ADVERTISEMENT

ആകെ 4 സെന്റ് സ്ഥലം. അതില്‍ 2 സെന്റില്‍ വീട്. ഒരു സെന്റ് സ്ഥലത്ത് മത്സ്യക്കുളവും ഭക്ഷണശാലയും. അവശേഷിക്കുന്ന സ്ഥലത്തും വീടിന്റെ മട്ടുപ്പാവിലും സമൃദ്ധമായ പച്ചക്കറിക്കൃഷി. തരിശായി കിടക്കുന്നഭൂമിയില്‍ സര്‍ക്കാര്‍ പണമിറക്കി കര്‍ഷകരെ തേടുമ്പോഴാണ് ആലപ്പുഴ കായംകുളം കണ്ണമ്പള്ളിഭാഗം മേനാന്തറവടക്കതില്‍ ഷൈജുഇബ്രാഹിംകുട്ടി(36)യുടെ പരമിതമായ സ്ഥലത്തെ കൃഷിവിപ്ലവം.

കുളത്തിന്റെ മുകളിലാണ് പ്രകൃതിസൗഹൃദ ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. വാള, തിലാപ്പിയ, കരട്ടി എന്നീ മത്സ്യങ്ങളെയാണ് വളര്‍ത്തുന്നത്. ഭക്ഷണശാലയില്‍ എത്തുന്നവര്‍ക്ക് അപ്പോള്‍ തന്നെ കുളത്തില്‍നിന്ന് മീന്‍ പിടിച്ച് പൊരിച്ച് കൊടുക്കും. മീനും പച്ചക്കറിയും ചേര്‍ന്നുള്ള അക്വാപോണിക്, ഹൈഡ്രോപോണിക് കൃഷി രീതിയാണ് ഷൈജു അവലംബിക്കുന്നത്. മീനുകളുടെ കാഷ്ഠം കലരുന്ന വെള്ളമാണ് പച്ചക്കറിചെടികളുടെ വളം. മറ്റ് കൃത്രിമ വളങ്ങളൊന്നും ഉപയോഗിക്കുന്നില്ല.

യാന്ത്രികമായി എല്ലാ പച്ചക്കറി ചെടികളുടെ ചുവട്ടിലും വളമുള്ള വെള്ളം എത്തുന്നതിന് സൗകര്യം ചെയ്തിട്ടുണ്ട്. ഒരു മുറം പച്ചക്കറി പദ്ധതിക്കുള്ള ഒരുക്കത്തിലാണിപ്പോള്‍ ഷൈജു. മട്ടുപ്പാവില്‍ പയര്‍, വഴുതന, തക്കാളി, പുതിന എന്നിവ പാകമായി നില്‍പ്പുണ്ട്. വീടിനോട് ചേര്‍ന്ന ഒരു സെന്റില്‍ തക്കാളി, വഴുതന, ചീര, വെണ്ട എന്നിവയും തഴച്ച് വളരുന്നു. പിവിസി പൈപ്പില്‍ 1200 മൂട് നെല്ല് നട്ട് 3 കിലോ നെല്ല് വിളയിച്ചത് 2 മാസം മുന്‍പാണ്. 

കുറഞ്ഞ സ്ഥലവും ഹരിതാഭമാക്കാമെന്ന് തെളിയിക്കുന്ന ഷൈജുവിന്റെ കൃഷിയിടം കാണാന്‍ ദിവസവും സന്ദര്‍ശകര്‍ എത്തുന്നുണ്ട്. പച്ചക്കറി വിഭവങ്ങള്‍ വിറ്റു കാശാക്കാറില്ല. സ്വന്തം ഉപയോഗം കഴിഞ്ഞുള്ളവ ഗാന്ധിഭവനിലും മറ്റ് സന്നദ്ധ സംഘടനകള്‍ക്കുമാണ് കൊടുക്കുന്നത്.

English summary: How to Grow Garden Vegetables In Small Spaces

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com