ADVERTISEMENT

ആഫ്രിക്കന്‍ പന്നിപ്പന്നി സംസ്ഥാനത്ത് വ്യാപകമായതിന്റെ പശ്ചാത്തലത്തില്‍ ജനുവരി 16 വരെ അതിര്‍ത്തി കടന്നുള്ള പന്നിവരവ് നിരോധിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തിലും കേരളത്തിലേക്ക് പന്നിക്കടത്ത് വ്യാപകം. പന്നി, പന്നിയിറച്ചി, പന്നിക്കാഷ്ഠം മുതലായവ ജനുവരി 16 വരെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് കൊണ്ടുവരാന്‍ പാടില്ല എന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍, ഇത് കാറ്റില്‍പ്പറത്തിയാണ് തമിഴ്‌നാട്ടില്‍നിന്നും മറ്റും കേരളത്തിലേക്ക് വ്യാപകമായി പന്നിക്കടത്ത് നടത്തുന്നത്.

ഇത്തരത്തില്‍ പന്നികളെ കൊണ്ടുവന്ന വാഹനം ഇന്നലെയും പാലക്കാട് പന്നിയങ്കര ടോള്‍ പ്ലാസയില്‍ തടഞ്ഞു. പന്നികളെ കൊണ്ടുവന്ന വാഹനം ലൈവ്‌സ്റ്റോക് ഫാര്‍മേഴ്‌സ് അസോസിയേഷന്റെ (എല്‍എസ്എഫ്എ) നേതൃത്വത്തില്‍ കര്‍ഷകര്‍ അര മണിക്കൂറോളം തടഞ്ഞിട്ടെങ്കിലും അധികൃതര്‍ എത്തുന്നതിനു മുന്‍പേ കൂടുതല്‍ പേര്‍ എത്തി നിര്‍ബന്ധപൂര്‍വം വാഹനം മോചിപ്പിക്കുകയായിരുന്നുവെന്ന് എല്‍എസ്എഫ്എ ഭാരവാഹികള്‍ കര്‍ഷകശ്രീയോടു പറഞ്ഞു. ഒരു വാഹനം കടന്നുപോകുകയും ചെയ്തു. എല്‍എസ്എഫ്എയ്ക്കുവേണ്ടി ഭാസി ഗുരുവായൂര്‍, ജിജോ ഇമ്മാനുവല്‍ വടക്കഞ്ചേരി, അനില്‍ കോഴിക്കോട്, സനല്‍ ഗുരുവായൂര്‍ എന്നിവരായിരുന്നു പന്നിയങ്കരയില്‍ ഇന്നലെ വൈകുന്നേരം ഏഴു മുതല്‍ ഇന്നു രാവിലെ വരെ ഉറങ്ങാതെ കാവലിരുന്നത്. 

pig-smuggling-1

കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇറച്ചിക്ക് വിപണിയുള്ളത് ശനി, ഞായര്‍ ദിവസങ്ങളിലാണ്. അതിനാല്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ പന്നിക്കടത്ത് കൂടുതലായിരിക്കും. പാലക്കാട് മാത്രമല്ല ഇടുക്കിയിലും എല്‍എസ്എഫ്എയുടെ നേതൃത്വത്തില്‍ത്തന്നെ പന്നിക്കര്‍ഷകര്‍ ഉറങ്ങാതെ കാവല്‍ നില്‍ക്കുകയാണ്. വരും ദിവസങ്ങളിലും വിവിധ പ്രദേശങ്ങളില്‍ കാവലുണ്ടാകുമെന്ന് കര്‍ഷകര്‍ അറിയിച്ചു.

അതിര്‍ത്തി കടന്നുള്ള പന്നിവരവിന് നിരോധനമുണ്ടെങ്കിലും അതിര്‍ത്തിയില്‍നിന്ന് കേരള റജിസ്‌ട്രേഷന്‍ വാഹനത്തില്‍ പന്നികളെ കയറ്റിയാണ് ഇപ്പോള്‍ ഇവിടേക്ക് കൊണ്ടുവരുന്നതെന്ന് കര്‍ഷകര്‍ പറയുന്നു. 

അതേസമയം, കേരളത്തിലെ പന്നിക്കര്‍ഷകരുടെ അവസ്ഥ ഏറ്റവും പരിതാപകരമായ നിലയിലേക്കാണ് പോകുന്നത്. ആഫ്രിക്കന്‍ സൈ്വന്‍ ഫീവര്‍ റിപ്പോര്‍ട്ട് ചെയ്ത ഇടുക്കി ജില്ലയിലെ ഫാമിലെ പന്നികളെ കഴിഞ്ഞ ദിവസം കൊന്നു മറവുചെയ്തു. ഫാമിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പന്നികളെയും കൊന്നൊടുക്കിയിരുന്നു. മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗമല്ലെങ്കിലും പന്നികളില്‍നിന്ന് പന്നികളിലേക്കുള്ള രോഗപ്പകര്‍ച്ച ഇല്ലാതാക്കാനാണ് കൊന്നൊടുക്കുന്നത്. എന്നാല്‍, ഓരോ സ്ഥലത്തും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതാണ് പന്നി വളര്‍ത്തല്‍ മേഖല കാണുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ കേരളത്തിലെ പന്നിവളര്‍ത്തല്‍ മേഖല ഇല്ലാതാകുന്ന അവസ്ഥയിലേക്ക് എത്തിപ്പെടാം.

അതിര്‍ത്തികടന്നുള്ള പന്നിവരവ് ഏറിയതാണ് കേരളത്തിലെ പന്നിവളര്‍ത്തല്‍ മേഖലയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ എഎസ്എഫ് വ്യാപിച്ചപ്പോള്‍ പന്നികള്‍ കൂടുതല്‍ കേരളത്തിലേക്ക് എത്തി. ഇത്തരത്തില്‍ കടന്നുവന്ന രോഗം ബാധിച്ചതും അല്ലാത്തതുമായ പന്നികളിലൂടെയാണ് രോഗം കേരളത്തിലേക്ക് എത്തിയതെന്ന് കര്‍ഷകര്‍ പറയുന്നു. രോഗഭീതി നിലനില്‍ക്കുമ്പോഴും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് പന്നികളെ എത്തിക്കുകയും കേരളത്തിലെ കര്‍ഷകരെ തഴയുന്ന അവസ്ഥയും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തിലാണ് കര്‍ഷകര്‍ സംഘടിച്ച് അതിര്‍ത്തികളില്‍ കാവല്‍ നില്‍ക്കുന്നത്.

കഴിഞ്ഞ ആഴ്ച അതിര്‍ത്തി കടന്നു വന്ന രണ്ടു വാഹനം എല്‍എസ്എഫ്എയുടെ നേതൃത്വത്തില്‍ പന്നിയങ്കര ടോള്‍ പ്ലാസയില്‍ തടഞ്ഞിരുന്നു. എന്നാല്‍, കര്‍ഷകര്‍ക്ക് അനുകൂലമായൊരു നടപടിക്ക് 24 മണിക്കൂറോളം വേണ്ടിവന്നു. പിടിച്ചെടുത്ത വാഹനം തിരിച്ചയയ്ക്കാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും കര്‍ഷകരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പിന്നീട് പന്നികളെ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്ത്യ ഏറ്റെടുത്തു.

English summary: Due to Pig smuggling farmers keeping sleepless watch

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com