ADVERTISEMENT

അകത്തളച്ചെടികൾ മാത്രമുള്ള ഷോപ്പുകൾ നമ്മുടെ നഗരങ്ങളിൽ ചെടിപ്രേമികൾ കണ്ടിട്ടുണ്ടാവും. പരമ്പരാഗത നഴ്സറികളുമായി വിദൂരച്ഛായപോലുമില്ല ഇവയ്ക്ക്. മനോഹരമായി ക്രമീകരിച്ച ചെടികളും അതിലും സുന്ദരമായ ചട്ടികളും വർണവെളിച്ചവുമെല്ലാം ചേർന്ന്, ജൂവലറികളെ ഓർമിപ്പിക്കുന്ന  ഇൻഡോർ പ്ലാന്റ്സ് ഷോപ്പുകൾ നവ്യമായ ഷോപ്പിങ് അനുഭവമാണ് മുന്നോട്ടു വയ്ക്കുന്നത്. ഇന്‍ഡോർ ചെടി ഉപഭോക്താക്കളുടെ വാങ്ങൽശേഷിയും വിപണിവളർച്ചയും പ്രതിഫലിപ്പിക്കുന്നു നല്ല മുതൽമുടക്കുള്ള ഈ ഷോറൂമുകൾ. 

beena-indoor-garden-1

കൊല്ലം സുപ്രീം ജ്വല്ലറിയുടെ ഇൻഡോർ പ്ലാന്റ്സ് സംരംഭമായ സ്റ്റൈൽ ക്ലബ് മികച്ച ഉദാഹരണം. ജ്വല്ലറി ഉടമ ഷിബു പ്രഭാകരന്റെ ഭാര്യ ബീനയാണ് സ്റ്റൈൽ ക്ലബിനെ പുതുതലമുറ ചെടി പ്രേമികളെ ആകർഷിക്കും വിധം സ്റ്റൈലായി രൂപകൽപന ചെയ്തത്. തിരുവനന്തപുരം നഗരത്തിൽതന്നെ 3 സ്റ്റൈൽ ക്ലബ് ഷോപ്പുകളാണ് ബീനയ്ക്കുള്ളത്. അത്രയ്ക്കാണ് ഡിമാൻഡ്. എറണാകുളം ലുലു മാളിലുമുണ്ട് സ്റ്റൈൽ ക്ലബ്.

beena-indoor-garden-2
ബീന

ഇൻഡോർചെടിയുടെ എക്സ്ക്ലൂസീവ് ഷോപ്പുകള്‍ കേരളത്തിൽ വ്യാപകമാകുന്നതിന് ഏറെ മുൻപ്, 2012ലാണ് തിരുവനന്തപുരം കവടിയാറിൽ ആദ്യ സ്റ്റൈൽ ക്ലബ് തുറന്നതെന്നു ബീന. അന്ന് ഇൻഡോർ, ഔട്ട് ഡോർ ചെടികൾ തമ്മിലുള്ള വ്യത്യാസംപോലും പലര്‍ക്കും  അറിയില്ലായിരുന്നു. സ്റ്റൈൽ ക്ലബ് തുടങ്ങുന്നതിനു വളരെ മുൻപുതന്നെ തിരുവനന്തപുരം മണക്കാട് ദേവിക സുപ്രീം എന്ന പേരിൽ ഷിബുവും ബീനയും നഴ്സറി തുടങ്ങിയിരുന്നു. അതിന്റെ തുടർച്ച യായിരുന്നു  സ്റ്റൈൽ ക്ലബ്.

കടയിലെത്തുന്നവരില്‍ ഏറിയ പങ്കിനും വേണ്ടത് കാക്ടസുകളും സക്കുലന്റ് ഇനങ്ങളുമാണെന്നു ബീന.  അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുന്ന സീസീ പ്ലാന്റ്, പീസ് ലിലി, സാൻസിവേരിയ എന്നിവയ്ക്കും അഗ്ലോനിമ, കലാത്തിയ, മറാന്ത, സിങ്കോണിയം എന്നിവയ്ക്കും വലിയ ഡിമാൻഡുണ്ട്. വിപണിയിലെത്തി കാലമേറെ കഴിഞ്ഞിട്ടും  പ്രിയമുള്ള ഇനമാണ് മണിപ്ലാന്റ്. ഒട്ടേറെ വൈവിധ്യങ്ങളുണ്ട് മണിപ്ലാന്റിൽ. പച്ചവെള്ളത്തിൽ പരിപാലിക്കാവുന്ന ലക്കി ബാംബുവിനും ആവശ്യക്കാർ കുറവല്ല. ലക്കിബാംബു വിവിധ ആകൃതികളിൽ വളർത്തി വെട്ടിരൂപപ്പെടുത്തുന്ന ശിൽപങ്ങൾക്കും ആവശ്യക്കാരേറെ.

beena-indoor-garden-3

ഇൻഡോർചെടിപാലനത്തിൽ കലയും കരവിരുതും കൂടിച്ചേരുന്നുവെന്ന് ബീന. പുതുതലമുറയെ ഇൻഡോർ ചെടികളിലേക്ക് അടുപ്പിക്കുന്നത്  ഈ കലാഭംഗി കൂടിയാണ്. മനോഹരമായ ചെടി, അഴകുള്ള പോട്ട്, അതിൽ വിരിക്കുന്ന ചരലുകൾ എന്നിവയെല്ലാം ചേരുമ്പോൾ മനം നിറയുന്ന കാഴ്ചയാണ്. ഇൻഡോർ ചെടികൾ സമ്മാനമായി നൽകുന്നവരുടെ എണ്ണമേറാന്‍ ഇതുമൊരു കാരണം. സമ്മാനച്ചെടികൾ വാങ്ങുന്നവരിൽ  കൗമാരക്കാരും ചെറുപ്പക്കാരുമൊക്കെയുണ്ടെന്ന് ബീന.

ചെടിച്ചട്ടികൾക്കുമുണ്ട് ഡിമാൻഡ്. വെള്ളം ശേഖരിച്ചു വയ്ക്കാവുന്ന സെൽഫ് വാട്ടറിങ് പോട്ടുകൾ, ഇറക്കുമതി ചെയ്ത സെറാമിക് പോട്ടുകൾ എന്നിവയ്ക്കെല്ലാം പ്രിയമേറുകയാണ്. 

ഫോൺ: 985976261

English summary: Indoor Plant Exclusive Showroom Trends

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com