ADVERTISEMENT

ഗാഗ് എന്ന രണ്ടക്ഷരം ജോജോയെന്ന രണ്ടക്ഷരത്തിലേക്ക് ഉള്‍ക്കൊള്ളിക്കുകയാണ് അങ്കമാലി മഞ്ഞപ്ര അമലാപുരം പുന്നയ്ക്കല്‍ ജോജോ. Momordica Cochinchinensis എന്നു ശാസ്ത്രനാമമുള്ള ഈ പഴത്തില്‍ 'കൊച്ചിന്‍' ടച്ചുള്ളതിനാലാണോ എറണാകുളം ജില്ലയിലെ അങ്കമാലി ഇതിന്റെ ഇഷ്ടസ്ഥലമായി മാറിയതെന്നറിയില്ല. 

വിയറ്റ്‌നാംകാരുടെ ഇഷ്ടവിഭവമായ Xoi Gac ഉണ്ടാക്കുന്നതിലെ പ്രധാനിയാണ് ഈ ഔഷധ പഴമെങ്കിലും മലയാള നാട്ടിലും വേരോട്ടമുണ്ടെന്ന് തെളിയിക്കുകയാണ് ജോജോയുടെ വീട്ടില്‍. വൈക്കത്തെ എക്‌സിബിഷന്‍ സ്ഥലത്തുനിന്നും ലഭിച്ച വിത്തുമായി അങ്കമാലിയിലെത്തിയ ജോജോ തന്റെ വീട്ടുമുറ്റമാണ് 2018ല്‍ ആദ്യം കൃഷിയിടമാക്കിയത്. മുറ്റത്തുനിന്നും ടെറസിലേക്ക് പടര്‍ന്ന കൃഷിക്ക് പുറമെ മറ്റൊരു 60 സെന്റിലേക്കും ഇപ്പോള്‍  കൃഷി വ്യാപിപ്പിക്കുകയാണ്.

gac-fruit
വീട്ടുമുറ്റത്തു പഴുത്തു നില്‍ക്കുന്ന ഗാഗിനൊപ്പം അങ്കമാലി മഞ്ഞപ്ര അമലാപുരം പുന്നയ്ക്കല്‍ ജോജോ.

സാധാരണ വളങ്ങളുപയോഗിച്ച് ജൈവ രീതിയിലാണ് കൃഷിചെയ്തത്. അധികമാര്‍ക്കും പരിചിതമല്ലാത്ത പഴമായിരുന്നതിനാല്‍ ഇന്റര്‍നെറ്റ് വഴിയായിരുന്നു കൂടുതല്‍ വിവരശേഖരണം. ഇപ്പോള്‍ ഒരു കിലോയോളം വരുന്ന 60 പഴങ്ങള്‍വരെ ഒരുമിച്ച് ഉണ്ടാകുന്നുണ്ട്. തുടക്കത്തില്‍ പച്ചയും പിന്നാലെ മഞ്ഞ, ഓറഞ്ച് എന്നിവയുമായി മാറുന്ന കായ ചുവപ്പിലെത്തുന്നതോടെയാണ് ഫലമെടുക്കാവുന്ന രീതിയിലേക്ക് എത്തുന്നത്. പച്ചയായിരിക്കുന്ന കാലത്ത് വേണമെങ്കില്‍ കറിയും വയ്ക്കാം. 

ഇന്ത്യന്‍ രൂപയുമായി തുലനം ചെയ്താല്‍ വിദേശത്ത് 2000 രൂപയോളം കിലോയ്ക്കു വിലവരുമെന്ന് ജോജോ പറയുന്നു. ഒമേഗ 3, വൈറ്റമിന്‍ സി എന്നിവയുടെ കലവറയാണ് ഗാഗ്. ഉണ്ടായ പഴങ്ങളെല്ലാം വിത്താക്കി മാറ്റി കേരളക്കരയാകെ കൃഷി വികസിപ്പിക്കാനാണ് ആഗ്രഹം. അതിനായി വിത്തുകള്‍ പ്രത്യേക പാക്കറ്റുകളിലാക്കി ആവശ്യക്കാര്‍ക്ക് ജോജോ നല്‍കുന്നുണ്ട്. ജ്യൂസിന് നല്ല ചുവപ്പ് നിറമൊക്കെയുണ്ടെങ്കിലും മധുരമുള്ളതല്ല. അതിനായി മറ്റുപഴങ്ങള്‍ ചേര്‍ത്തോ, തേന്‍ ചേര്‍ത്തോയൊക്കെ ഉപയോഗിക്കാം. നാട്ടിന്‍പുറത്തു കാണുന്ന ആഞ്ഞിലിച്ചക്കയുടെ മുള്ളുകള്‍ പോലെ പഴത്തിനു പുറത്ത് മൃദുവായ മുള്ളുകളുണ്ട്. അകത്തെ ചുവപ്പ് പള്‍പ്പ് ജ്യൂസിനായി ഉപയോഗിക്കാം. പാഷന്‍ ഫ്രൂട്ടിനായി വള്ളിതാങ്ങ് കൊടുക്കും പോലെ ഇതിനും നല്‍കിയാല്‍ നന്നായി പടരും. തന്റെ വീടിനു മുന്‍പിലെ മുറ്റത്തും ടെറസിലും പന്തലിട്ട് ഗാഗ് തോട്ടം നിലവില്‍ ഒരുക്കിയിരിക്കുകയാണ് ജോജോ.

English summary: Vietnam native Gac fruit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com