ഇതുവരെ നേരിൽ കാണാത്തവർ തുടങ്ങിയ പദ്ധതി; 100 നഴ്സറികളുമായി ‘വീട്ടിൽ ഒരു നഴ്സറി’
Mail This Article
ലോക്ഡൗൺ കാലത്ത് തുടങ്ങിയ ‘വീട്ടിൽ ഒരു നഴ്സറി’ എന്ന ആശയത്തിലൂടെ പുതു വർഷത്തിൽ തുടങ്ങുന്നത് 100 നഴ്സറികൾ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്ന് ഇതുവരെ നേരിൽ കാണാത്തവർ ഓൺലൈനിലൂടെ നടപ്പിലാക്കിയ വിപ്ലവകരമായ കൂട്ടായ്മയാണ് ‘വീട്ടിൽ ഒരു നഴ്സറി’. 10 പേർ ഇതിനോടകം നഴ്സറികൾ തുടങ്ങി കഴിഞ്ഞു. 50ൽപരം അംഗങ്ങൾ ഓൺലൈനിലൂടെ പരസ്പരം ചെടികൾ ഉൾപ്പെടെ വിപണനം നടത്തി വരുന്നു.
ആശയത്തിനു പിന്നിൽ കർഷക കൂട്ടായ്മ
കൃഷി വകുപ്പ് റിട്ട. അസി. ഡയറക്ടർ കോര തോമസിന്റെ നേതൃത്വത്തിലുള്ള കർഷക കൂട്ടായ്മയാണ് ലോക്ഡൗൺ കാലത്ത് വീട്ടിൽ ഒരു നഴ്സറി എന്ന ആശയം മുന്നോട്ടു വച്ചത്. തങ്ങളുടെ വീടുകളിലുള്ള ചെടികൾ, ആയുർവേദ സസ്യങ്ങൾ, മറ്റു കാർഷിക വിളകൾ എന്നിവ മറ്റുള്ളവർക്കും നൽകാനും വീട്ടമ്മമാർക്കു ആദായം ഒരുക്കാൻ വീട്ടിൽ തന്നെ ഇവയുടെ നഴ്സറി തുടങ്ങാനായിരുന്നു തീരുമാനം. വീട്ടിൽ ഒരു നഴ്സറി എന്ന പേരിൽ രൂപീകരിച്ച വാട്‌സാപ് ഗ്രൂപ്പിലൂടെയാണ് പ്രവർത്തനം തുടങ്ങിയത്.
നിലവിൽ 240 പേർ ഗ്രൂപ്പിലുണ്ട്. ഇവർ പരസ്പരം ആശയങ്ങൾ പങ്കുവച്ചും, സംശയങ്ങൾ ചോദിച്ചും തങ്ങളുടെ വീടുകളിലെ ചെടികളും, കൃഷിയും ഉൾപ്പെടെ പങ്കുവയ്ക്കുകയും ചെയ്തതോടെ ഗ്രൂപ്പ് സജീവമായി. കുറിയറിലൂടെ ചെടികളും വിത്തുകളും അയച്ചു വിപണനം തുടങ്ങിയതോടെ വീട്ടമ്മമാർക്കു വരുമാന മാർഗവുമായി. തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള കർഷക സുഹൃത്തുക്കൾ ഗ്രൂപ്പിൽ അംഗങ്ങളാണ്.
സർക്കാർ ഉദ്യോഗസ്ഥർ, വൈദികർ എന്നിവരും സജീവമായി ഗ്രൂപ്പിലുണ്ട്. ഗ്രൂപ്പ് രൂപീകരിച്ചപ്പോൾ ലക്ഷ്യമിട്ട 100 വീടുകളിൽ നഴ്സറി എന്ന ലക്ഷ്യം ഈ മാസം സാക്ഷാത്കരിക്കുമെന്ന് നേതൃത്വം നൽകിയ കോര തോമസ് പറഞ്ഞു. കാർഷിക വിപണനത്തിനു പുറമെ വീടുകളിൽ കുട്ടികൾ ചെടിച്ചട്ടികൾ ഉൾപ്പെടെ നിർമിച്ചും വീട്ടിലെ നഴ്സറി എന്ന ആശയത്തിനു പിന്തുണ നൽകിയിട്ടുണ്ട്. സ്വന്തം വീടുകളിൽ തന്നെ നഴ്സറി നടത്തുന്നതിനാൽ വീട്ടമ്മമാർക്കാണ് ഈ ആശയം ഏറ്റവും കൂടുതൽ സന്തോഷം പകരുന്നതെന്നും കർഷക കൂട്ടായ്മയിലെ അംഗങ്ങൾ പറയുന്നു.
English summary: Nursery at Home Project