്ലീഗ്രാമിന്റെ ഗുളിക രണ്ടെണ്ണം വീതം തുടർച്ചയായ ആഴ്ചകളിൽ കഴിക്കുന്നത് വഴി രോഗത്തെ പ്രതിരോധിക്കാനാവും. ചിലർക്ക് ഡോക്സിസൈക്ലിൻ വയറിൽ അസ്വസ്ഥതയുണ്ടാക്കാം. അങ്ങിനെയുള്ളവർ ഡോക്ടറെ സമീപിച്ച് ഫലപ്രദമായ മറ്റ് ആന്റിബയോട്ടിക്കുകൾ സ്വീകരിക്കണം. പ്രതിരോധമരുന്നുകള്‍ കഴിച്ചവരും ചെളിയിലും കെട്ടിനിൽക്കുന്ന വെള്ളത്തിലും ഇറങ്ങി ജോലിയിൽ ഏര്‍പ്പെടുമ്പോള്‍ കയ്യുറയും കാലുറയും ഉള്‍പ്പെടെയുള്ള സ്വയം പരിരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്.

kasargod news

മൃഗപരിപാലകർ ശ്രദ്ധിക്കേണ്ടത്

എലിപ്പനി മനുഷ്യരെ മാത്രമല്ല പശു, നായ, പന്നി തുടങ്ങിയ വളർത്തുമൃഗങ്ങളെയും ബാധിക്കാം. കെട്ടിനില്‍ക്കുന്ന വെള്ളവും ചളിയുമായും വളർത്തുമൃഗങ്ങള്‍ക്ക് സമ്പര്‍ക്കമുണ്ടാകാനിടയുള്ള സാഹചര്യവും ഒഴിവാക്കണം. മൃഗങ്ങളെ കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഇറക്കുകയോ അതിൽ കുളിപ്പിക്കുകയോ ചെയ്യരുത്. വെള്ളക്കെട്ടുകളിലും ചതുപ്പുകളിലും മൃഗങ്ങളെ മേയാന്‍ വിടരുത്. മലിനമായ വെള്ളം വളർത്തുമൃഗങ്ങള്‍ക്ക് കുടിക്കാന്‍ നല്‍കരുത്. വളർത്തുമൃഗങ്ങളുടെ കുടിവെള്ളസ്രോതസ്സുകളും ആവശ്യമെങ്കിൽ ക്ലോറിനേറ്റ് ചെയ്യാവുന്നതാണ്. തൊഴുത്തും പട്ടിക്കൂടുമൊക്കെ വൃത്തിയാക്കുമ്പോൾ മൃഗങ്ങളുടെ വിസർജ്യങ്ങളുമായി സമ്പർക്കമുണ്ടാവാതെ ശ്രദ്ധിക്കണം. മൃഗങ്ങളുടെ വിസര്‍ജ്ജ്യങ്ങളും ശരീരസ്രവങ്ങളും സ്പര്‍ശിക്കാനിടവന്നാൽ സോപ്പിട്ട് വൃത്തിയായി കഴുകണം. എലിപ്പനി രോഗം ബാധിച്ച വളർത്തുമൃഗങ്ങളിൽ ഗർഭമലസുന്നത് പ്രധാന ലക്ഷണമായി കാണാറുണ്ട്. പ്രസവം അലസുന്ന സാഹചര്യത്തിൽ മൃഗങ്ങളുടെ ഗര്‍ഭമലസിയ അവശിഷ്ടങ്ങളും ഗർഭാശയത്തിൽ നിന്നുള്ള സ്രവങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ കയ്യുറ നിര്‍ബന്ധമായും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഈ അവശിഷ്ടങ്ങൾ ആഴത്തിൽ കുഴിയെടുത്ത് കുമ്മായം വിതറിയ ശേഷം കുഴിച്ചുമൂടണം. അവശിഷ്ടങ്ങൾ നീക്കം ചെയ്ത ശേഷം തൊഴുത്തും പരിസരവും ബ്ലീച്ചിങ് പൗഡറോ മറ്റു അണുനാശിനികളോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും വേണം. വളർത്തുമൃഗങ്ങളുടെ തീറ്റകള്‍ സുരക്ഷിതമായി അടച്ചു സൂക്ഷിക്കണം. തൊഴുത്തിലെയും പരിസരത്തെയും  എലിമാളങ്ങളും പൊത്തുകളും അടയ്ക്കാന്‍ മറക്കരുത്. ജൈവമാലിന്യങ്ങള്‍, കന്നുകാലികളുടെ തീറ്റ അവശിഷ്ടങ്ങള്‍ തുടങ്ങിയവ തൊഴുത്തിലും പരിസരത്തും കെട്ടികിടന്നാൽ എലികള്‍ക്ക് പെറ്റുപെരുകാനുള്ള അനുകൂലസാഹചര്യമൊരുക്കും. ജൈവമാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്കരിക്കുന്നതിന് മുഖ്യപരിഗണന നല്‍കണം. എലികൾ കയറാൻ സാധ്യതയുള്ളതിനാൽ തൊഴുത്തിലെ പുൽത്തൊട്ടിയിലും അരുമമൃഗങ്ങളുടെ കൂട്ടിലും രാത്രികാലങ്ങളിൽ തീറ്റയവശിഷ്ടങ്ങൾ ബാക്കി കിടക്കാതെ കൃത്യമായി നീക്കം ചെയ്ത് വൃത്തിയാക്കി സൂക്ഷിക്കണം.

നമ്മളുമായി അടുത്തിടപഴകുന്ന വളർത്തുമൃഗങ്ങളിൽ ഏറ്റവുമധികം എലിപ്പനി സാധ്യതയുള്ളത് നായ്ക്കൾക്കാണ്. നായ്ക്കളെ എലിപ്പനിയിൽ നിന്ന് പ്രതിരോധിക്കാനുള്ള വാക്സിനുകൾ ലഭ്യമാണ്. നായ്ക്കൾക്ക് മുൻകൂറായി എലിപ്പനി പ്രതിരോധ കുത്തിവയ്പുകൾ കൃത്യമായി നൽകിയാൽ നേട്ടം രണ്ടാണ്. തീവ്രമായ എലിപ്പനി രോഗത്തിൽനിന്ന് നായ്ക്കളെ സംരക്ഷിക്കാം എന്നതാണ് ഒന്നാമത്തെ നേട്ടം. മാത്രമല്ല  എലിപ്പനി രോഗാണുക്കൾ നായ്ക്കളുടെ  വൃക്കകളിൽ കടന്നുകൂടി പെരുകി മൂത്രത്തിലൂടെ പുറത്തുവരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ഇതുവഴി അരുമനായ്ക്കളെ പരിപാലിക്കുന്നവർക്കും അവയോട് ഇടപഴകുന്ന വീട്ടിലെ മറ്റുള്ളവർക്കും എലിപ്പനി ബാധിക്കാനുള്ള സാധ്യത കുറയുന്നു. നായ്ക്കുഞ്ഞിന് 8 ആഴ്ച  പ്രായമെത്തുമ്പോള്‍ എലിപ്പനി അടക്കമുള്ള സാംക്രമികരോഗങ്ങള്‍ക്കെതിരായ (മള്‍ട്ടി കംപോണന്റ് വാക്‌സീൻ ) കുത്തിവയ്പ് നല്‍കണം. തുടർന്ന് 12 ആഴ്ച പ്രായമെത്തുമ്പോള്‍ ആദ്യമെടുത്ത അതേ മള്‍ട്ടി കംപോണന്റ് വാക്സിന്റെ ബൂസ്റ്റര്‍ കുത്തിവയ്പ് നല്‍കാം. 16 ആഴ്ച പ്രായത്തിൽ ഒരു തവണ കൂടെ വാക്സിനേഷൻ നൽകാവുന്നതാണ്. ശേഷം വര്‍ഷാവര്‍ഷം പ്രതിരോധ കുത്തിവയ്പ് ആവര്‍ത്തിക്കണം.

doxycycline leptospirosis

എലിപ്പനിയെ പ്രതിരോധിക്കാൻ മരുന്നുണ്ട്; പക്ഷേ...

എലിപ്പനി രോഗാണു അകത്തുകടന്നാല്‍ സാധാരണ 5 മുതൽ 14  ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകും. പലവിധ ലക്ഷണങ്ങളോട് കൂടിയതാണ് എലിപ്പനി. ഏറ്റവും പ്രധാന ലക്ഷണങ്ങള്‍ പെട്ടന്നുണ്ടാകുന്ന കടുത്ത പനിയും ശക്തമായ പേശീവേദനയുമാണ്. പനിയുടെ കൂടെ കുളിരും വിറയലും ഉണ്ടാവാം. തലവേദന, കണ്ണിന് ചുവപ്പ് / മഞ്ഞ നിറം, വെളിച്ചത്തിൽ നോക്കാൻ പ്രയാസം, ശരീരത്തില്‍ തിണര്‍പ്പ്, ചർദ്ദി, വയറിളക്കം, വയറുവേദന, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കടുത്ത മഞ്ഞനിറം എന്നിവയെല്ലാം എലിപ്പനിയുടെ അനുബന്ധ ലക്ഷണങ്ങളാണ്. തുടയിലെ പേശികളില്‍ മുറുകെപ്പിടിക്കുമ്പോള്‍ കടുത്ത വേദന അനുഭവപ്പെടുന്നത് പ്രധാനപ്പെട്ട ഒരു രോഗസൂചനയാണ്. ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും അനുഭവപ്പെട്ടാല്‍ എലിപ്പനി സംശയിക്കാവുന്നതും ഉടൻ ഉടനടി വിദഗ്ധ ചികിത്സ തേടുകയും വേണം. എലിപ്പനി സങ്കീർണമായാൽ കരൾ, ശ്വാസകോശം, വൃക്ക, ഹൃദയം തുടങ്ങി മിക്ക ആന്തരിക അവയവങ്ങളേയും രോഗം ബാധിക്കും. മൾട്ടി ഓർഗൻ സിസ്റ്റം ഫെയിലർ എന്നാണിത് അറിയപ്പെടുന്നത്. സാധാരണ വൈറൽ പനി പോലെയല്ല എലിപ്പനി, പത്തു ശതമാനം രോഗികളിൽ അത് മാരകമായിത്തീരാം. പ്രത്യേകിച്ച് മറ്റ് അസുഖങ്ങൾ ഉള്ളവരിലും പ്രായമായവരിലും. സമ്പർക്കം വഴി എലിപ്പനി മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കു പകരുന്നത് വളരെ അപൂര്‍വമാണ്. തുടക്കത്തില്‍ തന്നെ രോഗം നിർണയിച്ച് ആന്റിബയോട്ടിക് ഉപയോഗിച്ചുള്ള ചികിത്സ തുടങ്ങിയാൽ വളരെ എളുപ്പത്തിൽ ഭേദമാക്കാൻ കഴിയുന്ന രോഗം കൂടെയാണ് എലിപ്പനി. രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടും ചികിത്സ തേടാൻ വൈകുന്നതാണ് എലിപ്പനി മരണം കൂടുന്നതിന്റെ പ്രധാന കാരണം.  രോഗനിർണയവും ചികിത്സയും വൈകുംതോറും അവയവങ്ങളെ ബാധിച്ച് രോഗം കൂടുതൽ ഗുരുതരമായി തീരുകയും രോഗിയുടെ ജീവൻ തന്നെ അപകടത്തിലാവുകയും ചെയ്യും എന്നത് മറക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com