തുടക്കം കൗതുകത്തിനെങ്കിലും ഇപ്പോൾ കൂൺകൃഷി ശോശാമ്മയുടെ വരുമാനമാർഗം
Mail This Article
തൊടിയിലെ നാടൻ കൂണുകളുടെ ലഭ്യത മഴക്കാലങ്ങളിലാണെങ്കിൽ ഇന്ന് 365 ദിവസവും വിളവെടുക്കാൻ കഴിയുന്ന കൂണുകൾ ലഭ്യമാണ്. തൊടിയിലെ കൂണുകളുടെ രുചിയോട് താൽപര്യമുണ്ടായിരുന്ന കോട്ടയം മാന്തുരുത്തി സ്വദേശിനി ശോശാമ്മ സ്വന്തമായി കൂൺകൃഷി തുടങ്ങിയത് ആ രുചിയോടുള്ള ഇഷ്ടംകൊണ്ടാണ്. കുടുംബശ്രീയുടെ നേതൃത്വത്തിലായിരുന്നു കൂൺകൃഷിയുടെ പ്രാഥമിക പാഠങ്ങൾ പഠിച്ചത്. പിന്നാലെ ചെറിയ തോതിൽ കൂൺകൃഷി ആരംഭിക്കുകയും ചെയ്തു. വൈക്കോൽ ആണ് നടീൽ മാധ്യമമായി ശോശാമ്മ ഉപയോഗിക്കുന്നത്.
ആദ്യ ശ്രമത്തിൽ വിളവ് കുറവായിരുന്നെങ്കിലും പിന്നീട് കൂടുതൽ പഠിക്കാൻ ശ്രമിച്ചു. കൂൺകർഷകരുമായി ബന്ധപ്പെട്ട് കൂടുതൽ അറിവുകൾ ചോദിച്ചറിഞ്ഞു, സ്വന്തം കൃഷിയിൽ നടപ്പിലാക്കി. അതോടെ വിളവും മെച്ചപ്പെട്ടു.
വീട്ടിലേക്ക് ഉപയോഗിക്കാൻ എന്ന രീതിയിൽ തുടങ്ങിയതെങ്കിലും വിപണി കണ്ടെത്താൻ കഴിഞ്ഞതോടെ ഒരു ഷെഡ് പണിത് കൃഷി വിപുലപ്പെടുത്തി. ഇവിടെനിന്ന് വിളവെടുക്കുന്ന ചിപ്പിക്കൂൺ മാന്തുരുത്തിയിലെ സ്വന്തം കട വഴിയാണ് വിൽപന. വീട്ടമ്മമാർക്ക് ചെറിയ മുതൽമുടക്കും അൽപം ക്ഷമയുമുണ്ടെങ്കിൽ ആയാസരഹിതമായി കൂൺകൃഷിയിലൂടെ വരുമാനം നേടാമെന്ന് അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തുകയാണ് ശോശാമ്മ.
ഫോൺ: 9605270431