ADVERTISEMENT

കൊക്കെഡാമ ഉദ്യാന പരിപാലന മേഖലയിൽ പുതുതരംഗമായി മാറുകയാണ്. അൽപം ക്ഷമയോടെ സമീപിക്കാമെങ്കിൽ ഏറെ ആകർഷകമായി നടത്താവുന്ന രീതിയാണിത്. പുഷ്പപരിപാലനത്തിന്റെ രസത്തിനൊപ്പം കലാപരമായ കഴിവുകൂടി കൊക്കെഡാമയിൽ സംയോജിപ്പിക്കാമെന്നതാണ് ഇതിന്റെ ആകർഷണീയത. ഉദ്യാനമേഖലയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ സംരംഭകർ ആകർഷകമായ ബിസിനസ്സ് ആക്കി ഇതിനെ മാറ്റുന്നു.

നൂറ്റാണ്ടുകൾക്ക് മുമ്പ് ജപ്പാനിൽ ഉണ്ടായിരുന്ന ഒരു ഉദ്യാന കലയാണ് കൊക്കെഡാമ. ജപ്പാൻകാർ മോസ് ബോൾ (Mose ball) എന്നും കൊക്കെഡാമ ഉദ്യാന കലാരൂപത്തെ വിളിച്ചുവരുന്നു. പ്രത്യേകതരം പായലാണ് കൊക്കെഡാമയിലെ പ്രധാന ഘടകം. ‌

അടുത്ത കാലം വരെ മെട്രോ നഗരങ്ങളിൽ ഒതുങ്ങിനിന്നിരുന്ന ഈ ഉദ്യാനശൈലി സമൂഹമാധ്യമങ്ങളുടെ പിൻപറ്റി എല്ലായിടത്തും ജനപ്രീതിയാർജിച്ചു വരുന്നു. സ്ഥല പരിമിതി കാരണം പൂന്തോട്ട നിർമാണ രീതികളും കേരളത്തിൽ മാറി വരികയാണ്. ഉള്ളയിടങ്ങൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് വീടും, ഓഫീസുകളും മോടി പിടിപ്പിക്കാൻ ഈ സസ്യ പരിപാലന രീതിയിലൂടെ സാധിക്കുന്നു. കൊക്കെഡാമ വീടിന് അകത്തും പുറത്തും വളർത്താമെന്നത് വളരെ നേട്ടം തന്നെയാണ്. ഏറെ ശ്രദ്ധയോടെ ഉണ്ടാക്കിയെടുക്കുന്ന കൊക്കെഡാമ ഹരിത ശിൽപങ്ങൾക്ക് പൂർണത വരാൻ വർണാഭമായി പ്രദർശിപ്പിക്കണം. 

കൊക്കെഡാമ തയാറാക്കുന്ന വിധം 

  • ചകിരിച്ചോറ്, ഉണങ്ങിയ ചാണകപ്പൊടി, പായൽ (മോസ്), നൂൽ, നൈലോൺ നൂൽ അല്ലെങ്കിൽ പ്ലാസ്റ്റിക് വയർ, കോട്ടൺ തുണി എന്നിവ ഉപയോഗിച്ചാണ് ചെടികൾ നടാനുള്ള സംവിധാനം ഒരുക്കുന്നത്. 
  • കൃഷിയും, കൗശലവും ഒത്തു ചേരുന്ന ഒരു കലാ സൃഷ്ടിയാണ് കോക്കെഡാമ. പായലും ചെടിയുമാണ് കൊക്കെഡാമയ്ക്ക് ജീവൻ പകരുന്നത്.
  • വീടിന്റെ പരിസര ഭാഗങ്ങിളിലും മതിലിലും പഴയകെട്ടിടങ്ങളിലും കയ്യാലകളിലും സിമന്റ് തറകളിലും സ്വാഭാവികമായും വളരുന്നതാണ് മോസ് എന്ന പായൽ. 
  • ചകിരി ച്ചോറ്, ഉണങ്ങിയ ചാണകപ്പൊടി, മേൽമണ്ണ് ഇവ 1 : 1 : 1 അനുപാതത്തിൽ ആവശ്യത്തിന് മാത്രം വെള്ളം ചേർത്ത്  കുഴച്ച്  പിടിപ്പിക്കാനുള്ള പന്തുകൾ ഉണ്ടാക്കുന്നു. കൊക്കെഡാമയുടെ ശാസ്ത്രമനുസരിച്ച് മണ്ണുപയോഗിച്ചുള്ള പന്തുകളുടെ മേലെയാണ് പായൽ പിടിപ്പിക്കുന്നത്. 
  • നടാനുള്ള ചെടി വേരോടെ പന്തിനുള്ളിൽ നടണം. വീണ്ടും പന്തുകൾ നന്നായി ഉരുട്ടിയെടുത്ത് കോട്ടൺ തുണി കൊണ്ട് പന്തിനെ പൊതിഞ്ഞു കെട്ടി, നൈലോൺ വയർ കൊണ്ട് ചുറ്റിക്കെട്ടുന്നു. നൈലോൺ വയറിന് പകരം പ്ലാസ്റ്റിക് വയറും ഉപയോഗിക്കാം. വായ്‌വട്ടം ചുറ്റിക്കെട്ടിയ ശേഷം കുറച്ചു ചരട് നിലനിർത്തി അവശേഷിക്കുന്നത് മുറിച്ച് നീക്കണം. 
  • ചെടിയുടെ വലുപ്പമനുസരിച്ച് ബോളിന്റെ വലുപ്പം കൂട്ടണം.
  • ഇളക്കിയെടുത്ത പായൽ ഈ പന്തിനു മീതെ പതിപ്പിച്ച് പുറമേ നൂലിട്ട് ചുറ്റിക്കെട്ടി ഉറപ്പിച്ച് നിർത്തുന്നു.

ഇങ്ങനെ തയാർ ചെയ്ത കൊക്കെഡാമ പന്തുകളെ ഭിത്തിയിൽ തൂക്കിയിടുകയോ ഭംഗിയുള്ള പരന്ന പാത്രങ്ങളിലോ മറ്റ് പ്രതലങ്ങളിലോ  വയ്ക്കുകയുമാവാം.

ഈ ചെടിയുടെ ഹരിതഭംഗി നിലനിർത്താൻ ചെറിയ തോതിൽ നന ആവശ്യമാണ്. വേനൽക്കാലത്ത് നനയുടെ അളവ് കൂട്ടാം. 

ഹാൻഡ് സ്പ്രേയിൽ വെള്ളം നിറച്ച് പുറമെ നന്നായി തളിച്ച് കൊടുക്കാം. പായലിന്റെ പുറത്തെ ഈർപ്പം കുറയുന്ന മുറയ്ക്ക് ജലസേചനം നടത്തണം. കൊക്കെഡാമ പന്തുകളെ അതേപടി ബക്കറ്റിൽ വെള്ളം നിറച്ച് അതിൽ മുക്കിയെടുക്കുന്നതും നല്ലതാണ്.

kokedama-2

വളപ്രയോഗ സമയങ്ങളിൽ  ദ്രാവക രൂപത്തിലുള്ള വളങ്ങളോ അല്ലെങ്കിൽ ഉണക്കച്ചാണകമോ പൊടിച്ച് പാകത്തിന് വെള്ളം ബക്കറ്റിൽ ഒഴിച്ച് വളങ്ങൾ ഇതിൽ ചേർത്ത് മോസ്ബോളിനെ മുക്കിയെടുക്കാവുന്നതാണ്.

  • അൽപം സമയവും ചെടികളെ സ്നേഹിക്കുന്ന മനസ്സും ഉണ്ടെങ്കിൽ ആർക്കു വേണമെങ്കിലും തയാറാക്കാൻ കഴിയുന്ന ഒരു കലയാണ് കൊക്കെഡാമ. വലിയ ഇലകളുള്ള ചെടികൾ ഒഴിവാക്കണം.
  • അധികം വളരാനാകാത്ത അലങ്കാര സസ്യങ്ങളും, മറ്റ് ചെടികളും ഈ രീതികളിൽ വളർത്താവുന്നവയാണ്. 
  • അധികം വെള്ളം ആവശ്യമില്ലാത്ത കള്ളിച്ചെടികൾ, യുഫോർബിയ, അഡീനിയം മുതലായവ  വളർത്തിയെടുക്കാം.  പുഷ്പിക്കുന്ന ചെടികളും, ഇൻഡോർ, ഔട്ട് ഡോർ ചെടികളും ഉപയോഗിക്കാവുന്നതാണ്. 
  • തൂക്കിയിടുന്ന തരം  ചെടികളല്ല കോക്കേഡാമയിൽ ഉപയോഗിക്കുന്നതെങ്കിൽ പ്ലാസ്റ്റിക് കയർ ഉപയോഗിക്കേണ്ട ആവശ്യമില്ല.
  • വളരെ കുറഞ്ഞ മുതൽ മുടക്കിൽ മികച്ച വരുമാനം കൊക്കേഡാമ നിർമാണം വഴി നേടാവുന്നതാണ്. 
  • നല്ല തൊഴിൽ അവസരങ്ങൾ നൽകുന്ന നല്ലൊരു മേഖലയായി വരികയാണ് കൊക്കെഡാമ നിർമാണം..

കൊക്കെഡാമ ഉണ്ടാക്കുന്ന മെറ്റീരിയലുകൾക്ക് വില കുറവാണെങ്കിലും ഇവ ഉണ്ടാക്കുന്നതിനുള്ള  പ്രയത്നവും സമയവും ചെറുതല്ല. 300 രൂപ മുതൽ 1000, 2000, 3000 തൊട്ട് ചെടികളുടെ വൈവിധ്യത്തിനനുസരിച്ചും, കൂടാതെ മോഹവിലയും, ലഭിക്കുന്നതാണ്. വീട്ടമ്മമാർക്ക് നല്ലൊരു വരുമാന മാർഗ്ഗമാക്കാൻ  സാധ്യതയുള്ള ഒരു മേഖല കൂടിയാണിത്. ഇന്ന് ഒട്ടേറെ സംരംഭകർ ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ടെന്ന് നെല്ലിക്കൽ നഴ്സറി ഉടമ അനീഷ് പറയുന്നു. അനീഷിന്റെ ശേഖരത്തിൽ ഒട്ടേറെ കൊക്കെഡാമ മാതൃകകൾ ഉണ്ട്. 

ഫോൺ: 9946709899

English summary: Kokedama Making

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com