ചെലവില്ലാതെ പച്ചക്കറിത്തൈകൾ; പരിസ്ഥിതിസൗഹൃദ മാർഗം പ്രചരിപ്പിച്ച് അധ്യാപകൻ
Mail This Article
വിത്ത് മുളപ്പിക്കാൻ പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിച്ചാൽ ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുകയാണ് ഈ അധ്യാപകൻ. ദേശീയ അധ്യാപക അവാർഡ് ജേതാവ് കണ്ണൂർ കാഞ്ഞിലേരിയിലെ കെ.വി. ശശിധരനാണ് തന്റെ പറമ്പിൽ പുതിയ രീതി ഉപയോഗിക്കുന്നത്.
വാഴയില, പനയോല, പാള എന്നിവ കൊണ്ട് ചെറിയ പാത്രങ്ങൾ ഉണ്ടാക്കി മണ്ണ് നിറച്ച് വിവിധ തരം വിത്തുകൾ മുളപ്പിച്ച് കൃഷി ചെയ്യാമെന്ന് പറഞ്ഞു കൊടുക്കുകയാണ് ഇദ്ദേഹം. വിത്ത് മുളച്ചാൽ പാത്രങ്ങൾ മണ്ണിൽ ലയിച്ചു ചേരുന്നത് കൊണ്ട് മണ്ണ് സുരക്ഷിതമാണ് എന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. കാഞ്ഞിലേരിയിലെ വീട്ടുപറമ്പിൽ കൂടുതൽ ഉപയോഗിക്കുന്നത് വാഴയിലയാണ്.
വാഴയില 2 ഇഞ്ച് നീളത്തിലും, 1 ഇഞ്ച് കനത്തിലും വെട്ടിയെടുത്ത് സ്റ്റാപ്ലർ ഉപയോഗിച്ച് പിൻ ചെയ്ത് സിലിണ്ടർ ആകൃതിയിലാക്കുന്നു. ഇതിൽ മണ്ണ് നിറച്ച് വിത്ത് മുളപ്പിക്കുകയാണ്. ഓരോ ദിവസവും നൂറു കണക്കിന് പ്ലാസ്റ്റിക് പാത്രങ്ങൾ മണ്ണിലേക്ക് വലിച്ചെറിയുമ്പോൾ ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നത്തിന് ഇത് പരിഹാരമാകും.
ചെലവില്ലാതെ എല്ലാവർക്കും വീട്ടിൽ ഇരുന്ന് നടത്താൻ പറ്റുന്ന നിർമാണമാണിത്. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ഈ രീതിയെ കുറിച്ച് ബോധവത്കരണം നടത്തിയാൽ ഗ്രാമങ്ങളിലെ കൃഷി മേഖലയിൽ പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കാൻ കഴിയും. റബർ നഴ്സറികളിലും, വീടുകളിൽ അടുക്കളത്തോട്ടം ഉണ്ടാക്കുമ്പോഴും ഈ മാതൃക പിന്തുടരാമെന്ന് ശശിധരൻ പറയുന്നു. ഇരിക്കൂർ കമാലിയ സ്കൂൾ റിട്ട അധ്യാപകനാണ്.
English summary: Eco-Friendly Seed Starting Containers