ADVERTISEMENT

പത്തുവർഷത്തെ വിദേശ ജോലി മതിയാക്കി നഴ്സായ എൽദോസ് തിരിച്ചെത്തിയത് നാട്ടിൽ ജോലി തുടരാം എന്നു കരുതിയാണ്. മടങ്ങിയെത്തി വർഷമൊന്നു പിന്നിടുമ്പോൾ പക്ഷേ എൽദോസ് നഴ്സല്ല, സംരംഭകനാണ്; ഉദ്യാന സംരംഭകൻ. നാട്ടിലൊരു സർക്കാർ നഴ്സ് വാങ്ങുന്ന മാസശമ്പളത്തിനൊപ്പം വരുമാനം താമരച്ചെടികളിലൂടെ നേടുന്ന സംരംഭകൻ. 

എറണാകുളം ജില്ലയിൽ പിറവത്തിനടുത്ത് മാമ്മലശ്ശേരി പള്ളിയാനോട്ടോക്കുഴിയിൽ എൽദോസ് പി. രാജുവിന്റെ ശുശ്രൂഷയിലും പരിപാലനയിലും വളരുന്നത് അപൂർവ്വയിനം ഹൈബ്രിഡ് താമരകൾ. വർഷങ്ങൾക്കു മുൻപ് വിനോദത്തിനു തുടങ്ങിയ താമരവളർത്തൽ ഓർക്കാപ്പുറത്ത് ഒന്നാന്തരം വരുമാനമായി മാറിയെന്ന് എൽദോസ്. വീടിന്റെ ടെറസ്സിൽ വീട്ടുകാരല്ലാതെ മറ്റാരും കാണാതെ വളർന്നു പൂവിട്ടിരുന്ന താമരച്ചെടികൾ ഒരു ഫെയ്സ്ബുക് പേജിലൂടെ നേടിയെടുത്തത് ഒട്ടേറെ സംസ്ഥാനങ്ങളിൽനിന്നുള്ള ഉപഭോക്താക്കളെ. 

സുഹൃത്തു നൽകിയ താമരവിത്തു മുളപ്പിച്ച് ചെറിയൊരു ടബ്ബിൽ അലങ്കാരച്ചെടിയായി പരിപാലിച്ചാണു തുടക്കം. എണ്ണം കൂടിയതോടെ ചെടികളുടെ സ്ഥാനം ടെറസ്സിലായി. മുകളിൽ വളരുന്ന  താമരച്ചെടികൾ മുറിക്കുള്ളിലെ ചൂടുകുറയ്ക്കും എന്നതിനാൽ എൽദോസ് വിദേശത്തായിരിക്കുമ്പോഴും വീട്ടുകാർ കാര്യക്ഷമമായിത്തന്നെ അവയെ പരിപാലിച്ചു. 

lotus-1

വിപണി വിശാലം

നാട്ടിൽ തിരിച്ചെത്തി ജോലിയന്വേഷണം തുടരുന്നതിനിടെ താമരപ്പൂക്കളെ പരിചയപ്പെടുത്തി രാജ് ഫ്ലോറൽസ് എന്ന പേരിൽ ഫെയ്സ്ബുക് പേജ് തുടങ്ങി എൽദോസ്. ഷെയറുകളും ലൈക്കുകളുമായി പലരിലൂടെ സഞ്ചരിച്ച ഫെയ്സ്ബുക്ക് പേജിലേക്ക് നടീൽവസ്തു ആവശ്യപ്പെട്ട് അന്വേഷണങ്ങൾ പ്രവഹിച്ചപ്പോൾ, സമൂഹമാധ്യമങ്ങൾ നൽകുന്ന‌ വിപണിയുടെ വിസ്തൃതി ബോധ്യപ്പെട്ടെന്ന് എൽദോസ്. 

സമൂഹമാധ്യമങ്ങളിലൂടെ രാജ്യത്തെവിടെയും ഉപഭോക്താക്കളെ നേടാം എന്നത് ഉൽപാദകനെ സംബന്ധിച്ച് ചില്ലറക്കാര്യമല്ല. എൽദോസിന്റെതന്നെ കാര്യമെടുത്താൽ ഉപഭോക്താക്കളിൽ മുഖ്യ പങ്കും വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിലുള്ളവർ. താമരപ്പൂക്കളോട് ആരാധനയും സ്നേഹവുമുള്ള ജനവിഭാഗമാണ് അവരെന്ന് എൽദോസ്. വീട്ടിൽ താമരച്ചെടി വളർത്തുന്നത് അന്തസ്സിന്റെ അടയാളമായിത്തന്നെ കാണുന്നു പലരും. പരിമിതമായ സൗകര്യത്തിൽ വളരുകയും വേഗത്തിൽ പൂവിടുകയും ചെയ്യുന്ന ട്രോപ്പിക്കൽ ഹൈബ്രിഡ് ഇനങ്ങൾ അവരെ തൃപ്തിപ്പെടുത്തുകയും ചെയ്യും.

മിനിയേച്ചർ താമരയായ ലിയാങ്‌ലി ഉൾപ്പെടെ നാൽപതിലേറെ ഹൈബ്രിഡ് ഇനങ്ങളുണ്ട് എൽദോസിന്റെ ശേഖരത്തിൽ. നടീൽ വസ്തുവിന് 860 രൂപ വിലയുള്ള പിങ്കപ് ഇനം മുതൽ 3000 രൂപ വിലയുള്ള ബുദ്ധാ സൗണ്ട് വരെ. 20 ഇഞ്ച് ഉയരവും അത്രയും തന്നെ വ്യാസവുമുള്ള പ്ലാസ്റ്റിക് പാത്രത്തിൽ, മണ്ണും ചാണകവും ചാണകപ്പൊടിയും അടിവളമാക്കി ഒരടി വെള്ളത്തിൽ വളർന്നു പൂവിട്ടു നിൽക്കുന്നു ആരെയും മോഹിപ്പിക്കുന്ന ഇനങ്ങൾ. ഇവയുടെ കിഴങ്ങ് ശേഖരിച്ച്, മുളകളുള്ള ഭാഗങ്ങൾ നോക്കി മുറിച്ചെടുത്ത് നടീൽവസ്തുവായി വിപണിയിലെത്തിക്കുന്നു. കിഴങ്ങുകൾ മൂന്നുമാസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം എന്നതിനാൽ ഓർഡർ ലഭ്യമാകുന്നതിന് അനുസരിച്ച് അയച്ചു നൽകിയാൽ മതിയാകും. 

നട്ടു വളർത്തി നമ്മുടെ നാട്ടിൽ പൂവിടും എന്ന് ഉറപ്പായ താമരയിനങ്ങൾ മാത്രമെ വിപണനത്തിന് ലഭ്യമാക്കാറുള്ളു. കാര്യമായ പരിപാലനം ആവശ്യമില്ല എന്നതും കീടാക്രമണങ്ങൾ തീരെക്കുറവാണെന്നതും താമരയുടെ ഡിമാൻഡ് വർധിപ്പിക്കുന്നു. ഓൺലൈനിൽ താമര വിൽക്കാൻ തുടങ്ങിയ എൽദോസിനിപ്പോൾ നേരിട്ടുള്ള വിപണന മാർഗങ്ങളും ലഭ്യമായിത്തുടങ്ങിയിരിക്കുന്നു. വീടുകളും സ്ഥാപനങ്ങളും താമരക്കുളങ്ങൾ തയ്യാറാക്കാൻ താൽപര്യപ്പെട്ടത്തിയതോടെ കൂടുതൽ വരുമാന സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ഈ സംരംഭകൻ. 

ഫോൺ: 8943911901  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com