ADVERTISEMENT

വീട്ടുമുറ്റത്തും മട്ടുപ്പാവിലുമായി വിവിധ ഇനങ്ങളില്‍ അയ്യായിരത്തോളം ബൊഗൈന്‍വില്ല ചെടികള്‍ ഒരുക്കുന്ന വര്‍ണ പ്രപഞ്ചം. കൊച്ചിയില്‍ തൃക്കാക്കര വാഴക്കാലയില്‍ ദേശീയ കവലയ്ക്കു സമീപം ചേരിയിൽ വീട്ടിൽ മിനിയും ഭർത്താവ് ആന്റണിയുമാണ് ഈ അപൂര്‍വ ശേഖരത്തിന്റ ഉടമകള്‍. വീടും പരിസരവുമായി 9 സെന്റില്‍ കടലാസുപൂക്കളുടെ നിറസമൃദ്ധി.   

നൂറിലധികം ഇനങ്ങളിലുള്ള ബൊഗൈൻ വില്ല ചെടികളാണ് ഫൈബർ ചട്ടികളിലും ഹാങ്ങിങ് പോട്ടുകളിലുമായി പരിപാലിക്കുന്നത്. 20 വര്‍ഷം മുന്‍പ് ഹോബിയായി തുടങ്ങിയ  'കടലാസ് പൂവ്' എന്ന സംരംഭം വിപണനത്തിലേക്കു കടന്നിട്ട്  നാലഞ്ചു മാസമേ ആയിട്ടുള്ളൂ. വിവാഹശേഷമാണ് ഇരുവരും കടലാസ്സുപൂക്കളെ പ്രണയിച്ചു തുടങ്ങിയത്. എവിടെ യാത്ര പോയാലും ഒരു ബൊഗൈൻ വില്ല തൈ വാങ്ങിയിരിക്കും. അങ്ങനെയങ്ങനെ ശേഖരം വിപുലമായപ്പോഴാണ്  നഴ്സറിക്കു തുടക്കമിട്ടത്.  

വിടരാതെ മൊട്ടായി നിൽക്കുന്ന സ്ലീപ്പിങ്  ബ്യൂട്ടി (ചുവപ്പ് , പീച്ച് നിറങ്ങളിൽ),  മുള്ളുകൾ ഇല്ലാത്ത ലോല ( ഹാങ്ങിങ് പോട്ടുകളിൽ വളർത്താൻ അനുയോജ്യം, രണ്ടു മീറ്റർ താഴോട്ട് പൂക്കൾ വളർന്നു പടരും),  വെളുപ്പു നിറത്തിലുള്ള ഹവായ് വൈറ്റ്(ഏറ്റവും കൂടുതൽ പൂക്കളുണ്ടാകുന്ന ഇനം),  ബ്രെസ പീച് ട്രൈ കളർ ബൊഗൈന്‍(വെള്ള, പർപ്പിൾ, ഇളം പർപ്പിൾ പൂക്കൾ ഒരു തണ്ടിൽ വിടരുന്നു),   ഇലകളെക്കാൾ കൂടുതൽ പൂക്കൾ ഉണ്ടാകുന്ന, റൂബി നിറത്തിലുള്ള ബൊഗൈന് ‍(ഈ ഹൈബ്രിഡ് ഇനം അധികം വലുപ്പം വയ്ക്കുന്നതിനു മുന്‍പ്  പൂവിടുന്നു), വെള്ള, പിങ്ക് നിറങ്ങളിൽ പൂക്കളുള്ള മിസ് വേള്‍ഡ് എന്നിങ്ങനെ ഒട്ടേറെ ഇനങ്ങളുള്ളതില്‍ ഏറ്റവും പുതിയതാണ് ഫ്ളയിം ഓപ്പൽ. 

ചില്ലി ഇനത്തിൽപ്പെട്ട ചെടികൾ ഒരു ഭാഗത്തു പ്രത്യേകം വച്ചിരിക്കുന്നു. ചില്ലി റെഡ്, ചില്ലി യെല്ലോ, ചില്ലി പിങ്ക് ഇനങ്ങള്‍ ഒരു ചെടിയിൽതന്നെ ഗ്രാഫ്ട് ചെയ്തും നട്ടിട്ടുണ്ട്. ചുവന്ന നിറത്തിലുള്ള ‘ക്രിസ്റ്റിന’ പൂവും കാഴ്ചയിൽ മനോഹരം. ‘യെല്ലോ ബട്ടർഫ്‌ളൈ’ എന്നൊരു മദർ പ്ലാന്റിന് 20 വർഷത്തിലേറെ പഴക്കമുണ്ട്. ഇതിന്റെ പൂക്കളെക്കാൾ ഇലകളാണ് ആകര്‍ഷകം. ചിത്രശലഭങ്ങളെ പോലെ പൂക്കൾ വിടർന്നു നിൽക്കും. ഇതിന്റെ തൈകളും വിൽപനയ്ക്കുണ്ട്. ചെടികള്‍ നട്ട ചട്ടികൾ അധികം കുനിയാതെ പരിപാലിക്കാനായി മെറ്റൽ സ്റ്റാൻഡിനു മുകളിലാണ്   വച്ചിട്ടുള്ളത്.  

മിശ്രിതം നിറച്ചു ചെടികൾ നട്ടിട്ടുള്ളത് 7 ഇഞ്ച് ചട്ടികളിലാണ്. വാങ്ങുന്നവർ ഇതുപോലെതന്നെ ചട്ടികളിൽ വളര്‍ത്തിയാല്‍ മതി. രണ്ടു മൂന്ന് വർഷത്തേക്ക് ചട്ടി മാറ്റേണ്ടതില്ല. ഹൈബ്രിഡ് ഇനങ്ങളിലെ പൂക്കൾ 2 -3 മാസം പൂവ് കൊഴിയാതെ നിൽക്കുമെന്ന് മിനി പറയുന്നു. 300 രൂപ മുതലാണ് ഹൈബ്രിഡ് ചെടികള്‍ക്കു വില.  

തൈകൾ  ഏറെയും  ടെറസിലാണ്. കൂടുതൽ വെയിൽ കിട്ടുന്നതുകൊണ്ടാണിത്. ബൊഗൈൻ വില്ലയ്ക്കു വളരാൻ  വെയിൽ ആവശ്യമാണ്. മദർ പ്ലാന്റിൽനിന്ന് കമ്പുകൾ വെട്ടി തൈകൾ ആക്കുന്നു. ആദ്യം കവറിൽ നട്ട് വളര്‍ന്നു വലുതാകുമ്പോള്‍  ചട്ടിയിലാക്കി വിൽപനയ്ക്കായി കൊണ്ടുവന്നു വയ്ക്കും.

മറ്റു ചെടികളെ അപേക്ഷിച്ച് ബൊഗൈൻവില്ലയ്ക്കു കുറഞ്ഞ പരിചരണം മതി. അധികം നനയ്ക്കേണ്ടതില്ല. എന്നാല്‍  വെള്ളം കെട്ടിനിൽക്കാതെ വാർന്നു പോകണം. മഴക്കാലത്തു ചെടികൾ അധികം നനയാതെ നോക്കണം. വെയിൽ കൊള്ളുന്നതു നന്ന്. രോഗ, കീടബാധയും അധികമില്ല. 

ഫോൺ: 7012906355.

English summary: Bougainvillea garden at Ernakulam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com