ADVERTISEMENT

അകത്തള ജലോദ്യാനം എന്നു കേൾക്കുമ്പോൾ മനസ്സിലേക്കു വരുന്നത് ആമ്പലും താമരയുമൊക്കെ വളരുന്ന ചെറുകുളമാകും, അല്ലേ? എന്നാൽ പല വലുപ്പത്തിലും ആകൃതിയിലുമുള്ള കുപ്പികൾക്കുള്ളിലെ ജലത്തിൽ അകത്തളച്ചെടികൾ കലാപരമായി ക്രമീകരിക്കുന്നതാണ് ഇൻഡോർ വാട്ടർ ഗാർഡൻ. വീടിനുള്ളിൽ ചെടികളുടെ സാന്നിധ്യം ഇഷ്ടപ്പെടുന്നവർക്കായി വേറിട്ടൊരു രീതിയിൽ ചെടികൾ വളർത്തുന്ന രീതിയാണിത്. ചട്ടിയിൽ വളർത്തിയ ചെടി വയ്ക്കാൻ മുറിക്കുള്ളിൽ സ്ഥല സൗകര്യമില്ലാത്തവർക്കു ബദൽ വഴിയാണ് ചില്ലുപാത്രത്തിലെ വെള്ളത്തിൽ ചെടി പരിപാലിക്കൽ. വീട്ടുകാർ 3–4 ദിവസം സ്ഥലത്തില്ലാതെ, പരിപാലനമില്ലാതെ വന്നാലും ചെടികൾ നനയ്ക്കാൻ മറന്നുപോയാലും ചട്ടിയിൽ നട്ട ചെടികൾ വാടി നശിച്ചുപോകും. എന്നാൽ കുപ്പിയിലെ വെള്ളത്തിൽ വളർത്തുന്നവയ്ക്ക് നനയുടെ ആവശ്യമേയില്ല. വളം ഇലകളിൽ തളിച്ചുനൽകാം. ചട്ടിയിലെ നനജലം പുറത്തേക്ക് ഒഴുകി തറ വൃത്തികേടാകുമെന്ന പേടിയും വേണ്ടാ. 

 

Water-Garden

മിക്ക ചെടികളുടെയും തണ്ട് ഏറെ സമയം വെള്ളത്തിൽ മുങ്ങിനിന്നാൽ ചീഞ്ഞു പോകും. എന്നാൽ അകത്തളച്ചെടികളിൽ പലതും ജലത്തിൽ വേരുകൾ ഉൽപാദിപ്പിച്ച് സാവധാനം വളർന്നുകൊള്ളും. ഈ പരിസ്ഥിതിയിൽ വളർച്ച സാവധാനമായതുകൊണ്ട് ചെടികൾ അധികം വലുപ്പം വയ്ക്കാതെ കൂടുതൽ നാൾ നിലനിൽക്കുകയും ചെയ്യും. വേരുകൾക്കു നേരിട്ട് വെളിച്ചം കിട്ടുന്നതു കൊണ്ടും ഒപ്പം ജലത്തിലായതുകൊണ്ടുമാണ് ചെടിയുടെ വളർച്ച സാവധാനമാകുന്നത്. കുപ്പിയിൽ നിറച്ച വെള്ളത്തിൽ മണി പ്ലാന്റ് വളർത്തുന്ന രീതി നമ്മുടെ നാട്ടിൽ പ്രചാരത്തിലുണ്ട്. ഈയിനം കൂടാതെ ഡ്രസീന, ഫിലോഡെൻഡ്രോൺ, കോളിയസ്, സ്പൈഡർ പ്ലാന്റ്, സീബ്രാ ചെടി, പീസ് ലില്ലി എന്നിവയും ഈ രീതിയിൽ പരിപാലിക്കാൻ പറ്റിയതാണ്. മേശ, ടീപ്പോയ്, ജനൽ പടി, വാഷ്കൗണ്ടർ എന്നിവിടങ്ങളിൽ വയ്ക്കുന്നതു കൂടാതെ, ഇവ തൂക്കിയിടുകയും ചെയ്യാം. 

Water-propagation-is-so-easya

 

indoor-water-garden-5

തയാറാക്കുന്ന വിധം: പല ആകൃതിയിലും വലുപ്പത്തിലുമുള്ള ചില്ലുപാത്രങ്ങൾ ഇന്നു വിപണിയിൽ ലഭ്യമാണ്. കൂടാതെ ഉപയോഗശൂന്യമായ ചില്ലുകുപ്പി, ഗ്ലാസ്ടംബ്ളർ തുടങ്ങിയവയും ഇതിന് ഉപയോഗിക്കാം. ചില്ലുകുപ്പിയുടെ തലപ്പ് ഗ്ലാസ് കടയിൽ കൊടു ത്ത് മുറിച്ചുനീക്കി ഇതിനായി രൂപപ്പെടുത്താം. രണ്ട് ഇഞ്ച് എങ്കിലും ആഴത്തിൽ വെള്ളം നിറയ്ക്കാവുന്ന കുപ്പിയോ പാത്രമോ ആണ് തിരഞ്ഞെടുക്കേണ്ടത്. 

 

ചെടി വളർത്താൻ ഉദ്ദേശിക്കുന്ന പാത്രം പല തവണ ശുദ്ധജല ത്തിൽ കഴുകി വൃത്തിയാക്കിയെടുക്കണം. പാത്രത്തിന് ഇണങ്ങുന്നത്ര വലുപ്പമുള്ള ചെടിയാണ് വളർത്താനെടുക്കേണ്ടത്. പച്ച നിറമുള്ള ചില്ലുപാത്രത്തിൽ ചെടി വ്യക്തമായി കാണാത്തതുകൊണ്ട് അത്തരം പാത്രങ്ങൾ ഒഴിവാക്കുക. ചെടിയുടെ തലപ്പ് അല്ലെങ്കിൽ അധികം മൂപ്പെത്താത്ത തണ്ട് അരയടി നീളത്തിൽ കുറുകെ മുറിച്ചെടുക്കണം. മുറിഭാഗത്ത് കുഴമ്പു പരുവത്തിലാക്കിയ ഏതെങ്കിലും കുമിൾനാശിനി തേച്ചു സംരക്ഷിക്കണം. തണ്ടിന് ആവ ശ്യത്തിന് നീളമില്ലെങ്കിൽ താഴെഭാഗത്തെ മുട്ടുകളിലെ ഇലകൾ ശ്രദ്ധാപൂർവം നീക്കം ചെയ്യണം. ഇതിനുശേഷം ചെടി പാത്രത്തിലേക്ക് ഇറക്കിവയ്ക്കാം. മറിഞ്ഞുവീഴുന്നുണ്ടെങ്കിൽ കഴുകി വൃത്തിയാക്കിയ വെള്ളാരംകല്ലുകൾ ആവശ്യാനുസരണം തണ്ടിനു ചുറ്റും നിറച്ച് ചെടി നിവർത്തിനിർത്താം. അടുത്തതായി പാത്രത്തിൽ ശുദ്ധജലം നിറയ്ക്കാം. ക്ലോറിൻ അടങ്ങിയ വെള്ളം ഒഴിവാക്കുക. ഇലകളിൽ മുട്ടാതെ, തണ്ടു മാത്രം മുങ്ങിനിൽക്കുന്ന വിധത്തിൽ വേണം വെള്ളം നിറയ്ക്കാൻ. 

 

മേശ, ടീപ്പോയ്, ജനൽപടി, വാഷ്കൗണ്ടർ ഇവിടെയെല്ലാം ഡബിൾ സൈഡ് സ്റ്റിക്കർ‌ ‍ഉപയോഗിച്ച് ചില്ലുപാത്രം മറിഞ്ഞു വീഴാതെ ഉറപ്പിക്കണം. ചെടിയുടെ ഇലകളിലുള്ള പച്ചനിറത്തിന്റെ അളവനുസരിച്ചു വേണം പാത്രം വയ്ക്കാനുള്ള ഇടം തിര‍ഞ്ഞെടുക്കാൻ. മുഴുവനായി പച്ചനിറത്തിൽ ഇലകളുള്ള ലക്കി ബാംബു, പീസ് ലില്ലി, ഫിലോഡെൻഡ്രോൺ തുടങ്ങിയവ പ്രകാശം ലഭിക്കാത്ത മുറിക്കുള്ളിലെ മേശ, ടീപ്പോയ്, വാഷ്കൗണ്ടർ ഇവിടങ്ങളിലേക്കു നന്ന്. പല നിറത്തിൽ ഇലകളുള്ള മണിപ്ലാന്റ്, കോളിയസ്, സീബ്രാ പ്ലാന്റ്, സ്പൈഡർ‌ പ്ലാന്റ്, ‍ഡ്രസീന, ഫിറ്റോണിയ എല്ലാം പാതി പ്രകാശം കിട്ടുന്ന ബാൽക്കണി, ജനൽപടി, വരാന്ത എന്നി വിടങ്ങളിൽ വയ്ക്കാം. 

 

പീസ് ലില്ലിച്ചെടിയും വേരുൾപ്പെടെ ഈ വിധത്തിൽ വളർത്താം. വേരുകൾ നന്നായി കഴുകി വൃത്തിയാക്കിയ ശേഷം ചില്ലുപാത്ര ത്തിലെ ജലത്തിലേക്ക് ഇറക്കി വെള്ളാരംകല്ലുകൾ ഉപയോഗിച്ച് ബലപ്പെടുത്തണം. അകത്തളച്ചെടികൾ എല്ലാം ഈ വിധത്തിൽ വളർത്തിനോക്കാം. എന്നാൽ ഇലകൾ കൊഴിഞ്ഞ് തണ്ടിന്റെ മുറി ഭാഗം ചീയുന്നുണ്ടെങ്കിൽ ചെടി ജലത്തിൽ വളർത്താൻ യോജിച്ച തല്ല. ചെടികളുടെ തണ്ട് ജലത്തിൽ വേര് ഉൽപാദിപ്പിക്കാൻ കാല താമസമെടുക്കുന്നുണ്ടെങ്കിൽ നഴ്സറി റിവറിൽ നിറച്ച മിശ്രിതത്തിൽ തണ്ട് ആദ്യം നടുക. വേരുകൾ വന്ന് തണ്ട് വളർന്നു തുടങ്ങിയാൽ വേരുകൾക്ക് കേടുപറ്റാത്തവിധത്തിൽ ചുറ്റുമുള്ള മിശ്രിതം നീക്കം ചെയ്യണം. ഇതിനുശേഷം പാത്രത്തിൽ നിറച്ച ജല ത്തിലേക്കു തണ്ട് സ്ഥാപിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com