60 ഇനങ്ങളിലായി 1000 ചെടികൾ; എല്ലാവരും ചോദിക്കുന്നു ഡോക്ടറും അഗ്ളോനിമയും തമ്മില്‍ എന്താണ് ബന്ധം
Mail This Article
ശിശുരോഗവിദഗ്ധനായ ഡോക്ടർ തോമസും അഗ്ളോനിമയും തമ്മിൽ എന്ത്? കുട്ടികളെ നോക്കു ന്നതുപോലെ നോക്കേണ്ട ചെടിയാണ് അഗ്ലോനിമയെന്നാണ് കോട്ടയം കാഞ്ഞിരപ്പള്ളി തോണിക്കുഴി വീട്ടിൽ ഡോ. തോമസ് പറയുന്നത്. സ്വന്തം അകത്തളച്ചെടിശേഖരത്തിൽ ഡോക്ടര്‍ ഏറ്റവും അധികം ഉൾപ്പെടുത്തിയിട്ടുള്ളതും ഇതുതന്നെ.
വീടിനു മുൻപിലുള്ള ഉദ്യാനത്തിൽ പല തരം അലങ്കാരച്ചെടികൾക്കൊപ്പം അഗ്ളോനിമയുടെ പരമ്പരാഗത ഇനങ്ങൾ ഡോ. തോമസ് വളര്‍ത്തിയിരുന്നു. ഈയിടെയാണ് നൂതന ഇനങ്ങള്‍ വളർത്താൻ തുടങ്ങിയത്. അറുപതിലേറെ ഇനങ്ങളിലായി ആയിരത്തോളം അഗ്ളോനിമ ചെടികളുണ്ട് ഇദ്ദേഹത്തിന്റെ പക്കല്‍. സർക്കാർ സർവീസിൽ ഏറെ തിരക്കുള്ള ഡോക്ടര്‍ക്കു ചെടികളെ നോക്കാന്‍ സമയമെപ്പോഴെന്നല്ലേ? രോഗികളുടെ പരിശോധനയും ചികിത്സയും കഴിഞ്ഞ് നേരം ഇരുട്ടിയിട്ടാകും പലപ്പോഴും ചെടിപരിപാലനം.
ഫെയ്സ്ബുക്കിൽ അഗ്ളോനിമപ്രേമികളുടെ ഗ്രൂപ്പിലെല്ലാം ഡോക്ടർ സജീവമാണ്. പരിപാലന രീതി വിശദമായി മനസ്സിലാക്കാനും പുതിയ ഇനങ്ങൾ പരിചയപ്പെടാനും വാങ്ങാനുമൊക്കെ ഈ സോഷ്യല്‍ മീഡിയ ബന്ധങ്ങൾ പ്രയോജനപ്പെടുന്നു. പുണെയിൽനിന്നാണ് നവീന ഇനങ്ങൾ അധികവും ലഭിക്കുന്നതെന്നു ഡോ. തോമസ്. വീടിന്റെ ഒരു ഭാഗത്ത് ഇവയ്ക്കായി തണൽഗൃഹം ഒ രുക്കിയിട്ടുണ്ട്. ഓരോ ചെടിയും വിശദമായി പരിശോധിച്ച് വേണമെങ്കിൽ നനയ്ക്കുന്നു. അല്ലെങ്കിൽ കീട, കുമിൾനാശിനി പ്രയോഗിക്കുന്നു. നമ്മുടെ നാട്ടിലെ കൂടിയ ചൂടും അന്തരീക്ഷ ഈർപ്പവും നീണ്ടുനിൽക്കുന്ന മഴക്കാലവും അഗ്ളോനിമയ്ക്കു വെല്ലുവിളികളാണെന്നു ഡോക്ടര്‍ ചൂണ്ടിക്കാട്ടുന്നു. നട്ടിരിക്കുന്നിടത്ത് ഈർപ്പം അധികമായാൽ ചീയൽ വന്നു ചെടി നശിച്ചുപോകും. ആദ്യം വില കുറഞ്ഞ ഇനങ്ങൾ വാങ്ങി വളർത്തി ചെടിയുമായി നന്നായി പരിചയമായതിനു ശേഷമാണ് ഇദ്ദേഹം മുന്തിയ ഇനങ്ങൾ നട്ടുപിടിപ്പിച്ചത്.
ഫോണ്‍: 9778302210
English summary: Aglaonema Farming